RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വിഷുക്കാല സിനിമകൾ


മായമോഹിനി എന്ന സിനിമ ഏല്പിച്ച മാനസികാഘാതത്തിൽ നിന്ന് മുക്തമാവാൻ നാളുകൾ ഏറെ എടുക്കേണ്ടി വന്നത് കൊണ്ടാണു വിഷുക്കാല സിനിമകൾ എല്ലാം കണ്ടിട്ടും അതിനെ പറ്റി ഒരു അഭിപ്രായ പ്രകടനം നടത്താതിരുന്നത്. മായമോഹിനിക്ക് ശേഷം 5 വിഷു റിലീസുകൾ മലയാളത്തിലുണ്ടായി 22 ഫീമെയിൽ കോട്ടയം, കോബ്ര,ഗ്രാന്റ് മാസ്റ്റർ, മല്ലുസിംഗ് , ഡയമണ്ട് നെക്ലേസ് എന്നിവയാണു ആ ചിത്രങ്ങൾ. സാങ്കേതികമായി ഇക്കൊല്ലത്തെ വിഷു ചിത്രങ്ങളിൽ ഒന്നാമത് മായമോഹിനി തന്നെയാണു. കാരണം തിയറ്ററുകളിൽ ജനപ്രളയം സൃഷ്ടിക്കാൻ ആ ചിത്രത്തിനു കഴിഞ്ഞു. അതിപ്പോ നായകൻ വിരൂപനായാലും പടം മെഗാഹിറ്റായിട്ടുണ്ട് മമ്മൂട്ടിയുടെ മൃഗയ, ദിലീപിന്റെ തന്നെ കുഞ്ഞിക്കൂനൻ എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണു.


ഒരു ഹിജഡ വേഷം കെട്ടിയപ്പോൾ എങ്ങനെയുണ്ടായിരിക്കും എന്ന കൗതുകമാണു ഈ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. പക്ഷെ പോക്കിരിരാജ കണ്ട് കയ്യടിച്ച ചേട്ടൻ ഫാൻസിനും അനിയൻ ഫാൻസിനും ചൈനാടൗൺ കണ്ട് ആർപ്പുവിളിച്ച വിശ്വതാരത്തിന്റെ ഫാൻസിനും ഈ സിനിമയെ ഒരു തരിക്കു പോലും കുറ്റം പറയാൻ പറ്റില്ല. കാരണം മേല്പറഞ്ഞ രണ്ട് ചിത്രങ്ങളോടോപ്പം അല്ലെങ്കിൽ അവയേക്കാൾ മുൻപിൽ നിൽക്കുന്നതാണു ഈ ചിത്രം. അതു കൊണ്ട് തന്നെ വിഷു ബമ്പർ മായമോഹിനിക്ക് തന്നെ..!

മമ്മൂട്ടി നായകനായി ലാൽ സംവിധാനം ചെയ്ത കോബ്ര. പാമ്പുകളിൽ ഏറ്റവും വിഷമേറിയത് എന്ന വിശേഷണമാണു കോബ്രക്കുള്ളത് എന്നാൽ നമ്മുടെ സിനിമ കോബ്ര ഒരു നീർക്കോലിയാണു. ചുരുങ്ങിയ പക്ഷം അത്താഴം മുടക്കാനുള്ള വിഷമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. പക്ഷെ മായമോഹിനിയുമായി താരതമ്യം ചെയ്യുമ്പോൾ അശ്ലീല കോമഡികൾ ഇല്ലാത്തത് കോബ്രക്ക് നേട്ടമായി. ആ ഒരു നേട്ടമാണു സംവിധായകൻ ലാലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന പേരു നേടിയിട്ടും ഒരു മാസത്തോളം തിയറ്ററുകളിൽ തുടരാൻ കോബ്രക്ക് സഹായകമായത്.

