RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ടി ദാമോദരൻ അന്തരിച്ചു.



പ്രശസ്ത തിരകഥാകൃത്ത് ടി ദാമോദരൻ അന്തരിച്ചു. ആദരാഞ്ജലികൾ..

കിംഗ് & ദി കമ്മീഷ്ണർ


പൗരുഷത്തിന്റെ പൂർണ്ണ രൂപം ജോസഫ് അലക്സ് ഐ എ എസ്, പോലീസ് വേഷത്തിലെ അവസാന വാക്ക് ഭരത് ചന്ദ്രൻ ഐ പി എസ്, തീപാറുന്ന സംഭാഷണങ്ങളുമായി രൺജി പണിക്കർ, അതിനു ഷാജി കൈലാസ് എന്ന ഷോമാന്റെ അവിസ്മരണീയ സംവിധാന മികവ്..! ഇതെല്ലാം കൂടി ചേരുമ്പോൾ മലയാള സിനിമ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ സ്ഥാനം പിടിക്കുന്ന ഒരു അനിതസാധാരണമഹാഹിറ്റ്..! അതെ
ദിഗന്തങ്ങൾ നടുങ്ങും..!

കടലേഴായ് പിളരും..!!

കേരളം കോരി തരിക്കും..!!

അങ്ങനെ അങ്ങനെ എന്തെല്ലാമൊക്കെയായിരുന്നു പുകിലു..!!! പക്ഷെ..!!!അവസാനം കാത്ത് കാത്തിരുന്നു പടം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ സച്ചിൻ സെഞ്ച്വുറി അടിച്ചു, കളി കോഹ്ലി ജയിപ്പിച്ചു പക്ഷെ ഫൈനലിൽ എത്താൻ പറ്റിയില്ല എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ..! ഇനി സിനിമയിലേക്ക്..!

കിംഗ് & ദി കമ്മീഷ്ണർ..! കാലം കുറെയായി ഈ സിനിമയുടെ വിശേഷങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട്. ആദ്യം കമ്മീഷ്ണറായി സുരേഷ് ഗോപി അഭിനയിക്കാൻ വിസമ്മതിക്കുകയും പിന്നീട് പൃഥ്വിരാജ് ആ സ്ഥാനത്തേക്ക് പരിഗണിക്കുകയും അവസാനം എല്ലാ പിണക്കങ്ങളും പറഞ്ഞ് തീർത്ത് ഭരത് ചന്ദ്രനും ജോസഫ് അലക്സും ഒന്നിക്കുകയും പടം ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

ഇത്തവണ കളി കൊച്ചിയിലോ തലസ്ഥാനത്തോ കോഴിക്കോട്ടോ ഒന്നുമല്ല അങ്ങ് കേന്ദ്രത്തിലാണു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും അളിഞ്ഞ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന ഡൽഹി..! ഇവിടെയാണു കിംഗ് & ദി കമ്മീഷ്ണറുടെ കഥ.. സോറി സിനിമ ആരംഭിക്കുന്നത്.

