RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഐ ലവ് മീ


ഗ്രാന്റ്മാസ്റ്റർ എന്ന ഹിറ്റിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, മല്ലു സിംഗ് എന്ന സൂപ്പർ ഹിറ്റിനു ശേഷം സേതു തിരകഥയെഴുതുന്ന ചിത്രം, തട്ടത്തിൻ മറയത്ത് എന്ന മെഗാഹിറ്റിനു ശേഷം ഇഷ തല്വാർ നായികയാകുന്ന ചിത്രം ഇങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടായിരുന്നു വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിച്ച ഐ ലവ് മീ എന്ന ചിത്രത്തിനു. കരിയറിൽ ഇതേ വരെ ഒറ്റൊയ്ക്കൊരു ചിത്രം വിജയിപ്പിച്ച ചരിത്രമില്ലാത്ത 3 നായകന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് കൂടി വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

കൊച്ചിയിൽ അല്ലറ ചിലറ തട്ടിപ്പുകളുമായി നടക്കുന്ന സാവിയെയും പ്രേമിനെയും അങ്ങ് ബാങ്കോക്കിലേക്ക് ഒരു കൊട്ടേഷനു വേണ്ടി വിളിച്ചു വരുത്തുകയാണു രാം മോഹൻ. രാം മോഹന് നടപ്പിലാക്കുന്ന  ബുദ്ധിപരമായ തിരകഥയിലൂടെ നീങ്ങൂന്ന അതീവ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ നിറഞ്ഞതാണു ഐ ലവ് മീ എന്ന ചിത്രം.

പഴയ ഒരു സുകുമാരക്കുറുപ്പ് ലൈൻ തിരകഥയെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുമെങ്കിലും പിന്നീടങ്ങോട്ട് സാക്ഷാൽ ഷെർലക് ഹോംസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണു രാം മോഹന്റെ പ്രവർത്തികൾ. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സാവിയും പ്രേമും ഇതിനെയെലാം എങ്ങനെ നേരിടുന്നു എന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

പതിവിനു വിപരീതമായി പ്രേം എന്ന കഥാപാത്രം ആസിഫ് അലി നന്നാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ഡയലോഗ് പറയാൻ വാ തുറന്നില്ലെങ്കിൽ സ്ക്രീനിൽ കാണാൻ കൊള്ളാം. അനൂപ് മേനോന്റെ സ്ഥിരം All i Know കഥാപാത്രം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബാബു രാജിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകണം ബിജു പപ്പൻ എന്ന നടനെ കോമാളി വേഷം കെട്ടിച്ചത്. പക്ഷെ സംഗതി ഏറ്റില്ല.

പിന്നെ എടുത്ത് പറയാനുള്ളത് നായിക ഇഷയുടെ അഭിനയമാണു. തട്ടത്തിൻ മറയത്തിന്റെ ഗ്ലാമർ കണ്ട് ഈ പടത്തിലേക്ക് ക്ഷണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സിഡി ഒന്ന് ഓടിച്ച് കാണുകയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അഭിനയമെന്ന പേരിൽ ഈ നടി കാണിച്ചു കൂട്ടിയ കോപ്രായത്തരങ്ങൾ സഹിക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് വരില്ലായിരുന്നു.

ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രം ന്യൂജനറേഷൻ ശ്രേണിയിൽ പെട്ടതാണു എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകണം ബി ഉണ്ണികൃഷണൻ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്. പാതി പൂർത്തിയായ തിരകഥയുമായിട്ടാകണം സേതു തായ്ലാണ്ടിലേക്ക് വണ്ടി കയറിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിക്ക് ശേഷം അപ്രതീക്ഷിതമായ നിലയിലേക്ക് ദയനിയമായി സിനിമ കൂപ്പ് കുത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരകഥാകൃത്തിനു തന്നെയാണു.

ന്യൂജനറേഷൻ എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണു എന്നാണു സിനിമക്കാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റാണു എന്ന്തിരിച്ചറിയാനുള്ള ബുദ്ധിവികാസം പ്രേക്ഷകർക്ക് ഉണ്ടായിരിക്കുന്നു എന്നതാണു ഈ ചിത്രം  കളിക്കുന്ന  തിയറ്ററിലെ  ഒഴിഞ്ഞ കസേരകൾ പറയാതെ പറയുന്നത്.കണ്ണുള്ള സിനിമാക്കാർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ...

ബാവൂട്ടിയുടെ നാമത്തിൽ


തുടർച്ചയായ 11 പരാജയങ്ങൾ.. അതിൽ ആദ്യ ആഴ്ചയിൽ തന്നെ ഹോൾഡ് ഓവർ ആകാൻ വിധിക്കപ്പെട്ട സിനിമകളും കഷ്ടിച്ച് രണ്ടാഴ്ച്ച പോലും തികച്ച് തിയറ്ററുകളിൽ കളിക്കാൻ യോഗമില്ലാതെ പോയ സിനിമകളും നിരവധി. 25 ദിവസമെങ്കിലും കടന്നു കൂടിയത് വളരെ ചുരുക്കം ചിത്രങ്ങൾ.. ഇത്രയൊക്കെ മതി ഒരു സിനിമ നടന്റെ ഭാവി എന്നന്നേക്കുമായി ഇരുളടയാൻ..

