RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ടാ തടിയാ


ഡാഡി കൂൾ ഒരബദ്ധമായിരുന്നു. സാൾട്ട് & പെപ്പർ ചക്ക വീണു ചത്ത മുയലും. നിരൂപക ലോകം ഒന്നടങ്കം വാഴ്ത്തിയ 22 ഫീമെയിൽ ആകട്ടെ അങ്ങ് ഹോളിവുഡിൽ നല്ല വെവരമുള്ള സായിപ്പന്മാർ പടച്ചുണ്ടാക്കിയതിനെ ഉഡായിപ്പിൽ അടിച്ചെടുത്ത് ഒപ്പിച്ചതും. അതു കൊണ്ട് തന്നെ ന്യൂജനറേഷൻ സിനിമകളിലെ ഏറ്റവും ഗ്ലാമറുള്ള സംവിധായകൻ ശ്രീ ആഷിക്ക് അബുവിന്റെ ശരിക്കുമുള്ള ക്രാഫ്റ്റ് എന്താണെന്ന് തെളിയിക്കപ്പെടേണ്ട സിനിമയായിരുന്നു ടാ തടിയാ. 

ആൻ മെഗാമീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ടാ തടിയാ എന്ന ചിത്രം തടിയന്മാരുടെ ജീവിതത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. പൊണത്തടിയന്മാർ സമൂഹത്തിൽ അനുഭവിക്കുന്ന വിഷമതകൾ എല്ലാം നർമ്മത്തിൽ ചാലിച്ച് ഒരുക്കിയ ഒരു ബഡ്ഡി സ്റ്റൈയിൽ ചിത്രം എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും സംഗതി ഇതൊന്നുമല്ല. പണ്ട് മലയാളത്തിൽ വിനയൻ സാർ എടുത്ത് പ്രയോഗിച്ച് ഒരുപാട് വട്ടം വിജയം കണ്ട ഫോർമുല ആഷിക്ക് അബു ഒരു ന്യൂജനറേഷൻ രീതിയിൽ പരീക്ഷിച്ചിരിക്കുകയാണു. 

വൈകല്യങ്ങൾ വിഷയങ്ങളാക്കി കൊണ്ട് ഹിറ്റുകൾ ഒരുക്കിയ വിനയൻ ചിത്രങ്ങൾ വിജയങ്ങൾ കണ്ടത് ചിത്രത്തിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വൈകല്യത്തിന്റെ വിഷമതകൾ നമ്മുടേത് കൂടിയാണു എന്ന തോന്നൽ നമ്മുക്കിടയിൽ ഉണ്ടാക്കിയെടുത്തത് കൊണ്ടാണു. അങ്ങനെയൊരു കരുത്ത് ഈ ചിത്രത്തിനു ഇല്ലാതെ പോയി എന്നതാണു ടാ തടിയാ എന്ന ചിത്രത്തിന്റെ പ്രധാന ന്യൂനത. 

മലയാള സിനിമയിൽ സമൂലമായ മാറ്റം വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു സിനിമക്കാരനാണു ആഷിക്ക് അബു. തന്റെ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം അതിനു ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത സിനിമ രീതികളിൽ നിന്ന് മാറി തന്നെയാണു ടാ തടിയാ എന്ന സിനിമ തുടങ്ങുന്നത് തന്നെ. ആദ്യ സീനിൽ തന്നെ ഇത് ചിത്രത്തിന്റെ തുടക്കമല്ല ഇത് ക്ലൈമാക്സ് ആണു എന്ന് പറയുന്നിടത്ത് തുടങ്ങി ഒരു ആഷിക്ക് അബു ടച്ച്. 

പടം പുരോഗമിക്കുത്തോറും അത് നിലനിർത്താനായെങ്കിലും അവസാനം നമ്മുടെ സ്ഥിരം മലയാള സിനിമകളുടെ വഴിയെ പോകാൻ സംവിധായകൻ നിർബദ്ധിതനാവുകയാണു. വിനയൻ ഫോർമുലയോടൊപ്പം ഇന്ന് നമ്മുടെ നാട്ടിൽ പരസ്യങ്ങളുടെ അകമ്പടിയോടെ വിറ്റഴിക്കപ്പെടുന്ന സൗന്ദര്യവർദ്ധക വസ്തുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക എന്ന സാമൂഹ്യ ദൗത്യം കൂടി ഈ സിനിമയിൽ നിർവ്വഹിക്കപ്പെടുന്നുണ്ട്. എന്നാൽ തടിയന്മാരുടെ വിഷമതകൾക്കാണോ അതോ ഇന്ദുലേഖ പോലുള്ള ഉത്പന്നങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പിനാണോ സിനിമയിൽ മുൻ തൂക്കം എന്ന് ചോദിച്ചാൽ വ്യക്തമായി നിർവ്വചിക്കപ്പെടാനാവാത്തതാണു സിനിമയുടെ അടുത്ത ന്യൂനത. 

നായകനായി അഭിനയിച്ച ശേഖർ മേനോൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ശ്രീനാഥ് ഭാസി എന്ന ചെറുപ്പക്കാരനു മുമ്പിൽ മലയാള സിനിമയുടെ വാതായനങ്ങൾ മലർക്കെ തുറക്കപ്പെടുന്ന ചിത്രമാണു ടാ തടിയാ. ആൻ അഗസ്റ്റിൻ തന്റെ വേഷം മികച്ചതാക്കിയിലെങ്കിലും മോശമാക്കിയില്ല. നിവിൻ പോളിക്ക് നായക വേഷത്തേക്കാൾ ഇണങ്ങുക വില്ലൻ വേഷങ്ങളായിരിക്കും. മറ്റ് താരങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, ശ്രീരാമൻ തുടങ്ങിയവരെല്ലാം കാണികളെ രസിപ്പിച്ചു.

ഛായാഗ്രഹണം,ഗാനങ്ങൾ എല്ലാം മികച്ചു നിന്നഈ സിനിമ സംവിധായകൻ ഒരല്പം കൂടി ധീരമായ സമീപനം സ്വീകരിച്ചിരുന്നെങ്കിൽ വളരെയേറെ ശ്രദ്ധിക്കപ്പെടുമായിരുന്ന ഒന്നാകുമായിരുന്നു.. ഇതിപ്പോ സിനിമയിലെ പാട്ടു പോലെ പടം ആവറേജാണു ബായ്...

* ലോകത്ത് കഷണ്ടിക്ക് മരുന്നു കണ്ട് പിടിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ഇന്ദുലേഖയും ധാത്രിയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു..!


** അതിപ്പോ ഫെയിർ & ലവ്ലി തേച്ചാൽ വെളുക്കുമായിരുന്നെങ്കിൽ ആഫ്രിക്കയിൽ ഒരൊറ്റ കറുത്ത വർഗ്ഗക്കാരനുമുണ്ടാകിലായിരുന്നല്ലോ..!!

കർമ്മയോദ്ധ


ഒരു മേജർ രവി - മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് വരുന്ന പടം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് ആരും പരാതി പറയും എന്ന് തോന്നുന്നില്ല. കാരണം എന്തെങ്കിലും പ്രതീക്ഷിച്ചാലല്ലെ ആ പരാതിയ്ക്ക് അടിസ്ഥാനമുള്ളു. കണ്ടഹാറിനു ശേഷം പട്ടാളകഥകൾക്ക് അവധി കൊടുത്ത് കൊണ്ട് മേജർ രവി സംവിധാനം ചെയ്ത സിനിമ ഹോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണു എന്ന് ആദ്യമേ എഴുതികാണിക്കുന്നുണ്ടെങ്കിലും ഒരു തനിപകർപ്പായി എവിടെയും കാണാൻ കഴിയില്ല.

ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രസക്തിയുള്ള ഒരു വിഷയമാണു സിനിമയുടെ ഇതിവൃത്തം. മാഡ് മാഡി എന്ന് വിളിപേരുള്ള മുബൈയിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് ഡി സി പി മാധവൻ ആണു ഇതിലെ നായകൻ. മാഡിയുടെ ഭാഷയിൽ ഇരയെ ഓടിച്ചിട്ട് പിടിച്ച് കെട്ടിയിട്ട് കൊല്ലുന്ന സാധാ വെടിവെയ്പ്പുകാരനല്ല അദ്ദേഹം. പത്ത് ഉണ്ട ഇങ്ങോട്ട് വരുമ്പോൾ മാഡി കൊടുക്കും ഒരു ഉണ്ട.. സംഗതി മനസ്സിലായില്ല അല്ലേ.. മാഡിയ്ക്ക് ഒരു ക്രിമിനലിനെ കൊല്ലണം എന്ന് തോന്നിയാൽ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയ്ക്കൊന്നും കാത്ത് നിൽക്കില്ല. ബും... ആൾ തന്നെ കാര്യമങ്ങ് നടപ്പിലാക്കും.

 അങ്ങനെ ഇരിക്കുമ്പോഴാണു മുബൈയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാവുന്നത്. ആ പെൺകുട്ടിയെ തേടി മാഡി കേരളത്തിലേയ്ക്ക് വരുകയാണു. ഇവിടെ കേരളത്തിലും സമാനമായ സംഭവം അരങ്ങേറുന്നു. പിന്നെ മാഡിയുടെ അന്വേക്ഷണങ്ങളും കണ്ട്പിടുത്തങ്ങളുമാണു സിനിമ. പെൺകുട്ടികളെ തട്ടികൊണ്ട് പോയി വിദ്ദേശത്തേയ്ക്ക് കൈമാറുന്ന മാഫിയ സംഘങ്ങളാണു ഇവിടെ വില്ലന്മാർ. മാഡിയോടുള്ള വില്ലന്റെ മുൻവൈരാഗ്യവും ഇവിടെ ഒരു കാരണമാകുന്നുണ്ട്.

മാഡ് മാഡിയായി ശ്വാസം വിടാതെ അഭിനയിക്കുന്ന മോഹൻലാൽ സിനിമയിലെ 90% സീനുകളിലുമുണ്ട്.എന്നാൽ ലാലിനെ കവച്ച് വെയ്ക്കുന്ന പ്രകടന്മാണു വില്ലനായി എത്തിയ മുരളി ശർമ നടത്തിയിരിക്കുന്നത്.

ഒരു മികച്ച സംവിധായകന്റെ കൈകളിൽ എത്തിയിരുന്നെങ്കിൽ കാലിക പ്രസക്തിയുള്ള ഒരു നല്ല ആക്ഷൻ സിനിമയായി മാറുമായിരുന്നു കർമ്മയോദ്ധ. എങ്കിലും മുൻവിധികളും പ്രതീക്ഷയുടെ യാതൊരു കണികകളും ഇല്ലാതെ പോയാൽ രണ്ട് മണിക്കുർ കഴിയുമ്പോൾ കുഴപ്പമില്ല എന്ന തോന്നൽ ഉണ്ടാക്കാൻ സിനിമയ് കഴിയുന്നു എന്നതാണു സത്യം.

