RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിറ്റി ഓഫ് ഗോഡ്


മലയാളസിനിമയുടെ പതിവു രീതികളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ച ഒരു സിനിമ ആയിരുന്നു നായകൻ. മാറ്റം പെട്ടെന്ന് ആഗ്രഹിക്കാത്തവരാണു മലയാളികൾ എന്നതു കൊണ്ട് തന്നെ ആ സിനിമ വേണ്ടത്ര വിജയിക്കാതെ പോയി. പക്ഷെ ആ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു മികച്ച സംവിധായകനെയാണു . ലിജോ ജോസ് പല്ലിശേരി. ഈ സംവിധായകന്റെ രണ്ടാമത്തെ ചിത്രം, നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-ഇന്ദ്രജിത്ത് ഒന്നിക്കുന്ന ചിത്രം എന്ന നിലയിലൊക്കെ സിറ്റി ഓഫ് ഗോഡ് ചിത്രീകരണ സമയത്തെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകത ഇത് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു എന്നതാണു. സമയക്കുറവ് മൂലമാണു ആ യുവനടന്റെ സംവിധാന സിദ്ധി നമുക്ക് അനുഭവിച്ചറിയാൻ കഴിയാതെ പോയത്.

കൊച്ചി നഗരത്തിന്റെ കാഴ്ചകളിലൂടെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സഞ്ചരിക്കുന്നത്. മേരിമാത ക്രിയേഷൻസിന്റെ ബാനറിൽ അനിത അനിൽ മാത്യു ആണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതിനു മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത കഥാഖ്യാനരീതിയാണു സിറ്റി ഓഫ് ഗോഡിൽ സ്വീകരിച്ചിരിക്കുന്നത്. മൂന്നു ട്രാക്കുകളിലൂടെയാണു കഥ കടന്നു പോകുന്നത്. ഒരു സംഭവം തന്നെ 3 വ്യത്യസ്ത കോണുകളിലൂടെ വീക്ഷിക്കപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജ്യോതിലാൽ എന്ന കൊച്ചി ഗുണ്ടാ നേതാവും ജ്യോതിലാലിന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ സോണി വടയാറ്റിൽ സിനിമ നടി സൂര്യപ്രഭയും (റീമ) ആണു ഒരു വിഭാഗം. ഗൾഫിൽ നിന്നും എത്തുന്ന ബിസിനസുകാരൻ പൂന്നുസും ഭാര്യ വിജി പൂന്നൂസും (ശ്വേത) ഇവരുടെ സുഹൃത്ത് ഷമീലും സോമനും (അനിൽ മുരളി) അടങ്ങിയതാണു രണ്ടാമത്തേത്. കേരളത്തെ ഗൾഫായി കാണുന്ന തമിഴ് നാട്ടിൽ നിന്ന് ജോലിക്കെത്തുന്നവരായ സ്വർണ്ണവേൽ (ഇന്ദ്രജിത്ത്) പരിമളം(പാർവ്വതി) രോഹിണി അവതരിപ്പിക്കുന്ന ലക്ഷ്മി അക്ക എന്ന കഥാപാത്രം എന്നിവരുൾപ്പെട്ടതാണു മൂന്നാമത്തേത്.

