RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം
Showing posts with label Honebee. Show all posts
Showing posts with label Honebee. Show all posts

ഹണിബീ


സത്യത്തിൽ എന്താണു ന്യൂജനറേഷൻ സിനിമ..?? എങ്ങനെ ആയിരിക്കണം ന്യൂജനറേഷൻ സിനിമ..? എന്താണു ന്യൂജനറേഷൻ സിനിമകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് തുടങ്ങിയ കൂതറ ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നും തന്നെ ഇവിടെ ചോദിക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് ഒരു ചെറിയ സങ്കടം പങ്കു വെയ്ക്കുകയാണു ഇവിടെ.. !

സമയം കളയാൻ വേണ്ടി പോസ്റ്റർ കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നിയ പുതിയ പിള്ളാരു അഭിനയിക്കുന്ന പടത്തിനു കയറിട്ട് , കേട്ടാൽ കേൾക്കുന്നവന്റെ തൊലി (ഒറ്റയ്ക്കല്ലങ്കിൽ) ഉരിഞ്ഞു പോകുന്ന തരത്തിലുള്ള അശ്ലീല തമാശയോ ക്രിയയോ കാണിച്ചത് കണ്ട് നമ്മ ഒന്ന് മുഖം ചുളിച്ചാൽ അപ്പ പറയും ഇതേ സംഗതി ന്യൂജനറേഷനാ.. ഇങ്ങളെ പോലെയുള്ള ഓൾഡ് ജനറേഷൻസിനു പറ്റിയതല്ല.. എന്നാൽ പിന്നെ കുറച്ച് റിലാക്സ് ആവാം എന്ന് കരുതി കോമഡി പടത്തിനു കയറിയാലോ.. അവിടെ കാണിക്കുന്ന അവിഞ്ഞ തമാശ മിമിക്രികൾ കണ്ട് നമ്മൾ മാത്രം ചിരിക്കാതെ ഇരുന്നാൽ അപ്പഴും പറയും ദാണ്ടെ ഒരു ബുദ്ധി ജീവി വന്നിരിക്കുന്നു.. ബുജികൾ പ്ലീസ് സ്റ്റേ എവേ... അവിടെയും നമ്മക്ക് രക്ഷയില്ല.

അങ്ങനെ വന്നപ്പോൾ അവസാനം ഒരു കൺക്ലൂഷനിലെത്തി. പ്രശ്നം സിനിമയുടെതല്ല. കാണുന്ന ആളിന്റെതാണു. ന്യൂജനറേഷനെ ന്യൂജനറേഷൻ ആയിട്ടും ,കോമഡിയെ കോമഡി ആയിട്ടും കാണാൻ പഠിക്കണം എന്നാലേ ഇന്നത്തെ കാലത്ത് രക്ഷയുള്ളു. ഈ ഒരു കടുത്ത തിരുമാനമെടുത്തിട്ടാണു ഹണിബീ എന്ന പടം കാണാൻ വേണ്ടി പോയത്. ആസിഫ് അലി എന്ന നടന്റെ മുഖം കാണുമ്പോൾ അസുരവിത്തും ഉന്നവും കൗബോയുമെല്ലാം(ആ ദുരന്തവും സംഭവിച്ചു) തികട്ടി വരുന്നുണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ റെക്കോർഡ് ഉള്ള സിനിമക്കാരനായ ലാലിന്റെ മകൻ ജൂനിയർ ലാൽ അഥവ ലാൽ ജൂനിയർ ആദ്യമായി സംവിധാനിക്കുന്ന ഈ സിനിമയിൽ ഒരു ചെറിയ വെടിമരുന്നിനുള്ള കോപ്പ് ഉണ്ടാവും എന്ന അടിയുറച്ച ഉലയാത്ത വിശ്വാസത്തിന്റെ പുറത്താണു തിയറ്ററിന്റെ അകത്തേക്ക് കയറിയത്.