ഐ ലവ് മീ


ഗ്രാന്റ്മാസ്റ്റർ എന്ന ഹിറ്റിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, മല്ലു സിംഗ് എന്ന സൂപ്പർ ഹിറ്റിനു ശേഷം സേതു തിരകഥയെഴുതുന്ന ചിത്രം, തട്ടത്തിൻ മറയത്ത് എന്ന മെഗാഹിറ്റിനു ശേഷം ഇഷ തല്വാർ നായികയാകുന്ന ചിത്രം ഇങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടായിരുന്നു വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിച്ച ഐ ലവ് മീ എന്ന ചിത്രത്തിനു. കരിയറിൽ ഇതേ വരെ ഒറ്റൊയ്ക്കൊരു ചിത്രം വിജയിപ്പിച്ച ചരിത്രമില്ലാത്ത 3 നായകന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് കൂടി വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

കൊച്ചിയിൽ അല്ലറ ചിലറ തട്ടിപ്പുകളുമായി നടക്കുന്ന സാവിയെയും പ്രേമിനെയും അങ്ങ് ബാങ്കോക്കിലേക്ക് ഒരു കൊട്ടേഷനു വേണ്ടി വിളിച്ചു വരുത്തുകയാണു രാം മോഹൻ. രാം മോഹന് നടപ്പിലാക്കുന്ന  ബുദ്ധിപരമായ തിരകഥയിലൂടെ നീങ്ങൂന്ന അതീവ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ നിറഞ്ഞതാണു ഐ ലവ് മീ എന്ന ചിത്രം.

പഴയ ഒരു സുകുമാരക്കുറുപ്പ് ലൈൻ തിരകഥയെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുമെങ്കിലും പിന്നീടങ്ങോട്ട് സാക്ഷാൽ ഷെർലക് ഹോംസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണു രാം മോഹന്റെ പ്രവർത്തികൾ. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സാവിയും പ്രേമും ഇതിനെയെലാം എങ്ങനെ നേരിടുന്നു എന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

പതിവിനു വിപരീതമായി പ്രേം എന്ന കഥാപാത്രം ആസിഫ് അലി നന്നാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ഡയലോഗ് പറയാൻ വാ തുറന്നില്ലെങ്കിൽ സ്ക്രീനിൽ കാണാൻ കൊള്ളാം. അനൂപ് മേനോന്റെ സ്ഥിരം All i Know കഥാപാത്രം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബാബു രാജിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകണം ബിജു പപ്പൻ എന്ന നടനെ കോമാളി വേഷം കെട്ടിച്ചത്. പക്ഷെ സംഗതി ഏറ്റില്ല.

പിന്നെ എടുത്ത് പറയാനുള്ളത് നായിക ഇഷയുടെ അഭിനയമാണു. തട്ടത്തിൻ മറയത്തിന്റെ ഗ്ലാമർ കണ്ട് ഈ പടത്തിലേക്ക് ക്ഷണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സിഡി ഒന്ന് ഓടിച്ച് കാണുകയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അഭിനയമെന്ന പേരിൽ ഈ നടി കാണിച്ചു കൂട്ടിയ കോപ്രായത്തരങ്ങൾ സഹിക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് വരില്ലായിരുന്നു.

ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രം ന്യൂജനറേഷൻ ശ്രേണിയിൽ പെട്ടതാണു എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകണം ബി ഉണ്ണികൃഷണൻ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്. പാതി പൂർത്തിയായ തിരകഥയുമായിട്ടാകണം സേതു തായ്ലാണ്ടിലേക്ക് വണ്ടി കയറിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിക്ക് ശേഷം അപ്രതീക്ഷിതമായ നിലയിലേക്ക് ദയനിയമായി സിനിമ കൂപ്പ് കുത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരകഥാകൃത്തിനു തന്നെയാണു.

ന്യൂജനറേഷൻ എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണു എന്നാണു സിനിമക്കാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റാണു എന്ന്തിരിച്ചറിയാനുള്ള ബുദ്ധിവികാസം പ്രേക്ഷകർക്ക് ഉണ്ടായിരിക്കുന്നു എന്നതാണു ഈ ചിത്രം  കളിക്കുന്ന  തിയറ്ററിലെ  ഒഴിഞ്ഞ കസേരകൾ പറയാതെ പറയുന്നത്.കണ്ണുള്ള സിനിമാക്കാർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ...

ബാവൂട്ടിയുടെ നാമത്തിൽ


തുടർച്ചയായ 11 പരാജയങ്ങൾ.. അതിൽ ആദ്യ ആഴ്ചയിൽ തന്നെ ഹോൾഡ് ഓവർ ആകാൻ വിധിക്കപ്പെട്ട സിനിമകളും കഷ്ടിച്ച് രണ്ടാഴ്ച്ച പോലും തികച്ച് തിയറ്ററുകളിൽ കളിക്കാൻ യോഗമില്ലാതെ പോയ സിനിമകളും നിരവധി. 25 ദിവസമെങ്കിലും കടന്നു കൂടിയത് വളരെ ചുരുക്കം ചിത്രങ്ങൾ.. ഇത്രയൊക്കെ മതി ഒരു സിനിമ നടന്റെ ഭാവി എന്നന്നേക്കുമായി ഇരുളടയാൻ..

ലോകത്തെവിടെയാണെങ്കിലും പിന്നീടൊരിക്കലും ഇങ്ങനെയൊരു സിനിമ നടനു തന്റെ മുഖം വെള്ളിത്തിരയിൽ കണാനുള്ള യോഗം ഉണ്ടാവില്ല എന്ന് ഉറപ്പ്. എന്നാൽ ഇവിടെ.. നമ്മുടെ ഈ കൊച്ച് കേരളത്തിൽ തുടരെയുള്ള 11 പരാജയങ്ങൾ നേരിട്ടിട്ടും 9 കോടിയിലേറെ മുതൽ മുടക്കുള്ള സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയും അഞ്ചോളം സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നടനുള്ളത്..

കേൾക്കുന്നവർക്ക് ഒരല്പം അതിശയോക്തി തോന്നി പോകുമായിരിക്കും പക്ഷെ സത്യമാണു. അതു കൊണ്ടാണു ആ നടനെ എല്ലാവരും മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്.. അത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം മമ്മൂക്ക...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രജ്ഞിത്തിന്റെ തിരകഥയിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിൽ ആദ്യ ഷോ കാണാൻ വേണ്ടി പോകുമ്പോൾ ചാരത്തിൽ നിന്ന് ഒരു ശക്തമായ തിരിച്ചു വരവ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കാത്ത ഒരു ചിത്രം അത്രയെങ്കിലും ആയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു മനസ്സിൽ. 

 മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന യത്തീമായ ആരുമില്ലാത്ത എന്നാൽ എല്ലാവരുമുള്ള ബാവൂട്ടി, ബാവൂട്ടിയുടെ സുഹൃത്ത് അലവി, ബാവൂട്ടിയെ സഹോദരനെ പോലെ കാണുന്ന അയാളുടെ മുതലാളി സേതുവും അയാളുടെ സ്നേഹസമ്പന്നയായ ഭാര്യ വനജയും രണ്ട് മക്കളും, പിന്നെ സേതുവിന്റെ വീട്ടുവേലക്കാരി മറിയമ്പി. ഇവരെല്ലാം ചേർന്ന വീടാണു ബാവൂട്ടിയുടെ നാമത്തിലെ പ്രധാന കഥാപാത്രം. പിന്നെ റീമാ കലിങ്കലിന്റെയും വിനീതിന്റെയും കഥാപാത്രങ്ങളും കൂടിയാകുമ്പോൾ ബാവൂട്ടിയുടെ നാമത്തിൽ പൂർത്തിയാകുന്നു.

പുട്ടിനു പീര എന്ന പോലെ സിനിമ രണ്ട് മണികൂർ 2 മിനുറ്റാക്കാൻ വേണ്ടി വേറെയും കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. അവയൊന്നും കഥാഗതിയെ സ്വാധീനിക്കാത്തതായത് കൊണ്ട് പരാമർശിക്കേണ്ട കാര്യമില്ല. ഇതിന്റെ പരസ്യവാചകത്തിൽ പറയുന്ന പോലെ ഇത് ഒരു പുതിയ കഥയല്ല. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരു കഥ എങ്ങനെ പുതിയ കഥയാവും.. ??

വർഷങ്ങൾക്ക് ശേഷമുള്ള ജി എസ് വിജയന്റെ സംവിധാന ഉദ്യമം മോശമായില്ല എന്ന് വേണം പറയാൻ.. സംവിധാനിച്ചു കൊണ്ട് ആളുകളെ വിസ്മയിപ്പിക്കേണ്ട യാതൊന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് തിരകഥാകൃത്തിന്റെ പേരു വന്നേനെ..

ഊർദ്ധശ്വാസം വലിച്ചു കിടന്നിരുന്ന മലയാള സിനിമയ്ക്ക് ജീവ വായു നൽകിയവരിൽ പ്രധാനിയായ രഞ്ജിത്ത് സാറിന്റെതാണു ബാവൂട്ടിയുടെ നാമത്തിലിന്റെ രചന. പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയിലും കാണിച്ച രജ്ഞിത്ത് മാജിക്ക് പക്ഷെ ബാവൂട്ടിയിൽ ആവർത്തിക്കാനായില്ല. സ്പിരിറ്റ് പോലെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാക്കി ബാവൂട്ടിയുടെ നാമത്തിൽ മാറാതിരുന്നതിൽ രഞ്ജിത്തിനു അഭിമാനിക്കാം. ഒപ്പം താഴൊട്ട് പോകുന്ന തന്റെ തന്നെ ഗ്രാഫിനെ കുറിച്ചോർത്ത് വേണമെങ്കിൽ ഒരല്പം ആശങ്കപ്പെടുകയും ആവാം.

  ന്യൂജനറേഷൻ സിനിമകളുടെ കാലമായത് കൊണ്ട് താനും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതിയാവണം കുട്ടിയുടെ കൈയ്യിൽ നിന്നും നിരോധ് പാക്കറ്റ് പിടിച്ചു വാങ്ങുന്ന രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുമ്പ സമേതം തിയറ്ററിലെത്തി പടം കാണുമ്പോൾ അപ്പോൾ ആ കവറിലുള്ളത് ശരിക്കും ബലൂൺ അല്ലാ അല്ലേ എന്ന ചോദ്യത്തിനു മാതാപിതാക്കൾ ശരിയായ ഉത്തരം നൽകേണ്ടതാണു എന്നത് കൊണ്ടാവണം രജ്ഞിത്ത് ഇത് ഉൾപ്പെടുത്തിയിരിക്കുക.