ഒരു സ്ഥലമിടപാടുമായി ഉണ്ടാകുന്ന തർക്ക ഫലമായി പുന്നൂസിനെ ജ്യോതിലാൽ കൊലപ്പെടുത്തുന്നു. ജ്യോതിലാൽ സോണിച്ചനു വേണ്ടിയാണു തന്റെ ഭർത്താവിനെ കൊന്നത് എന്നറിഞ്ഞ വിജി പ്രതികാരത്തിനു ശ്രമിക്കുന്നു. ഇതിനു സമാന്തരമായി സോണിക്ക് സൂര്യപ്രഭയോടുള്ള അടുപ്പത്തിന്റെ കഥയും പറഞ്ഞ് പോകുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ രണ്ട് വിഭാഗങ്ങളുമായി സ്വർണ്ണവേലിനും കൂട്ടർക്കും ബന്ധമൊന്നുമില്ല പക്ഷെ അവരും ഇതിൽ ഭാഗമാക്കപ്പെടുകയാണു. സംവിധായകന്റെ അഭിരുചിക്ക് ഒത്തവണം വളരെ ശ്രദ്ധാപൂർവ്വം തന്നെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിലാൽ എന്ന ഗുണ്ടയുടെ വേഷം പൃഥ്വി അനായാസം കൈകാര്യം ചെയ്തു. ഇന്ദ്രജിത്ത് ആണു ഈ സിനിമയിലെ മറ്റൊരു മികച്ച താരം. സ്വർണ്ണവേൽ എന്ന തമിഴനായി ഇന്ദ്രൻ ജീവിക്കുകയാണു ഈ ചിത്രത്തിൽ.

ഒരു പാട് നാളുകൾക്ക് ശേഷം സ്ത്രീ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയ ചിത്രമാണു ഇത്. റീമാ, രോഹിണി, ശ്വേത, പാർവ്വതി എന്നിവർ അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതു വരെ ചെറിയ ഗുണ്ടാ റോളുകളിൽ മാത്രം ഒതുങ്ങി നിന്നിട്ടുള്ള ഒരു നടന്റെ (മുല്ലയിലും വാസ്തവത്തിലും ഗുണ്ടാ റോളുകൾ) അഭിനയശേഷി നാച്ചിമുത്തു എന്ന കഥാപാത്രത്തിലൂടെ പുറത്തു കൊണ്ട് വരാൻ ഈ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. കൊച്ചിയുടെ ഇരുണ്ട മുഖം വരച്ചു കാട്ടുന്ന സിറ്റി ഓഫ് ഗോഡിന്റെ ഛായാഗ്രഹണം മികവുറ്റതാണു. ഇത്തരം ഒരു ചിത്രത്തിന്റെ എഡിറ്റിംഗ് ഏറെ ശ്രമകരമാണു. അത് പരമാവധി കുറ്റമറ്റതാക്കാൻ എഡിറ്റർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിൽ തമിഴ് ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.

ഈ സിനിമയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആദ്യം പറഞ്ഞ മൂന്ന് ട്രാക്കുകളിലൂടെയും കാണിക്കപ്പെടുന്നുണ്ട്. ഇതാണു ഈ സിനിമയുടെ ഏറ്റവും വലിയ ഒരു ന്യൂനത. ടൈം പാസിനു വേണ്ടി സിനിമ കാണാൻ വരുന്നവർ കണ്ട സീനുകൾ തന്നെ രണ്ട് പ്രാവശ്യം കൂടി കാണുമ്പോൾ അക്ഷമരാകുന്നു.അത് കൊണ്ട് ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതിന്റെ അണിയറക്കാരോട് ഒന്നേ പറയാനുള്ളു. ഇത്തരം പരീക്ഷണചിത്രങ്ങളുമായി വന്നാൽ ഞങ്ങൾ തിരിഞ്ഞു നോക്കും എന്ന് കരുതരുത്. ഞങ്ങളിൽ ഭൂരിപക്ഷം പേരും റാഷമോൺ കാണാത്തവരാണു. മണിരത്നത്തിന്റെ ആയുധ എഴുത്ത് കണ്ടിട്ട് കൂടി ഞങ്ങൾക്ക് കാര്യമായിട്ടൊന്നും മനസ്സിലായില്ല. പിന്നെ സംഗതി തമിഴ് ആയതു കൊണ്ട് ഗംഭീരം, കിടിലൻ സൂപ്പർബ് എന്നൊക്കെ ചുമ്മാ തട്ടിവിട്ടു എന്നെയുള്ളു. ഇനിയെങ്കിലും ഇമ്മാതിരി പടങ്ങൾ എടുക്കാതെ അടിച്ചു പൊളിക്കാൻ പറ്റിയ ഒരെണ്ണം എടുക്ക്. ഇല്ലെങ്കിൽ ഇത് തമിഴിൽ എടുക്ക്, ഒന്നും മനസ്സിലായിലെങ്കിൽ കൂടി ആയുധഎഴുത്തിനെയും നേപ്പാളിയേയും പറ്റി പറഞ്ഞ പോലെ ഇതിനെയും ഞങ്ങൾ വാനോളം വാഴ്ത്താം. മലയാള സിനിമയെ പറ്റി വിലപിക്കാം

