RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സ്വപാനം.




http://www.lifestylekeralam.com/swapaanam_review.html#swapaanam_review.html


അപ്പോ പറഞ്ഞ് വന്നത് ഉണ്ണിയ്ക്ക് ഭ്രാന്താണു. അവൻ സ്നേഹിച്ച നളിനിയ്ക്കും ചെറിയ വട്ടുണ്ട്. അവളുടെ ചേട്ടനാണെങ്കിൽ വട്ടൻ നമ്പൂതിരി എന്നാണു നാട്ടിൽ അറിയപ്പെടുന്നത് തന്നെ. പിന്നെ നളിനിയുടെ ഭർത്താവിനുമുണ്ട് ആവശ്യത്തിലധികം വട്ട്. പിന്നെ സിനിമയിലുള്ള പലർക്കും ലേശം വട്ട് ഇല്ലേ എന്ന് സംശയം ഇല്ലാതില്ലാതില്ല. അങ്ങനെ പടം കണ്ട് കണ്ടിരിക്കുമ്പോൾ ഇനി കാണുന്ന നമുക്കാണോ വട്ട് എന്നും ചിലപ്പോ തോന്നി പോകുമെന്ന് സ്വപാനം എന്ന സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ പറഞ്ഞാൽ...!, അവനീ ഓംശാന്തി ഓശാനയും ദൃശ്യവുമൊക്കെ കണ്ട് ഹരം പിടിച്ച കൂട്ടത്തിൽ പെട്ടവനാണേ.. അവനറിയില്ലല്ലോ.. ലോകമെമ്പാടുമുള്ള തന്റെ ലക്ഷക്കണക്കിനു പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ വേണ്ടി ലോകപ്രശസ്ത സംവിധായകൻ ശ്രീ ഷാജി എൻ കരുൺ ഉണ്ടാക്കിയ ലോകോത്തര സിനിമയാണു താൻ കണ്ടെതെന്ന്...!!!

കഥാസാരം.


കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം ജയറാമിനെ നായകനാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രമാണു സ്വപാനം. ഉണ്ണി എന്ന ചെണ്ട മേളക്കാരന്റെ ജീവിതത്തിലൂടെയാണു സ്വപാനം സഞ്ചരിക്കുന്നത്. ഒരു പാലക്കാടൻ ഗ്രാമത്തിലാണു ഉണ്ണിയുടെ ജനനം. മാരാർ കുടുംബത്തിൽ പെട്ട ഉണ്ണി ചെറുപ്പത്തിലെ ചേട്ടന്മാരുടെ കീഴിൽ ചെണ്ട് അഭ്യസിച്ചു വന്നു. എന്നാൽ കുട്ടിക്കാലത്തിലുണ്ടായ ഒരു വീഴ്ച് ഉണ്ണിയുടെ തലയ്ക്ക് മാരകമായ ക്ഷതമേൽപ്പിക്കുകയും അത് അയാളുടെ ബുദ്ധിസ്ഥിരതയ്ക്ക് ചെറിയ പോറലേൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അത് ഉണ്ണിയ്ക്ക് അനുഗ്രഹമായി തീരുകയാണു ഉണ്ടായത്. കാരണം അയാളുടെ ജീവിതം വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ അതേ വേഗം ചെണ്ടയിൽ ആവാഹിക്കാൻ അയാൾക്ക് കഴിഞ്ഞു. മറ്റെന്തിനേക്കാളുമേറെ ഉണ്ണി ചെണ്ടയെ സ്നേഹിച്ചു. ചെണ്ട മേളത്തിൽ ചേട്ടന്മാരുടെ ഒപ്പം തന്നെ മത്സരിക്കാൻ ആയി എന്ന സ്ഥിതിയിലായപ്പോൾ ഉണ്ണിയെ വിവാഹം കഴിപ്പിക്കാൻ തിരുമാനിച്ചു. അവിടെ ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ താളപിഴ ആരംഭിക്കുകയായിരുന്നു. ചെണ്ടക്കാരെ ഒട്ടും ഇഷ്ടമില്ലാത്ത അസുരവാദ്യത്തിന്റെ മുഴക്കം കാതുകളിൽ ഈയം ഒഴിക്കുന്നതിനു തുല്യമായി കരുതുന്ന കല്യാണി ഉണിയുടെ ഭാര്യയായി ജീവിതത്തിലേയ്ക്ക് കടന്നു വന്നു. പക്ഷെ കല്യാണിയോട് ഒരു ഭാര്യാ-ഭർതൃ ബന്ധം പുലർത്താൻ ഉണിയ്ക്ക് കഴിയാതെ വരുന്നു. അപ്പോഴാണു നളിനി അയാളിലേയ്ക്ക് വരുന്നത്. മോഹിനിയാട്ടത്തിൽ അഗ്രഗണ്യയായ നളിനിയും ഉണീയും തമ്മിൽ അടുക്കുന്നു. അവരുടെ അരുതാത്ത ബന്ധം നളിനിയുടെ ചേട്ടൻ കണ്ട് പിടിക്കുന്നതോടെ നളിനിയെ വേറെ ഒരാൾക്ക് വിവാഹം കഴിച്ച് കൊടുക്കുന്നു. ഇതേ സമയം കല്യാണി തന്റെ പൂർവ്വകാമുകനിൽ നിന്ന് ഗർഭം ധരിക്കുകയും അയാളോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. മനസ്സിന്റെ എല്ലാ താളങ്ങളും തെറ്റിയ ഉണ്ണിയ്ക്ക് ചെണ്ടയുടെ താളം മാത്രം ഒരിക്കലും കൈമോശം വന്നില്ല. അത് ഗുരു കൂടിയായ സ്വന്തം ചേട്ടനുമായുള്ള ശത്രുതയ്ക്ക് തിരി കൊളുത്തുന്നു. എല്ലാറ്റിനും പുറമേ സ്വന്തം പിതൃത്വത്തിന്റെ പേരിലും ഉണ്ണിയ്ക്ക് അപമാനം സഹിക്കേണ്ടി വരുന്നുണ്ട്. ചെണ്ടയിലൂടെ എല്ലാം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷ നില നിൽക്കുമ്പോൾ അപ്പുറത്ത് നളിനി കല്യാണം കഴിച്ചിരിക്കുന്നത് ഒരു അർദ്ധനാരീശ്വരനെയാണു. അതറിഞ്ഞ നളിനിയുടെ ചേട്ടൻ നളിനിയെ തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ നളിനി അതിനു സമ്മതിക്കുന്നില്ല. ഇതെല്ലാം കൂടി എങ്ങനെ ഒന്നവസാനിക്കും എന്നാണു സ്വപാനം പറയുന്നത് എന്ന് കരുതുന്നുവെങ്കിൽ തെറ്റി. കാരണം കഥകൾക്കേ അവസാനമുല്ലു. ജീവിതത്തിൽ ഒന്നിന്റെ അവസാനം ഒരുപാട് കാര്യങ്ങളുടെ ആരംഭമാണു. സ്വപാനം കഥയല്ല. ജീവിതമാണു. അത് കൊണ്ട് തന്നെ ഒരവസാനവുമില്ല.