ലോകത്തെവിടെയാണെങ്കിലും പിന്നീടൊരിക്കലും ഇങ്ങനെയൊരു സിനിമ നടനു തന്റെ മുഖം വെള്ളിത്തിരയിൽ കണാനുള്ള യോഗം ഉണ്ടാവില്ല എന്ന് ഉറപ്പ്. എന്നാൽ ഇവിടെ.. നമ്മുടെ ഈ കൊച്ച് കേരളത്തിൽ തുടരെയുള്ള 11 പരാജയങ്ങൾ നേരിട്ടിട്ടും 9 കോടിയിലേറെ മുതൽ മുടക്കുള്ള സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയും അഞ്ചോളം സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നടനുള്ളത്..

കേൾക്കുന്നവർക്ക് ഒരല്പം അതിശയോക്തി തോന്നി പോകുമായിരിക്കും പക്ഷെ സത്യമാണു. അതു കൊണ്ടാണു ആ നടനെ എല്ലാവരും മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്.. അത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം മമ്മൂക്ക...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രജ്ഞിത്തിന്റെ തിരകഥയിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിൽ ആദ്യ ഷോ കാണാൻ വേണ്ടി പോകുമ്പോൾ ചാരത്തിൽ നിന്ന് ഒരു ശക്തമായ തിരിച്ചു വരവ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കാത്ത ഒരു ചിത്രം അത്രയെങ്കിലും ആയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു മനസ്സിൽ. 

 മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന യത്തീമായ ആരുമില്ലാത്ത എന്നാൽ എല്ലാവരുമുള്ള ബാവൂട്ടി, ബാവൂട്ടിയുടെ സുഹൃത്ത് അലവി, ബാവൂട്ടിയെ സഹോദരനെ പോലെ കാണുന്ന അയാളുടെ മുതലാളി സേതുവും അയാളുടെ സ്നേഹസമ്പന്നയായ ഭാര്യ വനജയും രണ്ട് മക്കളും, പിന്നെ സേതുവിന്റെ വീട്ടുവേലക്കാരി മറിയമ്പി. ഇവരെല്ലാം ചേർന്ന വീടാണു ബാവൂട്ടിയുടെ നാമത്തിലെ പ്രധാന കഥാപാത്രം. പിന്നെ റീമാ കലിങ്കലിന്റെയും വിനീതിന്റെയും കഥാപാത്രങ്ങളും കൂടിയാകുമ്പോൾ ബാവൂട്ടിയുടെ നാമത്തിൽ പൂർത്തിയാകുന്നു.

പുട്ടിനു പീര എന്ന പോലെ സിനിമ രണ്ട് മണികൂർ 2 മിനുറ്റാക്കാൻ വേണ്ടി വേറെയും കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. അവയൊന്നും കഥാഗതിയെ സ്വാധീനിക്കാത്തതായത് കൊണ്ട് പരാമർശിക്കേണ്ട കാര്യമില്ല. ഇതിന്റെ പരസ്യവാചകത്തിൽ പറയുന്ന പോലെ ഇത് ഒരു പുതിയ കഥയല്ല. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരു കഥ എങ്ങനെ പുതിയ കഥയാവും.. ??

വർഷങ്ങൾക്ക് ശേഷമുള്ള ജി എസ് വിജയന്റെ സംവിധാന ഉദ്യമം മോശമായില്ല എന്ന് വേണം പറയാൻ.. സംവിധാനിച്ചു കൊണ്ട് ആളുകളെ വിസ്മയിപ്പിക്കേണ്ട യാതൊന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് തിരകഥാകൃത്തിന്റെ പേരു വന്നേനെ..

ഊർദ്ധശ്വാസം വലിച്ചു കിടന്നിരുന്ന മലയാള സിനിമയ്ക്ക് ജീവ വായു നൽകിയവരിൽ പ്രധാനിയായ രഞ്ജിത്ത് സാറിന്റെതാണു ബാവൂട്ടിയുടെ നാമത്തിലിന്റെ രചന. പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയിലും കാണിച്ച രജ്ഞിത്ത് മാജിക്ക് പക്ഷെ ബാവൂട്ടിയിൽ ആവർത്തിക്കാനായില്ല. സ്പിരിറ്റ് പോലെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാക്കി ബാവൂട്ടിയുടെ നാമത്തിൽ മാറാതിരുന്നതിൽ രഞ്ജിത്തിനു അഭിമാനിക്കാം. ഒപ്പം താഴൊട്ട് പോകുന്ന തന്റെ തന്നെ ഗ്രാഫിനെ കുറിച്ചോർത്ത് വേണമെങ്കിൽ ഒരല്പം ആശങ്കപ്പെടുകയും ആവാം.

  ന്യൂജനറേഷൻ സിനിമകളുടെ കാലമായത് കൊണ്ട് താനും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതിയാവണം കുട്ടിയുടെ കൈയ്യിൽ നിന്നും നിരോധ് പാക്കറ്റ് പിടിച്ചു വാങ്ങുന്ന രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുമ്പ സമേതം തിയറ്ററിലെത്തി പടം കാണുമ്പോൾ അപ്പോൾ ആ കവറിലുള്ളത് ശരിക്കും ബലൂൺ അല്ലാ അല്ലേ എന്ന ചോദ്യത്തിനു മാതാപിതാക്കൾ ശരിയായ ഉത്തരം നൽകേണ്ടതാണു എന്നത് കൊണ്ടാവണം രജ്ഞിത്ത് ഇത് ഉൾപ്പെടുത്തിയിരിക്കുക.

 അത് പോലെ ഭാര്യയുടെ പൂർവ്വബന്ധം ക്ഷമിച്ച് കൊടുക്കണമെങ്കിൽ ഭർത്താവിനും ചുറ്റിക്കളികൾ ഉണ്ടായിരിക്കണം എന്ന ഒരു സന്ദേശം ചിത്രം നൽകുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്നതെല്ലാം വിവാഹിതരും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവരും വിലയിരുത്തേണ്ട കാര്യമായത് കൊണ്ട് നമ്മള്ളില്ലേ...!!

കഥാപാത്രങ്ങളുടെ സംസാരഭാഷയാണു ബാവൂട്ടിയുടെ നാമത്തിലെ ഒരു പ്രത്യേകത. മമ്മൂട്ടിയുടെ മലപ്പുറം ഭാഷയും കാവ്യയുടെ നീലേശ്വരം ഭാഷയും ആസ്വാദ്യകരമാണു.
മമ്മൂട്ടി, ശങ്കർ രാമകൃഷ്ണൻ, കാവ്യ, കനിഹ , റീമ, വിനീത് , ഹരിശ്രീ അശോകൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി ചെയ്തു. തട്ടത്തിൽ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാന രംഗം അവതരിപ്പിക്കാൻ വേണ്ടി മാത്രമാണു റീമ കല്ലിങ്കൽ ഈ ചിത്രത്തിൽ എന്ന് തോന്നാമെങ്കിലും രണ്ട് മണിക്കൂർ രണ്ട് മിനുറ്റാക്കാൻ വേണ്ടി നടത്തിയ ഇതു പോലെയുള്ള നിരവധി കഷ്ടപ്പാടുകളിലൊന്നായി കണ്ട് നമുക്കിതിനെ ക്ഷമിച്ച് കളയാം.

 ഗാനങ്ങൾ ഒന്നും ശരാശരി നിലവാരം പോലും പുലർത്തിയില്ല എന്ന വസ്തുത മാറ്റി നിർത്തിയാൽ ബാവൂട്ടിയുടെ നാമത്തിൽ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു നല്ല സിനിമയാണു. കണ്ടിറങ്ങിയവരെ കൊണ്ട് അയ്യേ എന്ന് പറയിക്കാത്ത ഒരു മമ്മൂട്ടി സിനിമ. പക്ഷെ ആ തിരിച്ചു വരവിനായി ഇനിയും മമ്മൂട്ടി ആരാധകർ കാത്ത് കാത്തിരിക്കേണ്ടി വരും കമ്മത്ത് & കമ്മത്ത് വരെ..!!!

നെറികേടിന്റെ സിനിമ രാഷ്ട്രീയം.


അങ്ങനെ പറഞ്ഞ പോലെ തന്നെ സംഭവിച്ചു.(സിനിമ സമര അയാൾക്ക് വേണ്ടി ??) നവംബർ 9നു സിനിമ സമരം പിൻവലിച്ചു. സമരം തുടങ്ങുന്ന സമയത്ത് ഉന്നയിച്ച ഒരാവശ്യം പോലും നേടിയെടുക്കാനാവാതെ നിരുപാധികം സിനിമ എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ ഇന്നുമുതൽ തിയറ്ററുകൾ പ്രവർത്തിപ്പിക്കും. പിന്നെ എന്തിനു വേണ്ടി? ആർക്ക് വേണ്ടി ആയിരുന്നു ഈ സമരം എന്ന് ചോദിച്ചാൽ ?? അത് മനസ്സിലാക്കാനുള്ള ബുദ്ധി സാധാരണ പ്രേക്ഷകനുണ്ട്. ഈ ഒരാഴ്ച്ച കാലത്തെ സമരം കൊണ്ട് മലയാള സിനിമയിൽ നഷ്ടം ഉണ്ടായത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവിനു മാത്രമാണു. മലയാളത്തിലെ എല്ലാ മുൻ നിര താരങ്ങളും ഇന്ന് നിർമ്മാണ വിതരണ മേഖലയിൽ ശക്തരാണു. അതു കൊണ്ട് തന്നെ അവരിടപ്പെട്ടിരുന്നെങ്കിൽ ഈ സമരം നേരത്തെ തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇവരാരും തന്നെ ഇടപ്പെട്ടില്ല എന്ന് മാത്രമല്ല എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദി നടനെ ഒതുക്കാൻ കിട്ടിയ അവസരം എല്ലാവരും ചേർന്ന് നന്നായി വിനിയോഗിച്ചു. എന്നാൽ ഒരു സമരത്തിനും തകർക്കാൻ കഴിയുന്നതല്ല നല്ല സിനിമയെ എന്ന് തെളിയിച്ച് കൊണ്ട് അയാളും ഞാനും തമ്മിൽ വിജയകരമായി പ്രദർശനം തുടരുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം. ഇന്നീ നാണം കെട്ട് ഏർപ്പാടിനു കൂട്ടു നിന്നത് ആരായാലും ഒന്നോർത്താൽ നന്ന്. കാലം.. ഈ നെറികേടിനു നിങ്ങളോട് പകരം ചോദിക്കുക തന്നെ ചെയ്യും..!!!

