RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്


കഥ ഒരാളുടെ, തിരകഥ രണ്ട് പേരു ചേർന്ന്, സംഭാഷണം നാലാമത്തെ ആളുടെ വക. ഹോളിവുഡ് സെറ്റപ്പിലൊക്കെ അങ്ങനെയാണു. അതു കൊണ്ട് തന്നെ ഇത്തവണ മുയലു ചാവും എന്ന് ഉറച്ച് പ്രതീക്ഷിച്ചാണു ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട് കാണാൻ പോയത്. ഒരാളു തന്നെ രചന നിർവ്വഹിക്കുന്നതിനേക്കാൾ നല്ലതാണു ഒരുപാട് പേരുടെ ക്രിയേറ്റിവിറ്റി ചേർന്നാൽ എന്ന പൊതു തത്വം ഇവിടെ പാലിക്കപ്പെടുമെന്നുള്ളത് കൊണ്ട് ഒരിക്കലും ഒരു മോശം സിനിമ ആയിരിക്കില്ല ഇത് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.

 ഇങ്ങനെ ഒരു വിശ്വാസത്തിലും പ്രതീക്ഷയിലുമൊക്കെയാണു രാജീവ് കുമാർ ഇതിനു മുൻപ് സംവിധാനം ചെയ്ത മിക്ക സിനിമകളും ആദ്യ ദിവസങ്ങളിൽ തന്നെ പോയി കണ്ടിരുന്നത്. എന്നിട്ടും വീണ്ടും ഈ സിനിമയിൽ പ്രതീക്ഷ വെച്ചത് എന്തിനാണു എന്ന് ചോദിച്ചാൽ ഏത് സിംഹത്തിനും ഒരു ദിവസം വരും എന്നല്ലേ.. ഇനി ആ ദിവസം മിസ് ആകണ്ട എന്ന് കരുതിയാണു എന്നതാണു മറുപടി.

ഒൻപത് പേർ ഒരു ഫ്ലാറ്റിന്റെ ലിഫ്റ്റിൽ അകപ്പെടുന്നു. അതിൽ ലിഫ്റ്റ് ഓപ്പറേറ്ററുണ്ട്. സ്ഥലം സിറ്റി പോലീസ് കമ്മീഷ്ണറുണ്ട്, ഫ്ലാറ്റ് ഓണറും അയാളുടെ ഭാര്യയും ഉണ്ട്, ഫ്ലാറ്റിലെ താമസക്കാരായ 4 പേരുണ്ട് പിന്നെ ഒരു കൊച്ചു കുട്ടിയുമുണ്ട്. ലിഫ്റ്റിൽ നിന്ന് പുറത്ത് കിടക്കാനുള്ള അവരുടെ ശ്രമങ്ങൾക്കിടയിൽ അവരറിയുന്നു ലിഫ്റ്റിന്റെ മുകളിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട് കിടക്കുന്നുണ്ട്.

ബുദ്ധിമാനായ കമ്മീഷ്ണർ മനസ്സിലാക്കുന്നു ഈ ഒൻപത് പേരിൽ ഒരാളാണു കൊലയാളി എന്നു. ആരു എന്തിനു എങ്ങനെ ഈ മുന്നു ഉത്തരങ്ങളും ലിഫ്റ്റിന്റെ ഉള്ളിൽ വെച്ച് തന്നെ കണ്ട് പിടിക്കുന്നതാണു അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്തും കമ്മീഷ്ണറായി ഗണേഷും ഫ്ലാറ്റ് ഓണറായി ബൈജുവും ഭാര്യയായി രമ്യ നമ്പീശനും ഫ്ലാറ്റിലെ മറ്റ് താമസക്കാരായി പ്രതാപ് പോത്തൻ,രഞ്ജിത്ത് , ശ്രുതി , നന്ദു എന്നിവരും കൊല്ലപ്പെടുന്ന യുവതിയായി മേഘന രാജും വേഷമിടുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ചിലറ സസ്പെൻസുകൊണ്ടൊന്നും മലയാളി പ്രേക്ഷകരെ ഞെട്ടിക്കാനാവില്ല അതിനു ഒരു ഒന്നൊന്നര സാധനം തന്നെ വേണം പക്ഷെ സംഗതി പ്രകൃതി വിരുദ്ധമാവാനും പാടില്ല. കാരണം അങ്ങനെയായാൽ അങ്ങനെ ആയവൻ പോലും കൂവും അതാണു ഞങ്ങൾ മലയാളികളുടെ സദാചാരബോധം.  ഇതറിയാവുന്നത് കൊണ്ട് തന്നെ ഒരു സുരക്ഷിതമായ കളിയാണു സംവിധായകൻ ഈ ത്രിലിംഗ് സസ്പെൻസ് സിനിമയിൽ നടത്തിയിരിക്കുന്നത്.

പക്ഷെ ഇടവേള വരെ മികച്ച രീതിയിൽ പോകുന്ന സിനിമ ഇടവേള കഴിഞ്ഞുള്ള ഈ സേഫ് പ്ലേയിൽ മുക്കും കുത്തി താഴെ വീഴുകയാണു ചെയ്യുന്നത്. എങ്കിലും മലയാള സിനിമയിൽ പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ നടക്കുന്ന ഒരു കഥ  എന്ന നിലയ്ക്ക് വേണമെങ്കിൽ ഈ സിനിമ കാണാം.

ഷട്ടറിനകത്തും ലിഫ്റ്റിനകത്തും അകപ്പെടുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച്ചകൾ കണ്ട് കഴിഞ്ഞു സ്ഥിതിയ്ക്ക് അടുത്തത് ഇനി എന്താണാവോ എന്തോ.. ? കക്കൂസിനകത്തായിരിക്കുമോ.. ഹേയ് അതിൽ ഒരാൾ അല്ലേ വരു.. അല്ല സംഗതി ന്യൂജനറേഷനാക്കിയാൽ രണ്ടാളാക്കാം..!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.