RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

2011 ന്റെ താരങ്ങൾ


ഒരോന്നിനും ഒരോ സമയമുണ്ട് വിതയ്ക്കാനൊരു സമയം, കൊയ്യാനൊരു സമയം, സന്തോഷിക്കാനൊരു സമയം ദുഃഖിക്കാനൊരു സമയം. അതു പോലെ തന്നെയാണു സിനിമയിലും. മമ്മൂട്ടിക്കൊരു സമയം മോഹൻലാലിനു മറ്റൊരു സമയം. അതെ.. 2011 മോഹൻലാലിന്റെ സമയമാണു.

2010 ലുണ്ടായ അതി ദയനീയ പരാജയങ്ങളുടെ ഓർമകൾ കഴുകി കളഞ്ഞു കൊണ്ട് മലയാളികളുടെ സ്വന്തം ലാലേട്ടൻ തിളങ്ങി നിന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. 2010 ൽ സൂപ്പർ ഹിറ്റുകളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ അഭിനയിച്ചും പ്രേക്ഷകരെ ഹരം കൊള്ളിച്ച മമ്മൂട്ടി പക്ഷെ മറക്കാനാഗ്രഹിക്കുന്ന വർഷമായിരിക്കും 2011.

ഇതിൽ ഒരു താരത്തിന്റെയും ആരാധകർ കൂടുതലായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ വേണ്ട. കാരണം നടന്മാർ എന്ന നിലയിൽ നിന്ന് താരങ്ങളായി ഈ രണ്ട് പേരും വളർന്നതിൽ പിന്നെ മലയാള സിനിമയുടെ അച്ചുതണ്ട് കറങ്ങുന്നത് ഇവരിലൂടെ തന്നെയാണു. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ അതു മനസ്സിലാക്കാം.

ഒരു വർഷം ലാലാണു തിളങ്ങുന്നതെങ്കിൽ ആ വർഷം മമ്മൂട്ടി നിറം മങ്ങിയിരിക്കും. മമ്മൂട്ടിയാണെങ്കിൽ തിരിച്ചു ലാലും. ഇതിങ്ങനെ മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അതിനിടയിൽ എത്ര പേരു വന്നു പോയി. പക്ഷെ ഈ വന്മരങ്ങൾ ഇപ്പോഴും തളരാതെ തലയുർത്തി നിൽക്കുന്നു.

മോഹൻലാൽ വളരെ ശ്രദ്ധയോടെയാണു 2011 ആരംഭിച്ചത്. സത്യൻ അന്തിക്കാട്, ബ്ലസ്സി, റാഫി മെക്കാർട്ടിൻ, ജോഷി, പ്രിയദർശൻ എന്നീ സംവിധായകരോടൊപ്പം ചേർന്ന് സിനിമകൾ ചെയ്യുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലാലിനു ലക്ഷ്യമുണ്ടായിരുന്നില്ല. ഈ കോബിനേഷനുകൾ നൽകുന്ന പ്രതീക്ഷ തിയറ്ററിൽ ആൾക്കൂട്ടമായി മാറിയപ്പോൾ അത് മോഹൻലാലിനെ 2011 ലെ വിജയ താരമാക്കി മാറ്റി.

എന്നാൽ പ്രണയം എന്ന ഒരു ചിത്രം ഒഴിച്ചു നിർത്തിയാൽ നിലവാരമുള്ള ഒരു ചിത്രം പോലും ലാലിൽ നിന്നുണ്ടായില്ല എന്നതാണു സത്യം. പക്ഷെ താരപദവി ഉറപ്പിക്കാൻ വിജയ ചിത്രങ്ങൾ ആവശ്യമുള്ളത് കൊണ്ട് തന്നെ ചിത്രങ്ങളുടെ നിലവാരമില്ലായ്മ ന്യായീകരിക്കാവുന്നതേ ഉള്ളു. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ കാണാൻ തയ്യാറാവുന്നത് കൊണ്ടാണല്ലോ അത്തരം ചിത്രങ്ങൾ ഉണ്ടാവുന്നതും.

കോമേഴ്സ്യൽ വിജയങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻലാൽ 2011 ലെ താരമാകുമ്പോൾ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ച ദേശീയ പുർസ്കാരമാണു സലീം കുമാറിനെ ശ്രദ്ധേയനാക്കുന്നത്. ഒരു കോമഡി താരത്തിനു ലഭിച്ച ഈ ദേശീയ അവാർഡ് മലയാള സിനിമയിലെ പലരുടെയും മുൻധാരണകൾക്കേറ്റ തിരിച്ചടിയായിരുന്നു.

നെറ്റിലൂടെയും sms കളിലൂടെയും കടുത്ത വിമർശനത്തിനും കളിയാക്കലുകൾക്കും വിധേയമാകേണ്ടി വന്നെങ്കിലും അതെല്ലാം അത്തരക്കാരുടെ അഴുകിയ സംസ്ക്കാരത്തിന്റെ ബാക്കി പത്രം മാത്രമാണെന്ന് തെളിയിച്ച് കൊണ്ട് ഒരേ സമയം കോമേഴ്സ്യൽ വിജയങ്ങളുടെയും നിരൂപ പ്രശംസ നേടിയ ചിത്രങ്ങളുടെയും ഭാഗമാകുക എന്ന ഭാഗ്യം ലഭിച്ച പൃഥ്വിരാജാണു 2011 ലെ മറ്റൊരു താരം.

2010 ലെ ദുരന്ത താരം എന്ന വിശേഷണത്തിനു പൃഥ്വിരാജ് മറുപടി നൽകിയത് അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി, നിരൂപകരുടെ അഭിനന്ദനങ്ങൾക്ക് അർഹമായ ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളുടെ വിജയങ്ങളിലൂടെയാണു. മേക്കപ് മാൻ ,മനുഷ്യ മൃഗം എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ് മാണിക്യകല്ല് എന്ന ചിത്രത്തിലൂടെ ലാളിത്യമുള്ള കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

അവതരണത്തിലെ പാളിച്ച കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ സിറ്റി ഓഫ് ഗോഡ്, അർജുനൻ സാക്ഷി എന്നീ ചിത്രങ്ങൾ കൂടി വിജയിച്ചിരുന്നെങ്കിൽ പൃഥ്വിരാജിന്റെതു മാത്രമാകുമായിരുന്നു ഈ വർഷം. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലൂടെ നല്ല ചിത്രങ്ങളുടെ ഭാഗമാകാനും പൃഥ്വിരാജിനു കഴിഞ്ഞു. തേജാബായ് എന്ന ചിത്രം തനിക്ക് പറ്റിയ പാളിച്ചയാണെന്ന് സ്വയം സമ്മതിച്ച പൃഥ്വിരാജ് പുതിയ വർഷത്തിൽ കൂടുതൽ കരുതലോടെ നീങ്ങുമെന്ന് കരുതാം.

യുവതാരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആസിഫ് അലിയാണു. ട്രാഫിക്ക്, സാൾട്ട് & പെപ്പർ സെവൻസ് എന്നീ ചിത്രങ്ങളിലൂടെ ഏറ്റവും കൂടുതൽ കയ്യടി നേടിയ ആസിഫ് അലി പക്ഷെ തനിക്ക് ലഭിച്ച കയ്യടി തന്നോടുള്ള ആരാധന കൊണ്ട് മാത്രമാണോ അതോ വേറെയെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന് സ്വയം പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

നല്ല സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത് മികച്ച അഭിനേതാവെന്ന പേരെടുത്ത് മുന്നോട്ട് നീങ്ങിയാൽ ഈ നടന്റെ ഭാവി ശോഭനമായിരിക്കും അതല്ല തിയറ്ററുകളുടെ മുന്നിൽ കാണുന്ന ഫാൻസ് അസോസിയേഷൻ ഫ്ലക്സുകൾ കണ്ട് ആരാധകരെ ആവേശഭരിതരാക്കാനുള്ള സിനിമകളിൽ അഭിനയിക്കാം എന്ന തിരുമാനമെടുത്ത് മുന്നേറുകയാണെങ്കിൽ ഇരിക്കുന്നതിനു മുൻപ് കാലു നീട്ടിയ മറ്റ് പലരെയും പോലെയായിരിക്കും അവസ്ഥ.

കാരണം ആസിഫ് അലി എന്ന നടനു ചെയ്യാൻ കഴിയുന്ന വേഷങ്ങൾക്ക് ഒരു പരിമിതിയുണ്ട്.ആ പരിമിതി ഫലപ്രദമായി പരമാവധി ചൂഷണം ചെയ്ത് അഭിനയിക്കാൻ കഴിയുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ യുവതാരങ്ങളിൽ ആസിഫിനു എന്നും ഒന്നാം സ്ഥാനം നില നിർത്താം.

നല്ല സിനിമകൾ നിർമ്മിക്കപ്പെടുകയും അത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത വർഷമാണു കടന്നു പോയത്.പ്രേക്ഷകരുടെ ഈ ആവേശം തിരിച്ചറിഞ്ഞ് കൊണ്ട് നല്ല സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ നമ്മുടെ താരങ്ങൾ തയ്യാറാവട്ടെ എന്ന് നമ്മുക്ക് ആഗ്രഹിക്കാം.കാരണം നമ്മൾ പ്രേക്ഷകർക്ക് എന്നും ആഗ്രഹിക്കാനല്ലേ പറ്റു..!!!

മലയാള സിനിമ ബോക്സ് ഓഫീസ് 2011


2010നെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാള സിനിമയ്ക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടായ വർഷമാണു 2011. കഴിഞ്ഞ വർഷം മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമർശനം നല്ലസിനിമകൾ ഇറങ്ങുന്നില്ല എന്നതായിരുന്നു. ഇറങ്ങുന്നവ ഓടുന്നുമില്ല. എല്ലാവർക്കും ചിലരെ പോലെ 15 ദിവസത്തിനുള്ളിൽ 50 ദിവസത്തിന്റെ പോസ്റ്ററും ഇരുപത്തിയഞ്ചാമത്തെ ദിവസം വിജയകരമായ നൂറാം നാൾ എന്ന പോസ്റ്ററും അടിച്ചിറക്കി വിജയാഘോഷം നടത്താനുള്ള തൊലിക്കട്ടി ഇല്ലല്ലോ. അതു കൊണ്ട് തന്നെ പ്രാഞ്ചിയേട്ടനിൽ ഒതുങ്ങി 2010 ലെ മലയാള സിനിമ.

എന്നാൽ 2011 എത്തിയപ്പോൾ നല്ല സിനിമയുടെ വസന്തകാലം മലയാള സിനിമയിൽ ആഞ്ഞു വീശിയിരിക്കുന്നു. ട്രാഫിക്കിൽ ആരംഭിച്ച വസന്തകാലം വെള്ളരിപ്രാവിൽ എത്തി നിൽക്കുന്നു മലയാള സിനിമയ്ക്ക്തീർച്ചയായും അഭിമാനിക്കാവുന്ന വർഷം തന്നെയാണു 2011. എല്ലാവർഷവും പോലെ മമ്മൂട്ടി-മോഹൻലാലിനെ ചുറ്റിപറ്റി നീങ്ങിയ മലയാള സിനിമയിൽ പക്ഷെ ഇത്തവണ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കഴിഞ്ഞ വർഷത്തെ ദുരന്തതാരം എന്ന് വിശേഷിപ്പിക്കപ്പെട്ട യുവനടൻ പൃഥ്വിരാജ് ആണു.

മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ പിൻബലത്തിൽ മോഹൻലാലും ജയറാമും ദിലീപും പിടിച്ചുനിന്നപ്പോൾ സുരേഷ് ഗോപിക്ക് ആകെ ആശ്വസിക്കാനുണ്ടായിരുന്നത് ക്രിസ്ത്യൻ ബ്രദേഴ്സ്മാത്രമായിരുന്നു. സാൾട്ട് & പെപ്പർ, ട്രാഫിക്ക് എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി തരംഗമായപ്പോൾ സീനിയേഴ്സ്, ഡോക്ടർ ലവ് എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന പദവിയിൽ വരെ കുഞ്ചാക്കോ ബോബനെ കൊണ്ട് ചെന്നെത്തിച്ചു.

തെലുങ്ക് ഡബ്ബിംഗ്ചിത്രങ്ങൾക്കൊന്നും ഇത്തവണ കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് മാത്രമല്ല പല ചിത്രങ്ങളും ദയനീയ പരാജയം നേരിടുകയും ചെയ്തു. സന്തോഷ് പണ്ഡിറ്റ് എന്ന മലയാള സിനിമകണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാര് ഉദയം ചെയ്ത വർഷം കൂടിയാണു 2011. ഡബ്ബിംഗ് സിനിമകൾ അടക്കം 97 സിനിമകളാണു കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. അതിൽ വിജയം പ്രതീക്ഷിച്ച് വന്ന് പരാജയമടഞ്ഞ ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങളുമുണ്ട്.

പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ

1. മേക്കപ്പ്മാൻ
2. ക്രിസ്ത്യൻ ബ്രദേഴ്സ്
3. ഉറുമി
4. സീനിയേഴ്സ്
5. ജനപ്രിയൻ
6. ഇന്ത്യൻ റുപ്പീ
7. രതിനിർവ്വേദം
8. സ്നേഹവീട് (ഇത്രയേ പ്രതീക്ഷിച്ചിരുന്നുള്ളു)
9. ബ്യൂട്ടിഫുൾ
10. ഒരു മരുഭൂമികഥ

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ

1. ട്രാഫിക്ക്
2. സാൾട്ട് & പെപ്പർ
3. ഡോക്ടർ ലവ്
4. വെള്ളരിപ്രാവിന്റെ ചങ്ങാതി

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ

1. അർജുനൻ സാക്ഷി
2. ആഗസ്റ്റ് 15
3. ബോംബെ മാർച്ച് 12
4. തേജാ ഭായ് & ഫാമിലി
5. വെനീസിലെ വ്യാപാരി
6. സെവൻസ്

മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് കരുതപ്പെട്ട 2011 ൽ മോഹൻലാൽ മാത്രമേ അത്തരം ചിത്രങ്ങൾക്ക് മുൻകൈയ്യെടുത്തുള്ളു. ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈനടൗൺഎന്നീ ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ചൈനടൗണിനു പക്ഷെ ലോഗ് റണിൽ ഒട്ടും നേട്ടമുണ്ടാക്കാനായില്ല.പ്രണയം, മാണിക്യകല്ല്, ചാപ്പാ കുരിശ്,ഗദാമ എന്നീ ചിത്രങ്ങൾക്ക് അത് അർഹിക്കുന്ന തരത്തിലുള്ള ഒരു ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെയ്കാനായില്ല.

ആദാമിന്റെ മകൻ അബു എന്ന ദേശീയ തലത്തിൽ വരെ അംഗീകാരം കിട്ടിയ ചിത്രവും മേൽവിലാസം എന്ന വളരെ മികച്ച ചിത്രവും ഈ വർഷം മലയാളത്തിൽ ഉണ്ടായെങ്കിലും ഈ രണ്ട് ചിത്രങ്ങൾക്കും ചെറിയ തോതിൽ പോലും പ്രേക്ഷകരെ ആകർഷിക്കാനായില്ല. അവാർഡ് പടങ്ങളോടുള്ള പ്രേക്ഷകരുടെ മുൻവിധികൾ മാറാതെ ഇത്തരം ചിത്രങ്ങൾക്ക് കളക്ഷൻ ഉണ്ടാക്കാനുള്ള സാധ്യത കാണുന്നില്ല.

വൻ പരാജയം നേരിട്ട ചിത്രങ്ങൾ

1. മെട്രോ
2. ട്രെയിൻ
3. ലിവിംഗ് ടുഗെദർ
4. ഡബിൾസ്
5. സിറ്റി ഓഫ് ഗോഡ്
6. മൊഹബത്ത്

വൻ പരാജയം നേരിട്ട ചിത്രങ്ങൾ ഇനിയും ഒരുപാടുണ്ടെങ്കിലും അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കാരണം ആ ചിത്രങ്ങൾ വിജയിക്കും എന്ന് അതിന്റെ നിർമ്മാതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരം നിർമ്മാതാക്കളും സംവിധായകരുമാണു ഇപ്പോഴും മലയാള സിനിമയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നത്. അല്ലായിരുന്നെങ്കിൽ ഉപ്പുകണ്ടം ബ്രദേഴ്സ്, വയലിൻ, കുടുംബശ്രീട്രാവൽസ്, ലക്കി ജോക്കേഴ്സ് പോലുള്ള ചിത്രങ്ങൾ ഉണ്ടാവില്ലായിരുന്നു. മാറ്റത്തിന്റെ കാഹളധ്വനി മുഴങ്ങി കേട്ട 2011 നൽകിയ ആവേശത്തിൽ നല്ല സിനിമകളും മികച്ച സിനിമകളും മലയാളത്തിൽ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം...!!!

രജനികാന്തിന്റെ ഒരു ഭാഗ്യമേ.!

ഒരു കണക്കിനു റാണ മുടങ്ങിയത് നന്നായി അതു കൊണ്ടാണല്ലോ സൂപ്പർ സ്റ്റാർ രജനികാന്തിനു ഈ ഭാഗ്യം സിദ്ധിച്ചത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ രജനി റാണ ഉപേക്ഷിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണു സൂപ്പർ സ്റ്റാറിന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിക്കുന്നത്. സംവിധാനം മകൾ സൗന്ദര്യ. തിരകഥ, സംവിധാന മേൽനോട്ടം കെസ് രവികുമാർ. പടത്തിന്റെ പേരു കൊച്ചടിയാൻ. സംഗീതം എ ആർ റഹ്മാൻ. ചിത്രത്തിൽ നായികയായി ഇതുവരെ ആരെയും തിരുമാനിച്ചിട്ടില്ല. ഇനി ഇതിൽ എന്താണു രജനികാന്തിനു ലഭിച്ച ഭാഗ്യം എന്നറിയണ്ടേ. ഈ ചിത്രത്തിലെ വില്ലൻ ആരാണെന്നറിയണ്ടേ. സാക്ഷാൽ പൃഥ്വിരാജ്..!!!
അങ്ങനെ വിക്രം കഴിഞ്ഞ് രജനികാന്തിനും നമ്മുടെ പൃഥ്വിരാജിന്റെ ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.!!!!!!

വെള്ളരിപ്രാവിന്റെ ചങ്ങാതി.


1970 ൽ ചിത്രീകരിച്ച പെട്ടിയിലിരുന്നു പോയ ഒരു സിനിമ 2011 ൽ റിലീസായാൽ എന്ത് സംഭവിക്കും. അത് അറിയണമെന്നുണ്ടെങ്കിൽ ഈ ചിത്രം കാണണം. . മികച്ച അഭിനേതാക്കളും മികച്ച ഷോട്ടുകളും മികച്ച പാട്ടുകളും ഉണ്ടെങ്കിൽ ഒരു നല്ല സിനിമയുണ്ടാകില്ല. അതിനു ഒരു നല്ല തിരകഥ വേണം അതീ സിനിമയിലുണ്ട്. വിജയിക്കുന്നവരെ മാത്രം വാഴ്ത്തുന്ന സിനിമ ലോകത്തിലെ ആരും കാണാത്ത പരാജിതരുടെ കഥ പറയുകയാണു ഈ സിനിമയിൽ. സിനിമക്കുള്ളിലെ സിനിമ കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങളെല്ലാം മലയാള സിനിമ പ്രേക്ഷകർ കൗതുകപൂർവ്വം കണ്ടിട്ടുള്ളവയാണു. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ ചിത്രം കൂടി വെള്ളരി പ്രാവിന്റെ ചങ്ങാതി..!

41 വർഷങ്ങൾക്കു മുൻപ് അഗസ്റ്റിൻ ജോസഫ് എന്ന സംവിധായകൻ മുഴുവനായും പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ അന്ന് സാമ്പത്തിക പരാധീനം മൂലം റിലീസ് ചെയ്യാനാവാതെ പെട്ടിയിലാവുകയും തുടർന്ന് കടംകയറി നിർമാതാവ് കൂടിയായ സംവിധായകൻ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ജോലി തേടി ഫിലിം ലാബിലെത്തുന്ന അദ്ദേഹത്തിന്റെ മകൻ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) യാദൃശ്ചികമായി തന്റെ അപ്പന്റെ സിനിമ കാണുകയും അത് റിലീസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണു.

രണ്ട് അന്യമതത്തിൽ പെട്ടവരുടെ പ്രണയകഥ പറയുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ നായകനും നായികയുമാണു ഷാജഹാനും(ദിലീപ്) മേരി വർഗ്ഗീസും (കാവ്യ) ചിത്രത്തിലെ വില്ലനായി കണ്ണനും (മനോജ് കെ ജയനും) വേഷമിടുന്നു. ഇനിയുള്ള കഥ പറഞ്ഞാൽ ചിത്രത്തിലെ രസം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് അതിനു മുതിരുന്നില്ല. 2011 മലയാള സിനിമയുടെ വസന്ത കാലമാണു. ട്രാഫിക്ക്, ഉറുമി, മേൽവിലാസം, ചാപ്പ കുരിശ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ പോലെയുള്ള നല്ല ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷം. അതിന്റെ ഇടയിലേക്ക് ഇതാ ഈ വെള്ളരിപ്രാവും ചങ്ങാതിയും കൂടി...!