സിനിമ സമരം ഇയാൾക്ക് വേണ്ടി.??



വീണ്ടുമൊരു സിനിമ സമരം മലയാളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുകയാണു. മലയാളികൾക്ക് മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ശീലം പോലെ എന്നും തിയറ്ററിൽ പോയി സിനിമ കാണുന്ന ഒരു ശീലമുണ്ട് എന്ന് ഞങ്ങൾക്കറിയാം. അത് കൊണ്ട് ഈ സമരം കേരളത്തിലെ സാധാരണക്കാരെ മുഴുവൻ ആകമാനം ബാധിക്കും എന്ന് സാരം. വിലവർദ്ധനവിലും പാചകവാതസിലിണ്ടർ നിയന്ത്രണത്തിലുമൊക്കെ വീർപ്പ് മുട്ടുന്ന കേരള ജനത തിയറ്ററുകൾ അടച്ചിട്ടതോട് കൂടി വലിയ ഒരു പ്രതിസന്ധിയെ കൂടി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണു. തിയറ്ററിലെ മൂട്ട കടി കൊള്ളാത്തത് കൊണ്ട് അസ്വസ്ഥരാകുന്ന യുവജനങ്ങളുടെ വിഷമം വേറെ. 


എന്തായാലും സർക്കാരിനോട് ഒരു ചർച്ചയുമില്ല എന്ന നിലാടിൽ ഉറച്ച് നിന്ന് കൊണ്ട് ഒരു നോട്ടീസ് പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിടാനുള്ള ഞങ്ങളുടെ നീക്കം കേരളം ഒട്ടാകെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനോട് ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല എന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഗണേശ് കുമാർ സിനിമ മന്ത്രിയായിട്ട് കൂടി ഞങ്ങൾ തിയറ്ററുകാരുടെ ദുരിതം പരിഹരിക്കാനാവുന്നില്ലെങ്കിൽ സമരം തന്നെ ശരണം. ഇനി എന്തൊക്കെയാണു സമരത്തിന്റെ കാരണങ്ങൾ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞങ്ങളുടെ നേതാവ് ലിബർട്ടി ബഷീറിക്കാക്ക് ചുട്ട മറുപടിയുണ്ട്. അത് എല്ലാവരും ഇന്ത്യാവിഷനിൽ നേരിട്ട് കണ്ടതുമാണു. 

സമരം കൊണ്ട് സിനിമ കാണാൻ പറ്റാതെ വലയുന്ന പ്രേക്ഷകരെ പോലെ നഷ്ടം സഹിക്കേണ്ടി വരുന്ന വേറൊരു വിഭാഗം കൂടിയുണ്ട് എന്ന് വാദിക്കുന്ന ചിലരുണ്ട്. ഇപ്പോൾ തിയറ്ററിൽ നല്ല രീതിയിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾ ആണു ആ കൂട്ടർ. ഇതിൽ, കൂടുതൽ നഷ്ടം അയാളും ഞാനും എന്ന സിനിമയുടെ നിർമ്മാതാവിനാണു സംഭവിക്കുക്ക എന്നാണു ചിലരുടെ വിഷമം. ഗംഭീര അഭിപ്രായവും നല്ല കളക്ഷനുമായി പടം മുന്നേറി കൊണ്ടിരിക്കുമ്പോഴാണത്രെ ഇങ്ങനെയൊരു സമരം. അത് എന്തായാലും ആരെയും ബാധിക്കുന്ന പ്രശ്നമല്ല. കാരണം ഈ സിനിമ പൊളിഞ്ഞിരുന്നെങ്കിലും നിർമ്മാതാവ് നഷ്ടം സഹിക്കേണ്ടി വന്നേനെ. അതു കൊണ്ട് ജവാൻ ഓഫ് വെള്ളിമലയുടെ നിർമ്മാതാവിനെ പോലെ സിനിമ പൊളിഞ്ഞു എന്ന് വിചാരിച്ചാൽ പ്രേം പ്രകാശിന്റെ വിഷമം മാറികിട്ടും. 

ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റു. തിയറ്റർ നില നിന്നാലെ സിനിമ റിലീസ് ചെയ്യാൻ പറ്റു. അത് കൊണ്ട് സമരം തന്നെ ശരണം. ഇനി സമരം എന്ന് അവസാനിക്കും എന്ന് ചോദിച്ചാൽ നവംബർ 9 നു തുപ്പാക്കി റിലീസ് ചെയ്യും. അപ്പോൾ എന്തായാലും അതിനു മുമ്പ് തന്നെ ഒരു പരിഹാരം സർക്കാർ ഉണ്ടാക്കും. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിൽ ഞങ്ങൾ വീണ്ടും തിയറ്റർ അടച്ചിട്ട് സമരം ചെയ്യും. പക്ഷെ ഞങ്ങൾക്കും മനസാക്ഷിയുണ്ട്. ഈ ഒരാഴ്ച്ചകാലം തിയറ്റർ അടച്ചിട്ടതിന്റെ നഷ്ടം തിയറ്റർ ഉടമകൾക്ക് നികത്താൻ വേണ്ടി തുപ്പാക്കി ഈ അടച്ചിട്ട 300 തിയറ്ററിലും റിലീസ് ചെയ്യും. 

കുറച്ച് കാലം സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമം തുപ്പാക്കി കണ്ട് പ്രേക്ഷകർ മാറ്റട്ടെ. ഇനി തുപ്പാക്കി വൻ തുക കൊടുത്ത് വിതരണത്തിനെടുത്ത വിതരണക്കാരനെ സഹായിക്കാനാണു ഇങ്ങനെയൊരു സമരം എന്ന് ആരെങ്കിലും പറഞ്ഞാൽ ശുദ്ധ അസംബന്ധമെന്നേ മറുപടിയുള്ളു. കാരണം ഞങ്ങൾ നവംബർ 9 നു തിയറ്ററുകൾ വീണ്ടും തുറന്ന് ഒരു മൂന്ന് ആഴ്ച്ച കൂടിയേ കാക്കു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരം തന്നെ ശരണം. എന്തായാലും സമരം നടക്കട്ടെ അത് കഴിഞ്ഞ് തുപ്പാക്കി റിലീസ് ചെയ്യട്ടെ.. എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീണാൽ വാഴട്ടെ..!!!
spoof

ജവാൻ ഓഫ് വെള്ളിമല.


ജവാൻ ഓഫ് വെള്ളിമല. മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം. സംവിധാനം ലാൽ ജോസിന്റെ സംവിധാന സഹായിയായിരുന്ന അനൂപ് കണ്ണൻ, തിരകഥ ജയിംസ് ആൽബർട്ട്. വെള്ളിത്തിരയിൽ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസൻ, മമത, ബാബുരാജ് പിന്നെ യുവാക്കളുടെ ഹരമായ യുവതികളുടെ രോമാഞ്ചമായ ശ്രീമാൻ ആസിഫ് അലിയും. 

ഒരു ഹിറ്റ് സിനിമ സൃഷ്ടിക്കാൻ വേണ്ട എല്ലാ ചേരുവകളും കയ്യിലുണ്ട്. എന്നിട്ടും പക്ഷെ ജവാൻ ഓഫ് വെള്ളിമല പ്രേക്ഷകർക്ക് നിരാശപകരുന്ന ഒന്നായി തീരുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇങ്ങനെയൊരു തിരകഥയെഴുതിയ ജയിംസ് ആൽബർട്ടിനും അത് ഇതു പോലെ സംവിധാനം ചെയ്ത അനൂപ് കണ്ണനും പിന്നെ ഇത് നിർമ്മിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം നിർവ്വഹിച്ച മമ്മൂട്ടിക്കും കൂടി പങ്കിട്ടെടുക്കാവുന്നതാണു. 

വെള്ളി മല എന്ന ഗ്രാമവും അതിൽ സ്ഥിതി ചെയ്യുന്ന ഡാമിനെയും ചുറ്റിപറ്റിയാണു ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രതിബന്ധത ജനങ്ങളിൽ സൃഷ്ടിക്കാനുള്ള ഭാഗമായി താൻ തന്റെ കുറച്ച് കോടികൾ വെറുതെ കളഞ്ഞതാണു എന്ന് പറഞ്ഞ് മമ്മൂട്ടിക്ക് ഇതിൽ നിന്നും തലയൂരാം. പക്ഷെ ഭാർഗവ ചരിതം മൂന്നാംഖണ്ഡത്തിന്റെ രണ്ടാം ഭാഗമൊരുക്കിയ മിസ്റ്റർ അനൂപ് കണ്ണൻ & ജയിംസ് ആൽബർട്ട് ഒന്നോർക്കുക്ക ലക്ഷക്കണക്കിനു വരുന്ന മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷകളെയാണു നിങ്ങൾ തച്ചുടച്ച് കളഞ്ഞത്.