അതു പോലെ പൃഥ്വിരാജിനോട് ; താങ്കൾ സൂപ്പർ താരമാകണമെന്നോ, മലയാള സിനിമയെ വാനോളമുയർത്തണമെന്നോ ഞങ്ങൾക്കാർക്കും ഒരു നിർബന്ധവുമില്ല. താങ്കൾക്ക് മലയാള സിനിമയിൽ നിലനിൽക്കണം എന്നുണ്ടെങ്കിൽ ആദ്യം ഇതു പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തു. താങ്കൾ മലയാള സിനിമയെ ഉദ്ധരിക്കാനും മാറ്റത്തിന്റെ പാതയിലേക്ക് നടത്താനൊന്നും മിനക്കടേണ്ട. അതിനു ലാലേട്ടൻ വാനപ്രസ്ഥവും, ദിലീപേട്ടൻ കഥാവശേഷനുമൊക്കെ നിർമ്മിക്കുന്നുണ്ട്. താങ്കൾ ചെയ്യേണ്ടത് പോക്കിരി രാജ പോലുള്ള മൾട്ടി സ്റ്റാർ മസാല ചിത്രങ്ങളിൽ അഭിനയിക്കുക, അല്ലെങ്കിൽ ഉദയ് -സിബിയെകൊണ്ട് ഒരു തിരകഥ എഴുതിപ്പിക്കുക. ആ സിനിമയിൽ സുരാജ്, സലീം കുമാർ , ഹരിശ്രീ അശോകൻ എന്നിവരെ ചുറ്റും നിർത്തി വളിപ്പ് പറയിപ്പിക്കുക, നായികയെ കൊണ്ട് ഇങ്ങോട്ട് പ്രേമിപ്പിക്കുക, ഒരു ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തുക, തെറ്റിദ്ധാരണയുടെ പുറത്ത് എല്ലാവരെയും കൊണ്ട് അടിപ്പിക്കുക, സെന്റി ഡയലോഗ് പറയുക, ക്ലൈമാക്സിൽ എല്ലാവരും കൂട്ടത്തല്ല്, അവസാനം ആരെകൊണ്ടെങ്കിലും ഒരു ചളു പറയിപ്പിച്ച് എല്ലാവരും കൂട്ട ചിരി ചിരിക്കുക. ശുഭം. ഇങ്ങനെ ഒരെണമായി വന്നാൽ തിയറ്റർ ഞങ്ങൾ പൂരപറമ്പാക്കി തരാം.