വിശകലനം

മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരുൺ. പ്രശസ്തൻ എന്നു പറയുമ്പോള്‍ ആരെ പോലെ ലാൽ ജോസിനെ പോലെയോ, ആഷിക്ക് അബുവിനെ പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷകർ ചോദിച്ചേക്കാം. അതിൽ പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ അതിപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തതാണു. ശരിക്കു പറഞ്ഞാൽ മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നിൽ തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരുൺ. ഒരു സംവിധായകൻ എന്നതോടൊപ്പം ഒരു മികച്ച ഛായാഗ്രാഹകൻ കൂടിയാണു ഷാജി N കരുൺ. നിരവധി ഷോർട്ട് ഫിലിമുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് ഇപ്പോൾ സ്വപാനം എന്നിവയാണു ഷാജി N കരുൺ സംവിധാനം ചെയ്ത സിനിമകൾ. അവാർഡുകൾക്ക് വേണ്ടി മാത്രം സിനിമയെടുക്കുന്ന സംവിധായകനാണു ഷാജി എൻ കരുൺ എന്ന ഒരു വിമർശനം അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്.അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. എന്നു പറഞ്ഞ ജോൺ എബ്രഹാമിന്റെ കേരളത്തിൽ തന്നെയാണു ഷാജി എൻ കരുണും സിനിമ എടുക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ കേരളത്തിലെ പ്രേക്ഷകരിൽ വളരെ കുറച്ച് വിഭാഗം മാത്രമേ കണ്ടിട്ടുള്ളു. കാരണം ഷാജി എൻ കരുൺ സിനിമ എടുക്കുന്നത് മലയാളികൾക്ക് വേണ്ടി മാത്രമല്ല. അതു കൊണ്ട് തന്നെ കേരളത്തിലെ തിയറ്ററുകളിൽ പടം കാണാൻ വരുന്ന ബഹുഭൂരിപക്ഷം പേർക്കും അദ്ദേഹത്തിന്റെ സിനിമകൾ ദഹിച്ചെന്ന് വരില്ല. അതൊരിക്കലും ആ സിനിമയുടെയോ അല്ലെങ്കിൽ സംവിധായകന്റെയോ പരാജയമല്ല എന്ന കാര്യം ആദ്യമേ പറഞ്ഞു കൊള്ളട്ടെ.