വെറുതെ ഒരു ഭാര്യക്ക് ശേഷം വന്ന കാണക്കണ്മണി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അക്കു അക്ബർ എന്ന സംവിധായകൻ വീണ്ടും ഒരു മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ചിരിക്കുകയാണു. അനിൽ ജി സ് എന്ന തിരകഥാകൃത്ത് ഇവിടെ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും ദൃശ്യങ്ങൾ മനോഹരമായി പകർത്തിയെടുത്തിരിക്കുന്നു. ചിത്രത്തിൽ സംഗീത വിഭാഗമാണു ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത്. പതിനേഴിന്റെ എന്നു തുടങ്ങുന്ന ഗാനം ചിത്രം കണ്ടവർ പെട്ടെന്ന് മറക്കും എന്ന് തോന്നുന്നില്ല.

നായകനായി വേഷമിടുന്ന ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഒരു ശക്തമായ കഥാപാത്രമാണു ഇതിലെ ഷാജഹാൻ. കോമഡി താരം എന്നറിയപ്പെടുന്ന ഈ നടൻ അത്തരത്തിലുള്ള ഒരു രംഗം പോലുമില്ലാതെ കാണികളുടെ കയ്യടി നേടുകയാണു. വ്യത്യസ്ഥതയുള്ള വേഷങ്ങൾ തേടി ജനപ്രിയ നായകനും യാത്ര തുടങ്ങിയിരിക്കുന്നു നല്ലത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന മനോജ് കെ ജയനും തന്റെ റോൾ മികവുറ്റതാക്കി. കാവ്യയും മോശമാക്കിയില്ല. കുറച്ചെയുള്ളുവെങ്കിലും ഇന്ദ്രജിത്തും മാണിക്കുഞ്ഞിനെ നന്നാക്കി.

രണ്ട് തരം പ്രേക്ഷകരുണ്ട് ഒന്ന് സിനിമ ഇഷ്ടപ്പെടുന്നവർ രണ്ടാമത്തേത് സിനിമയെ ഇഷ്ടപ്പെടുന്നവർ. രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണു താങ്കളെങ്കിൽ ആൾക്കുട്ടത്തിന്റെ ആരവങ്ങൾക്ക് മാത്രമുള്ളതാണു സിനിമ എന്ന് കരുതാത്ത ഒരാളാണു നിങ്ങളെങ്കിൽ ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഈ സിനിമയെ കുറിച്ച് വരുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്ത് ഈ സിനിമ നിങ്ങൾ കാണാതിരിക്കുകയാണെങ്കിൽ 2011 ലെ നല്ല സിനിമകളിൽ ഒന്ന് നിങ്ങൾക്ക് നഷ്ടപ്പെടും..!!

രാജപാട്ടൈ


ദൈവതിരുമകൾ എന്ന ചിത്രത്തിനു ശേഷം ചിയാൻ വിക്രം നായകനായി അഭിനയിച്ച ചിത്രമാണു രാജപാട്ടൈ. വെണ്ണില കബഡികൂട്ടം, നാൻ മഹാൻ അല്ലൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുശീന്ദ്രനാണു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

അന്യൻ എന്ന മെഗാഹിറ്റിനു ശേഷം ഒരു വമ്പൻ ഹിറ്റ് നൽകാൻ കഴിയാതെ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന വിക്രത്തിനു ഒരു തിരിച്ചു വരവായിരിക്കും എന്ന് കരുതപ്പെട്ടിരുന്ന ചിത്രമായിരുന്നു രാജപാട്ടൈ. എന്നാൽ തന്റെ പതിവു ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൊമേഴ്സ്യൽ ചേരുവകൾ ചേർത്ത് സുശീന്ദ്രൻ ഒരുക്കിയ ഈ ചിത്രം പക്ഷെ ആരാധകരെ സംതൃപ്തരാക്കാൻ ഉതകുന്ന തരത്തിലുള്ളതല്ല.

അന്യനു മേലെ നിൽക്കുന്ന ഒരു ചിത്രവുമായി വന്നാൽ മാത്രമേ വിക്രം ആരാധകർ ഇനി സ്വീകരിക്കുകയുള്ളു. അതു കൊണ്ട് തന്നെ ഒരു മെഗാഹിറ്റിനായി വിക്രം ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമകളിലെ ജിം ബോയ് ആയി അഭിനയിക്കുന്ന (വില്ലന്റെ സഹായി) അനൽ മുരുകൻ എന്ന കഥാപാത്രമാണു ഇതിലെ നായകൻ. ലാൻഡ് മാഫിയായുമായി ബന്ധപ്പെട്ട് ദക്ഷിണമൂർത്തി(വിശ്വനാഥൻ)എന്നയാളെ സംരക്ഷിക്കേണ്ടി വരികയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണു രാജപാട്ടൈ കൈകാര്യം ചെയ്യുന്നത്.

വെറുതെ രണ്ട് മണിക്കൂർ 7 മിനുട്ട് കളയാം എന്ന് കരുതുന്നവർക്ക് ഈ സിനിമ കാണാം. തമിഴ് സിനിമയിലെ ഏറ്റവും ചിലവു കുറഞ്ഞ ബിഗ് ബഡ്ജറ്റ് ചിത്രമാണു ഇത്. ആരാധകർ ഇടിച്ചു കയറുന്ന ആദ്യ വാരത്തിലെ കളക്ഷന്റെ പകുതി മതി ഈ ചിത്രത്തിന്റെ മുടക്ക് മുതലിന്റെ ഇരട്ടി ലാഭം നേടാൻ. തമിഴന്റെ ഒരു ബുദ്ധിയേ..!!

ഡോൺ 2


1978 ൽ അമിതാബ് ബച്ചൻ അഭിനയിച്ച് ഉജ്ജ്വലമാക്കിയ ഡോൺ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 2006ൽ ഷാരുഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഡോൺ. അമിതാബിന്റെ ഡോണും ഷാരുഖിന്റെ ഡോണും തമ്മിൽ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല രണ്ടു പേരും തങ്ങളുടേതായ രീതിയിൽ ആ റോൾ മനോഹരമാക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായത്താൽ ഷാരുഖിന്റെ ഡോൺ മികച്ചതെന്ന് തോന്നുമെങ്കിലും 1978 ലെ പരിമിതികൾക്കുള്ളിൽ നിന്നുള്ള ഒരു വലിയ ചിത്രം തന്നെയായിരുന്നു അമിതാബിന്റെ ഡോണും. 2006ൽ പുറത്തിറങ്ങിയ ഡോണിന്റെ രണ്ടാം ഭാഗം ആണു ഡോൺ 2. റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുക എന്ന അപൂർവ്വ ബഹുമതിക്ക് അർഹമായിരിക്കുകയാണു ഡോൺ 2.

ആദ്യ ഡോണിന്റെ കഥ അവസാനിച്ചിടത്ത് നിന്നു തന്നെയാണു ഡോൺ 2 ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിൽ രക്ഷപ്പെട്ട ഡോൺ പോലീസിൽ പിടികൊടുക്കുകയും പിന്നീട് വർദാനു (ബോബൻ ഇറാനി) മായി ജയിൽ ചാടി ജർമനിയിലുള്ള ഒരു ബാങ്കിലെ നോട്ട് അടിക്കുന്ന പ്ലേറ്റ് (ബാങ്ക് കൊള്ളയടിക്കുകയൊക്കെ പഴയ സ്റ്റൈയിൽ ഇത് ഡോൺ സ്റ്റൈയിൽ) കൈക്കലാക്കാൻ ശ്രമിക്കുന്നതാണു സിനിമയുടെ ഇതിവൃത്തം.

ഒരു ഓഷ്യൻസ് സീരിസ് ശ്രേണിയിൽ പെടുത്താവുന്ന ബോളിവുഡ് ചിത്രം. ഷാരുഖ് ഖാൻ എന്ന നടന്റെ ഗ്ലാമറും സ്റ്റൈയിലും സമർത്ഥമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രിയങ്ക ചോപ്ര ബോബൻ ഇരാനി, ഓംപുരി എന്നീ പഴയ ഡോണിലെ അഭിനേതാക്കൾ തന്നെ ഇതിലും പ്രധാന വേഷത്തിലെത്തുന്നു.ഒട്ടും ഇഴച്ചിൽ ഇല്ലാത്ത ഫാസ്റ്റ് ആയ തിരകഥയാണെങ്കിലും എന്തോ ഒരു കുറവ് ചിത്രം കണ്ടിരിക്കുമ്പോൾ അനുഭവപ്പെടും. ഒരു പക്ഷെ അമിത പ്രതീക്ഷകൾ നൽകിയ ഭാരമായിരിക്കാം അത്.

ഫർഹാൻ അക്തറുടെ സംവിധാനവും തിരകഥയുമെല്ലാം മികച്ചതാണെങ്കിലും ഡോൺ 3 എന്ന ഒരു കടുംകൈ ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്. ഷാരുഖാന്റെ പെർഫോമൻസാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പക്ഷെ അതു മാത്രമാണു ഹൈലെറ്റ് എന്നതാണു ഈ ചിത്രത്തിന്റെ ന്യൂനതയും. ഹൃതിക്ക് റോഷൻ ഇതിൽ അതിഥി താരമായിട്ടെത്തുന്നുണ്ട്. ഹൃതിക് ആരാധകർ സന്തോഷിക്കേണ്ട. റാ വണിലെ രജനി റോൾ പോലെയൊരു ചെറിയ റോൾ. അത്രയേ ഉള്ളു.

എന്തൊക്കെയായാലും റാ വൺ കണ്ട് നിരാശരായ ഷാരുഖ് ആരാധകരെ ആവേശഭരിതരാക്കുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. പക്ഷെ ആ ആവേശം സാധാരണ പ്രേക്ഷകനിലും നിറയുമോ എന്നത് സംശയമാണു. പക്ഷെ ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിട്ടും ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ടാവാൻ റാ വൺ എന്ന ചിത്രത്തിനു കഴിഞ്ഞുവെങ്കിൽ ഡോൺ 2 ബോളിവുഡിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തെറിയുന്ന ഒരു വലിയ ഹിറ്റ് ആയിക്കൂടെന്നില്ല. കാരണം ബോളിവുഡിനു ഒരേ ഒരു രാജാവേ ഉള്ളു.

one and only sharukh khan..!!

വെനീസിലെ വ്യാപാരി.


സംവിധായകൻ ജോഷി ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എത്ര വലിയ ഹിറ്റുകൾ നൽകിയകൂട്ടുകെട്ടാണെങ്കിലും അതൊക്കെ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ റിലീസിന്റെ അന്ന് ആദ്യഷോയ്ക്ക് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കു. അത് കഴിഞ്ഞാൽ സിനിമയുടെ വിധിനിർണയിക്കുന്നത് സിനിമയുടെ നിലവാരം അളന്നു കൊണ്ടാണു. അല്ലാതെ സംവിധായകനുംനായകനും ഒരുമിച്ച ഹിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന്..!

അതു കൊണ്ട് തന്നെകരിയറിൽ ഹിറ്റുകൾ മാത്രം നൽകിയിട്ടുള്ള സംവിധായകനും ആദ്യ സിനിമയുടെ തിരകഥ കൊണ്ട്തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച തിരകഥാകൃത്തും പിന്നെ മലയാളത്തിന്റെമഹാനടനും ഒന്നിക്കുമ്പോൾ മറ്റൊരു മായാവിയോ അല്ലെങ്കിൽ ക്ലാസ്മേറ്റ്സിന്റെ നിലവാരത്തിലുള്ളഒരു സിനിമയോ പ്രേക്ഷകർ പ്രതീക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുകയില്ല.

വെനീസിലെ വ്യാപാരി. പേരിൽ തന്നെ തുടങ്ങുന്ന വ്യത്യസ്തത. ചട്ടമ്പിനാടിനു ശേഷം മമ്മൂട്ടിയെനായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം. ഇവിടം സ്വർഗ്ഗമാണു എന്ന മോഹൻലാൽചിത്രത്തിനു ശേഷം ജയിംസ് ആൽബർട്ടിന്റെ തിരകഥ. 1980 ന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥ. തുടക്കം നന്നായിരുന്നു. പക്ഷെ നല്ല തുടക്കം വിജയത്തിന്റെ പാതി വഴി പിന്നിടുന്നു എന്ന പഴഞ്ചൊല്ല് ഇവിടെയും അന്വർത്ഥമായി. അതെ വ്യാപാരിയുടെ കച്ചവടം ഇടവേള വരെയെ പൊടി പൊടിക്കുന്നുള്ളു.

പ്രമാദമായ അജയൻ കൊലക്കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരനായിട്ടാണു മമ്മൂട്ടി ഇതിൽ വേഷമിടുന്നത്. കേസ് അന്വേഷിക്കാൻ കച്ചവടക്കാരനായി എത്തുന്ന പവിത്രൻ (മമ്മൂട്ടി) പിന്നീട് കച്ചവടത്തിൽ ലഭിക്കുന്ന ലാഭം കണ്ട് ഒരു മുഴുവൻ സമയ കച്ചവടക്കാരനാവുകയാണു. ആദ്യം ഒരല്പം നെഗറ്റീവ് ടച്ചുണ്ടെന്ന് തോന്നിപ്പിക്കുകയും പിന്നീട് സൽഗുണ സമ്പന്നനാവുകയും ചെയ്യുന്ന നായകനാണു പവിത്രൻ.
മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമായ കഥാപാത്രം

ആരാണു അജയനെ കൊന്നത് എന്ന സസ്പെൻസ് കൂടി ചിത്രത്തിൽ തെളിയിക്കപ്പെടുന്നുണ്ട്. വളരെ ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണു പവിത്രൻ എല്ലാം നേടുന്നത്. ഇടയ്ക്ക് പവിത്രനു പാളിച്ചകൾ പറ്റുന്നുണ്ട്. പക്ഷെ അതെല്ലാം വിദഗ്ദമായി തിരുത്തികൊണ്ട് പവിത്രൻ തന്റെ ലക്ഷ്യം നിറവേറ്റുന്നിടത്താണു ചിത്രത്തിന്റെ അവസാനം.

ചിത്രത്തിൽ സലീം കുമാർ, സുരാജ്, കാവ്യ, പൂനം ബാജ്വ, ജനാർദ്ദനൻ, വിജയരാഘവൻ, സുരേഷ് കൃഷ്ണ തുടങ്ങിയ വലിയ താര നിരതന്നെയുണ്ട്. 80കളുടെ ലൊക്കേഷൻ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ചിത്രം കണ്ടിരിക്കുന്നവർക്ക് ഇതൊരു കോമഡി ചിത്രമാണോ അതോ ത്രില്ലർ ആണോ അതോ ഇതും രണ്ടും കൂടി ചേർന്നതാണോ എന്നൊക്കെ ആശയകുഴപ്പം ഉണ്ടായേക്കാം. ആദ്യം പറഞ്ഞത് പോലെ ഇടവേള വരെ പൊടി പൊടിച്ച കച്ചവടം ഇടവേളയ്ക്ക് ശേഷം കുത്തനെ താഴോട്ടാണു വരുന്നത്. അവസാനം കച്ചവടം പൊളിഞ്ഞ് കട പൂട്ടേണ്ടിവരുന്ന അവസ്ഥയിൽ ചിത്രം തീരുന്നു.അല്ല ഇങ്ങനെയൊരു കഥയും അതിൽ ഇങ്ങനെയൊരു സസ്പെൻസും പിന്നെ പഴങ്കഞ്ഞി ക്ലൈമാക്സും വന്നാൽ ഇങ്ങനെയിരിക്കും..!

മേക്കപ്പ് മാൻ, ലോലിപോപ്പ് പോലുള്ള ചിത്രങ്ങൾ ഷാഫി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ചതി ഷാഫീ...!!! ക്ലാസ് മേറ്റ്സിന്റെ തിരകഥ എങ്ങനെ സംഭവിച്ചു എന്ന് സിബിഐ അന്വേഷണത്തിനു വിടേണ്ട സമയമായിരിക്കുന്നു. കരിയറിൽ തിരിച്ചടികൾ സംഭവിച്ചപ്പോഴെല്ലാം ശക്തമായി തിരിച്ചു വന്നിട്ടുള്ള ചരിത്രമാണു മമ്മൂട്ടിക്ക്. അതു കൊണ്ട് തന്നെ 2012ൽ അങ്ങനെ സംഭവിക്കും എന്ന് നമുക്ക് കരുതാം...!

*മമ്മൂട്ടി ആരാധകൻ അല്പം വ്യസനത്തോടെ കുഴപ്പമില്ല എന്ന് അഭിപ്രായം പറയുന്ന ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഒരു സാധാരണ പ്രേക്ഷകനോട് ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ കിട്ടും..!!

**വളരെ മോശം..!!!

ഒരു മരുഭൂമിക്കഥ


പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട്, ഒരു കാലത്ത് മലയാള സിനിമയിൽ വസന്തം വിരിയിച്ചിരുന്ന ഒരു പാട് ചിത്രങ്ങളുടെ ശില്പികൾ. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഇവരുടെ സുവർണ്ണകാലത്തിറങ്ങിയ ചിത്രങ്ങൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പത്ത് സിനിമകൾ എടുത്താൽ അതിൽ ഏറിയപങ്കും കൂട്ടുകെട്ടിൽ നിന്നുണ്ടായതു തന്നെയാകും. ഇങ്ങനെയൊക്കെയുള്ളത് കൊണ്ടാണു കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമകൾ എടുത്ത് പ്രേക്ഷകരെ ഇളിഭ്യരാക്കിയിട്ടുകൂടി ഒരു മരുഭൂമികഥ എന്ന പേരിൽ പുതിയ സിനിമ ഇറങ്ങിയപ്പോൾ ജനം ഇടിച്ചു കയറിയത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം തിരുവനന്തപുരം കോഫീ ഹൗസിൽ ചായ കുടിച്ചും സിഗരറ്റ് വലിച്ചും വലിയ വലിയ കളികൾ കളിച്ചും വളർന്നു വന്ന മിസ്റ്റർ പ്രിയദർശൻ താങ്കൾ മനസ്സിലാക്കണമായിരുന്നു.

മോഹൻലാലിനു പുറമേ മുകേഷ് ,ലക്ഷ്മിറായ്,ഭാവന എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ഒരു മരുഭൂമികഥയിൽ അറബി വേഷത്തിൽ ഹിന്ദി നടൻ ശക്തി കപൂറുമെത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപശ്ചാത്തലം.... അങ്ങനെയൊന്നുമില്ല കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം തുടങ്ങി എല്ലാ പ്രിയദർശൻ സിനിമകളിലെയും രംഗങ്ങൾ അങ്ങ് ദുബായ് ലൊക്കേഷനിൽ വെച്ച്ചിത്രീകരിച്ചിരിക്കുന്നു. പ്രിയദർശൻ താങ്കൾ ഇത്രയും തരം താണു പോയിരിക്കുന്നു എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. സ്വന്തം ചിത്രത്തിലെ സീനുകൾ തന്നെ വീണ്ടും ഉപയോഗിക്കുക എന്ന നിലവാര തകർച്ചയുടെ അങ്ങേയറ്റത്തെത്തി നിൽക്കുന്നു ഇന്ത്യൻ സിനിമയിലെ ഷോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത സംവിധായകൻ കഷ്ടം..!

മുകേഷിന്റെ കോമഡി മാത്രമാണു ചിത്രത്തിലെ ഏക ആശ്വാസം. ലക്ഷ്മിറായിയെ സിനിമയുടെ ലൊക്കേഷനിലെത്തിയ ജയിംസ് കാമറൂൺ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണിച്ചു എന്ന ഒരു വാർത്തയുണ്ടായിരുന്നു. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും അഭിനയം കണ്ടിട്ടായിരിക്കില്ല അങ്ങനെയൊരു ക്ഷണം വന്നത് എന്നത് തീർച്ചയാണു. പിന്നെ എന്തിനാണു എന്ന് ചോദിച്ചാൽ ഇതിനൊക്കെ തന്നെ..!!അറബിക്കഥ നായകൻ ശ്രീനിവാസന്റെ വിവരണത്തോടെ ആരംഭിക്കുന്ന സിനിമ അവസാനിക്കുമ്പോൾ കാണികൾക്ക് നിരാശ മാത്രം നൽകുന്ന ഒന്നായി ഈ സിനിമ മാറുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രിയദർശനു തന്നെയാണു. പക്ഷെ അത് തിരിച്ചറിയാൻ കഴിയാത്തതാണു പ്രിയദർശൻ സത്യൻ അന്തിക്കാട് തുടങ്ങിയ പഴയ താപ്പാനകളുടെ പരാജയം.

മോഹൻലാൽ എന്ന നായകനേക്കാൾ മുകേഷ് എന്ന സഹനടനാണു സിനിമയിൽ സ്കോർ ചെയ്തിരിക്കുന്നത്. ദുർബലമായ ഒരു കഥയും അതിനേക്കാൾ ദുർബലമായ തിരകഥയും ഒരു പാട് വട്ടം കണ്ട് മടുത്ത സീനുകളാൽ ചേർത്തുണ്ടാക്കിയ ഈ സിനിമയിൽ മോഹൻലാൽ അല്ല രജനികാന്ത് വന്ന് അഭിനയിച്ചാൽ പോലും കാണികൾക്ക് രസിക്കും എന്ന് തോന്നുന്നില്ല. പാട്ടുകളും മനോഹര മരുഭൂമി ലൊക്കേഷനുമൊന്നും ഈ ചിത്രത്തെ രക്ഷിക്കാൻ പോകുന്നില്ല. അതു പോലെ തന്നെ എംജി ശ്രീകുമാറിനെ സംഗീതം കോപ്പിയടിച്ചു എന്ന് പറഞ്ഞ് വിമർശിക്കേണ്ട കാര്യമില്ല കാരണം സിനിമയേ കോപ്പിയടിയാണു പിന്നെയാണു ഒരു പാട്ട്.