ചൈനാടൗൺ


ജയറാമിനെ നായകനാക്കി പുതുകോട്ടയിലെ പുതുമണവാളനും ദിലീപിനെ നായകനാക്കി പഞ്ചാബിഹൗസും മോഹൻലാലിനെ നായകനാക്കി ഹലോയും സംവിധാനം ചെയ്തിട്ടുള്ളവരാണു റാഫിമെക്കാർട്ടിൻ. ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ ചിരിയുടെ മാലപടക്കങ്ങൾ തീർത്തവയാണു. എന്നാൽ ഇതിനെക്കാളൊക്കെ മുന്നിൽ നിൽക്കുന്ന ഒരു അടിപൊളി തകർപ്പൻ നോൺ സ്റ്റോപ്കോമഡി എന്റെർട്ടെയ്നർ ആണു ചൈനാടൗൺ എന്നു പറയും..! ആരു പറയും ?? സൂര്യ ടീവിയിലുംഏഷ്യാനെറ്റിലുമുള്ള ഫിലിം പ്രമോഷൻ പരിപാടികളിൽ, മോഹൻലാലും ദിലീപും ജയറാമും പറയും..! അതല്ലാതെ സിനിമ കണ്ട ഒരാളും സിനിമ നല്ലതാണെന്ന് പറയുമെന്ന് തോന്നുന്നില്ല. ഇനിഅങ്ങനെ പറയണമെങ്കിൽ കണ്ണുപൊട്ടനായിരിക്കണം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണിപെരുമ്പാവൂർ ആണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവയാണു സിനിമയുടെ പ്രധാന ലൊക്കേഷൻ. 1986 ആണു ചൈനാടൗണിന്റെ കഥആരംഭിക്കുന്നത്. ഗോവയിലെ ചൈനാടൗണിൽ ഗാംബ്ലിഗ് സെന്റർ നടത്തുന്ന 4 ആത്മാർത്ഥസുഹൃത്തുക്കൾ മോഹൻലാൽ, ശങ്കർ, ഷാനവാസ്, ക്യാപ്റ്റൻ രാജു(ചെറുപ്പക്കാലംഅവതരിപ്പിച്ചിരിക്കുന്നത് വെറെ ഒരു നടൻ) ഇവർ നാലു പേരും ഭാര്യമാരും കുട്ടികളുമൊത്ത് അങ്ങനെപാട്ടൊക്കെ പാടി സന്തോഷമായി ചൂതാട്ട കേന്ദ്രം നടത്തി ജീവിക്കുന്നതിനിടയിലേക്ക് ആണു ഒരുദിവസം രാത്രി ഗൗഡയും(ഗജനി വില്ലൻ) സംഘവും കടന്നു വരുന്നത്. ഗോവയിൽ വളർന്നു വരുന്നഇവരുടെ ചൂതാട്ടകേന്ദ്രം തകർക്കുക എന്നതായിരുന്നു ഗൗഡയുടെ ലക്ഷ്യം. മോഹൻലാലും ഷാനവാസുംശങ്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവിടെ വെച്ച് കൊല്ലപ്പെടുന്നു. ഇവരുടെ മക്കളും ക്യാപ്റ്റൻരാജുവിന്റെ കഥാപാത്രവും രക്ഷപ്പെടുന്നു. ഇനി ഇവരുടെ മക്കളുടെ ചോരയുടെ മണമുള്ളപ്രതികാരകഥയാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി.

ഇനി പുതിയ ഗോവയുടെ കഥയാണു. ഇന്ത്യയിൽ ചൂതാട്ടം നിയമവിരുദ്ധമല്ലാത്ത ഒരേ ഒരു സ്ഥലം. പഴയ ചൂതാട്ട കേന്ദ്രങ്ങൾക്ക് പകരം ഇപ്പോൾ കാസിനോകൾ ആണു. ഗോവയിലെ ചൈനാടൗണിലേയ്ക്ക് ഒരു കാസിനോ അന്വേഷിച്ചെത്തുന്ന സഖറിയായിൽ(ജയറാം) നിന്നാണു പിന്നീടു ചൈനാടൗൺ ആരംഭിക്കുന്നത്. അവിടെ സഖറിയായെ കാത്ത് വിൻസന്റ് ഗോമസ്(ക്യാപ്റ്റൻ രാജു) ഉണ്ടായിരുന്നു. താൻ തുടങ്ങിയ പുതിയ കാസിനോ തന്റെ പഴയ സുഹൃത്തുക്കളുടെ മക്കളെ ഏല്പിക്കാനും തന്റെ ഏകമകളെ അവരിൽ ആരെകൊണ്ടെങ്കിലും കല്യാണം കഴിപ്പിക്കുകയും ആയിരുന്നു വിൻസ്ന്റിന്റെ ലക്ഷ്യം. അത് കൂടാതെ ഗൗഡയോടുള്ള പ്രതികാരത്തിന്റെ കനൽ അയാളുടെ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്നു. തന്റെ 3 സുഹൃത്തുക്കളുടെയും മക്കൾ ഒരുമിച്ചു വന്നാലെ കസിനോ കൈമാറു എന്നു വിൻസന്റ് പറഞ്ഞതിൻ പ്രകാരം മറ്റ് രണ്ടു പേരുടെയും മക്കളെ തേടി സഖറിയ യാത്ര തിരിച്ചു.ബിനോയ്(ദിലീപ്) മാത്തുകുട്ടി(മോഹൻലാൽ)എന്നിവരെ കണ്ടെത്തി ഇവർ ചൈനാടൗണിൽ എത്തുകയും ഗൗഡ ഇവരെ തിരിച്ചറിയുകയും പിന്നീട് ഇവരെ നശിപ്പിക്കാൻ ഗൗഡയും ഗൗഡയെ ഇല്ലാതാക്കാൻ ഇവർ മൂവരും നടത്തുന്ന സംഭവങ്ങളാണു ചൈനാടൗണിലെ വിശേഷങ്ങൾ.