രൺജി പണിക്കരുടെ തിരകഥയിലുള്ള ഒരു സിനിമയിൽ കഥ എന്താണെന്ന് തിരയുന്നതും ആകാശത്തിൽ നക്ഷത്രങ്ങൾ എണ്ണുന്നതും ഒരേ പോലെ ബുദ്ധിമുട്ടുള്ള കാര്യമാണു എന്ന് പട്ടിക്കും പൂച്ചക്കും വരെ അറിയാം(എന്നിട്ടും ചിലർക്ക് അത് അറിയത്തില്ല കഷ്ടം) അത് കൊണ്ട് കഥയുടെ കാര്യം വിടാം. ഇനി പെർഫോമൻസിലേക്ക് വരാം. ജോസഫ് അലക്സ് ആയി മമ്മൂട്ടി വളരെ നന്നായി അഭിനയിച്ചു. ജോസഫ് അലക്സിന്റെ ആദ്യ വരവ് കഴിഞ്ഞ് ഇപ്പോൾ വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരുപാട് വെള്ളം ഭാരതപുഴയിലൂടെ ഒഴുകി പോയി. അന്ന് ഒന്നാം ക്ലാസ്സിൽ പടിച്ചിരുന്നവരൊക്കെ ഇപ്പോൾ കോളേജ് വിദ്യാർത്ഥികളും കോളേജിൽ പഠിച്ചിരുന്നവർ കുട്ടികളുടെ അഛന്മാരും വിവാഹിതർ മധ്യവയസ്കരും മധ്യവയസ്കർ പെൻഷനേഴ്സും പെൻഷനേഴ്സിൽ പലരും കാലയവനികക്ക് ഉള്ളിൽ മറയുംകയും ചെയ്തു. മാറ്റം സകല മേഖലകളിലും സംഭവിച്ചു, മാറാതെ നിന്നത് ഒന്നു മാത്രം.. മമ്മൂട്ടിയും മമ്മൂട്ടിയുടെ ഗ്ലാമറും,.!

വർഷം പതിനഞ്ച് കഴിഞ്ഞിട്ടും പണ്ടത്തേക്കാളും ചെറുപ്പമാണു മെഗാസ്റ്റാർ..! പറഞ്ഞ് വന്നത് പെർഫോമൻസിന്റെ കാര്യമാണല്ലോ.. കിംഗിലെ പെർഫോമൻസുമായി ഒരു താരതമ്യം ശരിയല്ല എന്നറിയാം എങ്കിലും അത്തരം ഒരു താരതമ്യത്തിനു മുതിർന്നാൽ ശരാശരിയ്ക്കും താഴെയാണു ഈ ജോസഫ് അലക്സ്. ഒരുപക്ഷെ സമാനതകളില്ലാത്ത പ്രകടനവുമായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചത് കൊണ്ടായിരിക്കാം. ഇനി ഭരത് ചന്ദ്രൻ. പെർഫോമൻസും സുരേഷ് ഗോപിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. അതു കൊണ്ട് തന്നെ ഡയലോഗ് ഡെലിവറിക്ക് മാത്രം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭരത് ചന്ദ്രന്റെ മൂന്നാം വരവ് കസറിയിട്ടുണ്ട് എന്നു തന്നെ പറയാം.

ഇനി വില്ലന്മാരുടെ വിശേഷങ്ങളിലേയ്ക്ക് കോഴിക്കോട്ടങ്ങാടിയിലെ പച്ചക്കറി മാർക്കറ്റ് പോലെയാണു ഇതിലെ വില്ലന്മാർ. മുക്കിനും മൂലയ്ക്കുമൊക്കെ വില്ലന്മാർ മലയാള സിനിമയിൽ ഇത്രയും വില്ലന്മാരുണ്ടായിട്ടുള്ള ഒരു സിനിമ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. വില്ലരിൽ വില്ലനായ സായ്കുമാറാകട്ടെ കരിയറിലെ ഏറ്റവും മോശം വില്ലൻ വേഷമാണു ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്..! പിന്നെ ഇതൊരു മെഗാബഡ്ജറ്റ് ചിത്രമായത് കൊണ്ട് സ്ക്രീൻ നിറയെ കഥാപാത്രങ്ങളാണു. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് പേരു..! സംവൃത സുനിലിനിയൊക്കെ ഈ സിനിമയിൽ അഭിനയിപ്പിച്ചത് ആരാണാവോ..! ആദ്യ ഭാഗത്തിലും ഇതിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ചവെച്ചത് കെ പി എ സി ലളിത മാത്രം..!