 അത് പോലെ ഭാര്യയുടെ പൂർവ്വബന്ധം ക്ഷമിച്ച് കൊടുക്കണമെങ്കിൽ ഭർത്താവിനും ചുറ്റിക്കളികൾ ഉണ്ടായിരിക്കണം എന്ന ഒരു സന്ദേശം ചിത്രം നൽകുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്നതെല്ലാം വിവാഹിതരും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവരും വിലയിരുത്തേണ്ട കാര്യമായത് കൊണ്ട് നമ്മള്ളില്ലേ...!!

കഥാപാത്രങ്ങളുടെ സംസാരഭാഷയാണു ബാവൂട്ടിയുടെ നാമത്തിലെ ഒരു പ്രത്യേകത. മമ്മൂട്ടിയുടെ മലപ്പുറം ഭാഷയും കാവ്യയുടെ നീലേശ്വരം ഭാഷയും ആസ്വാദ്യകരമാണു.
മമ്മൂട്ടി, ശങ്കർ രാമകൃഷ്ണൻ, കാവ്യ, കനിഹ , റീമ, വിനീത് , ഹരിശ്രീ അശോകൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി ചെയ്തു. തട്ടത്തിൽ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാന രംഗം അവതരിപ്പിക്കാൻ വേണ്ടി മാത്രമാണു റീമ കല്ലിങ്കൽ ഈ ചിത്രത്തിൽ എന്ന് തോന്നാമെങ്കിലും രണ്ട് മണിക്കൂർ രണ്ട് മിനുറ്റാക്കാൻ വേണ്ടി നടത്തിയ ഇതു പോലെയുള്ള നിരവധി കഷ്ടപ്പാടുകളിലൊന്നായി കണ്ട് നമുക്കിതിനെ ക്ഷമിച്ച് കളയാം.

 ഗാനങ്ങൾ ഒന്നും ശരാശരി നിലവാരം പോലും പുലർത്തിയില്ല എന്ന വസ്തുത മാറ്റി നിർത്തിയാൽ ബാവൂട്ടിയുടെ നാമത്തിൽ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു നല്ല സിനിമയാണു. കണ്ടിറങ്ങിയവരെ കൊണ്ട് അയ്യേ എന്ന് പറയിക്കാത്ത ഒരു മമ്മൂട്ടി സിനിമ. പക്ഷെ ആ തിരിച്ചു വരവിനായി ഇനിയും മമ്മൂട്ടി ആരാധകർ കാത്ത് കാത്തിരിക്കേണ്ടി വരും കമ്മത്ത് & കമ്മത്ത് വരെ..!!!

നെറികേടിന്റെ സിനിമ രാഷ്ട്രീയം.


അങ്ങനെ പറഞ്ഞ പോലെ തന്നെ സംഭവിച്ചു.(സിനിമ സമര അയാൾക്ക് വേണ്ടി ??) നവംബർ 9നു സിനിമ സമരം പിൻവലിച്ചു. സമരം തുടങ്ങുന്ന സമയത്ത് ഉന്നയിച്ച ഒരാവശ്യം പോലും നേടിയെടുക്കാനാവാതെ നിരുപാധികം സിനിമ എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ ഇന്നുമുതൽ തിയറ്ററുകൾ പ്രവർത്തിപ്പിക്കും. പിന്നെ എന്തിനു വേണ്ടി? ആർക്ക് വേണ്ടി ആയിരുന്നു ഈ സമരം എന്ന് ചോദിച്ചാൽ ?? അത് മനസ്സിലാക്കാനുള്ള ബുദ്ധി സാധാരണ പ്രേക്ഷകനുണ്ട്. ഈ ഒരാഴ്ച്ച കാലത്തെ സമരം കൊണ്ട് മലയാള സിനിമയിൽ നഷ്ടം ഉണ്ടായത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവിനു മാത്രമാണു. മലയാളത്തിലെ എല്ലാ മുൻ നിര താരങ്ങളും ഇന്ന് നിർമ്മാണ വിതരണ മേഖലയിൽ ശക്തരാണു. അതു കൊണ്ട് തന്നെ അവരിടപ്പെട്ടിരുന്നെങ്കിൽ ഈ സമരം നേരത്തെ തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇവരാരും തന്നെ ഇടപ്പെട്ടില്ല എന്ന് മാത്രമല്ല എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദി നടനെ ഒതുക്കാൻ കിട്ടിയ അവസരം എല്ലാവരും ചേർന്ന് നന്നായി വിനിയോഗിച്ചു. എന്നാൽ ഒരു സമരത്തിനും തകർക്കാൻ കഴിയുന്നതല്ല നല്ല സിനിമയെ എന്ന് തെളിയിച്ച് കൊണ്ട് അയാളും ഞാനും തമ്മിൽ വിജയകരമായി പ്രദർശനം തുടരുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം. ഇന്നീ നാണം കെട്ട് ഏർപ്പാടിനു കൂട്ടു നിന്നത് ആരായാലും ഒന്നോർത്താൽ നന്ന്. കാലം.. ഈ നെറികേടിനു നിങ്ങളോട് പകരം ചോദിക്കുക തന്നെ ചെയ്യും..!!!

സിനിമ സമരം ഇയാൾക്ക് വേണ്ടി.??



വീണ്ടുമൊരു സിനിമ സമരം മലയാളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുകയാണു. മലയാളികൾക്ക് മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ശീലം പോലെ എന്നും തിയറ്ററിൽ പോയി സിനിമ കാണുന്ന ഒരു ശീലമുണ്ട് എന്ന് ഞങ്ങൾക്കറിയാം. അത് കൊണ്ട് ഈ സമരം കേരളത്തിലെ സാധാരണക്കാരെ മുഴുവൻ ആകമാനം ബാധിക്കും എന്ന് സാരം. വിലവർദ്ധനവിലും പാചകവാതസിലിണ്ടർ നിയന്ത്രണത്തിലുമൊക്കെ വീർപ്പ് മുട്ടുന്ന കേരള ജനത തിയറ്ററുകൾ അടച്ചിട്ടതോട് കൂടി വലിയ ഒരു പ്രതിസന്ധിയെ കൂടി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണു. തിയറ്ററിലെ മൂട്ട കടി കൊള്ളാത്തത് കൊണ്ട് അസ്വസ്ഥരാകുന്ന യുവജനങ്ങളുടെ വിഷമം വേറെ. 


എന്തായാലും സർക്കാരിനോട് ഒരു ചർച്ചയുമില്ല എന്ന നിലാടിൽ ഉറച്ച് നിന്ന് കൊണ്ട് ഒരു നോട്ടീസ് പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിടാനുള്ള ഞങ്ങളുടെ നീക്കം കേരളം ഒട്ടാകെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനോട് ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല എന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഗണേശ് കുമാർ സിനിമ മന്ത്രിയായിട്ട് കൂടി ഞങ്ങൾ തിയറ്ററുകാരുടെ ദുരിതം പരിഹരിക്കാനാവുന്നില്ലെങ്കിൽ സമരം തന്നെ ശരണം. ഇനി എന്തൊക്കെയാണു സമരത്തിന്റെ കാരണങ്ങൾ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞങ്ങളുടെ നേതാവ് ലിബർട്ടി ബഷീറിക്കാക്ക് ചുട്ട മറുപടിയുണ്ട്. അത് എല്ലാവരും ഇന്ത്യാവിഷനിൽ നേരിട്ട് കണ്ടതുമാണു. 

സമരം കൊണ്ട് സിനിമ കാണാൻ പറ്റാതെ വലയുന്ന പ്രേക്ഷകരെ പോലെ നഷ്ടം സഹിക്കേണ്ടി വരുന്ന വേറൊരു വിഭാഗം കൂടിയുണ്ട് എന്ന് വാദിക്കുന്ന ചിലരുണ്ട്. ഇപ്പോൾ തിയറ്ററിൽ നല്ല രീതിയിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾ ആണു ആ കൂട്ടർ. ഇതിൽ, കൂടുതൽ നഷ്ടം അയാളും ഞാനും എന്ന സിനിമയുടെ നിർമ്മാതാവിനാണു സംഭവിക്കുക്ക എന്നാണു ചിലരുടെ വിഷമം. ഗംഭീര അഭിപ്രായവും നല്ല കളക്ഷനുമായി പടം മുന്നേറി കൊണ്ടിരിക്കുമ്പോഴാണത്രെ ഇങ്ങനെയൊരു സമരം. അത് എന്തായാലും ആരെയും ബാധിക്കുന്ന പ്രശ്നമല്ല. കാരണം ഈ സിനിമ പൊളിഞ്ഞിരുന്നെങ്കിലും നിർമ്മാതാവ് നഷ്ടം സഹിക്കേണ്ടി വന്നേനെ. അതു കൊണ്ട് ജവാൻ ഓഫ് വെള്ളിമലയുടെ നിർമ്മാതാവിനെ പോലെ സിനിമ പൊളിഞ്ഞു എന്ന് വിചാരിച്ചാൽ പ്രേം പ്രകാശിന്റെ വിഷമം മാറികിട്ടും. 

ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റു. തിയറ്റർ നില നിന്നാലെ സിനിമ റിലീസ് ചെയ്യാൻ പറ്റു. അത് കൊണ്ട് സമരം തന്നെ ശരണം. ഇനി സമരം എന്ന് അവസാനിക്കും എന്ന് ചോദിച്ചാൽ നവംബർ 9 നു തുപ്പാക്കി റിലീസ് ചെയ്യും. അപ്പോൾ എന്തായാലും അതിനു മുമ്പ് തന്നെ ഒരു പരിഹാരം സർക്കാർ ഉണ്ടാക്കും. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിൽ ഞങ്ങൾ വീണ്ടും തിയറ്റർ അടച്ചിട്ട് സമരം ചെയ്യും. പക്ഷെ ഞങ്ങൾക്കും മനസാക്ഷിയുണ്ട്. ഈ ഒരാഴ്ച്ചകാലം തിയറ്റർ അടച്ചിട്ടതിന്റെ നഷ്ടം തിയറ്റർ ഉടമകൾക്ക് നികത്താൻ വേണ്ടി തുപ്പാക്കി ഈ അടച്ചിട്ട 300 തിയറ്ററിലും റിലീസ് ചെയ്യും. 