 ചിത്രത്തെ കുറിച്ച് കൂടുതൽ പറഞ്ഞ് സമയം മെനക്കെടുത്താനില്ല. സിനിമ തുടങ്ങിയപ്പോൾ ഒരു നല്ല സിനിമയുടെ മണമടിച്ചെങ്കിലും പിന്നീടുള്ള ഓരോ സീനുകളും ആ ധാരണപാടെ ഇല്ലാതാക്കി. അനവസരത്തിലുള്ള ഗാനങ്ങൾ കൂടുതൽ വെറുപ്പിക്കാമെന്നല്ലാതെ മറ്റൊന്നിനും സഹായിക്കുന്നില്ല. അല്പനേരത്തേക്ക് സംവിധായകൻ രഞ്ജിത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആകെ മൊത്തത്തിൽ മുങ്ങി നിൽക്കുന്നവൻ പിന്നെന്തോന്ന് കുളിരു എന്ന് പറയുന്നത് പോലെയുള്ളു അതും. 

പടം കണ്ടിറങ്ങിയപ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. ഇതിലെ നായകൻ ഗോപീകൃഷ്ണനു സംഭവിക്കുന്ന കണ്ണിന്റെ കാഴ്ച്ച ശക്തി മങ്ങി തുടങ്ങുന്നത് പോലെ മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെൻസും മങ്ങി തുടങ്ങിയോ...??? 

തോൽവികൾ ഏറ്റ് വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...!!!

അയാളും ഞാനും തമ്മിൽ


2006 ല് മെഗാഹിറ്റ് പദവി നേടിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ഒരു നല്ല ചിത്രം എങ്ങനെ ഒരു മികച്ച ചിത്രമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പൃഥ്വിരാജും നരെയ്നും ജയസൂര്യയും മുഖ്യവേഷങ്ങളിലെത്തിയ ആ ചിത്രം. എന്നാൽ അതിനു ശേഷം കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും ക്ലാസ്മേറ്റ്സിലെ നായകന്മാരൊത്ത് ലാൽ ജോസ് സിനിമ ചെയ്തില്ല. അറബിക്കഥയും ഡയമണ്ട് നെക്ലേസുമെടുത്ത് നിരൂപക പ്രശംസയും കൊമേഴ്സ്യൽ വിജയങ്ങളും നേടിയപ്പോഴും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിത്രങ്ങൾ ചെയ്ത് സ്വയം അപഹാസ്യനായപ്പോഴും ക്ലാസ്മേറ്റ്സിലെ നായകന്മാരിൽ നിന്ന് ലാൽ ജോസ് അകന്നു നിൽക്കുകയായിരുന്നു. 

സാധാരണ സിനിമയിൽ  വിജയങ്ങൾ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ആവർത്തിക്കുക പതിവാണു എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണു സംഭവിച്ചത്. എന്ത് കൊണ്ട് ക്ലാസ്മേറ്റ്സിനു ശേഷം വീണ്ടുമൊരു പൃഥിരാജ് - ലാൽ ജോസ് ചിത്രം ഉണ്ടായില്ല എന്നതിന്റെ മറുപടിയാണു അയാളും ഞാനും തമ്മിൽ എന്ന സിനിമ...!! പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണു അയാളും ഞാനും തമ്മിൽ..! മറ്റൊരു ക്ലാസ് മേറ്റ്സിന്റെ ഓർമ്മപ്പെടുത്തൽ എന്ന പോലെ പൃഥ്വിരാജും നരെയ്നും പ്രധാന വേഷങ്ങളിലെത്തുന്നു. വളരെ നാളുകൾക്ക് ശേഷം പ്രതാപ് പോത്തൻ മലയാളത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ. ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ തിരകഥാകൃത്തുക്കൾ ആവുകയും കാസനോവ എന്ന മറ്റൊരു ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും മോശം തിരകഥാകൃത്തുക്കൾ ആവുകയും ചെയ്ത ബോബി - സഞ്ജയ് ആണു അയാളും ഞാനും തമ്മിലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

 അയാളും ഞാനും തമ്മിൽ...!! ഇത്  ഡോക്ടർ രവി തരകന്റെ കഥയാണു. പൃഥ്വിരാജ് ആണു രവി തരകന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.  രവി തരകന്റെ ജീവിതത്തിലെ പല ഏടുകൾ ഒരു മനോഹരമായ കവിത പോലെ പറഞ്ഞു പോകുന്നു ചിത്രം. ക്ലാസ് മേറ്റ്സ് എന്ന സിനിമയുമായി ഒരു താരതമ്യത്തിനു സാധ്യത ഉണ്ടെങ്കിലും ക്ലാസ്മേറ്റ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണു ഇതിന്റെ ഇതിവൃത്തം. കോളേജ് കാമ്പസും പ്രണയവുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും സിനിമ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യമനസ്സിലെ വേലിയേറ്റങ്ങള്ക്കാണു. ക്ലാസ്മേറ്റ്സിലെ സുകു, നമ്മളായിരുന്നെങ്കിൽ അല്ലെങ്കിൽ നമ്മൾ കണ്ടറിഞ്ഞിട്ടുള്ള ഒരാളായിരുന്നെങ്കിൽ ഇവിടെ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപക്ഷെ നേരിട്ടതും നേരിടാനിരിക്കുന്നതുമായ ജീവിത സാഹചര്യങ്ങളിലൂടെയാണു രവി തരകൻ കടന്നു പോകുന്നത്...! 

