RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ചിലപ്പോ അത് ശരിയായിരിക്കും..


ഒരാൾ ഒരു മോശമായ കാര്യം ചെയ്തു എന്ന് പറയാൻ അത് ചെയ്യുന്നത് നേരിട്ട് കാണുകയൊന്നും വേണ്ട. ആരെങ്കിലും പറഞ്ഞ് കേട്ടതായാലും മതി. പക്ഷെ നമ്മളോട് ഇത് പറയുന്ന ആൾ അത് കണ്ടതായിരിക്കണം ചുരുങ്ങിയ പക്ഷം അയാളോട് ഇതു പറഞ്ഞ ആളെങ്കിലും.... ഇതിവിടെ ഇപ്പം എന്തിനു പറഞ്ഞു എന്ന് ചോദിച്ചാൽ ഒരു കാര്യവുമില്ല. ചുമ്മാ ഇരിക്കട്ടെന്നെ... ഇനി ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കാര്യം പറയാം. മലയാളത്തിലെ ഒരു മികച്ച അഭിനേതാവാണു ഇതിലെ കേന്ദ്ര ബിന്ദു.മറ്റാരുമല്ല സാക്ഷാൽ ശ്രീനിവാസൻ തന്നെ. അദ്ദേഹം അഭിനേതാവ് മാത്രമല്ല തിരകഥാകൃത്തും സംവിധായകനും കൂടിയാണല്ലോ. അഭിനയിക്കാതെ വേണ്ടെന്ന് വെച്ച 500 വേഷങ്ങളാണു ഞാൻ മലയാള സിനിമക്ക് നല്കിയ സംഭാവന എന്ന് പറഞ്ഞിട്ടുള്ള ശ്രീനിവാസൻ സത്യത്തിൽ ഒരു സംഭവം തന്നെയാണു. പക്ഷെ ശ്രീനിവാസനെ പറ്റി പലപ്പോഴായി കേൾക്കുന്ന ഒരു ആരോപണം ശ്രീനിവാസൻ മറ്റു പലരുടെയും കഥകൾ മോഷ്ടിച്ച് സിനിമയാക്കി പേരെടുക്കുന്ന ഒരാളാണു എന്നാണ് . നാടോടിക്കാറ്റ് മുതല്ക്കെ ഈ വിവാദം ഉണ്ടായിരുന്നു. പിന്നെ കഥ പറയുമ്പോൾ, അതു കൂടാതെ സാഹിത്യകാരൻ അപ്പൻ സാറിന്റെ കൃതികളിലെ വരികൾ സംഭാഷണങ്ങളായി ഉപയോഗിച്ചു തുടങ്ങി ഒരുപാട്. ഇതിൽ ഏറ്റവും അവസാനമായി വന്നിരിക്കുന്ന ഒരു പരാതി ഒരു നാൾ വരും എന്ന സിനിമയുടെ കഥയെ സംബന്ധിച്ചാണു. മുക്കം സ്വദേശിയായ വിജയൻ എന്ന ഒരു അധ്യാപകനാണു ഇതുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ തിരകഥ ശ്രീനിവാസനെ കേൾപ്പിച്ചെന്നും ഇത് പോരാ എന്ന് പറഞ്ഞ് തിരികെ അയക്കുകയും പിന്നീട് ഇതേ കഥ സിനിമയാക്കുകയും ചെയ്തു എന്നാണു പരാതിയിൽ പറയുന്നത്. ഈ കഥ എന്റെ കളിവീടുകൾ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കേട്ട കോടതി ഈ സിനിമ റിലീസ് ചെയ്യുന്നത് തടയുകയും ചെയ്തു. സിനിമയെയും ശ്രീനിവാസനെയും ഒരുപാട് ഇഷ്ടപ്പെടുന്നവർ എന്ന നിലക്ക് ഇതിൽ ഞങ്ങളുടെ നിലപാട് ഇതാണു. ഒരുനാൾ വരും എന്ന സിനിമയും എന്റെ കളി വീടുകൾ എന്ന കഥയും, ഇത് രണ്ടും ഞങ്ങൾ കാണാത്തത് കൊണ്ട് ഈ ഒരു കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല. (ഇപ്പോൾ ആദ്യത്തെ സെന്റ്ൻസിന്റെ ഗുട്ടൻസ് പിടി കിട്ടി കാണുമല്ലോ) പക്ഷെ ഒരു കാര്യം ഞങ്ങൾക്ക് പറയാൻ സാധിക്കും. സിനിമാ ഫീൽഡിൽ നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു.. അല്ലെങ്കിൽ എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . റെജിസ്റ്റർ ചെയ്താലും കഥയുടെ ത്രഡ് കിട്ടി കഴിഞ്ഞാൽ പശ്ചാത്തലം മാറ്റി കൊണ്ട് ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കൾ ഉള്ള സ്ഥലമാണു സിനിമ. അതു കൊണ്ടല്ലേ ഞങ്ങൾ ആരുടെയും അടുത്ത് കഥ പറയാൻ പോവാത്തത്. അങ്ങിനെ ഞങ്ങളുടെ ചിലവിൽ ആരും ചുളിവിൽ ആളാവണ്ട. നാടോടിക്കാറ്റിന്റെ കാര്യം പറയുകയാണെങ്കിൽ അത് സിദ്ദിഖ് ലാലിന്റെ കയ്യിൽ നിന്ന് ചൂണ്ടിയതാണു എന്ന ഒരു പ്രചരണം ഉണ്ടായിരുന്നു. സിദ്ദിഖ് ഈ അടുത്ത കാലത്ത് ഇതു പറയുകയും ചാനലിൽ ഫ്ലാഷ് ആയി വരികയും ചെയ്തു. പക്ഷെ വിവാദങ്ങൾക്ക് നില്ക്കതെ ലാൽ ഇതിനെ തണുപ്പിച്ച് ഇലാതാക്കി. അതുകൊണ്ട് തന്നെ അതിൽ ശ്രീനിവാസൻ കഥ മോഷ്ടിച്ചോ എന്ന് പറയാൻ ആർക്കും പറ്റില്ല. പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമ. അത് തന്റെ കഥ മോഷ്ടിച്ചതാണു എന്ന് പറഞ്ഞ് ഒരാൾ വന്നപ്പോൾ ശ്രീനിവാസനും സമ്മതിച്ചതാണു ഈ കഥ മോഷ്ടിച്ചത് തന്നെ ആണു പക്ഷെ അത് പരാതിക്കാരന്റെ കഥയിൽ നിന്നല്ല മഹാഭാരത കഥയിൽ നിന്നുമാണു എന്ന്. ചിലപ്പോൾ വ്യാസന്‍ പരാതിക്കാരന്റെ കഥ അടിച്ചുമാറ്റിയതാവും എന്ന ഒരു സന്ദേഹവും അന്ന് ശ്രീനിവാസൻ പ്രകടിപ്പിച്ചു. അപ്പോളിതിലും കുറ്റം പറയാൻ പറ്റില്ല. പുരാണ കഥ അടിച്ചു മാറ്റി സാക്ഷാൽ മണിരത്നം വരെ സിനിമ ചെയ്യുന്നു പിന്നെയാണു പാവം ഒരു ശ്രീനിവാസൻ. അത് കഴിഞ്ഞ് അപ്പൻ സാറിന്റെ കൃതികളിൽ നിന്ന് വരികൾ എടുക്കുന്നു എന്ന കാര്യം അത് ശ്രീനിവാസൻ തുറന്ന് പറഞ്ഞതാണു. പണ്ട് ഒന്നോ രണ്ടോ വരികളായിരുന്നു എടുത്തിരുന്നത്. ഇപ്പോള്‍ ഒരു പാരഗ്രാഫ് മുഴുവൻ എടുത്തപ്പോഴാണു എല്ലാവരും അറിഞ്ഞത് എന്ന്‍. ഈ വിവരത്തിനു കടപ്പാട് കെ.ആർ മീരയുടെ മറുവാക്ക് എന്ന ബ്ലോഗിൽ വന്ന ഒരു പോസ്റ്റാണു. ഇതിനെ പറ്റി ഇതിൽ വായിച്ച അറിവു മാത്രമേ ഉള്ളു എന്നത് കൊണ്ട് ഇതിലും ഞങ്ങൾ മൗനം പാലിക്കുന്നു. ശ്രീനിവാസന്റെ തന്നെ ഉദയനാണു താരത്തിലെ കഥാപാത്രം പറയുന്ന പോലെ മാങ്ങകൾ ഒരുപാട് ഉള്ളതു കൊണ്ടാവാം കല്ലുകള്‍ കൂടുതൽ വരുന്നത്. പക്ഷെ എറിയുന്നവന്റെ കൈ കടയുന്നതല്ലാതെ ഒരൊറ്റ മാങ്ങ പോലും വിഴുന്നുമില്ല. ഇനി ശ്രീനിവാസനെ പറ്റി ശരിയാവാൻ സാധ്യത ഉള്ള ഒരു മോഷണ കഥ പറയാം. പണ്ട് അമേരിക്ക അമേരിക്ക എന്ന സിനിമയുടെ ഷൂട്ടിംഗിനു അവിടെ ചെന്നപ്പോൾ അതിന്റെ തിരകഥ കളഞ്ഞു പോവുകയും അത് കയ്യിൽ കിട്ടിയ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അതു വെച്ചാണു ജുറാസിക് പാർക് പിടിച്ചത് എന്നുമാണു പറയപ്പെടുന്നത്. ശ്രീനിവാസന്റെ ഒരു പ്രതിഭ വെച്ച് നോക്കുമ്പോൾ ഇത് ചിലപ്പോൾ ശരിയായിരിക്കാം..