കുറച്ച് കാലം സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമം തുപ്പാക്കി കണ്ട് പ്രേക്ഷകർ മാറ്റട്ടെ. ഇനി തുപ്പാക്കി വൻ തുക കൊടുത്ത് വിതരണത്തിനെടുത്ത വിതരണക്കാരനെ സഹായിക്കാനാണു ഇങ്ങനെയൊരു സമരം എന്ന് ആരെങ്കിലും പറഞ്ഞാൽ ശുദ്ധ അസംബന്ധമെന്നേ മറുപടിയുള്ളു. കാരണം ഞങ്ങൾ നവംബർ 9 നു തിയറ്ററുകൾ വീണ്ടും തുറന്ന് ഒരു മൂന്ന് ആഴ്ച്ച കൂടിയേ കാക്കു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരം തന്നെ ശരണം. എന്തായാലും സമരം നടക്കട്ടെ അത് കഴിഞ്ഞ് തുപ്പാക്കി റിലീസ് ചെയ്യട്ടെ.. എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീണാൽ വാഴട്ടെ..!!!
spoof

ജവാൻ ഓഫ് വെള്ളിമല.


ജവാൻ ഓഫ് വെള്ളിമല. മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം. സംവിധാനം ലാൽ ജോസിന്റെ സംവിധാന സഹായിയായിരുന്ന അനൂപ് കണ്ണൻ, തിരകഥ ജയിംസ് ആൽബർട്ട്. വെള്ളിത്തിരയിൽ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസൻ, മമത, ബാബുരാജ് പിന്നെ യുവാക്കളുടെ ഹരമായ യുവതികളുടെ രോമാഞ്ചമായ ശ്രീമാൻ ആസിഫ് അലിയും. 

ഒരു ഹിറ്റ് സിനിമ സൃഷ്ടിക്കാൻ വേണ്ട എല്ലാ ചേരുവകളും കയ്യിലുണ്ട്. എന്നിട്ടും പക്ഷെ ജവാൻ ഓഫ് വെള്ളിമല പ്രേക്ഷകർക്ക് നിരാശപകരുന്ന ഒന്നായി തീരുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇങ്ങനെയൊരു തിരകഥയെഴുതിയ ജയിംസ് ആൽബർട്ടിനും അത് ഇതു പോലെ സംവിധാനം ചെയ്ത അനൂപ് കണ്ണനും പിന്നെ ഇത് നിർമ്മിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം നിർവ്വഹിച്ച മമ്മൂട്ടിക്കും കൂടി പങ്കിട്ടെടുക്കാവുന്നതാണു. 

വെള്ളി മല എന്ന ഗ്രാമവും അതിൽ സ്ഥിതി ചെയ്യുന്ന ഡാമിനെയും ചുറ്റിപറ്റിയാണു ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രതിബന്ധത ജനങ്ങളിൽ സൃഷ്ടിക്കാനുള്ള ഭാഗമായി താൻ തന്റെ കുറച്ച് കോടികൾ വെറുതെ കളഞ്ഞതാണു എന്ന് പറഞ്ഞ് മമ്മൂട്ടിക്ക് ഇതിൽ നിന്നും തലയൂരാം. പക്ഷെ ഭാർഗവ ചരിതം മൂന്നാംഖണ്ഡത്തിന്റെ രണ്ടാം ഭാഗമൊരുക്കിയ മിസ്റ്റർ അനൂപ് കണ്ണൻ & ജയിംസ് ആൽബർട്ട് ഒന്നോർക്കുക്ക ലക്ഷക്കണക്കിനു വരുന്ന മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷകളെയാണു നിങ്ങൾ തച്ചുടച്ച് കളഞ്ഞത്.

 ചിത്രത്തെ കുറിച്ച് കൂടുതൽ പറഞ്ഞ് സമയം മെനക്കെടുത്താനില്ല. സിനിമ തുടങ്ങിയപ്പോൾ ഒരു നല്ല സിനിമയുടെ മണമടിച്ചെങ്കിലും പിന്നീടുള്ള ഓരോ സീനുകളും ആ ധാരണപാടെ ഇല്ലാതാക്കി. അനവസരത്തിലുള്ള ഗാനങ്ങൾ കൂടുതൽ വെറുപ്പിക്കാമെന്നല്ലാതെ മറ്റൊന്നിനും സഹായിക്കുന്നില്ല. അല്പനേരത്തേക്ക് സംവിധായകൻ രഞ്ജിത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആകെ മൊത്തത്തിൽ മുങ്ങി നിൽക്കുന്നവൻ പിന്നെന്തോന്ന് കുളിരു എന്ന് പറയുന്നത് പോലെയുള്ളു അതും. 

പടം കണ്ടിറങ്ങിയപ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. ഇതിലെ നായകൻ ഗോപീകൃഷ്ണനു സംഭവിക്കുന്ന കണ്ണിന്റെ കാഴ്ച്ച ശക്തി മങ്ങി തുടങ്ങുന്നത് പോലെ മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെൻസും മങ്ങി തുടങ്ങിയോ...??? 

തോൽവികൾ ഏറ്റ് വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...!!!

അയാളും ഞാനും തമ്മിൽ


2006 ല് മെഗാഹിറ്റ് പദവി നേടിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ഒരു നല്ല ചിത്രം എങ്ങനെ ഒരു മികച്ച ചിത്രമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പൃഥ്വിരാജും നരെയ്നും ജയസൂര്യയും മുഖ്യവേഷങ്ങളിലെത്തിയ ആ ചിത്രം. എന്നാൽ അതിനു ശേഷം കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും ക്ലാസ്മേറ്റ്സിലെ നായകന്മാരൊത്ത് ലാൽ ജോസ് സിനിമ ചെയ്തില്ല. അറബിക്കഥയും ഡയമണ്ട് നെക്ലേസുമെടുത്ത് നിരൂപക പ്രശംസയും കൊമേഴ്സ്യൽ വിജയങ്ങളും നേടിയപ്പോഴും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിത്രങ്ങൾ ചെയ്ത് സ്വയം അപഹാസ്യനായപ്പോഴും ക്ലാസ്മേറ്റ്സിലെ നായകന്മാരിൽ നിന്ന് ലാൽ ജോസ് അകന്നു നിൽക്കുകയായിരുന്നു. 

സാധാരണ സിനിമയിൽ  വിജയങ്ങൾ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ആവർത്തിക്കുക പതിവാണു എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണു സംഭവിച്ചത്. എന്ത് കൊണ്ട് ക്ലാസ്മേറ്റ്സിനു ശേഷം വീണ്ടുമൊരു പൃഥിരാജ് - ലാൽ ജോസ് ചിത്രം ഉണ്ടായില്ല എന്നതിന്റെ മറുപടിയാണു അയാളും ഞാനും തമ്മിൽ എന്ന സിനിമ...!! പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണു അയാളും ഞാനും തമ്മിൽ..! മറ്റൊരു ക്ലാസ് മേറ്റ്സിന്റെ ഓർമ്മപ്പെടുത്തൽ എന്ന പോലെ പൃഥ്വിരാജും നരെയ്നും പ്രധാന വേഷങ്ങളിലെത്തുന്നു. വളരെ നാളുകൾക്ക് ശേഷം പ്രതാപ് പോത്തൻ മലയാളത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ. ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ തിരകഥാകൃത്തുക്കൾ ആവുകയും കാസനോവ എന്ന മറ്റൊരു ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും മോശം തിരകഥാകൃത്തുക്കൾ ആവുകയും ചെയ്ത ബോബി - സഞ്ജയ് ആണു അയാളും ഞാനും തമ്മിലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

 അയാളും ഞാനും തമ്മിൽ...!! ഇത്  ഡോക്ടർ രവി തരകന്റെ കഥയാണു. പൃഥ്വിരാജ് ആണു രവി തരകന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.  രവി തരകന്റെ ജീവിതത്തിലെ പല ഏടുകൾ ഒരു മനോഹരമായ കവിത പോലെ പറഞ്ഞു പോകുന്നു ചിത്രം. ക്ലാസ് മേറ്റ്സ് എന്ന സിനിമയുമായി ഒരു താരതമ്യത്തിനു സാധ്യത ഉണ്ടെങ്കിലും ക്ലാസ്മേറ്റ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണു ഇതിന്റെ ഇതിവൃത്തം. കോളേജ് കാമ്പസും പ്രണയവുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും സിനിമ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യമനസ്സിലെ വേലിയേറ്റങ്ങള്ക്കാണു. ക്ലാസ്മേറ്റ്സിലെ സുകു, നമ്മളായിരുന്നെങ്കിൽ അല്ലെങ്കിൽ നമ്മൾ കണ്ടറിഞ്ഞിട്ടുള്ള ഒരാളായിരുന്നെങ്കിൽ ഇവിടെ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപക്ഷെ നേരിട്ടതും നേരിടാനിരിക്കുന്നതുമായ ജീവിത സാഹചര്യങ്ങളിലൂടെയാണു രവി തരകൻ കടന്നു പോകുന്നത്...! 

ഫ്ലാഷ് ബാക്കുകൾ ഇടയ്ക്ക് കയറി വരുന്നത് ചിത്രത്തിന്റെ ആസ്വാദനത്തിനു ഒട്ടും ഭംഗം വരാത്ത രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിരിക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി ഇനി രവി തരകനും എണ്ണപ്പെടും. പല കാലഘട്ടങ്ങളിലെ രവി തരകന്റെ വേഷപകർച്ച കേവലം മേയ്ക്കപ്പിലൂടെ മാത്രമല്ലാതെ അഭിനയ സാധ്യതയുടെ ഉന്നത തലങ്ങളിലൂടെ സഞ്ചരിച്ച് പൃഥ്വിരാജ് വ്യത്യസ്തമാക്കിയപ്പോൾ ഒന്നുറപ്പിക്കാം ബിഗ് എംസ് എന്ന രണ്ട് വടവൃക്ഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ നെടുംതൂണായി മാറുന്നത് ഈ ചെറുപ്പക്കാരനായിരിക്കും തീർച്ച..! അതിനുള്ള കഴിവും കരുത്തും തനിക്കുണ്ട് എന്ന് തെളിയിക്കുകയാണു പൃഥ്വിരാജ് ഈ സിനിമയിലൂടെ..! 

പ്രതാപ് പോത്തൻ അവതരിപ്പിച്ച ഡോ. സാമുവേൽ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് അവിസ്മരണീയമാക്കി മാറ്റി. നരെയ്ന്, കലാഭവൻ മണി, സലീം കുമാർ, രമ്യ നമ്പീശൻ , സംവൃത സുനിൽ എന്നിങ്ങനെ ഒരുപാട് നടീ നടന്മാരുണ്ടെങ്കിലും അയാളും ഞാനും തമ്മിൽ രവി തരകന്റെ സിനിമയാണു. രവി തരകന്റെ മാത്രം..! 