ഫ്ലാഷ് ബാക്കുകൾ ഇടയ്ക്ക് കയറി വരുന്നത് ചിത്രത്തിന്റെ ആസ്വാദനത്തിനു ഒട്ടും ഭംഗം വരാത്ത രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിരിക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി ഇനി രവി തരകനും എണ്ണപ്പെടും. പല കാലഘട്ടങ്ങളിലെ രവി തരകന്റെ വേഷപകർച്ച കേവലം മേയ്ക്കപ്പിലൂടെ മാത്രമല്ലാതെ അഭിനയ സാധ്യതയുടെ ഉന്നത തലങ്ങളിലൂടെ സഞ്ചരിച്ച് പൃഥ്വിരാജ് വ്യത്യസ്തമാക്കിയപ്പോൾ ഒന്നുറപ്പിക്കാം ബിഗ് എംസ് എന്ന രണ്ട് വടവൃക്ഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ നെടുംതൂണായി മാറുന്നത് ഈ ചെറുപ്പക്കാരനായിരിക്കും തീർച്ച..! അതിനുള്ള കഴിവും കരുത്തും തനിക്കുണ്ട് എന്ന് തെളിയിക്കുകയാണു പൃഥ്വിരാജ് ഈ സിനിമയിലൂടെ..! 

പ്രതാപ് പോത്തൻ അവതരിപ്പിച്ച ഡോ. സാമുവേൽ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് അവിസ്മരണീയമാക്കി മാറ്റി. നരെയ്ന്, കലാഭവൻ മണി, സലീം കുമാർ, രമ്യ നമ്പീശൻ , സംവൃത സുനിൽ എന്നിങ്ങനെ ഒരുപാട് നടീ നടന്മാരുണ്ടെങ്കിലും അയാളും ഞാനും തമ്മിൽ രവി തരകന്റെ സിനിമയാണു. രവി തരകന്റെ മാത്രം..! 

മനോഹരമായ ഗാനങ്ങൾ കൊണ്ട് ഔസേപ്പച്ചനും ഗംഭീര വിഷ്വലുകൾ ഒരുക്കി ജോമോനും ചിത്രത്തെ സമ്പന്നമാക്കി. സീരിയസ് പ്രമേയമായത് കൊണ്ട് തന്നെ ഇഴച്ചിലനുഭവപ്പെടാനുണ്ടായിരുന്ന സാധ്യതകൾ രഞ്ജൻ എബ്രഹാം എഡിറ്റിംഗ് ടേബിളിൽ വെച്ച് തന്നെ ഇല്ലാതാക്കി. സഞ്ജയ് ബോബി കൂട്ടു കെട്ടിനു ഇനി ആശ്വസിക്കാം. കാസനോവ എന്ന പാപക്കറ ഒരു പൊട്ടു പോലുമില്ലാതെ അവർ കഴുകി കളഞ്ഞിരിക്കുന്നു. അത്ര ബ്രില്യന്റ് ആയ തിരകഥയാണു ചിത്രത്തിനായി അവർ ഒരുക്കിയിരിക്കുന്നത്. 

അങ്ങനെ എല്ലാ ഘടകങ്ങളും നന്നായി ചേരുമ്പോഴാണു ഒരു സിനിമ നല്ല സിനിമയായി മാറുന്നത്. ഒരു നല്ല സിനിമ ചിലപ്പോൾ വിജയിക്കാതിരുന്നേക്കാം. എന്നാൽ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല. ഇനി പരാജയപ്പെടുന്നുവെങ്കിൽ  അതിനർത്ഥം അവ മികച്ചവയല്ല എന്നു തന്നെയാണു. ഇവിടെയാണു ലാൽ ജോസ് എന്ന സംവിധായകന്റെ പ്രസക്തി. മലയാള സിനിമയിൽ ഒരു നല്ല സിനിമയെ മികച്ച സിനിമയാക്കി മാറ്റാൻ കഴിവുള്ള വളരെ ചുരുക്കം ചില സംവിധായകരിൽ പ്രമുഖനാണു ലാൽ ജോസ്. തന്റെ കരിയറിലെ മറ്റൊരു പൊൻ തൂവലായി അയാളും ഞാനും തമ്മിൽ മാറുന്നത് കണ്ട് ലാൽ ജോസിനു സന്തോഷിക്കാം. ഒപ്പം അഭിമാനിക്കാം. കാരണം ഇത് എന്ത് കൊണ്ട് പൃഥ്വിരാജ് ? എന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണു. 

ഇന്നത്തെ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചാണോ അയാളും ഞാനും തമ്മിൽ ഒരുക്കിയിരിക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം കൊണ്ട് മാത്രമേ വിലയിരുത്താൻ സാധിക്കുള്ളു. എന്തായാലും ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല കാരണം പ്രേക്ഷകന്റെ പൾസ് ലാൽ ജോസിനെ പോലെ അടുത്തറിയുന്ന മറ്റേത് സംവിധായകനാണുള്ളത്..!!