*വിയറ്റ്നാം കോളനി അടിച്ചു മാറ്റി അവതാർ ആക്കാമെങ്കിൽ അമേരിക്ക അമേരിക്ക ജുറാസിക് പാർക്ക് ആയി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.
സ്വന്തമായി കഥയുണ്ടാക്കി അത് തിരകഥയാക്കി സിനിമയാക്കാൻ സ്പില്‍ബര്‍ഗ് ആര് ശ്രീനിവാസനോ....????

11 comments:

അപ്പൂട്ടൻ said...

കഥയടിച്ചുമാറ്റി എന്ന ആരോപണം വന്നാൽ അതിൽ നിന്നും ഊരാൻ വേറെ കഥയുണ്ടാക്കാനും വേണം ഭാവന.

ശ്രീ said...

കുറച്ചെന്തെങ്കിലും സത്യം കാണാതിരിയ്ക്കില്ല എന്നാണ് തോന്നുന്നത്.

Vinu said...

‘ശ്രീനിയെട്ടനെ പറ്റി കേല്കുമ്പോൾ ഇതൊകെ സത്യമണൊ എന്നൊരു സംശയം...വടക്കു നോക്കി യന്ത്രത്തിലെ ദിനെശനെ പൊലെ’

shaji.k said...

കുറെ കൊല്ലമായില്ലേ പ്രതിഭ ഭാവന എല്ലാം വറ്റി വരണ്ടു പോകില്ലേ അപ്പോള്‍ പിടിച്ചു നില്ക്കാന്‍ കുറച്ചൊക്കെ അടിച്ചു മാറ്റല്‍ വേണ്ടിവരും. എന്തായാലും കഥ അടിച്ചു മാറ്റിയാലും നല്ല തിരകഥ ഉണ്ടാക്കാനുള്ള കഴിവുണ്ട് ശ്രീനിവാസന് അത് സമ്മതിക്കാതെ വയ്യ.

Anonymous said...

സ്വന്തമായി കഥയുണ്ടാക്കി അത് തിരകഥയാക്കി സിനിമയാക്കാൻ സ്പില്‍ബര്‍ഗ് ആര് ശ്രീനിവാസനോ....????

b Studio said...

thank for comments.
മോഷണമാണെങ്കിലും അത് കൊച്ചുണിയാണു ചെയ്തത് എന്ന് കേൾക്കാൻ ഒരു രസമുണ്ട്.

ഷാജി said...

ഹ ഹ കായംകുളം കൊച്ചുണ്ണി അല്ലേ, സത്യസന്ധനായ കള്ളന്‍ !!

കെ പി അപ്പന്‍റെ അടിച്ചുമാറ്റിയത് സമ്മതിച്ചിട്ടുണ്ട്.ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല.വലിയ വലിയ ആളുകളുടെ മോഷ്ടിക്കുന്നത് സമ്മതിക്കും. ചെറിയ ആളുകളുടെ മോഷ്ടിക്കുന്നത് സമ്മതിച്ചാല്‍ ഇപ്പോഴുള്ള ബുദ്ധിജീവി അഹങ്കാരം പോവില്ലേ. നമുക്ക് നോക്കാം എന്താവും എന്ന്.

Typist | എഴുത്തുകാരി said...

സിനിമാരംഗമല്ലേ, ഒന്നും വിശ്വസിച്ചൂടാ, എല്ലാം നടക്കും.

. said...

വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമാളയും ഉദയനാണ് താരവും ചെയ്ത ശ്രീനിക്ക് ആശയ ദാരിദ്ര്യമോ....?

Pottichiri Paramu said...

ഇതു സത്യമാണോ??? ആര്‍ക്കറിയാം...

ഒഴാക്കന്‍. said...

ശ്രീനിവാസനും ജീവിക്കണ്ടേ എന്‍റെ ഇഷ്ട്ടാ :)

Followers

 
Copyright 2009 b Studio. All rights reserved.