മനോഹരമായ ഗാനങ്ങൾ കൊണ്ട് ഔസേപ്പച്ചനും ഗംഭീര വിഷ്വലുകൾ ഒരുക്കി ജോമോനും ചിത്രത്തെ സമ്പന്നമാക്കി. സീരിയസ് പ്രമേയമായത് കൊണ്ട് തന്നെ ഇഴച്ചിലനുഭവപ്പെടാനുണ്ടായിരുന്ന സാധ്യതകൾ രഞ്ജൻ എബ്രഹാം എഡിറ്റിംഗ് ടേബിളിൽ വെച്ച് തന്നെ ഇല്ലാതാക്കി. സഞ്ജയ് ബോബി കൂട്ടു കെട്ടിനു ഇനി ആശ്വസിക്കാം. കാസനോവ എന്ന പാപക്കറ ഒരു പൊട്ടു പോലുമില്ലാതെ അവർ കഴുകി കളഞ്ഞിരിക്കുന്നു. അത്ര ബ്രില്യന്റ് ആയ തിരകഥയാണു ചിത്രത്തിനായി അവർ ഒരുക്കിയിരിക്കുന്നത്. 

അങ്ങനെ എല്ലാ ഘടകങ്ങളും നന്നായി ചേരുമ്പോഴാണു ഒരു സിനിമ നല്ല സിനിമയായി മാറുന്നത്. ഒരു നല്ല സിനിമ ചിലപ്പോൾ വിജയിക്കാതിരുന്നേക്കാം. എന്നാൽ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല. ഇനി പരാജയപ്പെടുന്നുവെങ്കിൽ  അതിനർത്ഥം അവ മികച്ചവയല്ല എന്നു തന്നെയാണു. ഇവിടെയാണു ലാൽ ജോസ് എന്ന സംവിധായകന്റെ പ്രസക്തി. മലയാള സിനിമയിൽ ഒരു നല്ല സിനിമയെ മികച്ച സിനിമയാക്കി മാറ്റാൻ കഴിവുള്ള വളരെ ചുരുക്കം ചില സംവിധായകരിൽ പ്രമുഖനാണു ലാൽ ജോസ്. തന്റെ കരിയറിലെ മറ്റൊരു പൊൻ തൂവലായി അയാളും ഞാനും തമ്മിൽ മാറുന്നത് കണ്ട് ലാൽ ജോസിനു സന്തോഷിക്കാം. ഒപ്പം അഭിമാനിക്കാം. കാരണം ഇത് എന്ത് കൊണ്ട് പൃഥ്വിരാജ് ? എന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണു. 

ഇന്നത്തെ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചാണോ അയാളും ഞാനും തമ്മിൽ ഒരുക്കിയിരിക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം കൊണ്ട് മാത്രമേ വിലയിരുത്താൻ സാധിക്കുള്ളു. എന്തായാലും ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല കാരണം പ്രേക്ഷകന്റെ പൾസ് ലാൽ ജോസിനെ പോലെ അടുത്തറിയുന്ന മറ്റേത് സംവിധായകനാണുള്ളത്..!!

*ചിത്രത്തിന്റെ പരസ്യത്തിൽ പറയുന്നത് പോലെ ഇതിന്റെ ആദ്യ രംഗം കഥാഗതിയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് കൊണ്ട് അത് നഷ്ടപ്പെടുത്താതിരിക്കുക.

ഹസ്ബന്റ്സ് ഇൻ ഗോവ


സത്യത്തിൽ ട്രിവാൻഡ്രം ലോഡ്ജ് കാണുക എന്ന ഉദ്ദേശത്തോടെയാണു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ആ സിനിമ കളിക്കുന്ന തിയറ്റര് പരിസരത്തെങ്ങും മരുന്നിനു പോലും ഒരാളും ഇല്ലാതിരുന്നത് സിനിമ കാണാൻ കൂടെ വന്നവരുടെ ഉത്സാഹം കെടുത്തി. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഹസ്ബന്റ്സ് ഇൻ ഗോവ കാണേണ്ടി വന്നു. അങ്ങനെ ഇന്ന് ഒരു പാഠം പടിച്ചു. നമ്മൾ ഏത് പടം കാണാൻ തിരുമാനിച്ചാണോ വരുന്നത് ആ പടം കാണുക അതല്ലങ്കിൽ ഇങ്ങനെ ഇരിക്കും. 

കുഞ്ഞളിയൻ എന്ന ലോകത്തോര എന്നു വെച്ചാൽ ലോക തറ സിനിമക്ക് ശേഷം സജി സുരേന്ദ്രനും കൂട്ടരും വളരെയധികം സമയവും യുടീവി പിക്ചേഴ്സിന്റെ വളരെയധികം പണവും ചിലവഴിച്ച് ഉത്കൃഷ്ഠ്രായ മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ച ഉദാത്ത സൃഷ്ടിയാണു ഹസ്ബ്ന്റ്സ് ഇൻ ഗോവ. ലാൽ,ആസിഫ് അലി, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരും റീമ, ഭാമ, രമ്യ നമ്പീശൻ പ്രവീണ എന്നിവർ അണി നിരക്കുന്ന ഒരു തട്ടുപൊളിപ്പൻ പടം. 

സജി സുരേന്ദ്രൻ മാറിയിട്ടില്ല, മാറാൻ ഉദ്ദേശവുമില്ല. പണ്ടത്തെപ്പോലെ തന്നെ..! ഭാര്യമാരുടെ ശല്യം സഹിക്കവയ്യാതെ ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തുന്ന 3 കൂട്ടുകാർ അവിചാരിതമായി ട്രെയിനിൽ വെച്ച് സണ്ണി (ലാൽ) കണ്ട് മുട്ടുകയും പിന്നീട് ലാലിന്റെ നേതൃത്തത്തിൽ ഗോവൻ ടൂർ അടിച്ച് പൊളിക്കുകയും അത് മൂലം ഉണ്ടാകുന്ന നൂലാമാലകളും പിന്നെ തെറ്റിദ്ധാരണകളും അങ്ങനെ അങ്ങനെ അങ്ങനെ കൃഷ്ണൻ പൂജപ്പുരയുടെ മറ്റൊരു ക്ലാസ്സിക്കൽ തിരകഥ.

.ഇന്ദ്രജിത്തും ജയസൂര്യയും തങ്ങളുടെ റോൾ നന്നാക്കിയപ്പോൾ ലാൽ പതിവ് നമ്പറുകളുമായി കയ്യടി നേടി. ആസിഫ് അലിയെ പച്ചാളം ഭാസിയുടെ അടുത്തേക്ക് വിടുന്നതായിരുക്കും സംവിധായകനു എളുപ്പം. നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ഇന്നസെന്റിന്റെ ടിടിആർ കഥാപാത്രം ഈ സിനിമയിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം മോഹൻലാലും സംഘവും അനശ്വരമാക്കിയ പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനവും.. ഈ ഗാനരംഗത്തിൽ ആസിഫ് അലിയും ജയസൂര്യയുമൊക്കെ ചുവട് വെക്കുന്നത് കാണമ്പോഴാണു മോഹൻലാൽ എന്ന നടന്റെ സ്ഥാനം എത്രമാത്രം ഉയരങ്ങളിൽ ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത്.

 ചുരുക്കിപ്പറഞ്ഞാൽ ഈ ജനുസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ആസ്വദിക്കാം. അല്ലാത്തവർക്ക് തിയറ്ററിൽ ബോറടിച്ച് മരിക്കാം. മല്ലു സിംഗും മായമോഹിനിയും വിജയിച്ച നമ്മുടെ നാട്ടിൽ.. റിലീസ് ചെയ്ത് 5 ആഴ്ച്ചകൾ പിന്നിട്ടിട്ടും 34 തിയറ്ററുകളിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രം കളിക്കുന്ന  ഈ കൊച്ച് കേരളത്തിൽ ഹസ്ബന്റ്സ് ഇൻ ഗോവയും വിജയിക്കും..! അൻപതാം ദിവസം പോസ്റ്റർ ഒട്ടിക്കുകയും ചെയ്യും സംശയം വേണ്ട..!!!!

റൺ ബേബി റൺ


ഐവി ശശി കട്ടപ്പുറത്താണു, ഫാസിലിന്റെ വണ്ടിയുടെ പാർട്ട്സ് പൊളിച്ചു തുടങ്ങി, സത്യൻ അന്തിക്കാടാകട്ടെ പഞ്ചറായും ആക്സിലൊടിഞ്ഞും നിരങ്ങി നീങ്ങുന്നു. ഇങ്ങനെ മലയാള സിനിമയിലെ സീനിയർ സംവിധായകരൊക്കെ പല്ലു കൊഴിഞ്ഞ് സിംഹങ്ങളായി മാറിയപ്പോഴും തളരാതെ പിടിച്ചു നിന്ന മഹാനായ സംവിധായകൻ ശ്രീ ജോഷി ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു റൺ ബേബി റൺ... !

സച്ചി-സേതു എന്നീ ഇരട്ട തിരകഥാകൃത്തുക്കൾ വേർപിരിഞ്ഞതിനു ശേഷം സച്ചി സ്വന്തമായി തിരകഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലൂടെ പ്രശസ്തയായ അമല പോൾ ആണു ചിത്രത്തിലെ നായിക. പേരു സൂചിപ്പിക്കുന്നത് പോലെ ചിത്രം മുഴുവനും ഒരു ഓട്ടപാച്ചിൽ ആണു. ടീവി മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവർക്കിടയിലെ നേരും നെറികേടുകളുമെല്ലാം അനാവരണം ചെയ്യുന്ന ഒരു ചിത്രമാണു റൺ ബേബി റൺ.

എന്നാൽ ഇത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കി നല്ല ഒരു ഉഗ്രൻ പടം ജോഷി സാർ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. രൺജി പണിക്കരുടെ തിരകഥയിൽ പുറത്തിറങ്ങിയ പത്രം. പക്ഷെ ചിത്രവുമായി ഒരു താരതമ്യത്തിനു ഇവിടെ ഒട്ടും പ്രസക്തിയില്ല. കാരണം ഒന്ന് കൈകാര്യം ചെയ്യുന്നത് അച്ചടി മാധ്യമാണെങ്കിൽ ഇത് ടെലിവിഷൻ മാധ്യമമാണു.