ബ്രെയിൻലെസ് കോമഡി എന്റർടെയ്നർ എന്നൊക്കെ ഓമനപേരിട്ട് വിളിച്ച് ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പ്രിയദർശനു കഴിഞ്ഞേക്കും. പക്ഷെ കാക്കകുയിലും വെട്ടവും ചന്ദ്രലേഖയുമൊക്കെ ടിവിയിൽ വരുമ്പോൾ ഞങ്ങൾ കണ്ടോളം അതിനു വേണ്ടി കാശ് മുടക്കി വീണ്ടും തിയറ്ററിൽ പോകേണ്ടതില്ല എന്ന് പ്രേക്ഷകർ തിരുമാനിച്ചാൽ പൂർണ്ണമായും ദുബായിൽ വെച്ച് ചിത്രീകരിച്ചു എന്ന് അവകാശപ്പെടുന്ന ഈ ചിത്രത്തിനു അത് അർഹിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്നത് തീർച്ചയാണു.

*പ്രിയദർശൻ അടുത്ത് ചെയ്ത സിനിമകളിൽ ഏതാണു ഭേദം എന്ന് ചോദിച്ചാൽ..!

**പട്ടികളിൽ ബ്രാഹ്മണപട്ടികൾ എന്നൊന്നുമില്ല എല്ലാം പട്ടികൾ..!!!

ആവർത്തിക്കുമോ 2010..?



അങ്ങനെ
വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. 2010ല് നടന്ന ക്രിസ്തുമസ് പോരാട്ടത്തിന്റെ തനിയാവർത്തനം തന്നെയാണു വർഷവും മലയാള സിനിമയിൽ നടക്കുന്നത്. 2011 ലെഅവസാന റിലീസ് സീസൺ. കഴിഞ്ഞ വർഷം മമ്മൂട്ടി-ലാൽ-ദിലീപ് നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മോഹൻലാലിനും ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് ദിലീപും ആയിരുന്നു. ബെസ്റ്റ് ആക്ടർ-കണ്ടഹാർ-മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങൾ മാറ്റുരച്ച ഡിസംബർ മാസത്തിൽ കണ്ടഹാർ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയപ്പോൾ കുഞ്ഞാട് 2010ലെ തന്നെമെഗാഹിറ്റുകളിലൊന്ന് എന്ന പദവി കരസ്ഥമാക്കി.

നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ബെസ്റ്റ് ആക്ടറിലൂടെ മമ്മൂട്ടി മൽസരത്തിൽ തടി രക്ഷപ്പെടുത്തുകയും ചെയ്തു. 2010- പോക്കിരിരാജ എന്ന വമ്പൻ ഹിറ്റും കുട്ടിസ്രാങ്ക് എന്ന ക്ലാസ്ചിത്രവും ഒരേ സമയം നിരൂപകരും ആരാധകരും വാഴ്ത്തിയ പ്രാഞ്ചിയേട്ടനും നൽകിയ ഗ്ലാമറിലായിരുന്നു മമ്മൂട്ടി. മോഹൻലാലാകട്ടെ ശിക്കാർ എന്ന ഒരേ ഒരു ചിത്രം മാത്രം നൽകിയ ആശ്വാസത്തിലും. കൂട്ടത്തിൽ ഏറ്റവും ആത്മവിശ്വാസത്തിലുണ്ടായിരുന്നത് ജൻപ്രിയനായകൻ ദിലീപ് ആയിരുന്നു. 2010ലെ താരം എന്ന പദവി അതിനോടകം നേടികഴിഞ്ഞിരുന്ന ദിലീപിനു കുഞ്ഞാട് ഒരു പരാജയമായിരുന്നെങ്കിൽ പോലും ഒന്നും സംഭവിക്കിലായിരുന്നു. പിന്നീട്സംഭവിച്ചതെല്ലാം ചരിത്രം.

ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ,വർഷം ഒന്ന് കഴിഞ്ഞ് മൂന്നു താരങ്ങളുടെയും ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസിനൊരുങ്ങുമ്പോൾ കഥയുടെയും കാര്യങ്ങളുടെയും കിടപ്പുകൾ മാറിയിരിക്കുന്നു. മലയാളത്തിലെ ഏക്കാലത്തേയും മെഗാസ്റ്റാറായ മമ്മൂട്ടിയുടെ നാലു മെഗാഫ്ലോപ്പുകളാണു വർഷം ഉണ്ടായത്. .ഒരു ചിത്രത്തിനും ആവറേജ്ഹിറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നതാണു ദുഃഖകരമായ വസ്തുത. 2010 മോഹൻലാൽ നേരിട്ടതും ഇതേ അവസ്ഥയായിരുന്നു പക്ഷെ ശിക്കാർ എന്ന ഒരു ഹിറ്റ് ചിത്രത്തിന്റെ പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു.

അതു പോലെ ദിലീപിന്റെ കാര്യം 2010ൽ സോളോ ഹിറ്റുകൾ ഉണ്ടാക്കിയ ഈ നടൻ ഈ വർഷം മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണു ശ്രദ്ധ പതിപ്പിച്ചത്. ഒറ്റയ്ക്ക് അഭിനയിച്ച ഓർമ്മ മാത്രം എന്ന ചിത്രം ബോക്സ് ഓഫീസിൽ ഓർമ്മ മാത്രമായി. അങ്ങനെ നോക്കുമ്പോൾ ഈ മൂന്നു താരങ്ങളിലും തിളങ്ങി നിൽക്കുന്നത് യൂണിവേഴ്സൽ സ്റ്റാർ ആയ മോഹൻലാൽ തന്നെ ആണു. 2010 ലെ പരാജയ പരമ്പരയെ ആകെ തുടച്ചു നീക്കുന്ന തരത്തിലുള്ള പ്രകടനമാണു 2011 ൽ ലാൽ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയെ അപേക്ഷിച്ചു നോക്കുമ്പോൾ മൾട്ടിസ്റ്റാർ ആണെങ്കിലും ഗംഭീര ഇനീഷ്യൽ നേടിയ ചൈനാടൗൺ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളും പോസ്റ്ററിലെങ്കിലും വിജയിച്ച സ്നേഹവീട് എന്ന ചിത്രവും ലാലിന്റെ ക്രെഡിറ്റിലുണ്ട്. പിന്നെ വീൽ ചെയറിലിരുന്നു കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച്ച വെച്ച് ഹൈക്ലാസ് പ്രേക്ഷകരുടെ ഒന്നടങ്കം പ്രശംസ ഏറ്റു വാങ്ങിയ പ്രണയം എന്ന ചിത്രവും. മോഹൻലാൽ ആരാധകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം.

2011ൽ ഒരു ഹിറ്റ് ഉണ്ടാക്കാനുള്ള മമ്മൂട്ടിയുടെ ആകെയുള്ള അവസരമാണു വെനീസിലെ വ്യാപാരി. ജെയിംസ് ആൽബർട്ട് തിരകഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിച്ചില്ലെങ്കിൽ മമ്മൂട്ടി ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു വർഷമായി 2011 മാറും എന്നത് തീർച്ച. വെറുതെ ഒരു ഭാര്യ എന്ന സൂപ്പർ ഹിറ്റിനു ശേഷം അക്കുഅക്ബർ ഒരുക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രമാണു ദിലീപിന്റെ ക്രിസ്തുമസ് റിലീസ്.പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് വിജയസാധ്യത കാണുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്വന്തം ക്രെഡിറ്റിൽ ഒരു പടമെങ്കിലും വിജയിപ്പിക്കാൻ സ്പാനിഷ് മസാലയും കഴിയുന്നത് വരെ ദിലീപ് കാത്തിരിക്കേണ്ടി വരും എന്നതാണു ചുരുക്കും.

2011ൽ ഇപ്പോഴെ സേഫ് സോണിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിനു മരുഭൂമികഥ ഒരു ബോണസാണു. വിജയിച്ചാൽ ഈ വർഷം അഭിനയിച്ച എല്ലാ പടങ്ങളും വിജയിച്ചു എന്ന പ്രശസ്തി. പരാജയപ്പെട്ടാൽ...? പരാജയപ്പെട്ടാലെന്താ നമ്മൾ ഇത് എത്ര കണ്ടിരിക്കുന്നു അല്ല പിന്നെ...!!!!

ക്ഷമിക്കൂ... ആ തെറ്റ് എന്റേതാണു..!


അവസാനം അത് സംഭവിച്ചു. അഹങ്കാരിയും തന്റേടിയും താൻപ്രമാണിത്തവും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തവനും സഹതാരങ്ങളോട് പുച്ഛമനോഭാവവും വെച്ചു പുലർത്തുന്ന പൊതു ജനം രാജപ്പൻ എന്നും സ്വയം സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്ന പൃഥ്വിരാജ് മാപ്പ് പറഞ്ഞിരിക്കുന്നു. കളി മലയാളികളോടോ..?? പൃഥ്വിരാജിനൊക്കൊണ്ടെന്നല്ല മരിച്ചു പോയ സുകുമാരനെ കൊണ്ട് വരെ മലയാളികൾ മാപ്പ് പറയിക്കും.. നമ്മളോടാ കൊച്ചന്റെ കളി.

തനിക്കെതിരെ സൈബർ ലോകത്ത്നടക്കുന്ന ആക്രമണങ്ങളിൽ മനം നൊന്താണു പൃഥിരാജ് ഇങ്ങനെയൊരു ക്ഷമ പറച്ചിൽ നടത്തിയത്. താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു എന്നാണു പൃഥ്വിപറഞ്ഞത്. അവസാനം നമ്മുടെ ലക്ഷ്യം നിറവേറ്റിയിരിക്കുന്നു. കഷ്ടപ്പെട്ട് SMS ഉണ്ടാക്കുന്നവർക്കുംവീഡിയോ എഡിറ്റിംഗ് നടത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ കമന്റ്സ് വായിച്ചു നിർവൃതിഅടഞ്ഞവർക്കും ഇനി വിശ്രമിക്കാം. നമ്മുടെ എതിരാളി പരാജയം സമ്മതിച്ചിരിക്കുന്നു. കാത്തിരിക്കാംഇനി അടുത്ത ഇരയ്ക്കായ്..!!!

തുടർച്ചയായി രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണോ പൃഥ്വിയുടെ മനം മാറ്റത്തിനു കാരണം എന്ന് സംശയം തോന്നാം. അതിനിനി ക്ഷമ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. എന്തായാലും പൃഥ്വിരാജ് ഒന്നോർക്കണമായിരുന്നു, ബിഗ് ബഡ്ജറ്റ് സിനിമകൾ എന്ന് പറയുമ്പോൾ ഒന്ന് വിഖ്യാത സംവിധായകൻ ശ്രീ റോഷൻആൻഡ്രൂസ് സാറിന്റെതാണു.ഉദയനാണു താരം എന്ന ആദ്യചിത്രത്തിനു ശേഷം നോട്ട് ബുക്ക്, ഇവിടംസ്വർഗ്ഗമാണു എന്നീ പടുകൂറ്റൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. ഏതൊരു നടനും കൊതിക്കും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുവാൻ. അപ്പോഴാണു പൃഥ്വിരാജ് ഡേറ്റ്ക്ലാഷ് എന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിവാവുന്നത് അഹമ്മതി അല്ലാതെന്താ..! പിന്നെ അടുത്ത പടംമല്ലുസിംഗ്.കുഞ്ചാക്കോ, മനോജ് കെ ജയൻ ബിജുമേനോൻ എന്നീ താരങ്ങളോടൊപ്പം ഒരു മൾട്ടി സ്റ്റാർചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നതുല്യമായ അവസരമാണു പൃഥ്വി നഷ്ടപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും വിനാശകാലേ വിപരീത ബുദ്ധി. പക്ഷെ ക്ഷമ ചോദിച്ചത് കൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ വെറുതെ വിടുന്നു.

ഇതിൽ ഏറ്റവും വലിയ തമാശ മലയാളത്തിലെ രണ്ട് ഷുവർ സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ചു കൊണ്ട് പൃഥ്വിരാജ് അഭിനയിക്കാൻ പോയിരിക്കുന്നത് ഹിന്ദിയിൽ ഒരു സിനിമയിൽ അഭിനയിക്കാനാണു. അതും ഏതോ ഒരു അനുരാഗ് കശ്യപ് നിർമ്മിക്കുന്ന സിനിമയിൽ.. അല്ല ആരാണീ അനുരാഗ് കശ്യപ്?? അദ്ദേഹം കരൺ ജോഹറിനെ പോലെ അല്ലെങ്കിൽ യാഷ് ചോപ്രയെ പോലെ അതുമല്ലങ്കിൽ രകേഷ് റോഷനെ പോലെ പ്രശ്സതനായ ഒരാളാണോ..?? ഏതോ ഒരു ബ്ലാക്ക് ഫ്രൈഡേയോ മറ്റോ ചെയ്തിട്ടുണ്ട് പോലും.. അപ്പോൾ ഈ ആനമണ്ടത്തരത്തിനു തലവെച്ച് കൊടുത്തിട്ട് തേജാബായ് എന്ന സിനിമ എനിക്ക് പറ്റിയ പിഴവാണു എന്റെ നിഗമനം തെറ്റി പോയി അതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനി ഹിന്ദി സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഫിലിം ഫെയർ മാഗസിനിൽ കവർ ചിത്രം അടക്കം ആർട്ടിക്കിൾ വരുന്നതൊക്കെ വലിയ സംഭവമാണു എന്ന് പൃഥ്വി കരുതുന്നെങ്കിൽ പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഞങ്ങൾ മലയാളികൾ നാന, ചിത്രഭൂമി, ഫയർ, വെള്ളിനക്ഷത്രം ഇതൊക്കെയാണു വാങ്ങിക്കാറുള്ളതും വായിക്കാറുള്ളതും അപ്പോഴാണു ഒരു ഫിലിം ഫെയർ..!

പൃഥ്വിരാജിനോട് വളരെയധികം വെറുപ്പുള്ള ഞങ്ങൾ മലയാളി സിനിമ പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളു. ഇതു പോലെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ മലയാള സിനിമ ഒഴിവാക്കുക എന്നിട്ട് വല്ല ഹിന്ദിയിലോ തെലുങ്കിലോ ഒക്കെ പോയി അഭിനയിക്കുക ഇനി മലയാളത്തിൽ അഭിനയിച്ചേ തീരു എന്ന് വാശിയുണ്ടെങ്കിൽ ഇടയ്ക്ക് ഇന്ത്യൻ റുപ്പീ പോലുള്ള തല്ലിപൊളി സിനിമകളിൽ അഭിനയിക്കുക. ഇൻഡ്രൊഡക്ഷൻ സീനിൽ കൂവിയാലും ഇടയ്ക്കൊക്കെ ഞങ്ങൾ കയ്യടിക്കാം. എന്നിട്ട് ഉടനെ സ്റ്റാൻഡ് വിടുക. ഞങ്ങളുടെ മലയാളം ചാനലുകളിൽ വന്നിരുന്നു മലയാള സിനിമയെയും പ്രവർത്തകരെയും വിമർശിച്ച് സംസാരിക്കാതിരിക്കുക..

അവിടെ ബോളിവുഡിൽ പോയി എന്ത് വിടുവായത്തവും പറഞ്ഞോ, മലയാള സിനിമ നടന്മാരിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമേ അവർ അറിയു.അത് കൊണ്ട് ആദ്യമൊക്കെ അവർ ക്ഷമിച്ചു തന്നെന്നിരിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ സൈബർ ആക്രമണം ഞങ്ങളും കുറയ്ക്കാം. ഞങ്ങൾക്കിവിടെ മലയാള സിനിമയിൽ മാത്രം അഭിനയിക്കാൻ അറിയാവുന്ന നടന്മാർ മതി അതിനിവിടെ ദിലീപും ആസിഫ് അലിയുമൊക്കെ ഉണ്ട്...!!!

ഒരു മനോഹര ചിത്രം


സിനിമ ഒരു കലയാണു. അതിലുപരിയായി അത് വിനോദത്തിനുള്ള ഒരു ഉപാധികൂടിയാണു. എന്നാൽ ഷക്കീലയുടെ പടം കണ്ടാലും സന്തോഷ് പണ്ഡിറ്റിന്റെ പടം കണ്ടാലും വിനോദമാക്കുന്ന മലയാളികളുടെ ഇടയിൽ ഏതു തരത്തിലുള്ള സിനിമ ഇറക്കിയാലാണു വിജയിക്കുക എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണു. പടം ഇറങ്ങി കഴിഞ്ഞ് ആളുകയറിയിലെങ്കിൽ ഈ പടം ആസ്വദിക്കാനുള്ളത്ര നിലവാരം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്ന് പറഞ്ഞ് തടിതപ്പുന്ന സംവിധായകപ്രഭുക്കന്മാർ ഉള്ള കേരളത്തിൽ വി കെ പ്രകാശ് എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് ബ്യൂട്ടിഫുൾ എന്ന സിനിമയാണു.കാരണം ഈ ചിത്രം ഒരു സാധാരണ ചിത്രമാണു. എങ്കിലും അസാധാരണമായിട്ടെന്തോ ഇതിലുണ്ട്.

അതി മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ 2 മണിക്കൂർ ദൈർഘ്യമുള്ള പരസ്യചിത്രമല്ല സിനിമ എന്ന് വികെപി പഠിച്ചു തുടങ്ങിയത് തന്നെ ഈ അടുത്തകാലത്താണു.എന്നാൽ പഠിപ്പ് തികഞ്ഞ ഒരു വിദ്യാർത്ഥിയുടെ കൈയ്യടക്കം ബ്യൂട്ടിഫുളിൽ നമുക്ക് കാണാം. ഈ മനോഹര ചിത്രത്തിനു തിരകഥയൊരുക്കിയിരിക്കുന്നത് അനൂപ് മേനോൻ ആണു. വിരലില്ലെണ്ണാവുന്ന കഥാപാത്രങ്ങൾ. ഒന്നോരണ്ടോ ഇൻഡോർ സെറ്റുകൾ,വളരെ കുറച്ച് ഔട്ട് ഡോർ ഷൂട്ടിംഗ്, ദ്വയാർത്ഥത്തിലുള്ള നല്ല സെക്സ് ജോക്കുകൾ, കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകൾ, കണ്ണിനു കുളിർമയേകുന്ന ചിത്രീകരണം,കൈയ്യും കാലും തളർന്ന ജയസൂര്യയുടെ അസാമാന്യ പ്രകടനം(പുള്ളി സൂപ്പറും യൂണിവേഴ്സലുമൊന്നും അല്ലാത്ത ഒരു പാവം സ്റ്റാർ ആയതു കൊണ്ട് വാനോളം പുക്ഴ്ത്താനും ഇന്ത്യയിൽ ഇങ്ങനെ അഭിനയിക്കാൻ വേറാരുമില്ല എന്നൊക്കെ പറയാനും ആരും കാണില്ല എന്നത് വേറെ കാര്യം)അനൂപ് മേനോന്റെ കൂൾ ആക്ടിംഗ്, ഇന്റർവെല്ലിനു വരുന്ന നായികയുടെ മുഖഭാവങ്ങൾ പിന്നെ വികെപിയുടെ മുഖമുദ്രയായ ക്ലൈമാക്സ് ട്വിസ്റ്റും അങ്ങനെ ബ്യൂട്ടിഫുൾ ആയി ഒരു ബ്യൂട്ടിഫുൾ ചിത്രം അവസാനിക്കുന്നു.

മനസിൽ ഒരു സംതൃപ്തിയുമായി നമുക്ക് തിയറ്റർ വിട്ടിറങ്ങാം. കോക്ടെയിൽ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോൻ തിരകഥയെഴുതിയ ചിത്രം എന്ന നിലയ്ക്ക് ഇതും ഒരു ഹോളിവുഡ് പടത്തിന്റെ കോപ്പിയടിയായിരിക്കില്ലെ എന്ന് സംശയം തോന്നാം സ്വാഭാവികം. എന്നാൽ മലയാളികൾ കാണാത്ത ആസ്ട്രേലിയൻ സിനിമകളും ചെക്ലോസ്ക്കോവിയൻ സിനിമകളുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെ അതേപടി കോപ്പിയടിച്ചിട്ട് ഇതാണു ഞാൻ പത്ത് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന സിനിമ എന്ന് പറയാൻ തൊലിക്കട്ടിയുള്ള മഹാരഥന്മാരായ സംവിധായകതിരകഥാകൃത്തുക്കൾ വാഴുന്ന മലയാള സിനിമയിൽ അനൂപ് മേനോനു ഇനിയും ഇതു പോലത്തെ സിനിമകളെടുക്കാം അന്തസ്സായി തലയുർത്തി പിടിച്ച് നടക്കുകയും ചെയ്യാം ഇതൊരു റീമേക്ക് അല്ല എന്ന് അദ്ദേഹം പറയുന്നത് വരെ..!!

കൃഷ്ണനും രാധയും..!