അടുത്തത് ഗ്രാന്റ്മാസ്റ്റർ. മാടമ്പിക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. സസ്പെൻസ് ത്രില്ലറുകൾ എങ്ങനെ എടുക്കണമെന്ന് മലയാളത്തിൽ ഒരു ശൈലിയുണ്ട്. അത് തെറ്റിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ചുരുക്കം ചില സിനിമകളെ ഇവിടെ ഉണ്ടായിട്ടുള്ളു. അക്കൂട്ടത്തിൽ പെടുന്ന ഒരു സിനിമ ഇനിയും എത്ര കാലം കാത്തിരുന്നാലാണാവോ ഉണ്ണികൃഷ്ണനിൽ നിന്ന് കാണാൻ കഴിയുക. തന്റെ മുൻ പോലീസ് ചിത്രങ്ങളായ ഐ ജിയിൽ ത്രില്ലറിൽ നിന്നുമൊക്കെ ഒരുപാട് ദൂരം സംവിധായകൻ മുന്നേറിയിട്ടുണ്ട് എന്നാല് ഈ രണ്ട് സിനിമകളുടെയും നിലവാരം എന്തായിരുന്നുവെന്നും അതിൽ നിന്ന് എത്ര ദൂരം മുന്നേറിയാലും എവിടെയൊക്കെ എത്താം എന്നതിനെ പറ്റിയും പ്രേക്ഷകർക്ക് തന്നെ ഊഹിക്കാവുന്നതല്ലേ ഉള്ളു. അത് തന്നെയാണു ഇവിടെയും സംഭവിച്ചിരിക്കുന്നത്.മോഹൻലാലിന്റെ അതിമനോഹരമായ പ്രകടനമാണു ഗ്രാന്റ്മാസ്റ്ററിൽ എന്നൊക്കെ പല വിശേഷണങ്ങളും പലയിടത്തായി കേട്ടതാണു. സത്യത്തിൽ മുൻ ചിത്രങ്ങളിലെ പരിതാപകരമായ റോളുകളിൽ ലാലിനെ കണ്ട് വിഷമിച്ച ആരാധകർക്ക് സീരിയസായി ഡയലോഗ് പറയുകയും വളിപ്പ് തമാശകളും സ്ത്രീകളെ പറ്റി അശ്ലീല കമന്റുകളും പറയാതിരിക്കുകയും ചെയ്യുന്ന ലാലിനെ സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ഒരു തരം ഉന്മാദാവസ്ഥ. അങ്ങനെ ഒരു അവസ്ഥയിൽ ഈ സിനിമ മലയാള സിനിമയിലെ നവ ജനറേഷൻ ക്രൈം ത്രില്ലർ ആണെന്നും ഹോളിവുഡ് സിനിമകളെ വെല്ലുന്ന ടേക്കിംഗ്സ് ആണെന്നുമൊക്കെ തോന്നിപോയേക്കാം സ്വാഭാവികം. സത്യം സത്യമായി അറിയണമെങ്കിൽ തിയറ്ററിൽ പോയി പടം കാണുക. ഊതീ വീർപ്പിച്ച ബലൂൺ എന്നാൽ എന്താണെന്ന് അപ്പോൾ മനസ്സിലാക്കാം. ഉള്ളിൽ വെറും കാറ്റ്..!!

പോക്കിരിരാജയ്ക്കും സീനിയേഴ്സിനും ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം മല്ലു സിംഗ്. കുഞ്ചാക്കോ ബോബൻ ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രം കണ്ടില്ല എന്നു വെച്ചാൽ ഒരു കുഴപ്പവുമില്ല. ഇനി കണ്ടാലും ഒരു ചുക്കും വരാനില്ല. യാതൊരു പുതുമയില്ലാത്ത സബ്ജക്ടും യാതൊരു വിധത്തിലും ജനത്തെ ചിരിപ്പിക്കാത്ത കോമഡി നമ്പറുകളുമായി വന്ന് ജനത്തെ തിയറ്ററിലെത്തിക്കുക്ക എന്ന ദൗത്യം നിർവ്വഹിച്ച വൈശാഖ് അണ്ണാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു നിങ്ങളാളു പുലി തന്നെ കേട്ടാ..!!

ഏകദേശം ഒരു 10 വർഷം മുൻപാണു വളരെ പ്രതീക്ഷയോടെ ഒരു സിനിമ തിയറ്ററിലെത്തി. എന്നാൽ എല്ലാ പ്രതീക്ഷകളെയും അപ്പാടെ തെറ്റിച്ച് പടം ബോക്സോഫീസിൽ മൂക്കും കുത്തി വീണു. അണിയറയിൽ പ്രവർത്തിച്ചത് വമ്പന്മാരായത് കൊണ്ട് പഴിമുഴുവൻ കേട്ടത് നായകനായിരുന്നു. അഭിനയത്തിന്റെ എ ബി സി ഡി അറിയാത്ത ഇവനെയൊക്കെ പാടത്ത് കോലം കുത്തി നിർത്താൻ കൊള്ളാം എന്ന് പറഞ്ഞ് മലയാള സിനിമയും സിനിമ പ്രേക്ഷകരും അന്ന് ആ നടനെ പടിയിറക്കി വിട്ടു. വർഷങ്ങൾക്ക് ശേഷം ആ നടൻ കരുത്തോടെ തിരിച്ച് വന്നു. മലയാളികളുടെ നിലവിലെ നായക സങ്കല്പങ്ങളെ പാടെ തകർത്ത് കഷണ്ടി കയറിയ മുടിയും സിക്സ്പാക്ക് ഇല്ലാത്ത ശരീരവുമായി ആ നടൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി യാതൊരു താരജാഡകളുമില്ലാതെ നടനല്ല സിനിമയാണു ആഘോഷിക്കപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ..!