ഇനി നമുക്ക് സിനിമയിലേക്ക് വരാം. റൺ ബേബി റൺ..! വേണു പ്രശസ്തനായ ഒരു ന്യൂസ് ക്യാമറാമാൻ ആണു. വേണുവിന്റെ ഉറ്റ സുഹൃത്തായ ഋഷി തുടങ്ങാൻ പോകുന്ന പുതിയ ന്യൂസ് ചാനലിനു വേണ്ടി ഒരു ഉഗ്രൻ എക്സൂസീവ് സംഘടിപ്പിക്കാൻ വേണുവും വേണുവിന്റെ കാമുകി രേണുവും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. പക്ഷെ അതിനിടയിൽ ഒരു ചതിവ് പറ്റുന്നു. കാരണം കൊണ്ട് വേണുവും രേണുവും തമ്മിൽ അകലുന്നു. ജോഷി പടമാവുമ്പോൾ വില്ലന്മാർ വേണം എന്നത് നിർബന്ധമാണല്ലോ. അതിനായി രണ്ട് വില്ലന്മാർ അവരുടെ പ്രതികാരം പ്രതികാരത്തിൽ നിന്നുള്ള വേണുവിന്റെ രക്ഷപ്പെടൽ.. !

അങ്ങനെ അങ്ങനെ വളരെ ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളിലൂടെ രണ്ട് മണിക്കൂർ 22 മിനുറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തണം എന്നൊക്കെയായിരിക്കും തിരകഥാകൃത്തും സംവിധായകനും ചിന്തിച്ചിരുന്നത് എങ്കിലും സിനിമ കാണുന്ന പ്രേക്ഷകനു അത്ര കണ്ട് ത്രില്ലിംഗ് ഒന്നും അനുഭവപ്പെടുന്നില്ല എന്നതാണു സത്യം. രണ്ട് സൂപ്പർ താര ചിത്രങ്ങൾ എങ്ങനെ ഒരേ സമയം നിർമ്മിക്കാം എന്നത് റൺ ബേബി റൺ എന്ന ചിത്രത്തിൽ നിന്നും പഠിക്കാം. പത്തിൽ താഴെയേ ഇതിലെ അഭിനേതാക്കൾ ഉള്ളു. പ്രത്യക്ഷത്തിൽ ഒരു ബിഗ് ബഡ്ജറ്റ് എന്ന് തോന്നിപ്പിക്കുമെങ്കിലും വളരെ ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കിയ ചിത്രമാണു ഇതെന്ന് സൂക്ഷിച്ച് നിരീക്ഷിച്ചാൽ മനസ്സിലാവും.

സാധാരണ ജോഷി പടങ്ങളിൽ കാണുന്ന വൻ സെറ്റപ്പ് ഇതിൽ കാണുകയില്ല. ഒരു പരിധി വരെ അത് കഥ പശ്ചാത്തലം ആവശ്യപ്പെടുന്നത് കൂടി കൊണ്ടായിരിക്കണം. പ്രശസ്ത ക്യാമറാമാൻ ആയ വേണുവായി വേഷമിടുന്നത് മോഹൻലാൽ ആണു.നായകൻ മോഹൻലാൽ ആണെങ്കിൽ അദ്ദേഹത്തിന്റെ കഥാപാത്രം ലോകത്തിലെ മഹാരഥന്മാരിൽ മൂന്നാമത്തേയൊ നാലാമത്തേയൊ സ്ഥാനം കയ്യടക്കുന്ന ആളായിരിക്കും എന്ന പതിവ് ഈ ചിത്രത്തിലും തെറ്റിച്ചിട്ടില്ല.

സ്പിരിറ്റിലെ രഘുനന്ദനെ ചിലയിടങ്ങളിൽ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും വേണു എന്ന ക്യാമറാമാന്റെ കഥാപാത്രം തിരകഥയിൽ ആവശ്യപ്പെടുന്നത്ര മികവിൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. നായികയായി എത്തിയ അമല പോളിന്റെ കയ്യിൽ രേണുവിന്റെ വേഷം ഭദ്രമാണു. കോമഡി സ്റ്റാർ ആയി മാറിയ ബിജുമേനോൻ പക്ഷെ ഈ ചിത്രത്തിൽ സ്വഭാവനടനായി തിളങ്ങി, ഒപ്പം ചിലറ കോമഡി നമ്പറുകളും. പിന്നെ വില്ലൻ വേഷത്തിൽ എത്തുന്ന സിദ്ദിഖും സായ്കുമാറും. ചിത്രം പൂർണമായി.

എത്ര മോശം തിരകഥയാണെങ്കിലും അതിനെ ഒരു ശരാശരി നിലവാരത്തിലുള്ള സിനിമയാക്കി മാറ്റുന്ന ജോഷി ടച്ച് മാത്രമാണു ഈ ചിത്രത്തിന്റെ ഏക ആശ്വാസം. മറ്റൊരു ഘടകത്തിനും ഈ ചിത്രത്തെ സഹായിക്കാനായിട്ടില്ല. ജോഷിക്ക് പകരം മറ്റാരായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ വിധി നേരിടേണ്ടി വരുമായിരുന്നു റൺ ബേബി റണിനു.

ത്രില്ലിംഗ് സിനിമകളൊരുക്കാൻ ധാരാളം ഹോംവർക്ക് ആവശ്യമുണ്ടെന്ന് സച്ചി മനസ്സിലാക്കിയാൽ കൊള്ളാം. അല്ലാതെ റൺ ബേബി റണിനു കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയിൽ മയങ്ങി ഇതേ നിലവാരത്തിൽ തന്നെ മുന്നോട്ട് പോകാനാണു ഭാവമെങ്കിൽ നിലയില്ലാക്കയത്തിലായിരിക്കും ശോഭന ഭാവി..!

ഇത്തരമൊരു ചിത്രത്തിന്റെ മൂഡിനനുസരിച്ചിട്ടുള്ളത് തന്നെയായിരുന്നു ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും. സിനിമയിൽ ഉള്ളു ഒരേ ഒരു പാട്ട് അനാവശ്യമായിരുന്നെങ്കിലും ലാലിന്റെ ശബ്ദത്തിൽ ആയത് കൊണ്ട് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. മൊത്തത്തിൽ റൺ ബേബി റൺ ഒരു ശരാശരി ചിത്രമാണു. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം..!

ഫ്രൈഡേ


ഡയമണ്ട് നെക്ലേസ് ,22 ഫീമെയിൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിന്റേതായെത്തുന്ന സിനിമ. മലയാളത്തിൽ ഇടവേളയിലാതെ എത്തുന്ന ചലച്ചിത്രം തുടങ്ങിയ നിരവധി വിശേഷണങ്ങളുമായി എത്തിയ ന്യൂജനറേഷൻ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണു നവാഗതനായ ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ..!

ആലപ്പുഴ നഗരത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ തുടർച്ചയായ ചിത്രീകരണമാണു ഈ സിനിമ. ഒരു ഓട്ടോ ഡ്രൈവർ, മകളുടെ കല്യാണത്തിനു സ്വർണ്ണമെടുക്കാൻ വരുന്ന ഒരു കുടുബം. ഗർഭിണിയായ ഒരു ഭിക്ഷക്കാരി, ഒരപൂർവ്വ ജീവിയെ വിൽക്കാൻ നടക്കുന്ന രണ്ട് പേർ ,രണ്ട് കോളേജ് കമിതാക്കൾ, വരനാവാൻ പോകുന്ന ഒരാൾ, പ്രസവം കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ കഴിയുന്ന ഒരു കുടുബം. ഒരനാഥ കുട്ടിയെ ദത്തെടുക്കാൻ വേണ്ടി ബാംഗ്ലൂരിൽ നിന്ന് എത്തിയ ദമ്പതികൾ, അവരെ സഹായിക്കാൻ എത്തുന്നവർ..!

ഇങ്ങനെ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ഇവരെല്ലാം പക്ഷെ അന്നത്തെ ദിവസം പല പല സന്ദർഭങ്ങളിൽ പരസ്പരം കടന്ന് പോകുന്നുണ്ട്. അവസാനം ഇതിൽ 4 കൂട്ടർ ഒഴികെ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിക്കുന്നു. പിന്നെ പണ്ട് മെഗാഹിറ്റായ ഒരു ഇംഗ്ലീഷ് പടത്തിന്റെ ക്ലൈമാക്സ് (സസ്പെൻസ് പൊളിയും എന്നത് കൊണ്ട് ആ പടം ഏതാണെന്നു പറയുന്നില്ല. അതു പോലെ അപൂർവ്വ ജീവി ഏതാണെന്നും ലാസ്റ്റ് അവസാനം അറിഞ്ഞാൽ മതി) പോലെ സിനിമ അവസാനിക്കുന്നു.

അങ്ങനെഅതി മനോഹരമായ ഒരു ഗ്രാഫിക്സ് ഷോട്ടോടെ സിനിമ അവസാനിച്ചെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം നൽകിയതാണോ എന്നറിയില്ല മനസ്സിൽ ഒരു ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായില്ല. ഒരിടത്തും ...! ഇത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു ഹാപ്പി എൻഡിംഗ് അല്ല എന്ന് എല്ലാവർക്കും അറിയാം.

അത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഇതു പോലെയുള്ള സിനിമകളുടെ പരിസരത്ത് പോലും അടുക്കില്ല അവർ പൊരിവെയിലത്തും ഇടി മഴയത്തും മായാ മോഹിനിക്കും മരുമകനുമെല്ലാം ക്യൂ നിൽക്കത്തേ ഉള്ളു. അതു കൊണ്ട് തന്നെ നേരത്തെ പറഞ്ഞ പ്രത്യേക വിഭാഗം പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് പടം അവസാനിപ്പിക്കുന്നതിൽ തിരകഥാകൃത്തുക്കൾ അത്ര കണ്ട് വിജയിച്ചില്ല.


ഒരു മണിക്കൂർ 43 മിനുറ്റ് 12 സെക്കന്റുകളുള്ള ഈ ചിത്രത്തിൽ ഓട്ടോ ഡ്രൈവറായി എത്തുന്ന ഫഹദ് 10 മിനുറ്റിൽ താഴെയെ ഉള്ളു. ഈ സിനിമയിലൂടെ ഫഹദിന്റെ ശരിക്കുള്ള കാലിബർ അളക്കാൻ കാത്തിരുന്നവർ അതു കൊണ്ട് തന്നെ ഇളിഭ്യരായി. പിന്നെ നെടുമുടി വേണു, വിജയരാഘവൻ, മനു ആൻ അഗസ്റ്റിൻ തുടങ്ങി നീണ്ട നിര.

നവാഗത സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ലിജിൻ ജോസ് സിനിമ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്ന ഈ കാലത്ത് മറ്റൊരു കൊടുങ്കാറ്റാകാൻ ഫ്രൈഡേക്ക് കഴിഞ്ഞില്ലെങ്കിലും ഒരു ഇളം കാറ്റെങ്കിലും ആവാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്..!