ഒരു സിനിമയുടെ നട്ടെല്ല് അതിന്റ തിരകഥയാണു പക്ഷെ രൺജി ചിത്രങ്ങളിൽ സംഭാഷണങ്ങളാണു കരുത്ത് എന്നത് കൊണ്ട് കിടിലൻ സംഭാഷണങ്ങളാണു പ്രേക്ഷകർ പ്രതീക്ഷിച്ചത്. പ്രതീക്ഷിക്കാൻ കാശൊന്നും കൊടുക്കണ്ടല്ലോ. പക്ഷെ ആ പല്ലിന്റെ ശൗര്യം പണ്ടത്തെ പോലെ ഫലിക്കുന്നില്ല എന്നത് രൗദ്രത്തിലും ഭരതചന്ദ്രൻ ഐ പി എസിലും നമ്മൾ കണ്ടതാണു. ആളുകൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു ഒരേ രീതിയിലുള്ള ഈ രൺജി സ്റ്റൈയിൽ..!

രൺജി പണിക്കരിന്റെ തിരകഥ ഇല്ലാത്തതാണു ഷാജി കൈലാസ് ക്ലച്ച് പിടിക്കാത്തത് എന്നാണു പൊതുവിൽ പറഞ്ഞിരുന്നത്. തുടർച്ചയായി വൻപരാജയങ്ങൾ നേരിട്ട് ക്ഷീണിതനായ ഷാജി കോമ്പ്ലാൻ കുടിച്ച കുട്ടിയെ പോലെ രൺജിയുടെ തിരകഥയുമായി ഒരു വരവ് വരും എന്നൊക്കെ വിചാരിച്ചവർക്ക് തെറ്റി.. (അങ്ങനെ അധികമാരും വിചാരിച്ചിരുന്നില്ല എന്നതാണു സത്യം) രൺജി പണിക്കരുടെതല്ല ഇനി സാക്ഷാൽ സ്റ്റീഫൻ സ്പിൽബർഗിന്റെ തിരകഥ കിട്ടിയാൽ പോലും ഷാജി ഇനി നേരെ ചെവ്വെ പടം പിടിക്കും എന്ന് തോന്നുന്നില്ല.ത്രില്ലടിപ്പിക്കുന്ന രംഗങ്ങളൊരുക്കി കാണികളെ ആദ്യാവസാനം പിടിച്ചിരുത്തുന്നതിൽ ഷാജി കൈലാസ് അമ്പേ പരാജയമായി. ശ്രീപത്മനാഭാ സിംഹാസനത്തെ കാത്തോളണേ..!

കാതടപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ ചിലപ്പോഴെക്കെ പ്രേക്ഷകനെ മുഷിപ്പിക്കുന്നു. ആക്ഷൻ സ്വീക്വൻസുകളുടെ ആധിക്യം പക്ഷെ ഈ ജനുസ്സിൽ പെട്ട പടം കാണാൻ വരുന്ന പ്രേക്ഷകരെ രസിപ്പിക്കും. നെഗറ്റീവുകൾ ഒരുപാടുണ്ടെങ്കിലും മമ്മൂട്ടിക്ക് ഒരു ഹിറ്റ് ഈ ചിത്രം സമ്മാനിക്കും എന്നത് തീർച്ചയാണു കാരണം ജോസഫ് അലക്സിനെയും ഭരത് ചന്ദ്രനെയും നമ്മൾ മലയാളികൾ ഒരുപാടിഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ..!!

മമ്മൂക്കാ ഒരു ഹിറ്റ്..!!




ഇന്ത്യൻ
ടീമിലെ സച്ചിന്റെ അവസ്ഥ പോലെയാണു മലയാള സിനിമയിൽ ഇപ്പോൾ മമ്മൂട്ടി എന്ന മഹാനടന്റെ സ്ഥാനം. സച്ചിൻ എന്ന അത്യുല്യ പ്രതിഭയുമായി താരതമ്യത്തിനു പ്രസക്തിയില്ലെങ്കിലും സച്ചിന്റെ നൂറാം സെഞ്ചുറിക്ക് വേണ്ടി ലോകമെമ്പാടുമുള്ള ആരാധകരും ഒരു ശരാശരി ഹിറ്റ് എന്ന പ്രതീക്ഷയുമായി മമ്മൂട്ടി ആരാധകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു.

