RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വില്ലരിൽ വില്ലൻ..


നല്ല ഒരു വില്ലനെ മലയാള സിനിമയിൽ കണ്ട കാലം മറന്നു. അവസാനമായി ഒരു മികച്ച വില്ലൻ മലയാള സിനിമയിൽ ഉണ്ടായത് ഭരത് ചന്ദ്രനോട് ഏറ്റു മുട്ടിയ ഹൈദരാലിയാണു. മോഹൻലാലിനെ ചിലയിടങ്ങളിൽ ഓർമിപ്പിക്കുമെങ്കിലും അവിസ്മരണീയമായ പ്രകടനത്തിലൂടെ ആ വില്ലനെ അവതരിപ്പിക്കാൻ സായ്കുമാറിനു സാധിച്ചു. അതിനെ മറികടക്കുന്ന പ്രകടനം കാഴച്ച വെച്ചതു കൊണ്ടാണല്ലോ ഭരത് ചന്ദ്രൻ IPS മെഗാഹിറ്റ് ആയതും സുരേഷ് ഗോപി തിരിച്ചു വന്നതും. ഒട്ടുമിക്ക സിനിമകളിലും നായകൻ - വില്ലൻ പോരാട്ടങ്ങൾ തന്നെയാണു കഥ തന്തു. അവസാനം വില്ലനെ കീഴ്പ്പെടുത്തി നായകൻ വിജയിക്കുന്നിടത്താണു സിനിമ അവസാനിക്കുന്നത്. പക്ഷെ ഈ തരത്തിലുള്ള സിനിമകൾ വിജയിക്കണമെങ്കിൽ വില്ലൻ പ്രേക്ഷകരുടെ മനസ്സിനെ ആദ്യം കീഴ്പ്പെടത്തണം എങ്കിലേ ആ വില്ലനെ തോല്പ്പിക്കുന്ന നായകനെ കാണികൾ അംഗീകരിക്കു. മലയാളത്തിൽ പഴയകാലത്ത് ഒരുപാട് വില്ലന്മാരുണ്ടായിട്ടുണ്ട്. കണ്ണുരുട്ടിയും അട്ടഹസിച്ചും പേടിപ്പിച്ചിരുന്ന വില്ലന്‍മാര്‍. എന്നാല്‍ പുതിയ കാലത്തേക്ക് വന്നപ്പോള്‍ വില്ലന്മാരിലും മാറ്റങ്ങള്‍ വന്നു. ഒരു വിജയിച്ച സിനിമയിലെ നായകന്റെ കഥാപാത്രത്തിന്റെ പേരു മാത്രമല്ല വില്ലന്റെ പേരും എന്നും ഓർമിക്കപ്പെടും. ന്യു ദല്‍ഹിയിലെ ശങ്കർ, ആവനാഴിയിലെ സത്യ രാജ്,രാജവിന്റെ മകനിലെ കൃഷ്ണദാസ്, ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, കമ്മീഷണറിലെ മോഹൻ തോമസ്,ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ്, ഇന്ദ്രജാലത്തിലെ കാര്‍ലോസ് , കീരീടത്തിലെ കീരിക്കാടൻ ജോസ്, ആറാം തമ്പുരാനിലെ കൊള്ളപുള്ളി അപ്പൻ, നരസിംഹത്തിലെ മണപ്പിള്ളി പവിത്രൻ, പത്രത്തിലെ വിശ്വനാഥൻ ഇവരെല്ലാം നായകനോള്ളം പ്രശസ്തി നേടിയ വില്ലന്മാർ ആയിരുന്നു . എന്നാൽ ഇന്നത്തെ മലയാള സിനിമയിൽ, താരധിപത്യം കൊടിക്കുത്തി വാഴുന്ന ഈ കാലത്ത് ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. നായകന്റെ ഇടി കൊള്ളാനും കിടിലൻ ഡയലോഗുകൾ കേട്ട് വിയർത്ത് നില്ക്കാനുമുള്ള ഒന്നായി മാറിയിരിക്കുന്നു മലയാള സിനിമയിലെ വില്ലന്മാർ. അടുത്ത കാലത്ത് വരെ സ്ഥിരം വില്ലനായിരുന്നത് സായ് കുമാർ ആയിരുന്നു. എന്നാൽ ഇപ്പോഴുള്ള സിനിമകളിൽ എല്ലാം സിദിഖ് ആണു ഇത് ഏറ്റെടുത്തിരിക്കുന്നത്. യുവ താരങ്ങളുടെ സിനിമകളിലും നല്ല വില്ലൻ കഥാപാത്രങ്ങളുടെ കുറവ് കാണുന്നുണ്ട്. മീശമാധവനിലൂടെ ഇന്ദ്രജിത്ത് പ്രതീക്ഷയുണർത്തിയെങ്കിലും പിന്നിട് അദ്ദേഹം സ്വഭാവ നടനായി മാറുകയാണു ഉണ്ടായത്. അല്ലെങ്കിലും ഹീറോയിസത്തിനു വേണ്ടി മാത്രം എഴുതപ്പെടുന്ന സിനിമകളിൽ നായകന്‍റെ കൈ കൊണ്ടാല്‍ ഉടനെ വായുവിലേക്ക് പറക്കുന്ന വേഷം അഭിനയിക്കാൻ, കഴിവുള്ള ഒരു നടനും തയ്യാറാവും എന്ന് കരുതുന്നില്ല. 2005 ലെ ഹൈദരാലിക്കു ശേഷം ഒരു ദിഗംബരനും രൗദ്രത്തിലെ സേതുവും മാത്രമേ ഉണ്ടായുള്ളു മലയാള സിനിമയിൽ എന്നറിയുമ്പോഴാണു നഷ്ടപ്പെടുന്ന പ്രതിനായകന്റെ പ്രസക്തി നമ്മൾ മനസിലാക്കേണ്ടത്. കരുത്തില്ലാത്ത വില്ലൻ അതുപോലെയുള്ള നായകനെ തന്നെയാണു സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് നായകനോടൊപ്പം നില്ക്കുന്ന പ്രതിനായകനെ സൃഷ്ടിക്കാൻ സിനിമക്കാർ തയ്യാറായാൽ യുവ നടന്മാരിൽ ശക്തമായ നായകന്മാർ ഇനിയും മലയാള സിനിമയിൽ ഉണ്ടാവും.ഇത് മറ്റൊരു ഇന്ദുചൂണ്ടനെ സൃഷ്ടിക്കാൻ വേണ്ടിയല്ല. കിരീടത്തിലെ സേതുമാധവനും വില്ലനെ ജയിച്ചവനായിരുന്നു.. നമ്മുക്ക് കാത്തിരിക്കാം നായകനെ യഥാര്‍ത്ഥ നായകന്‍ ആക്കുന്ന വില്ലന്‍ വേഷങ്ങൾക്കായ് ...