അപ്പനും മകനുമായി മോഹൻലാൽ ഇതിൽ ഇരട്ടവേഷത്തിലാണു പ്രത്യക്ഷപ്പെടുന്നത്. മാത്തുകുട്ടി എന്ന ഗുണ്ടയുടെ റോളിൽ പുതിയതായി ഒന്നും ചെയ്യാൻ ലാലിനായിട്ടില്ല. ഹാസ്യ ചിത്രമായത് കൊണ്ട് തന്നെ മോഹൻലാലിന്റെ ഇൻഡ്രൊടക്ഷൻ സീൻ കണ്ട് ആരും കൂവിയില്ല. ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നപോലെ ആ കിടിലൻ ഇൻഡ്രൊടക്ഷൻ സീൻ ആളുകൾ ആർത്തു ചിരിച്ചു. മാത്തുകുട്ടിയോട് ഉള്ളിൽ സ്നേഹം ഒളിപ്പിച്ച് നടക്കുന്ന റോസമ്മയായി കാവ്യയും ഉണ്ട് സിനിമയിൽ. ഹാസ്യ രാജക്കന്മാർ ഒത്തു ചേരുന്നു എന്നൊക്കെ പറഞ്ഞിട്ടും മോഹൻലാലിന്റെയും (ഇൻഡ്രൊടക്ഷൻ സീൻ ഒഴികെ) ജയറാമിന്റെയും നമ്പറുകൾ ഒന്നും കാര്യമായി ഏറ്റില്ല. രണ്ടു മിനിറ്റെങ്കിൽ രണ്ട് മിനുറ്റ് രഞ്ജിനി ഹരിദാസ് എന്ന ലോകത്തോരവധത്തെ സഹിക്കേണ്ട ബാധ്യതവരെയുണ്ട് ഈ സിനിമ കാണുന്നവർക്ക്.

അവിടെയാണു ദിലീപ് അവതരിപ്പിച്ച ബിനോയുടെ വിജയം. കോമഡിക്കായി സുരാജ് ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് ബിനോയ് ആണു. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം താൻ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു. ആദ്യ പകുതി രസകരമായി മുന്നോട്ട് നീങ്ങി. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം തലകീഴ്മേൽ മറിഞ്ഞു. പ്രശസ്തമായ ഹാംഗ്ഓവർ എന്ന സിനിമ കണ്ട ഹാംഗ് ഓവറിൽ റാഫിമെക്കാർട്ടിൻ അത് ഒന്നു മലയാളീകരിച്ചപ്പോൾ അത് തിയറ്ററുകളിൽ ദുസഹമായ ഒന്നായി മാറി.