താപ്പാന

8 സിനിമകൾ നിരനിരയായി പരാജയപ്പെട്ടാൽ ഏത് മെഗാസ്റ്റാറായാലും ഫീൽഡ് ഔട്ടിന്റെ വക്കത്ത് എത്തും എന്നത് ഉറപ്പാണു..! എന്നാൽ മമ്മൂട്ടി എന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ കാര്യം അങ്ങനെയല്ല.. പരാജയങ്ങളുടെ പടുക്കുഴിയിൽ പലവട്ടം വീണു പോയിട്ടും ഒരിക്കലും തിരിച്ചു വരില്ല എന്ന് സിനിമ പണ്ഡിതർ വിധിയെഴുതിയിട്ടും ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നതാണു മമ്മൂട്ടിയുടെ ചരിത്രം. ഒന്നല്ല പലവട്ടം. അതു കൊണ്ട് തന്നെ താൽക്കാലികമായ വന്നു പോയ പരാജയങ്ങൾ മമ്മൂട്ടി എന്ന മഹാനടനെയും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരെയും നിരാശരാക്കിയില്ല.

മലയാള സിനിമയിൽ തനിക്ക് മുൻപ് നിന്നിരുന്നവരെയും തനിക്ക് ശേഷം വന്നവരെയുമെല്ലാം തന്റെ കീഴിൽ അല്ലെങ്കിൽ തോളിനു താഴെ മാത്രം നിർത്തി കൊണ്ട് എന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണത്തെ പരാജയ പരമ്പരകൾക്ക് വിരാമമിട്ട് വിജയം സമ്മാനിച്ച ചിത്രത്തിന്റെ പേരു താപ്പാന എന്നായത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും..!

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് സിന്ധുരാജിന്റെ തിരകഥയിൽ ജോണീ ആന്റണി സംവിധാനം ചെയ്ത സിനിമയാണു താപ്പാന. ഇൻസ്പെക്ടർ ഗരുഡ്, പട്ടണത്തിൽ ഭൂതം തുടങ്ങിയ ചവറു സിനിമകളിൽ തളച്ചിടപ്പെടാനുള്ളതല്ല തന്റെ പ്രതിഭ എന്ന് സൈക്കിളിലൂടെയും പിന്നെ മാസ്റ്റേഴ്സിലൂടെയും തെളിയിച്ച ജോണി ആന്റണി അത് അടിവരയിടുകയാണു താപ്പാനയിലൂടെ.

പുതിയ മുഖം, എൽസമ്മ എന്ന ആൺ കുട്ടി ഈ രണ്ട് ചിത്രങ്ങളും മതി സിന്ധുരാജ് എന്ന തിരകഥാകൃത്ത് അതിനു മുൻപ് എഴുതിയ എല്ലാ തിരകഥകളുടെയും പാപം കഴുകി കളയാൻ. ഒരു ലളിതമായ ത്രെഡിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കുന്ന ഒരു തിരകഥയെഴുതുക വഴി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണു സിന്ധുരാജ്.

താപ്പാന.. പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ആനകഥയല്ല, ആനകാര്യങ്ങളുമല്ല. ആനയോളം സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന സാംസണിന്റെ കഥയാണു. ദിലീപ്, സുരാജ്, സലീം കുമാർ, ജഗതി, ജഗദീഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകൻ പിന്നെ ന്യൂ ജനറേഷൻ കോമേഡിയൻ സ്റ്റാർ ബാബുരാജ്, ബിജുമേനോൻ ഇവരൊന്നുമില്ലാത്ത ഒരു കോമഡി സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ..? ഒറ്റവാക്കിൽ പറഞ്ഞാൽ അതാണു താപ്പാന..!

ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന സാംസൺ അതേ ജയിലിൽ നിന്ന് ഇറങ്ങുന്ന മല്ലികയുമായി അപ്രതീക്ഷിതമായി ഒന്നിക്കേണ്ടി വരികയും മല്ലികയുടെ നാട്ടിലേക്ക് കൂടെ പോവുകയും പിന്നെ അവിടെ നടക്കുന്ന സംഭവങ്ങളുമാണു താപ്പാനയുടെ ഇതിവൃത്തം. സാംസണായി മമ്മൂട്ടിയും മല്ലികയായി ചാർമിയും വേഷമിടുന്നു. വില്ലൻ വേഷത്തിൽ എത്തുന്നത് മുരളി ഗോപിയാണു. കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവരും മുഖ്യവേഷത്തിലഭിനയിക്കുന്നു.

മമ്മൂട്ടിയുടെ നായികയായി ചാർമിയോ എന്ന് നെറ്റി ചുളിക്കുന്നവരോട് ഒരു വാക്ക്.. മമ്മൂക്ക ഒടുക്കത്തെ ഗ്ലാമറാണു മക്കളെ...!!

കണ്ണൂർ ജയിലിൽ നിന്ന് ആരംഭിക്കുന്ന സിനിമ കരപ്പ എന്ന മനോഹരഗ്രാമത്തിൽ അവസാനിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ അതി മനോഹരമായി പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ആകെ ഒരു ഗാനമേ ഉള്ളു. ഊരും പേരും പറയാതെ എന്ന് തുടങ്ങുന്ന ആ സുന്ദരഗാനം ക്ലൈമാക്സിൽ വീണ്ടും വരുമ്പോൾ തിയറ്ററിൽ ഉണ്ടാകുന്ന കയ്യടി മാത്രം മതി ആ ഗാനത്തിന്റെ സ്വീകാര്യത മനസ്സിലാക്കാൻ.

തെലുങ്കിൽ തുണിയഴിച്ച് തുള്ളുക എന്ന കർത്തവ്യം മാത്രം നിറവേറ്റാറുള്ള ചാർമിക്ക് തനിക്ക് കിട്ടിയ ഈ നല്ല റോളിനോട് മികച്ച രീതിയിൽ നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. വില്ലനായെത്തിയ മുരളി ഗോപി മോശമാക്കിയില്ലെങ്കിലും രസികനിൽ ആരംഭിച്ച അതേ മാനറിസങ്ങൾ തന്നെ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കോമഡി ട്രാക്കിൽ നിന്ന് വഴുതിമാറാതെ കഥ മുന്നോട്ട് കൊണ്ടു പോകുന്നതാണു ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്.

താപ്പാന ഒരു മാസ് കോമഡി എന്റർടെയ്നർ ഒന്നുമല്ല. അവിചാരിതമായ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ ചിത്രത്തില്ലില്ല. പക്ഷേ ഓർഡിനറി പോലെ കുടുംബ സമ്മേതം ധൈര്യമായി തിയറ്ററിൽ പോയി കണ്ടിരുന്ന് ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം...! ഒരു സീനിലും മാതാപിതാക്കൾക്ക് കുട്ടികളുടെ കണ്ണോ ചെവിയോ പൊത്തേണ്ടി വരില്ല..!!

ഇത്തരമൊരു സീസണിൽ ഫാമിലിയെ തിയറ്ററിൽ എത്തിക്കാനുള്ള എന്ത് ഘടകമാണു ഈ ചിത്രത്തിൽ ഉള്ളത് എന്ന് സംശയിക്കുന്നവർക്കുള്ള ശക്തമായ മറുപടി തന്റെ ഗംഭീര പ്രകടനത്തിലൂടെ മമ്മൂട്ടി നൽകുന്നു..!! അത് തന്റെ കാലം കഴിഞ്ഞു എന്ന് അലമുറയിടുന്നവർക്കുള്ള ഒരു താക്കിത് കൂടിയാണു. ഇതൊക്കെ നുമ്മ ഒരുപാട് കണ്ടതാ..!!!!

സിംഹാസനം


വിജയിക്കാൻ വെറും ഒരുശതമാനം മാത്രം സാധ്യതയും പരാജയപ്പെടാൻ 99 ശതമാനം സാധ്യതയും കൽപ്പിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം. പൃഥ്വിരാജ് നായകനായി ഇങ്ങനെ ഒരു ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നേ ചലച്ചിത്ര ലോകം വിധി എഴുതി കഴിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ സിനിമ റിലീസ് ആയി കഴിഞ്ഞതിനു ശേഷം ഇതിന്റെ വിജയ സാധ്യതയെ കുറിച്ച് ആരും ചിന്തിച്ച് തല പുകക്കേണ്ടതില്ല.

എന്നാൽ ഇവിടെ ഉയർന്നു വരുന്ന പ്രസക്തമായ ഒരു ചോദ്യം, കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് ഒരു ശരാശരി ഹിറ്റു പോലും സമ്മാനിക്കാൻ കഴിയാതിരുന്നിട്ടും ഷാജി കൈലാസ് എന്ന ബ്രഹ്മാണ്ഡ സംവിധായകനു എങ്ങനെ വീണ്ടും വീണ്ടും ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരിക്കാൻ സാധിക്കുന്നു...? അതിനു ഉത്തരം കണ്ടെത്തണമെങ്കിൽ കാലം കുറച്ചേറെ പുറകിലോട്ട് സഞ്ചരിക്കണം..!

ന്യൂ ജനറേഷൻ സിനിമകൾ ആഘോഷമാക്കുന്ന പുതു തലമുറയിലെ കുട്ടികൾക്ക് ഒരു പക്ഷെ അന്യമായിരിക്കും കാലം കാരണം ഇന്നത്തെ 20-22 കാരനു അന്ന് വയസ്സ് 10-12. ഒറ്റയ്ക്ക് തിയറ്ററിൽ പോയി സിനിമ കാണുന്നത് അപ്രാപ്യമായിരുന്ന കാലഘട്ടം. അന്നും ഇന്നത്തെ പോലെ ഒരുപാട് സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ തിയറ്ററുകളെ ഉത്സവപറമ്പാക്കിയിരുന്ന സിനിമകൾ സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു ഷാജി കൈലാസ്..!!

മഹാനായ സംവിധായകൻ ജോഷിയുടെയും ഇന്നത്തെ ഇനീഷ്യൽ കിംഗ് സംവിധായകൻ അമൽ നീരദിന്റെയുമൊക്കെ സിനിമകളുടെ മാത്രം ആദ്യ ദിവസ തിരക്ക് കണ്ട് ശീലിച്ച ഇന്നത്തെ ചെറുപ്പക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര സ്വീകരണമായിരുന്നു ഷാജി കൈലാസ് ചിത്രങ്ങൾക്ക് അന്ന്..!