തിയറ്ററുകളെ ഇളക്കി മറിച്ച ഒരു മെഗാഹിറ്റ് അവസാനമായി മമ്മൂട്ടിക്ക് ഉണ്ടായത് പോക്കിരിരാജയിലൂടെ 2010ല് ആണു. പ്രാഞ്ചിയേട്ടൻ എന്ന ക്ലാസിക്കൽ ഹിറ്റും കുട്ടിസ്രാങ്കുമൊക്കെയായി 2010ലെ താരം എന്ന പദവി വരെ നേടിയ മമ്മൂട്ടിയുടെ കരിയറിലെ കറുത്ത ഏടാണു 2011 സമ്മാനിച്ചത്. സൂപ്പർതാരങ്ങളുടെ കാലം കഴിഞ്ഞു ഇനി മലയാള സിനിമയിൽ പുത്തൻ പരീക്ഷണങ്ങളുടെയും പുതുതാരങ്ങളുടെയുമൊക്കെ കാലമാണു എന്ന് ശക്തിയുക്തം വാദിക്കുന്നവർക്ക് ശക്തിപകരുന്നതാണു മമ്മൂട്ടിയുടെ തുടർച്ചയായ 6 പരാജയങ്ങൾ.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ നടൻ എന്ന് വിമർശകർ വരെ വാഴ്ത്തിയ മമ്മൂട്ടിക്ക് പക്ഷെ ഈ 6 ചിത്രങ്ങളിൽ എന്താണു സംഭവിച്ചത്..? അദ്ദേഹത്തിന്റെ തിരുമാനങ്ങൾ തെറ്റായിരുന്നോ നമ്മുക്ക് പരിശോധിക്കാം.

2010 അവസാനം പുറത്തിറങ്ങി കഷ്ടിച്ച് രക്ഷപ്പെട്ട ബെസ്റ്റ് ആക്ടറിനു ശേഷമാണു ഈ നടന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പ്രാഞ്ചിയേട്ടന്റെയും പോക്കിരിരാജയുടെയും ഗ്ലാമറിലിങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ഷാജി കൈലാസിനു ആഗസ്റ്റ് 15നു ഡേറ്റ് കൊടുത്ത വാർത്ത കേട്ട് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ എസ് എൻ സ്വാമി എന്ന പഴയ സിംഹത്തിന്റെ തിരകഥയിൽ വിശ്വാസം അർപ്പിച്ച്, ദ്രോണയിലുണ്ടായ നഷ്ടം അരോമ മണിക്ക് നികത്തി കൊടുക്കാം എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ചെയ്തത് പക്ഷെ ഫലം കണ്ടില്ല. ക്യാമറകൾ കൊണ്ട് ഗിമ്മുക്കുകൾ കാണിക്കുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പഞ്ച് കുറഞ്ഞ ചിത്രം എന്ന പദവി ആഗസ്റ്റ് 15 കരസ്ഥമാക്കി.

പെരുമാൾ എന്ന ഗംഭീര പോലീസ് ഓഫീസർ കഥാപാത്രത്തെ വളരെ നിസ്സാരമായി സംവിധായകനും തിരകഥാകൃത്തും കൂടി നശിപ്പിച്ചു കളഞ്ഞു. നവാഗത സംവിധായകനായ സോഹൻ സീനു ലാലിന്റെ ഡബിൾസിൽ മമ്മൂട്ടി എന്തിനു തലവെച്ച് കൊടുത്തു എന്നത് ഇനിയും ഒരുപാട് പേർക്ക് ഉത്തരം കിട്ടാത്ത സമസ്യയാണു. ജയരാജിന്റെ ട്രെയിനിൽ അഭിനയിച്ചതിനു മമ്മൂട്ടിക്ക് ന്യായീകരണങ്ങളുണ്ടാകാം. ജയരാജ് ആയത് കൊണ്ട് ഇതിലും വലുത് എന്തോ വരാനിരുന്നത് ട്രെയിനിന്റെ രൂപത്തിൽ വന്നു പോയി എന്ന് ആശ്വസിക്കാം.