ആകെ ആശയകുഴപ്പത്തിലാകുന്ന ഒരു ത്രെഡാണു ഹാംഗ് ഓവറിന്റെത്. അതു പോലെ തന്നെ സംഭവിച്ചു. എല്ലാവർക്കും ആശയക്കുഴപ്പം. അഭിനേതാക്കൾക്കും പ്രേക്ഷകർക്കും സംവിധായകനും എല്ലാവർക്കും. ബാക്കി പറയേണ്ടതില്ലല്ലോ. അങ്ങിനെ ഒരു വിധം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പടം തീർത്തു. തീർന്നതിന്റെ ആശ്വാസത്തിൽ ജനം തിയറ്ററിന്റെ പുറത്തേക്ക് ഓടി. അഴകപ്പന്റെ ഛായാഗ്രഹണവും അനിൽ പനച്ചൂരാന്റെയും ജാസിഗിഫ്റ്റിന്റെയും സംഗീതവുമെല്ലാം സിനിമ കാണുന്നവർക്ക് കുറച്ച് ആശ്വാസമാകും.

എന്നാൽ ദുർബലമായ തിരകഥ ഈ സിനിമയുടെ എല്ലാ മേന്മകളും നീക്കി കളയുന്നു. മൾട്ടി സ്റ്റാർ എന്ന പേരിൽ ഇത്തരം ചിത്രങ്ങൾ പടച്ചു വിടുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ട്വന്റി ട്വന്റി എന്ന ചിത്രം താരസംഗമത്തിന്റെ ഒരു ആദ്യാനുഭവം നൽകിയതു കൊണ്ട് മാത്രമാണു അതിന്റെ മറ്റ് ന്യൂനതകൾ ശ്രദ്ധിക്കാതെ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്. ആ ഔദാര്യം ഒരു അവകാശമായി കണ്ട് പിന്നെയും പിന്നെയും പ്രേക്ഷകരെ വിണ്ഡികളാക്കാൻ ഇറങ്ങി പുറപ്പെട്ടാൽ പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊന്ന അവസ്ഥയാണു ഉണ്ടാവുക. പോക്കിരി രാജയേക്കാളും ക്രിസ്ത്യൻ ബ്രദേഴ്സിനേക്കാളും എന്തിനു കാര്യസ്ത്ഥനേക്കാളും നിലവാരമില്ലാത്ത ഈ ചിത്രം ഒരു വൻ വിജയമാവുകയാണെങ്കിൽ അത് മലയാള സിനിമയിൽ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ അവസാനത്തിന്റെ ആദ്യത്തെ ആളിക്കത്തൽ ആണെന്ന് കരുതിയാൽ മതി..!


* സിനിമ ടോഡ് ഫിലിപ്പ്സ് (ഹാംഗ് ഓവർ സംവിധായകൻ) കണ്ടാൽ സയനൈഡ് കഴിച്ച് ട്രെയിനിന്റെ മുന്നിൽ ചാടും...!!

*പടം കണ്ട പ്രേക്ഷകരുടെ അവസ്ഥയും ഏതാണ്ട് ഇതു പോലെയൊക്കെത്തന്നെ..!!!

ഡബിൾസ്



നവാഗത സംവിധായകർക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള നടനാണു ശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ താല്പര്യപ്രകാരം പ്രശസ്തി നേടിയ ഒട്ടേറെ സംവിധായകർ മലയാളസിനിമയിലുണ്ട്. അതു കൊണ്ട് തന്നെ സോഹൻ സീനുലാൽഎന്ന പുതുമുഖ സംവിധായകനുമായി ചേർന്ന് മെഗാസ്റ്റാർ ഒരു സിനിമ ചെയ്യുന്നു, അതിൽ മലയാളികൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്ന നദിയാ മൊയ്തു മമ്മൂട്ടിക്ക് തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു എന്നും കേൾക്കുമ്പോൾ പ്രേക്ഷകർ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നത് സ്വഭാവികം. പക്ഷെ മേയ്ക്കപ്പ്മാൻ എന്ന സിനിമക്ക് ശേഷം സച്ചി സേതു കൂട്ടുകെട്ടിൽ നിന്നും കൂടുതലായി ആരും ഒന്നും പ്രതീക്ഷിക്കില്ല എന്നതും സ്വാഭാവികം.