*
നായകനും പ്രതിനായകനും ഒരാൾതന്നെ ആകുന്ന കൃത്യങ്ങള്‍ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.

3 comments:

Vinu said...

അതു കൃത്യത്തിൽ മാത്രമല്ല. ബൽറാം vs താരാദാസിലും ഉണ്ടായിരുന്നു

Anonymous said...

ധ്രുവത്തിലെ ഹൈദരെ ഉൾപ്പെടുത്തിയില്ലല്ലോ...

Anonymous said...

മൂണ്ടക്കല്‍ ശേഖരന്റെ തലയെടുപ്പ് വേറാര്‍ക്കുമില്ല. ദേവാസുരത്തിലെ അവസാന സീനുകളില്‍ ഒന്നു തിരിച്ചടിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന വില്ലന്‍. എങ്കില്‍ കഥ വേറൊന്നാകുമായിരുന്നു. സിനിമയില്‍ പലേടത്തും നായകനു അതിജീവിക്കാന്‍ പ്രയാസമാവും എന്ന തോന്നലുളവാക്കുന്നുണ്ട്. ആ വില്ലപ്രഭാവം തന്നെയാണൊരു രണ്ടാം ഭാഗത്തിലേക്കു സിനിമയെ നീട്ടിയതും. രണ്ടാം സ്ഥാനത്ത് കീരിക്കാടന്‍ തന്നെ. ഇടക്ക് വെച്ച് നഷ്ടപ്പെട്ട, ഡയലോഗ്ഗുകള്‍ കിട്ടാതെ പോയ വില്ലന്‍ ബാബുരാജാണ്. ഇന്ദ്രനു സമയം ബാക്കി ധാരാളമുണ്ട്

Followers

 
Copyright 2009 b Studio. All rights reserved.