*ചിത്രത്തിന്റെ പരസ്യത്തിൽ പറയുന്നത് പോലെ ഇതിന്റെ ആദ്യ രംഗം കഥാഗതിയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് കൊണ്ട് അത് നഷ്ടപ്പെടുത്താതിരിക്കുക.

ഹസ്ബന്റ്സ് ഇൻ ഗോവ


സത്യത്തിൽ ട്രിവാൻഡ്രം ലോഡ്ജ് കാണുക എന്ന ഉദ്ദേശത്തോടെയാണു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ആ സിനിമ കളിക്കുന്ന തിയറ്റര് പരിസരത്തെങ്ങും മരുന്നിനു പോലും ഒരാളും ഇല്ലാതിരുന്നത് സിനിമ കാണാൻ കൂടെ വന്നവരുടെ ഉത്സാഹം കെടുത്തി. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഹസ്ബന്റ്സ് ഇൻ ഗോവ കാണേണ്ടി വന്നു. അങ്ങനെ ഇന്ന് ഒരു പാഠം പടിച്ചു. നമ്മൾ ഏത് പടം കാണാൻ തിരുമാനിച്ചാണോ വരുന്നത് ആ പടം കാണുക അതല്ലങ്കിൽ ഇങ്ങനെ ഇരിക്കും. 

കുഞ്ഞളിയൻ എന്ന ലോകത്തോര എന്നു വെച്ചാൽ ലോക തറ സിനിമക്ക് ശേഷം സജി സുരേന്ദ്രനും കൂട്ടരും വളരെയധികം സമയവും യുടീവി പിക്ചേഴ്സിന്റെ വളരെയധികം പണവും ചിലവഴിച്ച് ഉത്കൃഷ്ഠ്രായ മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ച ഉദാത്ത സൃഷ്ടിയാണു ഹസ്ബ്ന്റ്സ് ഇൻ ഗോവ. ലാൽ,ആസിഫ് അലി, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരും റീമ, ഭാമ, രമ്യ നമ്പീശൻ പ്രവീണ എന്നിവർ അണി നിരക്കുന്ന ഒരു തട്ടുപൊളിപ്പൻ പടം. 

സജി സുരേന്ദ്രൻ മാറിയിട്ടില്ല, മാറാൻ ഉദ്ദേശവുമില്ല. പണ്ടത്തെപ്പോലെ തന്നെ..! ഭാര്യമാരുടെ ശല്യം സഹിക്കവയ്യാതെ ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തുന്ന 3 കൂട്ടുകാർ അവിചാരിതമായി ട്രെയിനിൽ വെച്ച് സണ്ണി (ലാൽ) കണ്ട് മുട്ടുകയും പിന്നീട് ലാലിന്റെ നേതൃത്തത്തിൽ ഗോവൻ ടൂർ അടിച്ച് പൊളിക്കുകയും അത് മൂലം ഉണ്ടാകുന്ന നൂലാമാലകളും പിന്നെ തെറ്റിദ്ധാരണകളും അങ്ങനെ അങ്ങനെ അങ്ങനെ കൃഷ്ണൻ പൂജപ്പുരയുടെ മറ്റൊരു ക്ലാസ്സിക്കൽ തിരകഥ.

.ഇന്ദ്രജിത്തും ജയസൂര്യയും തങ്ങളുടെ റോൾ നന്നാക്കിയപ്പോൾ ലാൽ പതിവ് നമ്പറുകളുമായി കയ്യടി നേടി. ആസിഫ് അലിയെ പച്ചാളം ഭാസിയുടെ അടുത്തേക്ക് വിടുന്നതായിരുക്കും സംവിധായകനു എളുപ്പം. നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ഇന്നസെന്റിന്റെ ടിടിആർ കഥാപാത്രം ഈ സിനിമയിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം മോഹൻലാലും സംഘവും അനശ്വരമാക്കിയ പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനവും.. ഈ ഗാനരംഗത്തിൽ ആസിഫ് അലിയും ജയസൂര്യയുമൊക്കെ ചുവട് വെക്കുന്നത് കാണമ്പോഴാണു മോഹൻലാൽ എന്ന നടന്റെ സ്ഥാനം എത്രമാത്രം ഉയരങ്ങളിൽ ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത്.

 ചുരുക്കിപ്പറഞ്ഞാൽ ഈ ജനുസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ആസ്വദിക്കാം. അല്ലാത്തവർക്ക് തിയറ്ററിൽ ബോറടിച്ച് മരിക്കാം. മല്ലു സിംഗും മായമോഹിനിയും വിജയിച്ച നമ്മുടെ നാട്ടിൽ.. റിലീസ് ചെയ്ത് 5 ആഴ്ച്ചകൾ പിന്നിട്ടിട്ടും 34 തിയറ്ററുകളിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രം കളിക്കുന്ന  ഈ കൊച്ച് കേരളത്തിൽ ഹസ്ബന്റ്സ് ഇൻ ഗോവയും വിജയിക്കും..! അൻപതാം ദിവസം പോസ്റ്റർ ഒട്ടിക്കുകയും ചെയ്യും സംശയം വേണ്ട..!!!!

Followers

 
Copyright 2009 b Studio. All rights reserved.