പോണ്ടിച്ചേരിയിൽ വെച്ച് ഒരു കാറപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇരട്ടകളാണു ഗൗരിയും
(നദിയ) ഗിരിയും (മമ്മൂട്ടി) അനാഥരായി പോയ അവർ പിന്നീട് വളർന്നത് പിയറി അങ്കിളിന്റെ സംരക്ഷണയിലാണു. വളർന്നപ്പോൾ ആക്സിഡന്റിൽ പെടുന്നവരെ സംരക്ഷിക്കുന്ന ഒരു യൂണിറ്റ് അവർ സ്ഥാപിച്ചു. എവിടെ അപകടം നടന്നാലും ഇവർ സഹായത്തിനെത്തും. തങ്ങൾക്ക് സംഭവിച്ചതുപോലെ ഇനിയാരും അപകടത്തിൽ സഹായം ലഭിക്കാതെ ഇരിക്കരുത് എന്ന് അവർക്ക്നിർബന്ധമുണ്ട്. ഗൗരിയുടെയും ഗിരിയുടെയും സഹായത്തിനായി ഒരു മൂവർ സംഘം എപ്പോഴുംകൂടെയുണ്ട്. അനൂപ് ചന്ദ്രൻ, ബിജു കുട്ടൻ, സൈജു കുറുപ്പ് എന്നിവരാണു മൂന്നു പേർ. കേസിലാ വക്കീലായി സുരാജും സ്ഥലം പോലീസുദ്യോഗസ്ഥനായി സലീം കുമാറും പ്രേക്ഷകരെചിരിപ്പിക്കാനായിട്ടുണ്ട്.

ഗൗരിയും അങ്കിളിന്റെ മകനുമായ മിഷേലുമായി അടുപ്പത്തിലായിരുന്നു. എന്നാൽ മിഷേൽ ഒരു കുഴല്പണ ഇടപാടിൽ പെട്ട് ജയിലിലായതോടെ ഗിരി ഇവരുടെ വിവാഹത്തിനു എതിരാവുന്നു. പക്ഷെ ഗൗരിക്ക് മിഷേലിനോടുള്ള ഇഷ്ടം ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. തന്റെ ഇഷ്ടത്തിനു സമ്മതിക്കാത്ത ഗിരിയെ വേറെ ഒരു പെണ്ണുമായി അടുക്കാൻ ഗൗരി സമ്മതിക്കുന്നുമില്ല. ഗൗരിയുടെ ഈ നിലപാട് വ്യക്തമാക്കുന്നതിനു വേണ്ടി മാത്രം ബെസ്റ്റ് ആക്റ്റ്ടറിലെ നായിക ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയിരിക്കുമ്പോഴാണു ഇവരുടെ ഇടയിലേക്ക് സൈറാ ഭാനു(തപസി) കടന്നു വരുന്നത്. സൈറാ ഭാനുവിന്റെ വരവ് ഗിരിയുടെയും ഗൗരിയുടെയും ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇവരറിയാതെ ഇവർക്കിടയിൽ നടക്കുന്ന ഒരു ചതിയുടെ ഫലമായി ഗിരിയും ഗൗരിയും അകലന്നു. തെറ്റിദ്ധാരണകൾ മാറി ഇവർ ഒന്നാകുമോ ? ചിരിയുടെ മറവിൽ ചതി ഒളിപ്പിച്ചു വെച്ച യഥാർത്ഥ വില്ലനെ ഇവർ തിരിച്ചറിയുമോ? ഇതെല്ലാമാണു ഡബിൾസിലൂടെ പറയുന്നത്.