യുവതിരകഥാകൃത്തുക്കളിൽ ശക്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായ ബാബു ജനാർദ്ദനൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമായിരുന്നു ബോംബെ മാർച്ച്. ഇതിനോടകം ഹാട്രിക്ക് അടിച്ചു കഴിഞ്ഞതിനാൽ ഒരു വലിയ ഹിറ്റൊന്നുമിലെങ്കിലും മുഖം രക്ഷിക്കാൻ ഒരു ആവറേജ് എങ്കിലും കിട്ടിയാൽ മതി എന്നായിരുന്നു മമ്മൂട്ടി ക്യാപിന്റെ പ്രതീക്ഷ. എന്നാൽ എല്ലാം തച്ചുടച്ച് കൊണ്ട് മറ്റൊരു ഫോട്ടോഗ്രാഫറും മറ്റൊരു രജ്ഞൻ പ്രമോദും പുനർസൃഷ്ടിക്കപ്പെട്ടു.

എല്ലാ പരാജയങ്ങൾക്കും അവസാനം കുറിച്ച് കൊണ്ട് മമ്മൂട്ടി ഇതാ തിരിച്ചു വരാൻ പോകുന്നു എന്ന കോലാഹളവുമായി സൂപ്പർഹിറ്റ് സംവിധായകൻ ഷാഫിയും ഹിറ്റ് തിരകഥാകൃത്ത് ജയിംസ് ആൽബർട്ടും ചേർന്നൊരുക്കിയ വെനീസിലെ വ്യാപാരി തന്റെ ശനിദശയ്ക്ക് അവസാനം കുറിക്കും എന്ന് മമ്മൂട്ടി ആഗ്രഹിച്ചെങ്കിലും വ്യാപാരിക്ക് കച്ചവടം മോശമായതിനെ തുടർന്ന് ആദ്യ ആഴ്ച്ചയിൽ തന്നെ കട പൂട്ടേണ്ടി വന്നു. ഇതിനിടക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചവനെ പോലെ കന്നഡ-മലയാളം സിനിമ ശിക്കാരി റിലീസ് ആവുകയും മമ്മൂട്ടി ഡബിൾ ഹാട്രിക്ക് നേടുകയും ചെയ്തു.

എത്ര വലിയ താരമാണെങ്കിലും അഞ്ചാറു പടങ്ങൾ അടുപ്പിച്ച് പൊളിഞ്ഞാൽ പിന്നെ ആദ്യ ഷോ കാണാൻ ആളുണ്ടാവില്ല പക്ഷെ ഈ ഒരു കാര്യത്തിൽ മമ്മൂട്ടി രക്ഷപ്പെട്ടു. മെഗാസ്റ്റാറിന്റെ അടുത്ത റിലീസ് കിംഗ് & കമ്മീഷ്ണറാണു. ഈ സിനിമയുടെ റിലീസ് മലയാള സിനിമയുടെ എല്ലാ ഇനീഷ്യൽ കളക്ഷൻ റിക്കാർഡുകളും തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിക്കുമെന്നാണു സിനിമ ലോകത്തെ കണക്കു കൂട്ടൽ. പക്ഷെ ഖേദകരമെന്ന് പറയട്ടെ ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലർ അമിത പ്രതീക്ഷകൾ വേണ്ട എന്ന സൂചനകളാണു നൽകുന്നത്. ഒരു പക്ഷെ ട്രെയിലർ ഇത്രയും മതി യഥാർത്ഥ കളി സിനിമയിൽ എന്നു അണിയറ പ്രവർത്തകർ തിരുമാനിച്ചിരിക്കാം. എന്തായാലും കിംഗിനു ശേഷം കോബ്ര, താപ്പാന തുടങ്ങി പ്രൊജക്ടുകൾ ഒരുപാടുള്ളത് കൊണ്ട് ആ ഒരു ഹിറ്റ്.. ഒരേ ഒരു ഹിറ്റ് ഈ വർഷമെങ്കിലും സംഭവിക്കും എന്ന് കരുതി സമാധാനിക്കാം..!