സാധാരണയായി ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് അതിലെ മികച്ച പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണു ഒരു പുതുമുഖ നായകൻ സ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെയാകുന്നത്. എന്നാൽചരിത്രത്തിലാദ്യമായി ഒരു സിനിമ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപേ ഏലിയൻ സ്റ്റാര് എന്ന പദവിയും കേരളത്തിലങ്ങോളമിങ്ങോളം ഫാൻസ് അസോസിയേഷനുകളും സ്വന്തമാക്കിയ നടനാണുശ്രീ സന്തോഷ് പണ്ഡിറ്റ്.

യൂട്യൂബിൽ ആദ്യമായി അദ്ദേഹത്തിന്റെ ചിത്രത്തിലെ പാട്ട് സീൻ വന്നപ്പോൾഉണ്ടായ ഒരു തരംഗം ചിത്രം റിലീസ് ചെയ്യുന്നതു വരെ നില നിർത്താൻ സാധിച്ചു എന്നതാണു സന്തോഷ് പണ്ഡിറ്റിന്റെ വിജയം. മറ്റ് സിനിമാക്കാരിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണു സന്തോഷ് സാർ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് വെച്ചാൽ അദ്ദേഹം മലയാളസിനിമകൾ അധികം കണ്ടിട്ടില്ല എന്നതാണു. ഇനി ഹോളിവുഡ് സിനിമകളും ഇറാനിയൻ സിനിമകളുമൊക്കെ കാണുന്ന മഹത്‌വ്യക്തിത്വത്തിനുടമയാണോ എന്ന് ചോദിച്ചാൽ.. അദ്ദേഹം സിനിമകളെ കാണാറില്ല എന്നതാണു പരമമായ സത്യം. (കടപാട്: വി ചാനലിൽ വന്ന അഭിമുഖത്തിൽനിന്നും) കുറച്ചു കാലം ഫിലിം എഡിറ്റിംഗ് പഠിച്ചിട്ടുണ്ട് എന്നതു മാത്രമാണു സിനിമയുമായുള്ള ആകെയൊരു ബന്ധം.

ഇത്രയും പരിമിതമായ ഒരു അറിവ് വെച്ച് 100 പുതുമുഖങ്ങളെ അണിനിരത്തി സിനിമയിലെ സമസ്തമേഖലകളും (ക്യാമറ ഒഴിച്ച്) കൈകാര്യം ചെയ്ത് പടം പൂർത്തിയാക്കി തിയറ്ററുകളിലെത്തിച്ച് ആദ്യ ദിവസം ആദ്യ ഷോ തന്നെ ഹൗസ്ഫുൾ ആക്കി മാറ്റാൻ കഴിവുള്ള
വേറെ ആരുണ്ട് കേരളത്തിൽ...?? പോട്ടെ ലോകത്തിൽ തന്നെ ബഹുമതിക്ക് അർഹനായആദ്യത്തെ വ്യക്തിയാണു സന്തോഷ് പണ്ഡിറ്റ് സർ. അദ്ദേഹം ഒരു മലയാളിയായി ജനിച്ചു എന്നത് ലോകമൊമ്പാടുമുള്ള മലയാളികൾക്കെല്ലാം അഭിമാനാർഹമായ ഒരു കാര്യമാണു. കേരളത്തിൽ ജനിച്ചിട്ടുപോലും ലോക പ്രശസ്തനായി തീർന്ന ജീനിയസ് അമേരിക്കയിലെങ്ങാനുമാണു ജനിച്ചിരുന്നെങ്കിൽ......

ഇനി സിനിമയിലേക്ക് കൃഷ്ണനും രാധയും.. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു പ്രണയകഥയാണു. ജോൺ എന്ന കാമുകന്റെയും അവന്റെ രാധ എന്ന കാമുകിയുടെയും കരളലിയിപ്പിക്കുന്ന പ്രണയകഥ. ജോൺ എങ്ങനെ കൃഷ്ണൻ ആയി മാറി എന്നതൊക്കെ ഗംഭീര സസ്പെൻസാണു കേട്ടോ. പിന്നെ വെറും പൈങ്കിളി പ്രണയകഥ എന്ന് പറഞ്ഞ് വിലകുറച്ച് കാണണ്ട. ഈ സിനിമയിൽ കോമഡിയുണ്ട്, മെലോഡ്രാമയുണ്ട്. കിടിലൻ സംഭാഷണങ്ങൾ (അതേ ഉള്ളു) ഉണ്ട്. നല്ല ഉഗ്രൻ ഫൈറ്റ് സീനുകളുണ്ട്. അങ്ങിനെ ഒരു കോമേഴ്സ്യൽ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്.

മറ്റൊരു പ്രത്യേകത ഇതിലെ അഭിനേതാക്കൾ മുഴുവൻ പുതുമുഖങ്ങളാണു. മലയാള സിനിമയിലെ ഒരു നടനെ പോലും ഈ സിനിമയിൽ കാണാൻ കഴിയില്ല. എല്ലാവരും സന്തോഷ് സാറിന്റെ കണ്ട് പിടുത്തങ്ങൾ. ഇവരൊക്കെ നാളെ ആരായിത്തീരുമെന്ന് ആരു കണ്ടു. മിശ്രവിവാഹിതരായി വീട്ടുകാരോട് പിണങ്ങി കഴിയുന്നവർക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയിലെങ്കിൽ അവരിലൊരാൾ മരിച്ചാൽ എവിടെ ദഹിപ്പിക്കും എന്ന ഒരു വലിയ സാമൂഹ്യ പ്രശ്നം ചോദ്യചിഹ്നമായി സന്തോഷ് പണ്ഡിറ്റ് സിനിമയാക്കിയിരിക്കുകയാണു. മിശ്രവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ഈ സിനിമ കണ്ട് ഇതിലെ നായകനു സംഭവിച്ച പാളിച്ചകൾ സ്വന്തം ജീവതത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

ഈ സിനിമയെ കുറിച്ച് മുൻപേ അറിയുകയും,സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങളും പാട്ടുകളും മുൻപ് കാണുകയും ചെയ്തിട്ടു കൂടി, ഈ സിനിമ തിയറ്ററിൽ പോയി കാണുക എന്ന തിരുമാനം മറ്റാരുടെയെങ്കിലും പ്രേരണ കൂടാതെയെടുത്ത് കണ്ടതാണെങ്കിൽ അങ്ങനെയുള്ള ഒരാൾക്കും ഇതിനെ വിമർശിക്കാനോ വിലയിരുത്താനോ ഉള്ള അർഹതയില്ല. കാരണം ആത്മഹത്യ ചെയ്യാൻ തിരുമാനിച്ചുറപ്പിച്ച് റെയിൽട്രാക്കിൽ തലവെച്ച് കിടന്നിട്ട്.. അയ്യേ.. വന്നത് ഗരീബ് രഥമാണല്ലോ ഞാൻ വിചാരിച്ചു രാജധാനിയായിരിക്കും എന്ന് പറയുന്നതു പോലെയായിരിക്കും അത്..

മഹാനായ സംവിധായകൻ ജോഷിക്ക് ജൂലൈ4ഉം സെവൻസും,അതുല്യ പ്രതിഭ സത്യൻ അന്തിക്കാടിനു സ്നേഹവീടും, പ്രതിഭാധനൻ ജയരാജിനു ദ് ട്രെയിനും എടുക്കാമെങ്കിൽ നമ്മുടെ പാവം സന്തോഷ് പണ്ഡിറ്റും എടുക്കട്ടെന്നെ ഒരു പടം...!!

പബ്ലിസിറ്റി അത് നെഗറ്റീവായാലും പോസിറ്റീവായാലും പബ്ലിസിറ്റി തന്നെയാണു എന്നത് ഈ ചിത്രം കാണാൻ വരുന്നവരുടെ തിരക്ക് സൂചിപ്പിക്കുന്നു. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മിനക്കെട്ടിരുന്ന് നടന്മാരെ കളിയാക്കി വീഡിയോ ഉണ്ടാക്കുന്നവരും sms പടച്ച് വിടുന്നവരും ഇത് ഓർത്താൽ നല്ലത്..!!!

സാൾട്ട് & പെപ്പർ


കാളിദാസൻ പുരാവസ്തു വകുപ്പിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണു, അവിവാഹിതൻ. ഭക്ഷണം കഴിക്കാൻ വേണ്ടിയാണു ജീവിക്കുന്നത് എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചു പോന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം . വീട്ടിൽ പാചകക്കാരൻ ബാബുവുമൊത്താണു താമസം. പലതരത്തിലുള്ള കോബിനേഷനുകളിലെ ഭക്ഷണങ്ങൾ പാകം ചെയ്യുക എന്നതാണു ഇവരുടെ പ്രധാന ഹോബി.

ബാബു ഒരു വെറും കുക്കല്ല കേട്ടോ, കാളിദാസൻ ഒരിക്കൽ പെണ്ണുകാണാൻ ചെന്നപ്പോൾ അവിടെയുണ്ടാക്കിയിരുന്ന ഉണ്ണിയപ്പം കഴിച്ച് ഇഷ്ടപ്പെട്ട് അതുണ്ടാക്കിയ ബാബുവിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണു. അതിനുശേഷം കാളിദാസൻ പിന്നെ എവിടെയും പെണ്ണുകാണാൻ പോയിട്ടില്ല. ഇവരുടെ അടുത്തേക്കാണു കാളിദാസന്റെ ബന്ധുവായ മനു വരുന്നത്. തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചാണു കക്ഷിയുടെ വരവ്. ആളല്പം തരികിടയാണു. ഇത്രയും നായകന്റെ സൈഡിലെ കഥ.

ഇനി നമ്മുടെ നായികയിലേക്ക്. നായിക മായ. ഡബ്ബിംഗ് ആർട്ടിസ്റ്റാണു. ചെറിയ ഒരു പുരുഷ വിരോധി. അതിനാൾക്ക് പറയാൻ ന്യായങ്ങളുമുണ്ട്. ബ്യൂട്ടീഷനായ മാഗിയാന്റിയുടെ വീട്ടിൽ പെയിംഗ് ഗസ്റ്റായാണു താമസം. കൂടെ IELTS നു പഠിക്കുന്ന മീനാക്ഷിയുമുണ്ട്. തിരുവനന്തപുരം നഗരത്തിൽ രണ്ട് വ്യത്യസ്ത്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന, ഒരിക്കലും തമ്മിൽ കണ്ട് മുട്ടാൻ സാധ്യതയില്ലാത്ത നായകനും നായികയും. ഇവിടെ എങ്ങനെ ഒരു കഥയുണ്ടാകും.. ? പക്ഷെ അവിടെയും ഒരു കഥയുണ്ടായി, ഒരു ദോശ ഉണ്ടാക്കിയ കഥ..!!

മമ്മൂട്ടി നായകനായ ഡാഡികൂളിനു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത സിനിമയാണു സാൾട്ട് & പെപ്പർ. ചിത്രത്തിന്റെ പരസ്യ വാചകത്തിലേത് പോലെ ഇത് ഒരു ദോശ ഉണ്ടാക്കിയ കഥയാണു. ദോശ എങ്ങനെ ഉണ്ടാക്കുന്നു എന്ന കഥയല്ല, ദോശ മൂലം ഉണ്ടായ കഥയാണു. കാളിദാസനായി ലാലും ബാബുവായി ബാബുരാജും മനുവായി ആസിഫ് അലിയും മായയായി ശ്വേത മേനോനും മീനാക്ഷിയായി മൈഥിലിയും വേഷമിടുന്നു. സാധാരണയുള്ള ഒരു കോമേഴ്സ്യൽ ചേരുവുകളും ഉപയോഗിക്കാത്ത ഒരു പക്കാ കോമേഴ്സ്യൽ ചിത്രം. അതാണു സാൾട്ട് & പെപ്പർ.

നല്ല സിനിമകളെ അവാർഡ് സിനിമകൾ എന്നു പറഞ്ഞ് തഴയുന്ന മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ ഒരു നല്ല സിനിമയെ മികച്ച സിനിമയാക്കി അവതരിപ്പിച്ച് രണ്ട് മണിക്കൂർ നേരം രസിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരല്പം നൊമ്പരപ്പെടുത്താനും സാധിച്ചത് വഴി ആഷിക്ക് അബു എന്ന സംവിധായകൻ നേടിയത് മലയാള സിനിമയിലെ മുൻ നിര സംവിധായകരുടെ നിരയിൽ ഒരു സ്ഥാനവും ഒപ്പം ഒരു മെഗാഹിറ്റുമാണു.

കാളിദാസൻ എന്ന നായക കഥാപാത്രം ലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ലാൽ ആ വേഷം മികച്ചതാക്കി. ആസിഫ് അലിക്ക് സ്ഥിരം താമസിക്കാൻ വരുന്ന ചെറുപ്പക്കാരൻ വേഷം തന്നെ. ഈ സിനിമയിൽ നല്ല പ്രകടനമായിരുന്നുവെങ്കിലും ഇത്തരം റോളുകളിൽ ഈ നടൻ തളച്ചിടപ്പെടാനുള്ള സാധ്യത വിദൂരമല്ല.

രതി ചേച്ചിയുടെ ഉടലഴക് കണ്ട് കോൾമയിർ കൊണ്ട പ്രേക്ഷകർ പക്ഷെ ഇത്തവണ കയ്യടിച്ചത് ശ്വേതാമേനോൻ എന്ന നടിയുടെ അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണു. വെള്ളമടിച്ച് ഫിറ്റായികൊണ്ടുള്ള പ്രകടനമൊക്കെ ഇത്രയും തന്മയത്തതോടെ അവതരിപ്പിക്കാൻ മലയാളത്തിൽ ഇന്ന് മറ്റൊരു നടിയില്ല. അഭിനയ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും മൈഥിലി എന്ന നടിക്ക് ഇത്രയും പ്രാധാന്യമുള്ള ഒരു വേഷം ലഭിക്കുന്നത്. രണ്ടാം നിരയിലുള്ള യുവനായകന്മാർക്ക് തീർത്തും യോജിക്കുന്ന ഒരു നടിയാണു താനെന്ന് മൈഥിലി ഈ ചിത്രത്തിലൂടെ തെളിയിച്ചു.

പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ഇവരൊക്കെയാണെങ്കിലും കാണികൾ ഏറ്റവും കൂടുതൽ അമ്പരക്കുന്നതും കൈയ്യടിക്കുന്നതും മറ്റൊരു അഭിനേതാവിന്റെ പ്രകടനം കണ്ടിട്ടാണു. മറ്റാരുമല്ല ബാബുരാജ്. വില്ലൻ വേഷങ്ങളിൽ മാത്രം തിളങ്ങിയിട്ടുള്ള ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന കഥാപാത്രമാണു പാചകക്കാരൻ ബാബു. നെഗറ്റീവ് ടച്ചുള്ള റോളുകൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള ഒരു നടൻ ആദ്യമായി കോമഡി ചെയ്യുമ്പോൾ ഉണ്ടാകുന്ന യാതൊരു പിഴവുകളും ബാബുരാജിൽ ഉണ്ടായില്ല. അത്രയ്ക്ക് ഗംഭീരമായിരുന്നു ഈ നടന്റെ അഭിനയം.

ചിത്രത്തിന്റെ തിരകഥയോടൊപ്പം തന്നെ സങ്കേതിക വശങ്ങളും മികച്ചു നിന്നു. ഗാനങ്ങളിൽ ക്ലൈമാക്സിലെ റാപ്പ് ഗാനമൊഴിച്ച് ബാക്കിയെല്ലാം മനോഹരങ്ങളാണു. സിനിമാറ്റിക് ക്ലൈമാക്സ് ആണെങ്കിലേ അവസാനം കൈയ്യടിക്കു എന്ന് നിർബന്ധബുദ്ധിയുള്ള പ്രേക്ഷകരാണു നമ്മുടെ നാട്ടിലേത് അതു കൊണ്ട് തന്നെ ഈ സിനിമക്ക് അത്തരം ഒരു ക്ലൈമാക്സ് ഒരുക്കാൻ തക്ക കഥാന്തരീക്ഷം സൃഷ്ടിച്ച തിരകഥാകൃത്തിനിരിക്കട്ടെ ഒരു കയ്യടി. എല്ലാ സീനുകളും നർമ്മത്തിന്റെ അകമ്പടിയോടെ അവസാനിക്കുന്ന ഈ ചിത്രത്തിനെ പുതുമകൾ എന്നും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ നെഞ്ചിലേറ്റും എന്നത് ഉറപ്പാണു. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിൽ അതായിരിക്കും മലയാള സിനിമക്ക് ഈ സമീപ കാലത്ത് സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം.

വയലിൻ


കുറേക്കാലം മുൻപ് സംവിധായകൻ ഭദ്രൻ ഉടയോൻ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ക്ഷീണിതനായി വീട്ടിൽ ഇരിക്കുന്ന കാലം. ഒരു ദിവസം അദ്ദേഹം അരിയും മറ്റ് സാധനങ്ങളും വാങ്ങാൻ വേണ്ടി സൂപ്പർ മാർക്കറ്റിൽ എത്തുന്നു. സാധനങ്ങൾ വാങ്ങിച്ച് തന്റെ കാറിനടുത്തേക്ക് നടക്കുമ്പോഴാണു കുറച്ച് ചെറുപ്പക്കാർ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

കടുത്ത സിനിമ പ്രേമികളാണെന്ന് പറഞ്ഞ അവർ അദ്ദേഹത്തോട് ചോദിച്ചു, "സർ എന്തിനാണു വെള്ളിത്തിര, ഉടയോൻ പോലുള്ള ചിത്രങ്ങൾ എടുക്കുന്നത്" എന്ന്. അതിനു ഭദ്രൻ സർ പറഞ്ഞ മറുപടി എനിക്ക് ജീവിക്കണ്ടേ മക്കളെ എന്നാണു. അപ്പോൾ അവർ പറഞ്ഞു. "സർ ജീവിക്കാൻ വേണ്ടി ഇത്തരത്തിലുള്ള സിനിമകൾ ദയവ് ചെയ്ത് എടുക്കരുത്. നിളയുടെ തീരത്ത് ഒരു വീട് പണിത് ശേഷ കാലം മുഴുവൻ സർ അവിടെ കഴിഞ്ഞോളു. സ്ഫടികം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാള സിനിമ നില നിൽക്കുന്ന കാലത്തോളം അങ്ങയെ ഓർക്കാൻ" എന്ന്.

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം സിബി മലയിൽ സംവിധാനം ചെയ്ത വയലിൻ എന്ന ചിത്രം കണ്ടത് കൊണ്ടാണു. കിരീടം, തനിയാവർത്തനം, ദശരഥം പോലുള്ള എക്കാലത്തേയും മനോഹരങ്ങളായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകന്റെ ദയനീയമായ, അതിദയനീയമായ അധഃപതനമാണു വയലിൻ എന്ന ചിത്രം. ആസിഫ് അലിയെ കണ്ടിട്ട് ഇന്ന് ആരും ഒരു മലയാള സിനിമയും കാണാൻ കയറാറില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രം ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ ആവില്ലായിരുന്നു. അതു കൊണ്ട് തന്നെ ആസിഫ് അലി നായകനായ ഈ ചിത്രം കാണാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അത് സിബി മലയിൽ എന്ന സംവിധായകനോടുള്ള മതിപ്പ് ഒന്നു കൊണ്ട് മാത്രമാണു. എന്നാൽ ഈ ഒരൊറ്റ ചിത്രം കൊണ്ട് അതെല്ലാം സിബി മലയിൽ നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

അപൂർവ്വരാഗങ്ങൾ എന്ന കാലം തെറ്റിയ ചിത്രം നേടികൊടുത്ത ആത്മവിശ്വാസം കൊണ്ടാകണം വീണ്ടും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാൻ സംവിധായകൻ തിരുമാനിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥയാണു ഈ ചിത്രത്തിന്റെത്. കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ കോളനിയിലാണു ഈ കഥ നടക്കുന്നത്. ഒരു വീട്ടിൽ 3 സ്ത്രീകൾ, ആനമ്മ, മേഴ്സിയമ്മ, ഏഞ്ചൽ. ഇതിൽ ഏഞ്ചലിന്റെ മമ്മയുടെ ചേച്ചിയും അനിയത്തിയുമാണു ഈ രണ്ട് പേർ. ഇവരുടെ വീടിന്റെ മുകളിൽ താമസിക്കാൻ വരുന്ന ചെറുപ്പക്കാരൻ ആണു എബി.

3 സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ മുകളിൽ എങ്ങനെ ഒരു ചെറുപ്പക്കാരൻ താമസിക്കും എന്ന് സംശയം തോന്നാമെങ്കിലും കഥയിൽ അതിനുത്തരമുണ്ട്. ഏഞ്ചലിനാകട്ടെ പുരുഷന്മാരെ കണ്ണെടുത്താൽ കണ്ട് കൂടാ. പുള്ളിക്കാരി നല്ല ഒരു വയലിനിസ്റ്റ് ആണു. എബി താമസിക്കാൻ വന്ന അന്നുമുതൽ ഇവരു തമ്മിൽ ഉടക്കാണു. അങ്ങനെ ഒരു ദിവസം എബി വയലിൻ വായിക്കുന്നത് ഏഞ്ചൽ കാണുന്നു. അങ്ങനെ ഒരൊറ്റ വയലിൻ വായന കൊണ്ട് ഇവരിൽ അനുരാഗം പൊട്ടി മുളക്കുന്നു.