നല്ല കഥ, സച്ചി സേതു നല്ല രീതിയിൽ തന്നെ തിരകഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഒന്നും ഇല്ലെങ്കിലും ഛായാഗ്രഹണം മോശമല്ല. ഗാനങ്ങൾക്കും സംഘട്ടനങ്ങൾക്കുമൊന്നും അധികം പ്രാധാന്യം ഇല്ല. എല്ലാം കൊണ്ടും സോഹൻ സീനുലാൽ മോശം പറയിപ്പിക്കാത്ത വിധത്തിൽ തന്റെ കർത്തവ്യം നിർവ്വഹിച്ചിട്ടുണ്ട്.

നദിയ മൊയ്തുവിന്റെ മലയാളത്തിലേയ്ക്കുള്ള രണ്ടാം വരവ് മോശമായില്ല. ആടുക്കളത്തിലൂടെ കാണികളുടെ മനം കവർന്ന തപസി മമ്മൂട്ടിയുമായി ഒരു ഡ്യുയറ്റ് പാടുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായി. ഇത്തരമൊരു ചെറിയ റോളിനു തപസിയെ പോലെ ഒരു നടിയെ കൊണ്ടു വന്നത് എന്തിനാണു എന്ന് മനസ്സിലാവുന്നില്ല,അതു പോലെ കിരണിന്റെ ഒരു ഗ്ലാമർ നൃത്തവും. സൈജു കുറുപ്പ് എന്ന യുവനടനു ഒരല്പമെങ്കിലും പ്രാധാന്യം കിട്ടിയ ചിത്രമാണു ഇത്. കോമഡിയ്ക്കായി ഒരുക്കിയ രംഗങ്ങൾ എല്ലാം ഉദ്ദേശിച്ച പോലെ ഫലം കണ്ടു.

പക്ഷെ...! ഇതിലെ നായകൻ മമ്മൂട്ടിയാണു. മലയാളത്തിലെ മെഗാസ്റ്റാർ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. അതു കൊണ്ട് തന്നെ ഈ താരത്തിന്റെ ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും ആവേശഭരിതരായി തിയറ്ററുകളിൽ എത്തുന്ന ആരാധകരും സാദാ പ്രേക്ഷകരും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അത് ഈ സിനിമയിൽ ഇല്ല. മമ്മൂട്ടി എന്ന താരത്തിന്റെ ആരാധകരെയും മമ്മൂട്ടി എന്ന നടന്റെ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി കളഞ്ഞു ഈ സിനിമ. അപ്പോൾ മറ്റു പ്രേക്ഷകരുടെ അവസ്ഥ ഊഹിച്ചു നോക്കാവുന്നതല്ലേ. മുകേഷിനെ പോലുള്ള നടന്മാർക്ക് അഭിനയിക്കാൻ മാത്രമുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിനുമുൻപ് ഒരു വട്ടം കൂടി ആലോചിക്കേണ്ട ബാധ്യത മമ്മൂട്ടിക്കുണ്ട്. ഇല്ലെങ്കിൽ അത് ഈ മഹാനടന്റെ നടനവിസ്മയത്തിൽ ലയിച്ച് പുതിയ സിനിമകൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന നിരവധി പേരോട് ചെയ്യുന്ന വഞ്ചനയായിരിക്കും. അല്ല
ഓഗസ്റ്റ് 15 പോലുള്ള സിനിമകൾ ചെയ്യാൻ ധൈര്യം കാണിച്ച മമ്മൂട്ടി ഡബിൾസ് ചെയ്തതിൽ അത്ഭുതമില്ല.

*മമ്മൂട്ടിക്ക് അപ്പോൾ ഡബിൾ ഫ്ലോപ്പ്..!

**ത്രിബിൾസ് ആയി വന്ന് ഫ്ലോപ്പ് ആവുന്നതിനേക്കാൾ അന്തസ്സുണ്ട്...!!

Followers

 
Copyright 2009 b Studio. All rights reserved.