ശിക്കാരി


2006 ല് കന്നഡയിൽ റിലീസ് ചെയ്ത ചിത്രമാണു മൊങ്കാരു മലൈ. ഇന്ത്യയിൽ ആദ്യമായി ഒരു ചിത്രം ഒരു കൊല്ലത്തോളം മൾട്ടിപ്ലെക്സ് തിയറ്ററിൽ പ്രദർശിപ്പിച്ചു എന്ന റിക്കാർഡ് കരസ്ഥമാക്കിയത് കന്നഡ ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രമായിരുന്നു. ഒരു കോടി രൂപയിൽ താഴെ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത് 70 കോടിയോളം രൂപയാണു. കന്നഡ സിനിമ പിന്നീട് അറിയപ്പെടുന്നത് മൊങ്കാരു മലൈക്ക് ശേഷവും അതിനു മുൻപും എന്നാണു.

കന്നഡ സിനിമയിൽ ഇത്രയും വിപ്ലവം സൃഷ്ടിച്ച കന്നഡ സിനിമ ലോകത്തെ അടിമുടി മാറ്റി മറിച്ച ഈ സിനിമ എങ്ങനെയിരിക്കും എന്ന് കാണാനുള്ള ആകാംക്ഷ ചിലർക്കെങ്കിലും ഉണ്ടായി കാണും. ഇതേ ആകാംക്ഷയുടെ അടിസ്ഥാനത്തിൽ ഈ പടം കണ്ടത് ഏതാണ്ട് 2 വർഷത്തോളം മുന്നായിരുന്നു. അന്ന് ഈ പടത്തെ മലയാള സിനിമയുമായി താരതമ്യം ചെയ്യാൻ തക്ക ഒരു സിനിമ മഹാരഥന്മാർ വാഴുന്ന നമ്മുടെ സിനിമയിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു മൊങ്കാരു മലൈയോട് കിടപിടിക്കത്തക്ക ഒരു സിനിമ മലയാളത്തിൽ ഒരുക്കുവാൻ. ഇത്രയും പറഞ്ഞത് മഹത്തായ സിനിമ എന്ന് കന്നഡ സിനിമക്കാർ വാഴ്ത്തുന്ന മൊങ്കാരു മലൈക്ക് ഒരു കൃഷ്ണൻ രാധ നിലവാരമേ ഉള്ളുവെങ്കിൽ മറ്റ് സിനിമകളുടെ കാര്യം പറയേണ്ടതില്ലല്ലോ..!!

മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാർഡ് നേടിയ കന്നഡ സംവിധായകൻ അഭയ് സിംഹ മമ്മൂട്ടിയെ നായകനാക്കി കന്നഡയിലും മലയാളത്തിലും ഒരുക്കിയ ചിത്രമാണു ശിക്കാരി. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്റ്, ടിനു ടോം, മുരളി കൃഷ്ണ എന്നിവരും നായികയായി പൂനം ബാജ്വയും വേഷമിടുന്നു. കവിത പോലെ മനോഹരമായ ഒരു കഥയാണു ശിക്കാരിയുടേത്. പക്ഷെ ചില കവിതകൾക്ക് സംഭവിക്കാറുള്ളത് പോലെ വായിക്കുമ്പോൾ മനോഹരമായി തോന്നാമെങ്കിലും ചൊല്ലി കേൾക്കുമ്പോൾ ചൊല്ലുന്ന ആളുടെ പാളിച്ച കൊണ്ടാകണം അത് വിരസമായി തോന്നും. ഇതേ അവസ്ഥയാണു ശിക്കാരിയിലും. മനോഹരമായ ഒരു കഥ അതിന്റെ അവതരണ രീതിയിൽ സംഭവിച്ച അല്ലെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് നമ്മൾ മലയാളികൾ കരുതുന്ന പാളിച്ചകൾ കൊണ്ട് ശിക്കാരി എന്ന 'മലയാള' സിനിമ പരാജയപ്പെടുന്നു.

ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ അഭിലാഷ് (മമ്മൂട്ടി)ഒരിക്കൽ അവിചാരിതമായി ഒരു നോവൽ വായിക്കാൻ ഇടയാകുന്നു. സ്വതന്ത്ര ഇന്ത്യക്ക് മുൻപുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ആ നോവലിൽ ഒരു കരുണൻ എന്ന വേട്ടക്കാരന്റെ കഥയാണു പറയുന്നത്. വളരെ ഉദ്വേഗജനകമായ (?) കഥ പറയുന്ന ആ നോവലിൽ അഭിലാഷ് അത്യന്തം ആകൃഷ്ടനാകുന്നു. എന്നാൽ ആ തന്റെ കയ്യിലുള്ള നോവലിൽ മുഴുവൻ പേജുകളും ഇല്ലാത്തത് കൊണ്ട് കഥയുടെ ബാക്കി ഭാഗങ്ങൾ അറിയാനായി നോവലിസ്റ്റിനെ തേടി യാത്രയാകുന്നു.

അഭിലാഷിന്റെ ആ യാത്ര ഫലം കാണുമോ നോവലിലെ ആദ്യം പറഞ്ഞ ഉദ്വേഗജനകമായ കഥയുടെ അന്ത്യം എന്താകും എന്നൊക്കെയുള്ള പ്രേക്ഷകന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതോടെ ശിക്കാരി പൂർത്തിയാകുന്നു. അഭിലാഷ്, കരുണൻ എന്നീ വേഷങ്ങളിൽ മമ്മൂട്ടി തിളങ്ങി.കന്നഡയിലെ നായകന്മാരുടെ കണ്ണ് തള്ളി പോകും നമ്മുടെ മെഗാസ്റ്റാറിന്റെ ഗ്ലാമർ കണ്ടാൽ..! മറ്റ് വേഷങ്ങളിൽ അഭിനയിച്ചവരെല്ലാം തങ്ങളുടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്.

പക്ഷെ നമ്മൾ മലയാളികൾക്ക് അഭയ് സിംഹയുടെ സംവിധാന രീതി ഒട്ടും രസിക്കില്ല എന്നു മാത്രമല്ല ഒട്ടേറെ മുഷിപ്പിക്കുകയും ചെയ്യും. സിനിമ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് കന്നഡ പ്രേക്ഷകരെയായത് കൊണ്ടാവണം വിക്രം ശ്രീവസ്തവ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഒരു മലയാളി ടച്ച് ഇല്ലല്ലോ എന്ന് തോന്നിയാലും സാരമാക്കേണ്ടതില്ല. ഗാനങ്ങൾ, ഫൈറ്റ് എന്നിവക്ക് ഉദ്ദേശിച്ചത്ര പഞ്ച് ഇല്ല. മമ്മൂട്ടി നായകനായ ഒരു ചിത്രത്തിൽ മേല്പറഞ്ഞവക്ക് എത്ര ഉദ്ദേശിച്ചു എന്നത് വേറെരു ചോദ്യം.

ശിക്കാരിയിലൂടെ പരാജയ പരമ്പരക്ക് വിരാമമിടാം എന്ന് മമ്മൂട്ടി പോലും കരുതിയിട്ടുണ്ടാവില്ല. കന്നഡയിലെ തന്റെ ആദ്യ സിനിമ ഇവിടെയും ഇറക്കാം എന്നത് മാത്രമായിരിക്കണം ഇതിനു പിന്നിലുള്ള ചേതോവികാരം. കന്നഡ പ്രേക്ഷകർക്ക് ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കും എന്നത് തീർച്ചയാണു. സംശയമുള്ളവർക്ക് ബാഷ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ വേർഷൻ കണ്ട് തിരുമാനിക്കാം. ..!!!

Followers

 
Copyright 2009 b Studio. All rights reserved.