ഇപ്പോൾ ഒരു സംശയം തോന്നാം ഈ കഥയിൽ വില്ലനില്ലേ എന്ന്. പിന്നെ... നല്ല ഒന്നാന്തരം ഒരു വില്ലനുണ്ട് ഹെൻട്രി. ആ കോളനിയിലെ ഒരു ഗുണ്ടയാണു. മേഴ്സിയമ്മയുടെ മേൽ ഒരു നോട്ടം ഹെൻട്രിക്കുണ്ട്. ഇപ്പോൾ എല്ലാം ആയില്ലേ, നായകൻ നായിക വില്ലൻ. ഇനി അങ്ങോട്ട് ഉദ്വോഗജനകമായ രംഗങ്ങൾ കൊണ്ട് സമ്പന്നമാണു വയലിൻ. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന അത്ര സംഭ്രമാജനകമായ തിരകഥ.

വയലിൻ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണു. നായികയും നായകനും തമ്മിൽ പ്രേമമാരംഭിക്കുന്നത് ഒരു വയലിൻ വായനയിലൂടെ. നായകന്റെ തളർവാതം പിടിച്ച് കിടക്കുന്ന അപ്പൻ വീണ്ടും ചലിക്കാനാരംഭിക്കുന്നതും ഒരു വയലിൻ വായനയിലൂടെ, എന്തിനു പറയുന്നു. കുറച്ച് മിനിറ്റുകൾ മാത്രമേ ഇനി ജീവിക്കു എന്ന് ഡോക്ടർ വിധിയെഴുതിയ രോഗി പോലും രക്ഷപ്പെടുന്നത് ഒരു വയലിൻ വായനയിലൂടെ തന്നെയാണു എന്നറിയുമ്പോഴാണു ഒരു വയലിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്.

ആസിഫ് അലിയുടെ അഭിനയം കണ്ടാൽ കരഞ്ഞു പോകും സത്യം..! അത്ര മനോഹരമായിട്ടാണു പ്രണയവും കോമഡിയും ആക്ഷനും സെന്റിമെൻസും ഒക്കെ അടങ്ങിയ എബി എന്ന നായക കഥാപാത്രം അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. നിത്യമേനോൻ നമ്മളെ നിരാശരാക്കിയില്ല. പിന്നെ നല്ല കഥയും തിരകഥയുമുള്ളതു കൊണ്ട് അഭിനേതാക്കളുടെ പ്രകടനമൊക്കെ ആരു ശ്രദ്ധിക്കാൻ..!

കൂടുതൽ ഒന്നും പറയാനില്ല. പണ്ട് ഒരു സിനിമ ഇറങ്ങിയപ്പോൾ വായിച്ച ഒരു നിരൂപണത്തിലെ വാക്കുകൾ കടമെടുക്കുന്നു. "ഈ ചിത്രം കോഴി ബിരിയാണി കഴിച്ച് കഴിഞ്ഞ് കാണാൻ പോകരുത്. കാരണം ഇത് കണ്ട് കഴിയുമ്പോൾ വയറ്റിലുള്ള കോഴി വരെ കൂവിപ്പോകും.."

3 കിംഗ്സ്


ഗുലുമാൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണു ത്രീ കിംഗ്സ്. പരസ്യ രംഗത്ത് പ്രശസ്തനായ വികെ പ്രകാശ് ഗുലുമാലിനു മുൻപ് എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പുനരധിവാസം മാത്രമാണു അതിൽ ശ്രദ്ധിക്കപ്പെട്ടത്. മറ്റു ചിത്രങ്ങളുടെ സീനുകൾ എല്ലാം മനോഹരമായിരുന്നെങ്കിലും ഒരു സിനിമ എന്ന നിലയിൽ ഇവയെല്ലാം നിരാശ പകരുന്നവയായിരുന്നു.

എന്നാൽ ഗുലുമാൽ നേടിയ അപ്രതീക്ഷിത വിജയം കഴിഞ്ഞപ്പോഴാണു വികെ പ്രകാശ് ആ സത്യം തുറന്നു പറഞ്ഞത്. താൻ ആദ്യമായി സംവിധാനം ചെയ്ത കോമേഴ്സ്യൽ സിനിമയായിരുന്നു ഗുലുമാൽ എന്നും അതു കൊണ്ട് തന്നെ അത് വിജയിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും. പോസിറ്റീവും പോലീസും മുല്ലവള്ളിയുമൊക്കെ അപ്പോൾ കോമെഴ്സ്യലായി എടുത്തിരുന്നെങ്കിൽ വൻ വിജയം നേടുമായിരുന്നു, അത് കാണാനുള്ള ഭാഗ്യം നമ്മുക്കില്ലാതെ പോയി. എന്തായാലും പ്രകാശ് സാർ ഇപ്പോൾ ചെയ്തിരിക്കുന്ന ത്രീ കിംഗ്സും ഒരു പക്കാ കോമേഴ്സ്യൽ ചിത്രം തന്നെയാണു. ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ എന്നിവരാണു ഇതിലെ നായകന്മാർ. സംഗതി ഒരു മൾട്ടി സ്റ്റാർ സെറ്റപ്പ് തന്നെ.

ഈ ചിത്രത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ചിരിക്കാൻ വേണ്ടി മാത്രമെടുത്ത സിനിമയാണു ഇത്. ചിരിക്കുക ചിരിക്കുക വീണ്ടും ചിരിക്കുക ഇതാണു ഈ സിനിമയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. അത് പൂർണമായും കൈവരിക്കുന്നതിൽ 3 രാജാക്കന്മാരും വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരേ സമയം ജനിച്ച 3 കസിൻസ്, അവർ തമ്മിൽ തമ്മിൽ വെയ്ക്കുന്ന പാരകൾ, ഒരു നിധി തേടിയുള്ള അവരുടെ യാത്ര. ക്ലൈമാക്സിലെ ഒരു ട്വിസ്റ്റ്, അതു കഴിഞ്ഞ് വീണ്ടുമൊരു ട്വിസ്റ്റ്. പിന്നെ End ഇത്രയുമാണു 3 കിംഗ്സ്.

രണ്ട് മണിക്കൂർ നേരം ചിരിച്ചു സമയം കളയാനുള്ള വകുപ്പെല്ലാം ഈ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള സിനിമയാണു ഇതെന്ന് അറിഞ്ഞ് തിയറ്ററിൽ കയറുന്ന ആരും നിരാശപ്പെടേണ്ടി വരില്ല. ജയസൂര്യ, കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരിൽ മികച്ചു നിക്കുന്നത് ഇന്ദ്രജിത്ത് തന്നെയാണു. ആൻ അഗസ്റ്റിൻ, സംവൃത, കാതൽ സന്ധ്യ എന്നിവരാണു നായികമാർ.മണ്ടിമാരായ നായികമാരുടെ വേഷത്തിൽ മൂന്നു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്.

കോമഡി ചിത്രമായത് കൊണ്ടാവണം സുരാജ്, സലീം കുമാർ, ജഗതി എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ കോമഡികൾ കാര്യമായി ഏറ്റില്ല എന്നതാണു സത്യം. ജഗതിയുടെ വിമാനം പറത്തലൊക്കെ കാണിക്കുന്നത് നഴ്സറി പിള്ളാരെ ഉദ്ദേശിച്ചായിരിക്കണം. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ഗാനങ്ങൾ തന്നെയാണു ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.

വേണുവിനെ പോലുള്ള ഒരു വലിയ ക്യാമറാമാൻ ഉണ്ടെങ്കിലും ദൃശ്യഭംഗിയിൽ മാത്രം കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന പതിവ് രീതി സംവിധായകൻ ഉപേക്ഷിച്ചിട്ടുണ്ട്. ഇത്തരം ചിരിപ്പിക്കാനുള്ള ചിത്രങ്ങളിൽ ലോജിക്കും കലാമൂല്യവും തിരയുന്നത് ശുദ്ധ മണ്ടത്തരമാണു. അതു കൊണ്ട് അതിനൊന്നും മിനക്കെടാതെ കുടുംബ സമേതം പോയി ആസ്വദിച്ച് ചിരിക്കു..!!

ബോംബെ മാർച്ച് 12


1993 മാർച്ച് മാസം 12 തിയതി ഉച്ച നേരം. സമയം 12.30 നോടടുക്കുന്നു. മുംബൈയിലെ ഒരു തിരക്കേറിയ തെരുവിൽ ഒരു സ്കൂട്ടറിൽ വന്നിറങ്ങുന്ന ഷാജഹാൻ. മദ്രാസിൽ സിനിമയുടെ പൂജയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന സനാതനൻ ഭട്ട്. അങ്ങ് കേരളത്തിൽ ആലപ്പുഴയിൽ നിസ്കാരം നടത്തി കൊണ്ടിരിക്കുന്ന ഷാജഹാന്റെ പെങ്ങൾ ആബിത. സ്കൂട്ടർ പാർക്ക് ചെയ്ത് വഴിയരികിലെ ചെരുപ്പു കുത്തിയോട് കുശലം പറഞ്ഞ് നടന്നു നീങ്ങുന്ന ഷാജഹാൻ. കൃത്യം 12.30നു ഷാജഹാന്റെ സ്കൂട്ടറിൽ വെച്ച ബോംബ് പൊട്ടുന്നു. ബോംബെ നഗരത്തെ നടുക്കിയ 13 സ്ഫോടനങ്ങളിൽ ഒന്ന് നടന്നത് ഇവിടെയായിരുന്നു. അതേ സമയം എന്തോ അത്യാഹിതം നടന്നുവെന്ന തോന്നലിൽ മദിരാശിയിൽ സനാതനൻ ഭട്ടും ആലപ്പുഴയിൽ ആബിതയും പരിഭ്രാന്തരാകുന്നു. .

ഷാജഹാൻ എങ്ങനെ തീവ്രവാദിയായി? സനാതനൻ ഭട്ടിനും ഷാജഹാനും തമ്മിലെന്താണു ബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ബാബു ജനാർദനൻ തിരകഥയെഴുതി സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 ലൂടെ പറയുന്നു. ഷാജഹാനായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ നടനായ ഉണ്ണി മുകുന്ദ് ആണു. സനാതനൻ ഭട്ട് ആയി മമ്മൂട്ടിയും ആബിതയായി റോമയും വേഷമിടുന്നു.

വളരെ ത്രില്ലിംഗ് ആയിട്ടുള്ള കഥ. അവസാന നിമിഷം വരെ സസ്പെൻസിൽ പൊതിഞ്ഞ അവതരണ ശൈലി. സനാതൻ ഭട്ടും സമീറുമായി മമ്മൂട്ടി എന്ന നടന്റെ ഉജ്ജ്വല ഭാവാഭിനപ്രകടനം. ഇതൊക്കെയുണ്ടായിട്ടും ഈ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതിൽ പരാജയപ്പെട്ടു. അതെന്തു കൊണ്ടാണു എന്ന ചോദ്യത്തിനു നല്ല സിനിമകൾ മലയാള സിനിമ പ്രേക്ഷകർ അംഗീകരിക്കില്ല, നമ്മുടെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം താഴ്ന്നു വരുന്നു എന്നൊക്കെ ന്യായങ്ങൾ പറയാമെങ്കിലും ചില കാര്യങ്ങൾ തുറന്നു പറയാതെ വയ്യ.

സിനിമ എടുക്കുന്നത് പ്രേക്ഷകർ കാണാൻ വേണ്ടിയാണെങ്കിൽ ഇത്തരമൊരു സിനിമ എടുക്കുന്നതിനു മുൻപ് പ്രേക്ഷകരുടെ ഇന്നത്തെ ആസ്വാദന രീതി എന്തു തരത്തിലുള്ളതാണു എന്ന് കൂടി ചിന്തിക്കേണ്ടത് ആവശ്യമാണു. അതല്ല ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ ആണു സിനിമയൊരുക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒരു പബ്ലിസിറ്റി ആയിരിക്കണം ചിത്രത്തിനു റിലീസിനു മുൻപ് തന്നെ കൊടുക്കേണ്ടത്. അല്ലാതെ മനോഹരങ്ങളായ രണ്ട് ഗാനങ്ങളും ഗംഭീരമായ ട്രെയിലറും പ്രദർശിപ്പിച്ച് ആളുകളെ പറ്റിക്കുന്ന ഏർപ്പാട് ശരിയല്ല.

ഏത് തരത്തിലുള്ള സിനിമയാണോ കാണികൾ പ്രതീക്ഷിച്ച് വരുന്നത് അത് കിട്ടാതെ വരുമ്പോൾ അവർ നിരാശരാകും. ഫലമോ നല്ല സിനിമയാണെങ്കിൽ പോലും വിപരീതാഭിപ്രായം ആയിരിക്കും കൂടുതലും. ബാബു ജനാർദനൻ വേൾഡ് ക്ലാസിക്കുകൾ ഒരുപാട് കാണുന്ന ആളായിരിക്കണം. അതു കൊണ്ടാണു റാഷമോൺ പോലുള്ള ക്ലാസിക്കുകളിൽ ഉപയോഗിച്ച തരം കഥപറച്ചിൽ രീതി അവലംബിച്ചിരിക്കുന്നത്.

താൻ തന്നെ തിരകഥയെഴുതിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയുടെ ദയനീയ പരാജയം കണ്ടിട്ട് പോലും ഒരു പുനർച്ചിന്തനത്തിനു അദ്ദേഹം തയ്യാറായില്ല എന്നത് അഭിനന്ദനാർഹം തന്നെയാണു. 1993 കഴിഞ്ഞ് 2007 അതിനു ശേഷം 1992 പിന്നെ വീണ്ടും 1993 അതു കഴിഞ്ഞ് 1998 എന്നിങ്ങനെ കാലങ്ങളുടെ ആരോഹണ അവരോഹണ ക്രമം തെറ്റിച്ചാണു ബോബെ മാർച്ച് 12 ലെ തിരകഥ വികസിക്കുന്നത്.

ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്ക് ഒക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും സംവിധാന മികവിന്റെ പിൻബലത്തിൽ പാളിച്ചകൾ മറികടക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾ മാറുന്നത് സ്ക്രീനിൽ ചെറുതായി എഴുതി കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല എങ്കിൽ സിനിമയുടെ കഥയെ കുറിച്ചുള്ള ധാരണ ശരിയായി വരാൻ അല്പം സമയമെടുക്കും എന്നത് ഒരു വലിയ ന്യൂനത തന്നെയാണു. അതു പോലെ ഫിലിം ഫെസ്റ്റിവലുകളിൽ വരുന്ന ഇറാനിയൻ സിനിമകളിലും ചില ഹോളിവുഡ് സിനിമകളിലും കാണുന്നതു പോലുള്ള ഒരു ക്ലൈമാക്സ് നമ്മുടെ പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചു കാണില്ല എന്നതിൽ ഒരു സംശയവും വേണ്ട.

വിപിൻ മോഹന്റെ ഛായാഗ്രഹണം മനോഹരമായിട്ടുണ്ട്. ഓണവില്ലിൻ എന്ന ഗാനം ചിത്രം അവസാനിച്ചാലും നമ്മുടെ ചുണ്ടുകളിൽ നിന്ന് മായില്ല. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന റോമയുടെ കരിയറിലെ അതിശക്തമായ ഒരു വേഷമാണു ഈ ചിത്രത്തിലേത്. ഉണ്ണി മുകുന്ദിന്റെ കന്നി അങ്കം മോശമായില്ല.

മുസ്ലീം തീവ്രവാദം പ്രമേയമായിട്ടുള്ള സിനിമകൾ മലയാളത്തിൽ വിജയിക്കാറില്ല എന്നത് ഒരു വസ്തുതയാണു. ഒരു തീവ്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ വീട്ടുകാരുടെ പിന്നീടുള്ള അവസ്ഥ എന്തായിരിക്കും എന്നതാണു ബാബു ജനാർദനൻ തന്റെ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. തന്റെ ആദ്യ സംരംഭം മോശമാക്കിയില്ല എന്ന കാര്യത്തിൽ ബാബു ജനാർദനനു അഭിമാനിക്കാം. പക്ഷെ കോമേഴ്സ്യൽ സിനിമയുടെ ചേരുവകൾ ഇല്ലാത്ത ഒരു നല്ല സിനിമയെ മമ്മൂട്ടി എന്ന നടന്റെ താരമൂല്യം ചൂഷണം ചെയ്തു കൊണ്ട് ആദ്യ ദിവസങ്ങളിലെ ഇനീഷ്യലിനു വേണ്ടി മാർക്കറ്റ് ചെയ്ത നിർമാതാക്കൾ മാപ്പർഹിക്കുന്നില്ല.

എന്ത് കൊണ്ട് പൃഥ്വിരാജ്..??


ഒരു ചെറിയ ഗോസിപ്പ്
ഇന്ന് ഇന്റെർനെറ്റിലെ ചൂടൻ വിഷയങ്ങളിലൊന്നാണു പൃഥ്വിരാജിനെ കളിയാക്കി കൊണ്ട് ഇറങ്ങുന്ന വീഡോയകളും ചിത്രങ്ങളും. ടി‍ന്റു മോൻ തമാശകളെക്കാളും ഏലിയൻ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പാട്ടുകളേക്കാളും വേഗത്തിൽ ഇത് തരംഗമായി കൊണ്ടിരിക്കുകയാണു. ഒരു പക്ഷെ മലയാളത്തിലെ മറ്റ് ഒരു താരത്തിനും ഇത്രയധികം ആക്രമണങ്ങൾ നെറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ടാവില്ല. പൃഥ്വിയെ ഇഷ്ടപ്പെടുന്നവരേക്കാൾ കൂടുതൽ വെറുക്കുന്നവരാണു ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണു ഈ വീഡിയോസിനും മറ്റും വരുന്ന കമ‍ന്റുകൾ.

സംഗതി ഇങ്ങനെയൊക്കെ ആയിരിക്കെ ഒരു ചോദ്യം ഉയർന്നു വരുന്നു. എന്ത് കൊണ്ട് പൃഥ്വിരാജ് മാത്രം ഇത്തരത്തിലുള്ള സൈബർ തമാശകൾക്ക് തുടർച്ചയായി വിധേയനാക്കപ്പെടുന്നു. ഉത്തരം വളരെ സിമ്പിൾ ആണു. പൃഥ്വിരാജിന്റെ അഭിമുഖങ്ങളാണു പ്രശ്നമെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ വിവാദമായ തരത്തിലുള്ള അഭിമുഖങ്ങൾ പൃഥ്വി മുൻപ് നടത്തിയുട്ടുണ്ട്. അന്നൊന്നും സംഭവിക്കാതെ ഇരുന്ന ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അന്വേക്ഷിച്ചാൽ ഉത്തരം നീളുന്നത് മറ്റൊരു നടന്റെ പേരിൽ അടുത്തിടെ തുടങ്ങിയ ഒരു ഓൺലൈൻ വെബ്സൈറ്റിന്റെ അണിയറപ്രവർത്തകർക്ക് നേരെയാകും എന്നാണു ചിലരുടെ അടക്കം പറച്ചിലുകൾ.

ഈ ആരോപണം ശരിയാണെങ്കിലും തെറ്റാണെങ്കിലും പൃഥ്വിരാജ് വിരോധികൾക്ക് ഈയിടയായി പൃഥ്വിയോടുള്ള വിദ്വേഷം വല്ലാതെ കൂടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണു.പൃഥ്വിരാജ് അഭിനയം തുടങ്ങിയ കാലം മുതൽക്കേ പൃഥ്വിയെ എതിരാളിയായി കണക്കാകിയിരുന്നവർക്ക് പക്ഷെ ഈ അടുത്ത കാലം വരെ പൃഥ്വി ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ അ‍‍ൻ‍വർ നേടിയ വൻ ഇനീഷ്യലും ഉറുമിയുടെ ഗംഭീര വിജയവും മാണിക്യക്കല്ലിനു കിട്ടിയ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുമെല്ലാം ഈക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നല്ല സിനിമകളിൽ അഭിനയിച്ചാൽ പൃഥ്വിരാജിന്റെ പടവും വിജയിക്കും എന്ന തിരിച്ചറിവ് തിയറ്ററുകളിൽ ആളെ കയറ്റി കൂവിച്ചാൽ മാത്രം കാര്യം നടപ്പില്ല എന്ന് പുനർചിന്തിക്കാൻ ഇവരെ പ്രേരിപ്പിച്ചിരിക്കണം. അതു കൊണ്ട് തന്നെയാണു ഏതുവിധേനയും പൃഥ്വിരാജിന്റെ പ്രതിഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ എത്ര തരം താണ രീതിയിലേക്കും പോകാൻ അവർ തയ്യാറാവുന്നത്.

ഫോട്ടോഷോപ്പിലും എഡിറ്റിംഗിലും പ്രാഗൽഭ്യമുള്ള നിരവധി പേരുള്ള ഇവർക്ക് ഇതൊക്കെ തികച്ചും നിസ്സാരമായി സൃഷ്ടിക്കാവുന്ന ഒന്നു മാത്രമാണു. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളെ മലയാള സിനിമ പ്രേക്ഷകർ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുമെന്നും ഇതുപോലുള്ള കോമാളിത്തരങ്ങൾ കൊണ്ട് നശിപ്പിക്കാൻ സാധിക്കുന്നതല്ല ഒരു നടന്റെ ഇമേജും കരിയറും എന്നത് ഇവർ മനസ്സിലാക്കാതെ പോയി. കഴിവു തെളിയിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുപാട് പേർ ഇനിയും ഉള്ളത് കൊണ്ട് ഇപ്പോഴുള്ളതിനേക്കാൾ എരിവും പുളിയുമുള്ള വീഡിയോസ് പൃഥ്വിയുടെ പേരിൽ പ്രതീക്ഷിക്കാം. അതിനു വരുന്ന ചൂടൻ കമൻ‍റ്റുകൾ വായിച്ച് സാംസ്ക്കാരിക കേരളം കോൾമയിരു കൊള്ളട്ടെ..!