അങ്ങനെ പടം തുടങ്ങി. ലാൽ ജുനിയർ എന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അമേരിക്കയിലോ മറ്റോ പഠിച്ചിട്ടുണ്ട് എന്നാണു കേട്ടവിവരം. അവിടെ വെച്ച് ജീൻ പോൾ ലാൽ എന്ന ഇദ്ദേഹം ഏതോ ഒരു ഇംഗ്ലീഷ് പടം കണ്ടിട്ടുണ്ടാവാനാണു സാധ്യത. ആ ഇംഗ്ലീഷ് പടത്തിലെ കോമഡിയുടെ സാധ്യത ഉണ്ടാക്കിയ സ്പാർക്ക് അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടന്നിരിക്കണം. എന്നെങ്കിലും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ ആ സ്പാർക്ക് ഇതിലും ഉൾപ്പെടുത്തണം എന്ന് അദ്ദേഹം കരുതി കാണും. അതു പോലെ ഡെല്ലി ബെല്ലി പോലുള്ള ചിത്രങ്ങളും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരിക്കണം. എന്തായാലും ഹാംഗ് ഓവർ സീരിസ് കണ്ടിട്ടുള്ള മലയാളികൾക്ക് അതിന്റെ കൊലപാതക വേർഷൻ ചൈനടൗൺ കണ്ട് ചിരിച്ചു മറിഞ്ഞിട്ടുള്ള മലയാളികൾക്ക് ഹാംഗ് ഓവർ പോലെ അല്ലെങ്കിലും ഏതാണ്ട് അതു പോലെയൊക്കെയുള്ള ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കില്ല.. തീർച്ച..!!

കൊച്ചിയിലെ കുറച്ച് ഫ്രണ്ട്സ്. സെബാൻ, ഫെർണോ, ആംബ്രോ, അബ്ദു, ഏഞ്ചൽ , സാറ. ഇവരുടെ ജോലി എന്താണു എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സിനിമയുടെ ആദ്യത്തെ സീനുകളിൽ നിന്ന് ഡാൻസ് ഗ്രൂപ്പ് ആണു എന്ന ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പൃഥ്വിരാജിനിട്ട് ആർക്കും അറിയാത്തവണ്ണം ചെറുതായി ഒന്നു കൊട്ടി എന്ന സന്തോഷം ജൂനിയർ ലാലിനു തോന്നാമെങ്കിലും മകൻ ലാലേ.. ഇതിലും വലിയ സിനിമ കമ്പനി വന്നിട്ട് ഇളക്കിയിട്ടില്ല പിന്നെയാണു...

ആ അപ്പോ പറഞ്ഞ് വന്നത് ഈ ഗ്രൂപ്പിന്റെ കാര്യം. ഇതിൽ ഏഞ്ചൽ ഒരു കോടീശ്വരിയാണു. 4 ചേട്ടന്മാരുണ്ട് അവരാണെങ്കിൽ ഗജ പോക്കിരികളും. പെങ്ങളുടെ കല്യാണം അതായത് ഏഞ്ചലിന്റെ കല്യാണം സ്ഥലം എസ് ഐ യുമായി ഉറപ്പിക്കാൻ അവർ തിരുമാനിക്കുന്നു. ഏഞ്ചലിനാണെങ്കിൽ ഒരു എതിർപ്പുമില്ല. അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നു. ചടങ്ങിനിടയിൽ പെണ്ണു കാണാൻ വന്ന ചെക്കൻ ഏഞ്ചലിനോട് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നു. കല്യാണ കാര്യത്തിന്റെ സംസാരത്തിനിടയിൽ സെബാൻ തന്റെ മുഖത്തടിച്ച കാര്യം ഏഞ്ചൽ ചെറുക്കനോട് പറയുന്നു. സെബാനു ഏഞ്ചലിനോട് ഇഷ്ടമുണ്ടെന്നും അത് ചോദിച്ചറിയണമെന്നും അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കണം എന്നും ഇല്ലെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് പയ്യൻ പോകുന്നു. കാര്യമറിഞ്ഞ ഏഞ്ചലിന്റെ വീട്ടുകാർക്കും അതേ അഭിപ്രായം.. പെങ്ങളുടെ ഹാപ്പിനെസ്സ് ആണല്ലോ ആങ്ങളമാരുടെ ഹാപ്പിനെസ്സ്.

അങ്ങനെ ഏഞ്ചൽ ഇത് സെബാനോട് ചോദിക്കുന്നു. പക്ഷെ സെബാൻ തനിക്ക് ഏഞ്ചൽ ഗുഡ് ഫ്രണ്ട് മാത്രമാണെന്നും ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും മറുപടി പറയുന്നു. ഇതറിഞ്ഞ പയ്യനും ആങ്ങളമാരും വീണും ഹാപ്പി. അങ്ങനെ എല്ലാവരും ഹാപ്പി ആയി ഏഞ്ചലിന്റെ കല്യാണ തലേന്ന് ഏഞ്ചൽ തന്റെ ഫ്രണ്ട്സിനെല്ലാം ബാച്ചിലേഴ്സ് പാർട്ടി നടത്തുന്നു. എല്ലാവരും ഫിറ്റ് ആയി തുടങ്ങുന്നതിനു മുൻപേ എല്ലാവരോടും യാത്ര പറഞ്ഞ് ഏഞ്ചൽ വീട്ടിലേക്ക് പോകുന്നു. പിന്നെ പാട്ട് ആട്ടം ആഘോഷം.. അങ്ങനെ എല്ലാവരും ഉറങ്ങുന്നു. എന്നിട്ട്....... ?