22 ഫീമെയിൽ കോട്ടയം ഒരു നായിക പ്രധാന്യമുള്ള സിനിമയാണു എന്നാൽ ആ നായികയ്ക്ക് പ്രധാന്യമേറുന്നത് അതിലെ പ്രതിനായക വേഷത്തിലെത്തുന്ന ഫഹദിന്റെ അഭിനയ മികവ് കൂടി കൊണ്ടാണു. ഒരോ സിനിമയും ഒരോ സന്ദേശങ്ങളാണു എന്നൊക്കെ പറയാറുണ്ട്. എന്നാൽ സിനിമ കണ്ട് കഴിഞ്ഞ് ആ സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തുകയും പ്രയോഗിക്കുകയൊന്നും അധികമാരും ചെയ്യാറില്ല. 22 ഫീമെയിൽ ഇനിയും കാണാത്തവരോട്... ഈ സിനിമയുടെ ക്ലൈമാക്സ് സീൻ കണ്ട് ഞങ്ങളുടെ കൂട്ടത്തിലൊരുത്തൻ ബോധം കെട്ട് വീണു. സിനിമയിലെ വില്ലനായ സിറിളിന്റെതു പോലൊരു അനുഭവം തനിക്കുമുണ്ടായാല്ലത്തെ അവസ്ഥ ഭാവനയിൽ കണ്ടതാണു ആ കള്ളക്കാമുകന്റെ ബോധം കെടലിനു കാരണം. വഞ്ചിക്കപ്പെടലുകൾക്ക് പ്രതികാരം ചെയ്യാൻ പെണ്ണൊരുമ്പെട്ടാൽ പിന്നെ ട്യുബും കൊണ്ട് നടക്കേണ്ടി വരും, ആദ്യമൊരു ബുദ്ധിമുട്ടൊക്കെ കാണും പിന്നെ അത് ഒരു ശീലമായിക്കൊള്ളും. ഹാറ്റ്സ് ഓഫ് യു ആഷിക്ക് അബു..!!


അറബി കഥ പറഞ്ഞത് ഗൾഫിലെ സാധാരണക്കാരന്റെ കഥയാണെങ്കിൽ ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് പറയുന്നത് അവിടുത്തെ ജീവിതം ആഘോഷമാക്കി മാറ്റുന്ന മലയാളി യുവാക്കളുടെ കഥയാണു. ഫഹദ് ഫാസിലിന്റെ വണ്മാൻ ഷോ. കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. കാരണം ഈ നടനിൽ നിന്നും ഇനിയും ഇതിലും വലുത് മികച്ചത് വരാനിരിക്കുന്നതേയുള്ളു. ഈ ഒരൊറ്റ ചിത്രം കൊണ്ട് സെവൻസ് എന്ന പാതകത്തിന്റെ മുഴുവൻ പാപക്കറയും ഇക്ബാൽ കുറ്റിപ്പുറം കഴുകി കളഞ്ഞിരിക്കുന്നു. സ്ത്രീ പ്രേക്ഷകരെ കൊണ്ട് വരെ കയ്യടിപ്പിച്ച ക്ലൈമാക്സ് സീൻ ഒരുക്കിയതിൽ ലാൽ ജോസിനു അഭിമാനിക്കാം.

അമാനുഷികതകളില്ലാത്ത സംഘട്ടനങ്ങളില്ലാത്ത നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത സീനുകൾ കുത്തിനിറച്ചിട്ടില്ലാത്ത ഇതു പോലത്തെ സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടാക്കട്ടെ, അതിന്റെ വിജയവും പരാജയവും അന്തിമമായി തിരുമാനിക്കുന്നത് പ്രേക്ഷകൻ തന്നെയാണു പക്ഷെ ഒന്നുണ്ട്. ഒരു മോശം സിനിമ ചിലപ്പോൾ വിജയമായേക്കാം ഒരു നല്ല സിനിമ ചിലപ്പോൾ പരാജയമായേക്കാം. എന്നാൽ ഒരു മികച്ച സിനിമ ഒരിക്കല്ലും പരാജയപ്പെടുന്നില്ല. ഇനി അഥവ പരാജയപ്പെടുന്നുവെങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു..!!!

1 comments:

Anonymous said...

ഒരു ഹിജഡ വേഷം കെട്ടിയപ്പോൾ എങ്ങനെയുണ്ടായിരിക്കും എന്ന കൗതുകമാണു ഈ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം :)

Followers

 
Copyright 2009 b Studio. All rights reserved.