ആദാമിന്റെ മകൻ അബു.


ആരുമാരുമറിയാതെ കടന്നു പോകുമായിരുന്ന ഒരു സിനിമ, ഒരു പക്ഷെ റിലീസ് ചെയ്യാൻ തിയറ്ററുകൾ പോലും കിട്ടാതെ പെട്ടിക്കുള്ളിൽ തന്നെ എക്കാലത്തും ഇരിക്കാൻ വിധിക്കപ്പെടുമായിരുന്ന ഒരു സിനിമ. ആരുടെയോ ഭാഗ്യം എന്നു പറയട്ടെ ഈ നല്ല ചിത്രം കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. അതിനു 4 നാഷ്ണൽ അവാർഡുകളുടെ തിളക്കം വേണ്ടി വന്നു എന്നു പറയേണ്ടി വരുന്നതിൽ അല്പം ഖേദമുണ്ട് താനും. ദേശീയ അവാർഡുകളുടെ പിൻബലമില്ലായിരുന്നെങ്കിൽ സംസ്ഥാന അവാർഡ് കമ്മിറ്റിയിൽ സ്ക്രീനിങ്ങിനു പോലും ഈ ചിത്രം എത്തുമായിരുന്നില്ല എന്നത് വേറെ കാര്യം. വിരൽത്തുമ്പുകൾ പോലും അഭിനയിക്കുന്ന മഹാനടന്മാർ വാഴുന്ന മലയാള സിനിമയിൽ കേവലമൊരു ഹാസ്യ താരത്തിന്റെ സിനിമകളൊക്കെ ആരു ശ്രദ്ധിക്കാൻ..!

ആദാമിന്റെ മകനായ അബു ഒരു അത്തറു കച്ചവടക്കാരനാണു. വൃദ്ധനായ അദ്ദേഹം തന്റെ ഭാര്യയായ ആയിഷയോടൊത്താണു താമസം. ഹജ്ജിനു പോകണം എന്നതാണു ഇരുവരുടെയും അതിയായ ആഗ്രഹം. ഇവരുടെ ആഗ്രഹം നടക്കുമോ ഇല്ലയോ ഇതാണു ആദാമിന്റെ മകൻ അബുവിന്റെ കഥ. ഇത്രയും ലളിതമായ, ഒരു ചെറുകഥയിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന പ്രമേയം ഒരു മണിക്കൂർ 53 മിനുട്ട് നീളുന്ന ഒരു മനോഹര ചിത്രമായി തീർത്തിരിക്കുകയാണു സംവിധായകൻ സലീം അഹമദ്.

അബു എന്ന വയോവൃദ്ധന്റെ വേഷം സലീം കുമാർ അവിസ്മരണീയമാക്കി. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനോട് മത്സരിച്ചാണു സലീം കുമാർ ദേശീയ സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയെ സംബന്ധിച്ചിടത്തോളം പ്രാഞ്ചിയേട്ടനിലെ വേഷം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർത്ത ഒന്നാണു. എന്നാൽ സലീം കുമാറിന്റെ അഭിനയ ജീവിതത്തിൽ ഇത്രയും ശക്തമായ അഭിനയ സാധ്യത ഉള്ള വേഷങ്ങൾ വെറും ഒന്നോ രണ്ടോ മാത്രമാണു ഇതിനു മുൻപ് ലഭിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇത്രയ്ക്കും ഗംഭീരമായി അബുവിനെ അവതരിപ്പിച്ച സലീം കുമാറിനു തീർത്തും അർഹതപ്പെട്ടതു തന്നെയാണു അവാർഡുകളുടെ ബഹുമതി.

സറീന വഹാബിനു തിരിച്ചു വരവിൽ ലഭിച്ച ഏറ്റവും ശക്തമായ വേഷം എന്നു വേണമെങ്കിൽ ഇതിലെ കഥാപാത്രത്തിനെ വിശേഷിപ്പിക്കാം. ഖസാക്കിലെ ഇതിഹാസം എന്ന നോവലിന്റെ വളരെ ചെറിയ ഒരു സ്വാധീനം ചില കഥാപാത്രസൃഷ്ടികളിൽ ഉൾക്കൊണ്ടിരിക്കുന്നതു പോലെ നമ്മുക്ക് അനുഭവപ്പെടും. സുരാജ് എന്ന നടനെ എങ്ങനെ അവാർഡു പടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം എന്ന് സംവിധായകൻ ഈ സിനിമയിലൂടെ കാണിച്ചു തരുന്നു. ടിവി ചന്ദ്രൻ ഈ സിനിമ കണ്ടാൽ നല്ലത്. ചെറിയ വേഷങ്ങളെ ഉള്ളുവെങ്കിലും നെടുമുടി വേണു അവതരിപ്പിക്കുന്ന മാഷ്, കലാഭവൻ മണിയുടെ ജോൺസൺ, മുകേഷിന്റെ അഷറഫ് എന്നീ കഥാപാത്രങ്ങളെല്ലാം അബുവിനോടൊപ്പം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. മധു അബാട്ടിന്റെ മനോഹരമായ ഛായാഗ്രഹണം സിനിമയ്ക്ക് ഒരു വൻ മുതൽ കൂട്ട് തന്നെയാണു.

സാങ്കേതികമായും വളരെയധികം മികച്ചു നിൽക്കുന്ന ഈ ചിത്രത്തിനു ലഭിച്ച അവാർഡുകൾ എല്ലാം നീതികരിക്കത്തക്കവിധത്തിലുള്ളതാണു. ഇത്രയധികം ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ ശ്രദ്ധിക്കപ്പെടാതെ പോകാതെയിരുന്നതിന്റെ കാരണം തിരകഥയിൽ പറയാൻ ഉദ്ദേശിച്ചിട്ടുള്ള പലകാര്യങ്ങളും വേണ്ട വിധത്തിൽ പ്രേക്ഷകനിലെത്തിക്കാൻ സംവിധായകൻ എന്ന നിലയിൽ തിരകഥാകൃത്ത് കൂടിയായ സലീം അഹമദിനു കഴിയാതെ പോയത് കൊണ്ടാവാം. അതെന്തായാലും മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെ തന്നെയാണു ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല.

അവാർഡ് സിനിമകൾ ചിലരുടെയെല്ലാം കുത്തകയാണു എന്ന സങ്കല്പം മാറ്റി മറിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് പുത്തൻ ചരിത്രം കുറിക്കാൻ നാന്ദിയായ ഈ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ .ലോകപ്രശസ്ത മലയാള സിനിമ സംവിധായകരുടെ അവാർഡ് ചിത്രങ്ങൾ പത്തോ പതിനഞ്ചോ ആളുകളെ വെച്ചു കൊണ്ട് കൂടി വന്നാൽ ഒരു മൂന്ന് ദിവസം മാത്രം തിയറ്ററിൽ കളിക്കുന്ന നമ്മുടെ നാട്ടിൽ ഹൗസ്ഫുളിനടുത്ത് വരുന്ന തിയറ്റർ സ്റ്റാറ്റസോട് കൂടി ഒരു അവാർഡ് ചിത്രം കളിക്കുന്ന കാഴ്ച്ച സന്തോഷകരം തന്നെയാണു. സലീം അഹമദ് എന്ന ചെറിയ സംവിധായകനും സലീം കുമാർ എന്ന ചെറിയ നടനും ഇരിക്കട്ടെ അതിനു ഒരു വലിയ കയ്യടി.അത് കൊണ്ട് തന്നെ ഈ ചെറിയ ചിത്രത്തിൽ സംഭവിച്ചിട്ടുള്ള ചെറിയ പാളിച്ചകൾ നമ്മുക്ക് മറക്കാം.

രതിനിർവ്വേദം - ഒരു റീമേക്ക് ദുരന്തം.


അങ്ങ് ദൂരെ നക്ഷത്രങ്ങൾക്കുമപ്പുറത്തിരുന്ന് പത്മരാജനും ഭരതനും ഇപ്പോൾ വേദനിക്കുന്നുണ്ടാവും. തങ്ങൾ ഹൃദയം കൊണ്ട് ആവിഷ്കരിച്ചെടുത്ത ഒരു നല്ല സിനിമയുടെ വികലമായ ഒരനുകരണം ഒരുക്കിയത് കണ്ട്..! എന്തിനായിരുന്നു സുരേഷ് കുമാർ ഈ കടുംകൈ?. സൂപ്പർ സ്റ്റാറിന്റെ പടങ്ങളെടുത്ത് കിടപ്പാടം വരെ പണയപ്പെട്ട അവസ്ഥ വന്നുവെങ്കിൽ അതിനു ഇങ്ങനെയൊരു കടും കൈ കാണിക്കണമായിരുന്നോ?

1 കോടി രൂപയ്ക്ക് സിനിമ ഒരുക്കണം എന്നതാണു താങ്കളുടെ ആഗ്രഹമെങ്കിൽ അതിനു നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കാനുള്ള മനസ്സ് കാണിക്കണമായിരുന്നു. അതല്ലാതെ മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന രതിനിർവ്വേദത്തിൽ കൈവെക്കരുതായിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്മരാജനും ഭരതനും ഈ സിനിമ ഒരുക്കുമ്പോൾ ജയഭാരതി എന്ന മാദകതിടമ്പിന്റെ നഗ്നത വിപണനമൂല്യമാക്കുക എന്നതായിരുന്നില്ല ലക്ഷ്യം.

ഒരു കൗമാരക്കാരനു തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീയോട് തോന്നുന്ന കാമം എന്ന വികാരം ആയിരുന്നു സിനിമയുടെ കഥാതന്തു. ജയഭാരതിയുടെ അർദ്ധനഗ്ന മേനി ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് പപ്പുവിന്റെ ചെയ്തികൾ ആസ്വദിക്കുന്നതിലായിരുന്നു കൂടുതൽ കമ്പം. അത് കൊണ്ട് തന്നെയാണു പമ്മന്റെ നോവലുകൾ വായിച്ച് വികാര സായൂജ്യമടഞ്ഞിരുന്ന ആ കാലഘട്ടത്തിൽ അടച്ചു വെക്കപ്പെട്ട ഈ വിലക്കപ്പെട്ട കനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ കഥ അന്നത്തെ ആളുകൾ നെഞ്ചിലേറ്റിയതും.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരമൊരു കഥയ്ക്ക് പ്രസക്തി ഇല്ലാതെയായിരിക്കുന്നു. രതിചേച്ചിയുടെ നഗ്നത കാണാൻ ഒരവസരം ഈ തലമുറയിലെ പപ്പുവിനു ലഭിച്ചാൽ ഉടനെ അവനത് മൊബൈൽ കാമറയിൽ പകർത്തി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഉറപ്പാണു. അതു കൊണ്ട് തന്നെയാണു രതി നിർവേദത്തിന്റെ റീമേക്കും 1978 ലെ കഥ എന്ന രീതിയിൽ പറഞ്ഞത്.

പുതിയ രതിചേച്ചിയായ ശ്വേതമേനോൻ ഒരു നല്ല നടി തന്നെയാണു. പക്ഷെ ശ്വേതയുടെ അഭിനയ മികവിനേക്കാൾ അംഗവടിവിലേയ്ക്കാണു സംവിധായകൻ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പപ്പുവായി അഭിനയിച്ച നടൻ നല്ല രീതിയിൽ തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കഥ പശ്ചാത്തലത്തിനു ഇന്നത്തെ കാലത്ത് ഒട്ടും തന്നെ പ്രസക്തി ഇല്ല. അത് കൊണ്ട് തന്നെ ശ്വേതയുടെ നഗ്ന മേനി കാണാൻ ആണു ആദ്യ ദിവസങ്ങളിൽ തന്നെ ജനം ഇരച്ചു കയറിയത്.

പക്ഷെ ശ്വേത മേനോന്റെ നഗ്നത കണ്ട് വികാരഭരിതരാകാൻ മാത്രമുള്ള ജനങ്ങൾ ഒന്നും കേരളത്തിൽ ഇല്ല എന്നത് കൊണ്ടാവണം ആദ്യ ദിവസത്തെ തിരക്കിന്റെ പകുതി പോലും തൊട്ടടുത്ത ദിവസം മുതൽ ഉണ്ടാവാതിരുന്നത്. ഈ സിനിമയുടെ അണിയറക്കാർ ലക്ഷ്യം വെച്ചതും ഇത് തന്നെയായിരിക്കണം.

എങ്കിലും സുരേഷ് കുമാറിനോട് ഒരുവാക്ക് നാളെ ചെമ്മീനും യവനികയുമൊക്കെ റീമേക്ക് ചെയ്യണം എന്ന് താങ്കൾക്ക് തോന്നുമായിരിക്കും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും താങ്കളുടെ ഇഷ്ടം. പക്ഷെ ചുരുങ്ങിയ പക്ഷം ടികെ രാജീവ് കുമാറിനെ പോലുള്ള സംവിധായകരെ ആ സിനിമകൾ ഏല്പ്പിക്കാതിരിക്കുക എന്ന സത്കർമ്മം എങ്കിലും താങ്കൾ ചെയ്യണം. ടികെ രാജീവ് കുമാർ ഒരു മോശം സംവിധായകനായത് കൊണ്ടോ ഈ സിനിമ സംവിധാനം ചെയ്ത മോശമായത് കൊണ്ടോ അല്ല ഇങ്ങനെ പറയുന്നത് മറിച്ച് പഴയ സിനിമകളിൽ നിന്ന് പ്രഛേദനം ഉൾക്കൊണ്ട് കൊണ്ട് പുതിയ കഥാസദർഭങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നവപ്രതിഭകൾക്ക് അവസരം നൽകുകയാണെങ്കിൽ ഈ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ കുടിക്കുന്ന ഏർപ്പാടിനു ഒരവസാനം ഉണ്ടാകും.!

അവന്‍ ഇവന്‍

നായകനടന്മാരുടെ മാത്രം പേരിൽ സിനിമ അറിയപ്പെടുന്ന തമിഴ് സിനിമലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ചുരുക്കം ചില സംവിധായകരെ ഉണ്ടായിട്ടുള്ളു. അവരിൽ കലാമൂല്യമുള്ള സിനിമകൾ ഒരുക്കുന്നതിൽ പ്രസിദ്ധി നേടിയ സംവിധായകൻ ആണു ശ്രീ ബാല. നാലു സിനിമകൾ കൊണ്ട് തന്നെ തന്റെതായ ഒരു സിനിമ സംസ്കാരം തമിഴകത്ത് വളർത്തിയെടുക്കാൻ ബാലക്ക് സാധിച്ചിട്ടുണ്ട്.

ബാല സിനിമകളിൽ സാധാരണ തമിഴ് സിനിമകളിൽ കാണുന്ന യാതൊരു വിധത്തിലുമുള്ള ചേരുവകളും ഉണ്ടാകാറില്ല. നിയതമായ എഴുതപ്പെട്ട ഒരു തിരകഥ പോലും ബാല സിനിമകളിൽ കാണാൻ സാധിക്കില്ല. കഥാപാത്രങ്ങൾ എങ്ങോട്ട് സഞ്ചരിക്കുന്നുവോ അങ്ങോട്ട് കഥയും എന്ന രീതി. വിക്രമിനു നാഷ്ണൽ അവാർഡ് നേടി കൊടുത്ത പിതാമഹൻ, ആര്യയുടെ ഗംഭീര പെർഫോമൻസ് നിറഞ്ഞ നാൻ കടവുൾ, സേതു,സൂര്യ നായകനായ നന്ദ എന്നീ ചിത്രങ്ങളിലൂടെയെല്ലാം തന്നെ പ്രേക്ഷകർ ബാലയുടെ പ്രതിഭ ആസ്വദിച്ചറിഞ്ഞിട്ടുള്ളതാണു.

ബാലയ്ക്ക് നാഷ്ണൽ അവാർഡ് നേടി കൊടുത്ത നാൻ കടവുൾ എന്ന ചിത്രത്തിനു ശേഷം വിശാൽ,ആര്യ എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത സിനിമയാണു അവൻ ഇവൻ. ബാലയുടെ മുൻ‍കാല സിനിമകളുടെ അതേ ശ്രേണിയിൽ തന്നെ പെടുത്താവുന്ന ചിത്രമാണു ഇതും. ഗ്രാമീണ പശ്ചാത്തലത്തിൽ രണ്ട് സഹോദരന്മാരുടെ കഥയാണു അവൻ ഇവനിൽ. സഹോദരന്മാരാണെങ്കിലും രണ്ട് പേരുടെയും അമ്മമാർ വേറെയാണു.

കഥ എന്ന് എടുത്ത് പറയാൻ പ്രത്യേകിച്ച് ഒന്ന് ഈ സിനിമയിൽ ഇല്ല. ബാല സിനിമകളിലെതു പോലെ അവരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് പറഞ്ഞു പോകുന്നു. ഇതില്‍ ഇവരും ഇവരുടെ അമ്മമാരും തമ്മിലുള്ള പിണക്കങ്ങൾ, രണ്ട് പേരുടെയും പ്രണയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആ ഗ്രാമത്തിലെ മുഖ്യനായ ഹൈനസിനെ ചുറ്റിപറ്റിയാണു ഇവരുടെ ജീവിതം.

ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണു ബാല തന്റെ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ ബാല സിനിമകളിൽ ഇത്രയധികം നർമ്മ രംഗങ്ങൾ കടന്നു വന്ന ആദ്യത്തെ സിനിമ ഇതായിരിക്കണം. നർമ്മ രംഗത്തോടൊപ്പം തന്നെ സെന്റിമെൻസും ആവശ്യത്തിനു നിറച്ചിട്ടുണ്ട്. ബാലയുടെ പ്രിയ നടൻ സൂര്യ ഇതിൽ ഒരു അതിഥി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടൻ സൂര്യ ആയിട്ടു തന്നെയാണു സൂര്യ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

നർമ്മ രംഗങ്ങൾ നല്ല രീതിയിൽ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചെങ്കിലും തന്റെ മുഖമുദ്രയായ സെന്റിമെൻസ് വേണ്ട വിധത്തിൽ പ്രേക്ഷകർ ഉൾക്കൊണ്ടുവോ എന്ന് സംശയമാണു. നാടകനടനായ വിശാൽ സൂര്യക്ക് മുൻപിൽ നവരസങ്ങൾ അഭിനയിച്ചു കാണിക്കുമ്പോൾ സൂര്യയടക്കം ഒരു ഓഡിറ്റോറിയം മുഴുവൻ കണ്ണു നിറയുന്ന സീൻ ഒരു ഉദാഹരണം ഈ സീനിൽ വിശാലിന്റെ അഭിനയം കാണുന്ന പ്രേക്ഷകനു സത്യത്തിൽ ചിരിയാണു വരുന്നത്. ഇനി അതാവുമോ ബാലയും ഉദ്ദേശിച്ചിരിക്കുക.? അങ്ങനെ പല സീനുകളും ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരും.

നല്ല പാട്ടുകളും ഗ്രാമ പശ്ചാത്തലത്തിന്റെ ഛായാഗ്രഹണവും സിനിമക്ക് മാറ്റു കൂട്ടുന്നു. വിശാൽ കോങ്കണനായിട്ടാണു അഭിനയിക്കുന്നത്. വാൾട്ടർ വണങ്കാമുടി എന്ന ഇതിലെ നായക കഥാപാത്രം വിശാലിനു തമിഴ് സിനിമ ലോകത്ത് നൽകാൻ പോകുന്ന മൈലേജ് ചെറുതൊന്നുമായിരിക്കില്ല. വിശാലിന്റെ അനിയനായി അഭിനയിക്കുന്ന ആര്യയും തന്റെ വേഷം മോശമാക്കിയില്ല. ഇന്നത്തെ അവസ്ഥയിൽ വിശാലിനേക്കാൾ ഒരുപാട് താരമൂല്യമുള്ള ആര്യ, കുമ്പിടറേൻ സാമി എന്ന അമിത പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ തയ്യാറായത് ബാലയോടുള്ള കടപ്പാട് കൊണ്ട് തന്നെയാകണം.

കുറച്ച് കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവർക്കും ശക്തമായ വേഷങ്ങൾ തന്നെയാണു നൽകിയിരിക്കുന്നത്. വിശാലിന്റെ അമ്മയായി അഭിനയിക്കുന്ന അംബിക ആര്യയുടെ അമ്മയായി അഭിനയിക്കുന്ന നടി എന്നിവരെല്ലാം കൈയ്യടി നേടുന്നുണ്ട്. നായികമാർക്കും ഡ്യുയറ്റ് പാടുക എന്നതിലുപരി അഭിനയ സാധ്യത ഉള്ള വേഷങ്ങളാണു ബാല ഒരുക്കിയിരിക്കുന്നത്. ഹൈനസ് എന്നകഥാപാത്രം അവതരിപ്പിച്ച നടനാണു (ജി എം കുമാർ) വിശാലും ആര്യയും കഴിഞ്ഞാൽ മറ്റൊരു ശ്രദ്ധാ കേന്ദ്രം.