ഇനിയാണു ഈ സിനിമയുടെ കഥ തുടങ്ങുന്നത്..പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ കാശ് മുടക്കി തിയറ്ററിൽ പോയി കാണുക തന്നെ വേണം. ഇനിയങ്ങോട്ട് സസ്പെൻസ് ഉണ്ട്, മെലോഡ്രാമ ഉണ്ട്, ആക്ഷൻ ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡിയുണ്ട്. ഇതിൽ പക്ഷെ കോമഡി ഒഴിച്ച് ബാക്കി ഒന്നും തന്നെ നമ്മക്കങ്ങോട്ട് ഫീൽ ചെയ്യില്ല. അതിനു കാരണം അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ അഭാവം തന്നെയാണു.

വളരെ നാളുകൾക്ക് ശേഷം ആസിഫ് അലിയുടെ ഒരു നല്ല പെർഫോമൻസ് ഈ സിനിമയിൽ കണ്ടു. ബാബുരാജും തരക്കേടില്ല. ശ്രീനാഥ് ഭാസി ഡാ തടിയനിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നിരിക്കുകയാണു. ആംബ്രോസ് ആയി അഭിനയിച്ച് ബാലുവും കയ്യടി നേടുന്നുണ്ട്. ഭാവന തന്റെ റോൾ മനോഹരമാക്കി. ആങ്ങളമാരായി അഭിനയിച്ചവരിൽ ലാലിനും സുരേഷ്കൃഷണയ്ക്കുമൊന്നും വെറുതെ മസ്സിലു പിടിച്ചു നടക്കാനല്ലാതെ വേറെ കാര്യമായ സാധ്യതകളൊന്നുമില്ല.

ഇനി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ പറ്റി രണ്ട് വാക്ക്. കൊച്ചിയിലെ മച്ചാന്മാരൊക്കെ ഇങ്ങനത്തെ ഭാഷ തന്നെയായിരിക്കും ഉപയോഗിക്കുന്നത് അതു കൊണ്ട് തന്നെ കൊച്ചിയിലെ സിനിമ എടുക്കുമ്പോൾ കൊച്ചി ഭാഷ അല്ലാതെ കോഴിക്കോടൻ ഭാഷ പറയാൻ പറ്റുമോ.. പിന്നെ മിക്കയിടത്തും ,,,,,,,, ശബ്ദം ആയിരുന്നു എന്ന് മാത്രം. 

നല്ല ഒരു തിരകഥയും അതിന്റെ മികച്ച ഷോട്ട് ഡിവിഷനും അത് ക്യാമറയിലാക്കാൻ ഒരു കിടിലൻ ക്യാമറാമാനുമുണ്ടെങ്കിൽ ആർക്കും ഒരു ഹിറ്റ് സിനിമ എടുക്കാം എന്ന് വിനീത് ശ്രീനിവാസൻ തെളിയിച്ചതാണു തട്ടത്തിൻ മറയത്തിലൂടെ.. ആ ഒരു ടെക്നിക്കൊകെ ഒന്നു മനസ്സിലാക്കി വെച്ചാൽ ലാൽ ജൂനിയറിനു ഈ ഫീൽഡിൽ പിടിച്ച് നിൽക്കാം. അല്ലെങ്കിൽ എപ്പോ കട്ടയും പടവും മടങ്ങി എന്ന് ചോദിച്ചാ മതി. സീനിയർ ലാലിനേ ഇവിടെ രക്ഷയില്ല.. അപ്പോ പിന്നെ ജൂനിയറിന്റെ കാര്യം പറയണ്ടല്ലോ.. !

തീർത്തും ശരാശരി നിലവാരം മാത്രമുള്ള ഈ സിനിമ കണ്ടിട്ട് പലരും ബ്രോ ഇറ്റ്സ് അവ്സം, ഇറ്റ്സ് ട്രിപ്പിംഗ് എന്നൊക്കെ ഫേസ്ബുക്കിലും മറ്റും വെച്ച് കാച്ചുന്നത് കണ്ടായിരുന്നു.. ഈ ട്രിപ്പിംഗ് എന്നു പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസിലാക്കിയിട്ട് തന്നെയാണോ ദൈവമേ അവരീസിനിമയെ അങ്ങനെ ഉപമിച്ചത് എന്ന് ഗോഡിനു മാത്രം അറിയാം...!!

Followers

 
Copyright 2009 b Studio. All rights reserved.