ഷാജി എൻ കരുണിന്റെ കഥയ്ക്ക് ഹരികൃഷ്ണനും സജീവും ചേർന്ന് തിരകഥയൊരുക്കിയ സ്വപാനവും മേല്പറഞ്ഞവയിൽ പെട്ട ഒരു ചിത്രമാണു. ഉണ്ണി എന്ന കേദ്ന്ദ്രകഥാപാത്രത്തിന്റെയും നളിനിയുടെയും ജീവിതങ്ങളുടെ വൈകാരിക തലങ്ങളിലൂടെ നാടകീയമായി സഞ്ചരിക്കുന്ന സിനിമ പല നല്ല മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. ജയറാം എന്ന നടനു മോഹൻലാലിനോടും മമ്മൂട്ടിയോടും തോളോട് തോളൊപ്പം നിൽക്കാൻ കെൽപ്പുണ്ടാക്കി കൊടുത്ത ചിത്രങ്ങളിലൊന്നായി സ്വപാനത്തിലെ നായക വേഷം അറിയപ്പെടും. സിനിമയ്ക്ക് ഒരു കാവ്യനീതി ഉണ്ട് എങ്കിൽ, അംഗീകാരങ്ങളുടെ മാനദണ്ഡം ശരിക്കും അഭിനയമികവ് തന്നെയാണെങ്കിൽ നടനും സ്വപാനവും ജയറാമിനു ഒരുപാടൊരുപാട് അവാർഡുകൾ സമാനിക്കേണ്ടതാണു. സിദ്ദിക്കിന്റെ വട്ടൻ നമ്പൂതിരി അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കളഞ്ഞ പ്രകടനമാണു കാഴ്ച് വെച്ചിരിക്കുന്നത്. നളിനിയായി എത്തിയ കാദംബരിയുടെ അഭിനയം പലപ്പോഴും സ്വഭാവികതയിൽ നിന്ന് വഴുതി പോയി കൊണ്ടേയിരുന്നു. വിനീതിന്റെ അർദ്ധനാരീശ്വര വേഷവും മികച്ചതായിരുന്നു. ചെണ്ടമേളം നിറഞ്ഞ് നിന്ന പശ്ചാത്തല സംഗീതത്തിന്റെ മികവ് പലപ്പോഴും പ്രേക്ഷകരെ ക്ഷേത്രനടയിൽ കൊണ്ടെത്തിച്ചു. ഒരാളെ ഇഷ്ടപ്പെടാൻ ഒരു നിമിഷം മതി. പക്ഷെ മറക്കാൻ ഒരു ജന്മം മുഴുവൻ മതിയാവാതെ വരും തുടങ്ങിയ കരുത്തുറ്റ സംഭാഷണങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പാലക്കാടൻ ഭാഷയും പലപ്പോഴും ഇതൊരു അവാർഡ് സിനിമ ആണെന്നുള്ള തോന്നൽ ഇല്ലാതാക്കുന്നു.

മറുചിന്ത

സീനുകളുടെ ഓർഡറിൽ വന്ന പിഴവോ അതോ ആഗോള സ്വീകാര്യതയ്ക്ക് വേണ്ടി അത്തരമൊരു സമീപനം ബോധപൂർവ്വമായി കൈക്കൊണ്ടതാണൊ എന്ന് കൃത്യമായി തിരിച്ചറിയാത്ത വിധത്തിൽ പ്രേക്ഷകരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ള എഡിറ്റിംഗ് അരോചകമെന്ന് പറയാതെ വയ്യ. ഇനി അതല്ല രണ്ടാമത് പറഞ്ഞ് കാര്യം കൊണ്ടാണെങ്കിൽ ഗംഭീരം അതി ഗംഭീരം. എല്ലാ അഭിനയ മികവും ഒരാളിൽ തന്നെ കേന്ദ്രീകരിക്ക്മ്പോൾ സഹ നടീനട്ന്മാരുടെ അഭിനയത്തിന്റെ നിലവാരം സാമാന്യനിലവാരത്തിലെങ്കിലും എത്തിക്കണം എന്നത് സംവിധായകന്റെ ശ്രദ്ധകുറവാണോ അതോ മനഃപൂർവ്വമാണോ.. രണ്ടാമത്തേതാണെങ്കിൽ അതും മഹത്തായ ആശയം തന്നെ..!!!

പ്രേക്ഷകാഭിപ്രായം

ഈ സിനിമയ്ക്ക് അവാർഡുകൾ നിഷേധിക്കപ്പെട്ടാൽ കുട്ടിസ്രാങ്കിനു സംഭവിച്ച പോലെ ജൂറിയുടെ നിലവാരമിലായ്മ ആണെന്ന് ആരും പറയില്ല.


അടിക്കുറിപ്പ്


അമാനുഷികമായ ബുദ്ധിപരത ഉണ്ടെങ്കിലേ ഇത്തരം ചിത്രങ്ങൾ മനസ്സിലാവു എന്ന് ഒരാൾ..!

എങ്കിൽ പിന്നെ ഡിവിഡി ഇറക്കിയാൽ പോരെ എന്തിനു തിയറ്ററിൽ ഇറക്കി ആളുകളെ ബുദ്ധിമുട്ടിക്കുന്നു എന്ന് മറ്റൊരാൾ..!


0 comments:

Followers

 
Copyright 2009 b Studio. All rights reserved.