മൊത്തത്തിൽ ബാല സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ, ആണെങ്കിൽ മാത്രം അവൻ ഇവൻ ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമായി ആസ്വദിക്കാം..! അതല്ല ബാല എന്ന സംവിധായകനെ അറിയാത്ത, വിശാലിന്റെ താമരഭരണിയും സത്യവും ആര്യയുടെ വട്ടാരവും,ബോസ് എങ്കിറ ഭാസ്ക്കരനുമൊക്കെ കണ്ട് ത്രില്ലടിച്ച് ഒരു അടിച്ചു പൊളി തമിഴ് പടം പ്രതീക്ഷിച്ചാണു പോകുന്നതെങ്കിൽ നിരാശ്ശപ്പെടും ഉറപ്പ്.

വീണ്ടുമൊരു ത്രീ ഇൻ വൺ


കഴിഞ്ഞ ആഴ്ച്ചയിറങ്ങിയ ബദരിനാഥ്, ശങ്കരനും മോഹനനും, വാടാമല്ലിയും എന്ന ചിത്രങ്ങൾ മോശം അഭിപ്രായം ആണു എന്നറിഞ്ഞിട്ടും കാണാൻ തിരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ താഴെ പറയുന്നവയായിരുന്നു.
ബദരി നാഥ് - വേദം കണ്ട് കഴിഞ്ഞതോടെ അല്ലു അർജുനോടുള്ള ഇഷ്ടക്കേട് മാറിയിരുന്നു.
ശങ്കരനും മോഹനനും- ടിവി ചന്ദ്രന്റെ ആദ്യത്തെ കോമേഴ്സ്യൽ സിനിമ. ജയറാം സ്ക്രിപ്റ്റ് വായിച്ച ഉടൻ പിന്മാറിയ സിനിമ എന്നീ പ്രത്യേകതകൾ
വാടാമല്ലി - കണ്ടഹാറിന്റെ വൻ പരാജയത്തിനു ശേഷം അതിന്റെ നിർമ്മാതാവ് ഒരുക്കുന്ന സിനിമ .


മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഈ സിനിമകൾ കണ്ടതോടെ ഒരു കാര്യം ഉറപ്പിച്ചു. ഒന്നെങ്കിൽ ആദ്യ ഷോ കാണുക അല്ലെങ്കിൽ 6 ദിവസത്തിൽ കൂടുതൽ തിയറ്ററിൽ കളിക്കുന്ന സിനിമകളെ ഇനി കാണുകയുള്ളു എന്ന്.

ബദരിനാഥ്
ടോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പരസ്യവുമായി എത്തിയ ബദരിനാഥ് അല്ലു അർജുൻ ആരാധകരെ പോലും വെറുപ്പിക്കുന്ന ഒരു സിനിമയാണു എന്ന് നിസ്സംശയം പറയാം. മഗധീര എന്ന മികച്ച ചിത്രവുമായി താരതമ്യം ചെയ്തതാണു ഈ സിനിമക്ക് കിട്ടിയ തിരിച്ചടി. അല്ലായിരുന്നെങ്കിൽ ഇതിലും ബോറു ചിത്രങ്ങൾ സഹിക്കുന്ന പ്രേക്ഷകർ ഇതും അംഗീകരിച്ചു കൊടുത്തേനെ. കേരളത്തിൽ ഒരു വൻ സാന്നിധ്യമായി മാറാനുള്ള അല്ലുവിന്റെ ശ്രമമാണു ഇവിടെ പാളിയത്.


കൊമ്പനാനകൾ വാഴുന്ന മലയാള സിനിമയിൽ കുഴിയാനകളെ കൊണ്ട് തന്നെ ഇരിക്കപൊറുതിയില്ല ഇനി ഒരു തെലുങ്കാന കൂടി വേണ്ട..!


ശങ്കരനും മോഹനനും
ജനപ്രിയനിലൂടെ ജയസൂര്യ നേടിയ എല്ലാ അഭിനന്ദങ്ങളും കളഞ്ഞ് കുളിക്കുന്ന ഒരു ചിത്രമാണു ഇത്. ജയസൂര്യയുടെ അഭിനയം മോശമായത് കൊണ്ടല്ല ടിവി ചന്ദ്രൻ എന്ന സംവിധായകന്റെ പിടിപ്പു കേടിന്റെ ഘോഷയാത്രയാണു ഈ സിനിമ. ഷാജി കൈലാസ് ലൗവ് സ്റ്റോറിയും അടൂർ ഗോപാലകൃഷ്ണൻ ആക്ഷൻ സിനിമയും സംവിധാനം ചെയ്താൽ എങ്ങനെയിരിക്കും അതാണു ഇവിടെയും സംഭവിച്ചത്. ഒരോരുത്തർക്കും പറഞ്ഞ പണി ഉണ്ട് അത് ചെയ്ത് ജീവിക്കുക.


സ്ക്രിപ്റ്റ് വായിച്ച ഉടൻ ജയറാം തടിതപ്പി അതാണു സ്ക്രിപ്റ്റ് സെൻസ് പക്ഷെ ജയസൂര്യ...
സെൻസേ ഇല്ലാ പിന്നെയാണു സ്ക്രിപ്റ്റ് സെൻസ്..

വാടാമല്ലി
ഈ സിനിമ റിലീസിനു മുൻപ് ശ്രദ്ധിക്കപ്പെട്ടത് ഇതിലെ നായിക ഭീമയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കുട്ടിയാണു എന്നത് കൊണ്ടാണു. നവാഗതനായ ആൽബർട്ട് ആന്റ്ണി സംവിധാനം ചെയ്ത ഈ സിനിമ ഒറ്റ വാക്കിൽ കമ്പ്ലീറ്റ് വെയ്സ്റ്റ് ആണു. ഒരു സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി.


കണ്ടഹാറിലെ നഷ്ടം ഈ സിനിമ കൊണ്ട് നികത്താം എന്ന് വിചാരിച്ച നിർമ്മാതാവിന്റെ അവസ്ഥ..!

അപ്പുക്കുട്ടനെ ഇനിയും സഹിക്കണം.!


ലാലിനു മതിയായില്ല എന്നു തോന്നുന്നു. മലയാള സിനിമ പ്രേക്ഷകർക്ക് അങ്ങിനെ തന്നെ വേണം. മഹാദേവനും ഗോവിന്ദൻ കുട്ടിയും തോമസ് കുട്ടിയും അപ്പുക്കുട്ടനും വീണ്ടും വരുന്നു. ഇൻ ഹരിഹർ നഗറിന്റെ നാലാം ഭാഗവുമായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ ഇൻഹരിഹർ നഗറിന്റെ തുടർന്ന് വന്ന രണ്ട് ഭാഗങ്ങളും മെഗാഹിറ്റുകൾ തന്നെ ആയിരുന്നുവെങ്കിലും ആദ്യ ഭാഗത്തിന്റെ മേന്മ അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ ഉള്ളതായിരുന്നില്ല. എങ്കിലും കേരളക്കരയാകെ ഈ നാലു പേരടങ്ങിയ സംഘത്തെ ഞെഞ്ചിലേറ്റി.

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന മൂന്നാം ഭാഗത്തിലെത്തിയപ്പോൾ പൊട്ടിച്ചിരികൾ വെറും ചിരികളായി മാറുന്നത് നമ്മൾ കണ്ടതാണു. പക്ഷെ ഇവരുടെ വിപണന സാധ്യത മുന്നിൽ കണ്ട് കൊണ്ടാവണം ലാൽ നാലാം ഭാഗം ഒരുക്കാൻ തിരുമാനിച്ചത്. അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങൾ ഇനിയും കണ്ട് ചിരിക്കാൻ മാത്രം അധപതിച്ചു പോയിട്ടില്ല പ്രേക്ഷകർ എന്നതു കൊണ്ട് നല്ലൊരു കഥയുമായിട്ടായിരിക്കും ലാൽ വരിക എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ടൂർണമെന്റിനു ശേഷം ലാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ കോബ്രക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ തുടക്കം. ലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ അതെല്ലാം ശരിയായ അളവിൽ ചേർത്ത് കൊണ്ടുള്ള ഒരു മെഗാഹിറ്റ് തന്നെയായിരിക്കും ഈ ചിത്രം എന്ന് കരുതാം. ടൂർണമെന്റിനു പിന്നാലെ കോബ്രയും പരാജയപ്പെട്ടാൽ പിന്നെ ലാലിനുള്ള ഏകവഴിയാണു നാലം ഭാഗം ഒരുക്കുക എന്നത്. അതിനു ശേഷം അഞ്ചാം ഭാഗം പിന്നെ ആറാം ഭാഗം അങ്ങനെ അങ്ങനെ...!

സ്റ്റാർട്ട് വയലൻസ്


മലയാള സിനിമയിൽ ഇന്ന് യുവ സൂപ്പർ സ്റ്റാർ ആയി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ള പൃഥ്വിരാജ് ആദ്യ കാലങ്ങളിൽ എല്ലാ പ്രേക്ഷകരുടെയും പ്രിയ താരമായിരുന്നു. പക്ഷെ പിന്നീട് ഈ ആരാധകരിൽ ഒരു വിഭാഗം പൃഥ്വിയുടെ കടുത്ത വിമർശകരായി മാറി. പൃഥ്വി അഹങ്കാരിയാണു, ജാഡയാണു തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇവർക്ക് പൃഥ്വിരാജിനെതിരെ തിരിയാൻ.

പറഞ്ഞു വന്നത് പക്ഷെ അതൊന്നുമല്ല. പൃഥ്വിരാജിനു ഇത്രയധികം ആരാധകരെ നേടികൊടുത്ത ഒരു സിനിമയുണ്ട്. എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസ്. അതിലെ സാത്താൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതാണു പൃഥ്വി എന്ന നടൻ മലയാളി യുവാക്കളുടെ മനസ്സിൽ ഇത്രയധികം ഇടം നേടാൻ കാരണം. അങ്ങനെ ഒരു വേഷം അവതരിപ്പിക്കാൻ കാലിബർ ഉള്ള ഒരു യുവനടൻ അന്ന് (ഇന്നും) മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല.

വലിയ വിജയം നേടാൻ കഴിഞ്ഞിലെങ്കിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സ്റ്റോപ്പ് വയലൻസ്. സാത്താന്റെ മരണത്തോടെ അവസാനിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുകയാണു. രചനയും സംവിധാനവും എ കെ സാജൻ തന്നെ. രണ്ടാം ഭാഗത്തിലെ നായകൻ പക്ഷെ പൃഥ്വിരാജ് അല്ല. യുവതാരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആസിഫ് അലിയാണു ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

പൃഥ്വിരാജിനു ഒരു എതിരാളിയായി എന്നെങ്കിലും മാറുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്ന ആസിഫ് അലിക്ക് ഈ ചിത്രം ഒരു നാഴിക കല്ലായി തീരും എന്നും പൃഥ്വി ഉണ്ടാക്കിയെടുത്ത പോലെ ഒരു സ്വാധീനം ആസിഫ് അലിയും ഈ ചിത്രം ഇറങ്ങുന്നതോടെ കൈ വരിക്കും എന്നൊക്കെയാണു സിനിമ സംസാരം.

നീലതാമര ഇറങ്ങിയപ്പോൾ ഇതാ പൃഥ്വിക്ക് ഒരു ശക്തൻ എതിരാളി എന്ന് വാഴ്ത്തി കൈലേഷ് എന്ന നടനെ പൊക്കി കൊണ്ട് നടന്ന് ഇപ്പോൾ ഒന്നുമൊന്നുമല്ലാതെയാക്കി മാറ്റിയ മാധ്യമങ്ങൾ ആസിഫ് അലിക്ക് ആ ഗതി വരുത്തില്ല എന്ന് കരുതാം. രജനികാന്ത് 22 മിസ് കാൾ അടിച്ചിട്ടും തിരിച്ചു വിളിക്കാത്ത പൃഥ്വി എവിടെ കിടക്കുന്നു. ആസിഫ് അലി എവിടെ കിടക്കുന്നു.

മമ്മൂട്ടി ഇനി മൾട്ടി സ്റ്റാർ


അവസാനം മമ്മൂട്ടിക്ക് കാര്യം മനസ്സിലായി. ഒറ്റയ്ക്ക് വന്നാൽ ഒറ്റ ആഴ്ച്ച കൊണ്ട് തന്നെ പടം തിയറ്ററിൽ നിന്ന് കെട്ടു കെട്ടുമെന്ന്. 2011 ൽ ഇറങ്ങിയ 3 മമ്മൂട്ടി ചിത്രങ്ങളും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടിയപ്പോഴാണു മൾട്ടി സ്റ്റാർ ചിത്രങ്ങളിലേയ്ക്ക് തിരിയാൻ മമ്മൂട്ടി നിർബന്ധിതനായത്.

2010ൽ പ്രാഞ്ചിയേട്ടന്റെയും ബെസ്റ്റ് ആക്ടറിന്റെയും ഒക്കെ ഗ്ലാമറിൽ പിടിച്ചു നിന്ന മമ്മൂട്ടിക്ക് ആ വർഷം ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചത് ഒരു മൾട്ടി സ്റ്റാർ ചിത്രമായ പോക്കിരി രാജ ആയിരുന്നെങ്കിലും അത്തരം ചിത്രങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാൻ മമ്മൂട്ടി തയ്യാറായിരുന്നില്ല. എന്നാൽ പ്രധാന എതിരാളിയായ മോഹൻലാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാടൗൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഗംഭീര ഇനീഷ്യൽ നേടുമ്പോൾ മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ആഴ്ച്ച തന്നെ ഹോൾഡ് ഓവർ ഭീഷണി നേരിടുന്ന സ്ഥിതിയിലേക്ക് എത്തി.

ആഗ്സ്റ്റ് 15, ട്രെയിൻ, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ റിലീസിനു തയ്യാറെടുക്കുന്ന ചിത്രം ബോംബെ മാർച്ച് 12 ആണു. മുംബൈ സ്ഫോടനങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം ഈ ഒരവസ്ഥയിൽ എത്തരത്തിലുള്ളതാകും എന്ന് പ്രവചിക്കാനാകില്ല. തന്റെ ആരാധകരെ ഹരം കൊള്ളിക്കുന്ന ചിത്രങ്ങൾ ഇല്ലാത്തതാണു തനിക്ക് തിരിച്ചടിയാവുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു ഗംഭീര തിരിച്ചു വരവിനു ഒരുങ്ങുകയാണു.

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിംഗ് & ദി കമ്മീഷ്ണർ, മമ്മൂട്ടി-പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന അമൽ നീരദ് ചിത്രം,ലാൽ സംവിധാനം ചെയ്യുന്ന കോട്ടയം ബ്രദേഴ്സ് തുടങ്ങി ഇനിയുള്ള മമ്മൂട്ടി സിനിമകൾ എല്ലാം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ തന്നെയാണു. ഇതിനു പുറമേ ഷാഫിയുടെ വെനീസിലെ വ്യാപാരി, ആഷിക്ക് അബുവിന്റെ ഗാംഗ്സ്റ്റർ, സിബിഐ പാർട്ട് 5, എന്നീ ചിത്രങ്ങൾ കൂടി മികച്ച വിജയം നേടി മലയാള സിനിമയിലെ താരരാജാവ് താൻ തന്നെയാണെന്ന് ഉറപ്പിക്കാൻ മെഗാസ്റ്റാറിനു കഴിയുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ പോക്കിരി രാജ സെക്കന്റ് പാർട്ട് ഒക്കെ അഭിനയിച്ച് കഴിച്ചു കൂട്ടാം. സൂപ്പർ സ്റ്റാർ ചെയ്യുന്നതു പോലെ...!!

വാനം


മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കിയ കില്ലാഡി എന്ന മൂവിയുടെ റീമേക്കാണു ചിലമ്പരശൻ നായകനായ വാനം. തെലുങ്കിൽ വേദം എന്ന പേരിൽ ഇറങ്ങിയ ചിത്രവും മലയാളത്തിലെ ഡബ്ബ് ചെയ്ത കില്ലാഡിയും കണ്ടിട്ടുണ്ടെങ്കിലും ഈ റോളുകൾ തമിഴ് നടന്മാർ എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള കൗതുകം കൊണ്ടാണു വാനം കാണാൻ തിരുമാനിച്ചത്. തെലുങ്കിൽ അല്ലു അർജുൻ ചെയ്ത വേഷം തമിഴിൽ ചിലമ്പരശനും മഞ്ചു മനോജിന്റെത് ഭരതും മനോജ് ബാജ്പേയുടെത് പ്രകാശ് രാജുമാണു കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്കി രണ്ടു പ്ലോട്ടുകളിലെ കഥാപാത്രങ്ങൾക്ക് മാറ്റമില്ല.മഞ്ചു മനോജ് എന്ന നടൻ അല്ലു അർജുനേക്കാൾ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച സിനിമയാണു വേദം(കില്ലാഡി). മനോജ് ബാജ്പേയുടെ ഉജ്ജ്വല പെർഫോമൻസിനാൽ സമ്പന്നമായ വേദം. അല്ലു അർജുന്റെ വ്യത്യസ്ഥമായ അഭിനയ ശേഷി പ്രേക്ഷകർ തിരിച്ചറിഞ്ഞ വേദം. ഇതിനേക്കാളൊക്കെ പുറമേ ശക്തമായ ഒരു തിരകഥയും സംവിധാനവും കൊണ്ട് അനുഗ്രഹീതമായ വേദം. പക്ഷെ..! വളരെ നിരാശജനകം എന്നു പറയട്ടെ ചിമ്പുവിനും ഭരതിനും പ്രകാശ് രാജിനും തെലുങ്ക് സിനിമയിലെ അഭിനേതാക്കൾ കൈവരിച്ച മികവിന്റെ നൂറിലൊരംശം പോലും കൈവരിക്കാനായിട്ടില്ല. വേദത്തിന്റെ റീമേക്കാണെങ്കിലും പ്രകാശ് രാജിന്റെ കഥാപാത്രത്തിനു ചെറിയ ഒരു മാറ്റമുണ്ട്. അതുപോലെ ഭരതിന്റെ കഥാപാത്രത്തിന്റെ അവസാനത്തിലും. നല്ല ശക്തമായ തിരകഥ ആണെങ്കിലും തമിഴിലെത്തിയപ്പോൾ അഭിനേതാക്കളുടെ പാളിച്ച കൊണ്ടാവണം വേണ്ട വിധത്തിൽ ഫീൽ ചെയ്യിപ്പിച്ചെടുക്കാൻ സാധിക്കാതെ പോയി.

ഒരു പക്ഷെ വേദം എന്ന സിനിമ ആദ്യം കണ്ടത് കൊണ്ടാവണം ഇങ്ങനെ ഒരു അഭിപ്രായം രൂപപ്പെട്ടത് എങ്കിലും വേദം(കില്ലാഡി), വാനം എന്നീ സിനിമകൾ ഒന്നും കാണാത്തവർ വാനം കാണുന്നതിനു മുൻപ് ഒരു നിമിഷം
കില്ലാഡി- ഇത് ഒരു അല്ലു അർജുൻ സിനിമ അല്ല

കില്ലാഡി (വേദം) എന്ന ചിത്രത്തിനു 9/10 മാർക്ക് കൊടുക്കാമെങ്കിൽ വാനത്തിനു കൊടുക്കാൻ കഴിയുന്നത് 1/10 ആണു

ഇനി ചിന്തിക്കു..!

ട്രെയിൻ


ലയാള സിനിമയിൽ തികച്ചും വ്യത്യസ്ഥനായ ഒരു സംവിധായകനാണു ജയരാജ്. ദേശാടനം, സ്നേഹം, ലൗഡ് സ്പീക്കർ, ഫോർ ദി പീപ്പിൾ തുടങ്ങിയ ചിത്രങ്ങൾ എടുത്ത് പ്രേക്ഷകരെ അമ്പരിപ്പിക്കാനും ബൈ ദി പീപ്പിൾ, റെയിൻ റെയിൻ കം എഗെയ്ന്, അശ്വാരൂഡൻ, മിലേനിയംസ്റ്റാർസ് പോലുള്ള ചിത്രങ്ങൾ എടുത്ത് ഇതേ പ്രേക്ഷകരെ വെറുപ്പിക്കാനും കഴിയുന്ന ഒരു അതുല്യപ്രതിഭ. അതു കൊണ്ട് തന്നെ ജയരാജ് സിനിമകൾക്ക് റിലീസ് ചെയ്തു കഴിയുന്നതു വരെ യാതൊരു ഗ്യാരണ്ടിയും പറയാൻ സാധിക്കില്ല. സേവാഗ് ബാറ്റ് ചെയ്യുന്നത് പോലെയാണു കാര്യങ്ങൾ ചിലപ്പോൾ ട്രിപ്പിൾ സെഞ്ചുറി വരെ അടിച്ചേക്കാം, അല്ലെങ്കിൽ ചിലപ്പോൾ ഗോൾഡൻ ഡക്കും.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലൗഡ് സ്പീക്കറിനു ശേഷം ജയരാജ് സംവിധാനം ചെയ്ത സിനിമയാണു ട്രെയിൻ. ഷൂട്ടിംഗ് വളരെ വേഗത്തിൽ പൂർത്തിയാക്കി കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു ഇത്. ആർ റഹ്മാനും മമ്മൂട്ടിയും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്മാൻ എന്ന ചിത്രമായിരുന്നു ജയരാജ് ആദ്യം അനൗൺസ് ചെയ്തതെങ്കിലും റഹ്മാൻ പിന്മാറിയത് കൊണ്ട്പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു തിരകഥയാണു ട്രെയിനിന്റെത് എന്നൊക്കെയാണു പിന്നാമ്പുറ സംസാരം.

മുബൈയിൽ നടന്ന സ്ഫോടന പരമ്പരകളെ ആസ്പദമാക്കിയാണു ട്രെയിൻ എന്ന ഈ സിനിമയുടെ തിരകഥ. രാവിലെ 6 മണി മുതൽ വൈകീട്ട് സ്ഫോടനം നടക്കുന്ന സമയം വരെയുള്ള സംഭവങ്ങൾ. 4 വ്യത്യസ്തരായ ആളുകളുടെ ജീവിതത്തിൽ അന്ന് നടക്കുന്ന കാര്യങ്ങളാണു ഈ സിനിമയിൽ. ഈ 4 വ്യത്യസ്ത ആളുകൾ എന്നു പറയുന്നത് ഒരു പ്രതീകമാണു. അന്ന് ആ ട്രെയിനുകളിൽ സഞ്ചരിച്ച് കൊല്ലപ്പെട്ട മുഴുവൻ ആളുകളെയുമാണു അവർ പ്രതിനിധാനം ചെയ്യുന്നത്. അവർക്കെല്ലാവർക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷകളുണ്ടായിരുന്നു, അവരുമായി ബന്ധപ്പെട്ടവർക്ക് സ്വപ്നങ്ങളുണ്ടായിരുന്നു. ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ..! ആ സ്ഫോടനങ്ങൾ അതെല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞു. ഈ വിഷയമാണു ഒരു മണിക്കൂർ 58 മിനുട്ട് 38 സെക്കന്റ് നീളുന്ന ഈ സിനിമയിലൂടെ ജയരാജ് പറയുന്നത്.

നാലു കഥകൾ പറഞ്ഞു പോകുന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ജയസൂര്യയാണു. മമ്മൂട്ടി ചിത്രത്തിലുണ്ടെങ്കിലും നായക വേഷം എന്നു പറയാൻ മാത്രമില്ല. അല്ലെങ്കിലും ഈ സിനിമയിൽ ഒരു പ്രത്യേക നായകനോ നായികയോ ആവശ്യമില്ല. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ശ്രേണിയിൽ വരുന്ന ഈ സിനിമയുടെ ഒരു ന്യൂനത ട്രാഫിക്കിലേതു പോലെ ഒരു പിഴവുകളില്ലാത്ത തിരകഥ ഇല്ല എന്നതാണു. ട്രാഫിക്ക് അംഗീകരിക്കാൻ തന്നെ മടിക്കുന്ന മലയാളികൾ അത് കൊണ്ട് തന്നെ ഈ സിനിമയുടെ വിധി ഇതിനോടകം എഴുതി കഴിഞ്ഞിരിക്കുന്നു.

ചിത്രത്തെപ്പറ്റി ചിലർക്കുള്ള മറ്റൊരു പരാതി ഇതിലെ കഥാപാത്രങ്ങൾ എപ്പോഴും മൊബൈലിൽ സംസാരിക്കുന്നു എന്നതാണു. ചിത്രത്തിൽ ഏത് കഥാപാത്രത്തിനേക്കാൾ പ്രാധാന്യം മൊബൈലിനുണ്ട്. മുബൈ പോലെ ഒരു സ്ഥലത്ത് പല വ്യത്യസ്ത സ്ഥലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മൊബൈലിൽ അല്ലാതെ പിന്നെ എങ്ങനെ ആശയവിനിമയം നടത്തണം ?? കുറ്റങ്ങളും കുറവുകളും പരീക്ഷണചിത്രങ്ങളിൽ ഭൂതക്കണ്ണാടി വെച്ച് കണ്ട് പിടിക്കുകയും മസാല ചിത്രങ്ങളിലെ ലോജിക്കില്ലാത്ത രംഗങ്ങൾ കണ്ട് കോൾമയിരു കൊള്ളുകയും ചെയ്യുന്ന ആസ്വാദന നിലവാരമുള്ള മലയാളികൾക്ക് മുന്നിലേക്ക് ഇങ്ങനെ ഒരു സിനിമയുമായി വരാൻ ധൈര്യം കാണിച്ച ജയരാജിനിരിക്കട്ടെ ഒരു പൊൻ തൂവൽ..!

പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമ ഒരിക്കലും മലയാളത്തിൽ വിജയിക്കാൻ പോകുന്നില്ല. കാരണം മറ്റുള്ളവരുടെ ദുരന്തങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ജനതയും എവിടെയെങ്കിലും സംഭവിക്കുന്ന അപകടങ്ങൾ ആഘോഷമാക്കി മാറ്റുന്ന ഒരു സംസ്ക്കാരവും അടങ്ങിയ ഒരു സമൂഹത്തിനു മുബൈ ട്രെയിൻ സ്ഫോടനങ്ങളിൽ മരിച്ചവരുടെ ഉറ്റവരുടെയും ഉടയവരുടെയും വേദന മനസ്സിലാക്കാൻ കഴിയില്ല. ജയരാജ്.. ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലരുടെയെങ്കിലും കണ്ണിൽ ഒരു കണ്ണുനീർ തുള്ളി പ്രത്യക്ഷപ്പെടുന്നുണ്ട്. അത് തന്നെയാണു താങ്കളുടെ വിജയവും. കച്ചവടപരമായി ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ താങ്കൾ കാണിച്ച നല്ല മനസ്സിനു നന്ദി. പക്ഷെ ഇത്തരം സങ്കീർണ്ണമായ കാര്യങ്ങൾ ഒക്കെ കാണാൻ വരാൻ ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമയമില്ല. ഉണ്ടായിരുന്നെങ്കിൽ ട്രാഫിക്ക് എന്ന ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 100 ദിവസം ഹൗസ്ഫുൾ ഷോകൾ ഓടിയേനെ..!!

ബ്ലോക്ക്ബസ്റ്റർ മൊഹബത്ത്.


മൊഹബത്ത് എന്ന ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായമാണു പോസ്റ്റ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഏതാനും ആഴ്ചകൾക്ക് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയർ ആയി വരുന്ന ശനിയാഴ്ച്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു എന്ന പരസ്യം കണ്ടതാണു പോസ്റ്റിന്റെ പിന്നിലുള്ള ചേതോവികാരം.

മൊഹബത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ കഥ പറയാം. കഥ നടക്കുന്നത് 3-4 വർഷങ്ങൾക്ക് മുൻപാണു. ജനപ്രിയ നായകൻ ജയറാം ഉള്ള ജനപ്രീതി മുഴുവൻ പോയി പടമൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന കാലം. വഴി തെറ്റിപോലും ഒരു സിനിമാക്കാരനും ജയറാമിന്റെ വീട്ടിൽ അന്നു പോകിലായിരുന്നു.

സമയത്താണു നമ്മുടെ കഥയിലെ നായകൻ ആയ വിജയൻ ഈസ്റ്റ്കോസ്റ്റ് സിനിമ സംവിധാനം ചെയ്യാൻ പുറപ്പെടുന്നത്. തന്റെ ആദ്യ സിനിമയിലെ നായകനായി അദ്ദേഹം മനസ്സിൽ കണ്ടത്ജയറാമിനെയാണു. തിരകഥ പൂർത്തിയായി കഴിഞ്ഞപ്പോൾ അത് ഈസ്റ്റ്കോസ്റ്റ് വിജയൻ ജയറാമിനെ കേൾപ്പിച്ചു. തിരകഥ ഇഷ്ടമായെങ്കിലും തന്റെ സമയം ശരിയല്ലാത്തത് കൊണ്ട് ആദ്യ സിനിമയിൽ വേറെ ആരെയെങ്കിലും നായകനാക്കു എന്ന് പറഞ്ഞ് ജയറാം സംവിധായകൻ ആകാൻ പുറപ്പെട്ട വിജയനെ തിരിച്ചയച്ചു.

ആൽബങ്ങളുടെ ലോകത്തെ രാജാവിനാണോ നായകനെ കിട്ടാൻ പാട്. അങ്ങനെ ജയറാം വിഷയം വിട്ടു. ഒന്നു രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ ജയറാം ഒരു ജ്യോതിഷിയെ കാണാൻ ഇടയായി. അയാൾ ജയറാമിനോട് പുതിയതായി വന്ന പ്രൊജക്ടിൽ അഭിനയിക്കു അത് മെഗാഹിറ്റ് ആകും എന്നു പറഞ്ഞു. പുതിയതായും പഴയതായും ജയറാമിനു വന്ന ഏക ഓഫർ അപ്പോൾ വിജയന്റേതായിരുന്നു. അത് കൈവിട്ടതോർത്ത് ദുഃഖിച്ച ജയറാം പടത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ അറിയാൻ വിജയനെ ഫോണിൽ വിളിക്കുന്നു. വിജയൻ പറഞ്ഞ മറുപടി കേട്ട് ജയറാം ഞെട്ടി..! താൻ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ ആണെന്നും ജയറാമിനു എന്നു സൗകര്യപ്പെടുമോ അന്നേ താൻ പടം തുടങ്ങു എന്നു വിജയൻ അറിയിച്ചു. ഇതു കേട്ട ജയറാമിന്റെ മനസ്സിൽ രണ്ടു ലഡു ഒരുമിച്ചു പൊട്ടി. എന്നാൽ നാളെ തന്നെ തുടങ്ങിക്കോ എന്ന് ജയറാം.

അങ്ങനെ ആഡംബരമായി പടം ഷൂട്ടിംഗ് തുടങ്ങി. കോളിവുഡിൽ നിന്നൊക്കെ നായികയെ ഇറക്കുമതി ചെയ്ത് ഗംഭീരമായി പടം തീർത്ത് തിയറ്ററുകളിലെത്തിച്ചു. ദൈവാനുഗ്രഹം എന്നു പറയട്ടെ പടം അതിഗംഭീരമായി പൊട്ടി. ഒരാഴ്ച്ച പോലും മെയിൻ സെന്ററുകളിൽ കളിക്കാൻ ആ പടത്തിനു ഭാഗ്യമുണ്ടായില്ല. 5-6 ദിവസങ്ങൾക്കുള്ളിൽ തന്നെ പടം മിക്കവാറും എല്ലായിടത്തു നിന്നും കെട്ടു കെട്ടി. ആ ചിത്രമാണു നോവൽ.

ഇങ്ങനെ പടം പൊളിയുന്നത് മലയാളത്തിൽ ആദ്യമായിട്ടൊന്നുമല്ല. സൂപ്പർ സ്റ്റാറുകളുടെ പടം വരെ ഇത്തരത്തിൽ പൊട്ടിയിട്ടുണ്ട്. എന്നാൽ നോവൽ നിലയിലാതെ പൊട്ടിയപ്പോൾ ഈസ്റ്റ്കോസ്റ്റ് വിജയൻ ഒരു പ്രസ്താവന ഇറക്കി. മലയാള സിനിമയിൽ ജയറാം എന്ന നടന്റെ മാർക്കറ്റ് വാല്യു വട്ടപൂജ്യമാണെന്നും അത് കൊണ്ടാണു തന്റെ പടം പരാജയപ്പെട്ടതെന്നുമായിരുന്നു ആ പ്രസ്താവന. ജയറാം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരേ ദിവസം താൻ അഭിനയിച്ച രണ്ട് സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്ത് രണ്ടും 100 ദിവസം ഓടിയിട്ടുള്ള ഒരു നടനാണു താൻ. അങ്ങിനെയുള്ള തനിക്ക് മാർക്കറ്റ് വാല്യു ഇല്ല എന്ന് പറയുന്നതിനു മറുപടിയില്ല.

ജയറാമിനു മറുപടിയില്ലാത്തത് കൊണ്ട് അത് അങ്ങനെ അവസാനിച്ചു. ജയറാമിന്റെ മാർക്കറ്റ് വാല്യു കൊണ്ടാണോ അതോ പടത്തിന്റെ കുഴപ്പം കൊണ്ടാണോ നോവൽ പൊളിഞ്ഞത് എന്ന് ആ ചിത്രം കാണാൻ ഭാഗ്യം സിദ്ധിച്ച പ്രേക്ഷകർ തിരുമാനിക്കട്ടെ. നമുക്ക് മൊഹബത്തിലേക്ക് വരാം. അങ്ങനെ നീണ്ട ഇടവേള കഴിഞ്ഞ് ഈസ്റ്റ്കോസ്റ്റ് വിജയൻ വീണ്ടും സംവിധാനം ചെയ്ത സിനിമയാണു മൊഹബത്ത്. ഈ ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ പരിസരപ്രദേശത്തുള്ള തിയറ്ററുകളിൽ നിന്നെല്ലാം മാറിയത് കൊണ്ട് ഇത് തിയറ്ററിൽ നിന്ന് കാണാൻ സാധിച്ചില്ല. മൂന്നാം ദിവസം പടം മാറി എന്നത് ആദ്യ ദിവസം മുതൽക്കേ ഹോൾഡ് ഓവർ സ്റ്റാറ്റസ് ആയിരുന്നു എന്നാതാണു സൂചിപ്പിക്കുന്നത്. എന്തായാലും പ്രേക്ഷകർ കരുതിയിരിക്കുക, ശനിയാഴ്ച്ചത്തെ വേൾഡ് പ്രീമിയർ ഷോ കാണാൻ മറക്കരുതേ. അത് കണ്ട് കഴിഞ്ഞു വേണം മീരാജാസ്മിന്റെ താരമൂല്യമില്ലായ്മ കൊണ്ട് പൊളിഞ്ഞ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയനെ ഇങ്ങനെ ആശ്വസിപ്പിക്കാൻ.

*ഇപ്പോ ചെയ്തത് ചെയ്തു..!

**ഇനി മേലാൽ ചെയ്താൽ..!!

***താൻ ഉദ്ദേശിച്ച സിനിമ വെറുതെ ഒരു ഭാര്യ ആയിരുന്നു എന്നു പറഞ്ഞ് ജ്യോതിഷി പിന്നീട് തടിതപ്പി..!!!



ജനപ്രിയൻ


സ്പോട്ട് ലൈറ്റ് വിഷൻസിന്റെ ബാനറിൽ നവാഗതനായ ബോബൻ സാമുവേൽ സംവിധാനം ചെയ്ത സിനിമയാണു ജനപ്രിയൻ. കൃഷ്ണൻ പൂജപ്പുരയാണു ജയസൂര്യ നായകനായ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ,സരയു,ജഗതി,സലീം കുമാർ,ലാലു അലക്സ്, ദേവൻ എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ.

താലൂക്ക് ഓഫീസ് ജീവനക്കാരനായ വൈശാഖൻ (മനോജ് കെ ജയൻ) ഒരു സിനിമ ഭ്രാന്തനാണു. സംവിധായകൻ ആവുക എന്നതാണു അയാളുടെ അഭിലാഷം. അഛന്റെ മരണ സമയത്തെ ആഗ്രഹം പ്രകാരം മാത്രമാണു അയാൾ ഒട്ടും താല്പര്യമില്ലാതെ സർക്കാർ ജോലി ചെയ്യുന്നത്. തന്റെ മഹത്തായ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ച് സിനിമ തുടങ്ങാൻ വേണ്ടി പ്രൊഡ്യൂസറായ അച്ചായന്റെ(ജഗതി) പിന്നാലെ നടക്കുകയാണു കക്ഷിയുടെ മുഖ്യ ജോലി. ഇതു മൂലം ഓഫീസിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് വൈശാഖനോട് 5 വർഷം ലീവിൽ പ്രവേശിക്കാൻ തഹസിൽ ദാർ (ലാലു അലക്സ്) ആവശ്യപ്പെടുന്നു. 5 വർഷം കൊണ്ട് ഒരു പ്രൊഡ്യൂസറെ സംഘടിപ്പിച്ച് സിനിമ ചെയ്യാൻ കഴിയും എന്ന പ്രത്യാശയിൽ വൈശാഖൻ ലീവെടുക്കുന്നു.

വൈശാഖന്റെ ഒഴിവിലേയ്ക്ക് താൽക്കാലിക ജീവനക്കാരനായി എത്തുന്നതാണു നമ്മുടെ കഥയിലെ നായകൻ പ്രിയദർശൻ(ജയസൂര്യ).തൊടുപുഴയിലെ ഒരു ഗ്രാമത്തിൽ നിന്നാണു പുള്ളിക്കാരന്റെ വരവ്. എന്ത് കൊണ്ട് ഈ സിനിമക്ക് ജനപ്രിയൻ എന്നു പേരിട്ടു എന്നു ചോദിച്ചാൽ ഇതിലെ നായകൻ ഒരു ജനപ്രിയൻ ആയതു കൊണ്ട് തന്നെയാണു. റബ്ബർ വെട്ട്, ജീപ്പോടിക്കൽ, പാരലൽ കോളേജിൽ ക്ലാസ്സെടുക്കൽ, സൊസൈറ്റിയിലെ ഫയൽ എഴുത്ത് എന്നു വേണ്ട ആ ഗ്രാമത്തിലെ മുഴുവൻ ജോലിയും ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ആളാണു നമ്മുടെ നായകൻ പ്രിയദർശൻ.

നിർത്താതെയുള്ള സംസാരമാണു പ്രിയന്റെ പ്രത്യേകത. പട്ടണത്തിൽ ജോലിയ്ക്കായി എത്തുന്ന പ്രിയൻ താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടടുത്തുള്ള വലിയ വീട്ടിലെ ജോലിക്കാരിയാണെന്ന് കരുതി മീരയെ (ഭാമ) പ്രേമിക്കുന്നതും, പ്രൊഡ്യൂസറെ കിട്ടാത്ത നിരാശയിൽ ജോലിയിൽ തിരികെയെത്തുന്ന വൈശാഖനു വേണ്ടി തന്റെ ജോലി പോകാതിരിക്കാൻ പ്രൊഡ്യൂസറെ അന്വേഷിച്ച് പ്രിയൻ നടക്കുന്നതും ആണു ജനപ്രിയന്റെ തുടർന്നുള്ള കഥ.

ആദ്യ പകുതി വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖത്തിന്റെ പാളിച്ചകൾ ഒന്നും അധികം പുറത്ത് കാണിക്കാതെ സംവിധാനം നിർവ്വഹിക്കാൻ ബോബൻ സാമുവേലിനു കഴിഞ്ഞിട്ടുണ്ട്. പ്രിയൻ എന്ന് നിഷ്കളങ്കനായ ചെറുപ്പക്കാരനായി ജയസൂര്യ തകർത്തു. തെക്കൻ ഭാഷ മനോഹരമായി ജയസൂര്യ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ജയസൂര്യയുടെ അത്ര തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണു മനോജിന്റെത്. തന്റെ കഥാപാത്രം മോശമാക്കിയിലെങ്കിലും സീനിയേഴ്സിലെ റഷീദ് മുന്നയിൽ നിന്ന് മനോജ് കെ ജയൻ പൂർണ്ണമായും മോചനം നേടിയിട്ടില്ല എന്നു തോന്നിപ്പിക്കുന്നു പലയിടത്തും. ദേശീയ സംസ്ഥാന അവാർഡ് നേടിയത് കൊണ്ടാവണം കൈയ്യടി നേടിയ മറ്റൊരു താരം സലീം കുമാറാണു.

ഭാമ, സരയു എന്നീ രണ്ട് നായികമാർ ഉണ്ടെങ്കിലും ഡ്യുയറ്റിൽ നായകന്മാരോടൊപ്പം നൃത്തം ചവിട്ടുക എന്നതിൽ കവിഞ്ഞ് ഒരു വലിയ പ്രാധാന്യം ഇല്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കഥ കോമഡി ട്രാക്കിൽ നിന്ന് സീരിയസിലേയ്ക്ക് കടക്കുന്നതോടെയാണു കാര്യങ്ങൾ കൈവിട്ടു പോകുന്നത്. തന്റെ കഥാപാത്രത്തിന്റെ സങ്കടങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാനുള്ളത്ര കഴിവ് ജയസൂര്യക്ക് ഇല്ല എന്നത് കൊണ്ടാണു പ്രിയൻ എന്ന നായകൻ കാണിച്ച കോമഡികൾ കണ്ട് ചിരിച്ച പ്രേക്ഷകർക്ക് സെന്റിമെൻസ് സീൻസ് വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാതിരുന്നത്. ഇത്തരം സീനുകൾ കൈകാര്യം ചെയ്യാനുള്ള കൃഷ്ണൻ പൂജപ്പുരയുടെ പരിചയകുറവും ഇവിടെ തിരിച്ചടിയായി.

ആദ്യപകുതിയിൽ പ്രിയദർശനോടൊപ്പം സഞ്ചരിക്കുന്ന കാണികൾക്ക് അതിനു ശേഷം വിരസത അനുഭവപ്പെടുന്നതും ഇതു കൊണ്ട് തന്നെ. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല. കുറച്ചു കൂടി നന്നായി ഹോം വർക്ക് ചെയ്തിരുന്നെങ്കിൽ വലിയ വിജയം നേടുമായിരുന്ന ഈ ചിത്രം പക്ഷെ ഒരു തവണ കണ്ടാലും കാശ് പോയ വിഷമം വല്ലാതെ അങ്ങ് തോന്നുകയില്ല.

Followers

 
Copyright 2009 b Studio. All rights reserved.