രൺജി പണിക്കരും രഞ്ജിത്തുമായി ഷാജി മലയാള സിനിമ ചരിത്രത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തകർക്കുകയും ചെയ്തു പോന്നു. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ എന്ന് പറയുന്നത് പോലെ വല്യേട്ടൻ എന്ന തന്റെ അവസാന ആധികാരിക ഹിറ്റോടെ ഷാജി കൈലാസിന്റെ നല്ല കാലം തീരുകയായിരുന്നു. അതിനു ശേഷം പുറത്ത് വന്ന 20 ചിത്രങ്ങളിൽ അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ചിന്താമണി കൊലക്കേസ് മാത്രമായിരുന്നു. ബാക്കി 19 സിനിമകളും ബോക്സ് ഓഫീസിൽ മൂക്കും കുത്തി താഴെ വീണു.

ഉടയോൻ എന്ന ഒരൊറ്റ ചിത്രം ഭദ്രൻ എന്ന പ്രതിഭയെ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലേക്കും ഫോട്ടോഗ്രാഫർ എന്ന ചിത്രം രഞ്ജൻ പ്രമോദ് എന്ന മികച്ച എഴുത്തുകാരനെ വിസ്മൃതിയിലാക്കുകയും ചെയ്ത അതേ മലയാള സിനിമ എന്ത് കൊണ്ട് ഇത്രയേറെ പരാജയങ്ങൾ ഉണ്ടായിട്ടും ഷാജി കൈലാസ് എന്ന സംവിധായകനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം ഇതാണു " ഷാജി കൈലാസിനെ വെച്ച് സിനിമ നിർമ്മിക്കുന്ന ഒരോ നിർമ്മാതാവും സ്വപ്റ്റ്നം കാണുന്നത് ഷാജി കൈലാസിന്റെ ഒരു ഗംഭീര സിനിമയാണു. തിയറ്ററുകളെ ജനപ്രളയമാക്കിയ ഏകലവ്യനും കമ്മീഷ്ണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമൊക്കെ പോലെ ഒരു തകർപ്പൻ സിനിമ..!!

എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ അത്തരമൊരു തിരിച്ചു വരവ് പിന്നീട് ഒരിക്കലും ഉണ്ടായില്ല..! നല്ല ഒരു കൂട്ടു കെട്ടിന്റെ അഭാവമാണു ഷാജിയുടെ പരാജയത്തിന്റെ കാരണം എന്നതായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ശക്തമായ തിരകഥ കിട്ടിയാൽ ഷാജി അതിശക്തമായി തിരിച്ചു വരും എന്ന് ഷാജി കൈലാസ് ആരാധകർ വിശ്വസിച്ചിരുന്നു.

അതു കൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും രൺജി പണിക്കരും ഒന്നിച്ച് കിംഗ് & ദി കമ്മീഷ്ണരുടെ വരവിനെ ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.. എന്നാൽ കാത്ത് കാത്തിരുന്ന് കണ്ട പടം ഏൽപ്പിച്ച് ആഘാതത്തിൽ നിന്നും ഇനിയും മമ്മൂട്ടി ആരാധകർ മുക്തരായിട്ടില്ല. രൺജിയുടെ മൂർച്ച പോയ തൂലികയാണു ആ ചിത്രത്തിന്റെ പരാജയകാരണം എന്ന് വേഗത്തിൽ കണ്ട് പിടിക്കാൻ ഷാജി ആരാധകർക്കായി..!

അതു കൊണ്ട് ഷാജി കൈലാസ് സ്വയം തിരകഥയെഴുതി സംവിധാനം ചെയ്യാൻ പോകുന്ന സിംഹാസനം ആ പഴയ സുവർണ്ണകാലഘട്ടത്തിന്റെ തിരിച്ചു വരവായിരിക്കും എന്ന് വെറുതെയെങ്കിലും ആശിക്കാനായിരുന്നു ആരാധകർക്കിഷ്ടം..!!

സിംഹാസനം..!! മാളവിക പ്രെഡക്ഷൻസിന്റെ ബാനറിൽ ചന്ദ്രകുമാർ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം..!! ചന്ദ്രകുമാറിനെ ഓർമ്മയില്ലേ.. വർഷങ്ങൾക്ക് മുൻപ് കോമഡി താരത്തിന്റെ ഇമേജിൽ നിന്ന് ബോധപൂർവ്വം ഒരു ആക്ഷൻ ഹീറോ പരിവേഷം എടുത്തണിയാൻ ദിലീപ് നടത്തി ദയനീയമായി പരാജയപ്പെട്ട ഡോൺ എന്ന ചിത്രത്തിന്റെ ഹതഭാഗ്യവാനായ നിർമ്മാതാവ്..!

നാടുവാഴികൾ എന്ന ചിത്രത്തിന്റെ റീമേക്ക് എന്ന ആശയവുമായി തുടങ്ങിയ ചിത്രം സിംഹാസനം എന്ന രൂപത്തിലെത്തിയപ്പോൾ നാടുവാഴികളുടെ മാത്രമല്ല ഷാജിയുടെ തന്നെ മുൻ കാല ചിത്രങ്ങളുടെ ഒരു അവിയൽ രൂപമായി മാറി.

സായ്കുമാർ അവതരിപ്പിച്ച ചന്ദ്രഗിരിയിലെ മാധവേട്ടൻ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ മകനായ അർജുൻ മാധവന്റെ വേഷത്തിലെത്തിയ പൃഥ്വിരാജിനും തങ്ങളുടെ നല്ലകാലത്ത് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം അഭിനയിച്ച് അനശ്വരമാക്കിയ വേഷങ്ങളുടെ അനുകരണം കാഴ്ച്ചവെയ്ക്കുക്ക എന്നതിൽ കവിഞ്ഞ് മറ്റൊരു ജോലിയും ചിത്രത്തിൽ ഉണ്ടായിരുന്നില്ല..!

വില്ലന്മാരുടെ ഒരു നീണ്ട നിര ചിത്രത്തിൽ അവതരിപ്പിച്ച ഷാജി കൈലാസിനു നായകന്റെ ഹീറോയിസം ക്ലച്ച് പിടിക്കാഞ്ഞതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു..! നീലകണ്ഠനു ജയിക്കാൻ ഒരു ശേഖരൻ ഉണ്ടായിരുന്നു.. ജഗന്നാഥനു ജയിക്കാൻ കൊള്ളപുള്ളി അപ്പനും ഭരത് ചന്ദ്രനു ജയിക്കാൻ മോഹൻ തോമസും..! ശക്തനായ ഒരു പ്രതിനായക വേഷം ഉണ്ടാകുമ്പോളാണു അതിനെ വെല്ലുന്ന നായക കഥാപാത്രത്തെ ജനം നെഞ്ചിലേറ്റുന്നത്..!

എന്നാൽ ഈ ചിത്രത്തിലും അത്തരമൊരു വില്ലനെ അവതരിപ്പിക്കുന്നതിൽ ഷാജി കൈലാസ് എന്ന സംവിധായകനും എഴുത്തുകാരനും പരാജയപ്പെട്ടു. രഞ്ജിത്തിന്റെയും രൺജിപണിക്കരുടെയും സംഭാഷണങ്ങളിലെ ഒരു ഛായ തന്റെ എഴുത്തിൽ ബ്ബോധപൂർവ്വമല്ലാതെയെങ്കിലും കടന്ന് കൂടിയിട്ടുണ്ട്. എന്നാൽ ഡയലോഗുകൾക്ക് പ്രാധാന്യമുള്ള ആണ് കരുത്തിന്റെ ആൾരൂപമായ നായക വേഷങ്ങളുള്ള ഇത്തരം സിനിമകൾ കാണാനുള്ള താല്പര്യം ഇപ്പോൾ പ്രേക്ഷകർക്കില്ല..!

മുൻ നിര നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഇത്തരം സിനിമകളോട് ഇപ്പോൾ മുഖം തിരിച്ച് നിൽക്കുകയാണു. ജയറാമിനാകട്ടെ പണ്ടേ ഈ വേഷങ്ങൾ ഇണങ്ങുകയില്ല. പിന്നെയുള്ളവരിൽ സുരേഷ് ഗോപി നാട്ടുകാരെ കോടീശ്വരന്മാരാക്കുന്നതിന്റെ തിരക്കിലുമാണു. ദിലീപാകട്ടെ ഹിജഡ വേഷം കെട്ടി കൊണ്ട് പോലും മലയാള സിനിമ ചരിത്രത്തിന്റെ ഏറ്റവും വലിയ ഹിറ്റ് കരസ്ഥമാക്കുകയും ചെയ്തു.

അതു കൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു സിനിമയിലഭിനയിക്കാൻ എടുത്ത തിരുമാനം പൃഥ്വിരാജ് സ്വയം വിമർശനവിധേയമാക്കേണ്ടതുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഷാജിയുടെ കഴിഞ്ഞ 19 സിനിമകളേക്കാളും ഭേദമാണു ഈ ചിത്രം.

വിമർശനബുദ്ധി മാറ്റി വെച്ച് ചിത്രത്തെ വീക്ഷിക്കുകയാണെങ്കിൽ കിടിലൻ ഡയലോഗുകളും മനോഹരമായ ലൊക്കേഷനുകളും നല്ല പാട്ടുകളും ഉഗ്രൻ സംഘട്ടനങ്ങളും കുടുമ്പങ്ങൾക്കിഷ്ടപ്പെടുന്ന സെന്റിമെൻസും എല്ലാം ചേർന്ന ഒരു മികച്ച സിനിമയാണു സിംഹാസനം..! പക്ഷേ..!! റിലീസ് ചെയ്യാൻ ഒരല്പം വൈകി പോയി..! ഒരു 14 കൊല്ലം..!!!

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്


ആഴ്ച്ചയിൽ സാധരണയായി 4 സിനിമകളാണു തിയറ്ററിൽ പോയി കാണാറുള്ളത്. ചില ആഴ്ച്ചകളിൽ അത് ആറും ഏഴും ആകാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ശരാശരി ഒരു 5 സിനിമ ഒരാഴ്ച്ചയിൽ വീതം 20 സിനിമകൾ ഒരുമാസത്തിൽ കാണാറുണ്ട്. വർഷക്കണക്കെടുകുമ്പോൾ 20 * 12 = 240 സിനിമകൾ. എങ്ങനെ സിനിമ കാണാൻ തുടങ്ങിയിട്ട് ഒരു 12 കൊല്ലമായിട്ടുണ്ടാകും അപ്പോൾ 240 * 12 = 2880 സിനിമകൾ..!

ഇത്രയൊക്കെ പറയാൻ കാരണം മൂവായിരത്തിനടുത്ത് സിനിമകൾ തിയറ്ററിൽ നിന്ന് കണ്ടിട്ടും ഇതു വരെ സിനിമ പകുതിയാകുന്നതിനു മുൻപ് ഇറങ്ങി പോരാൻ തോന്നിയിട്ടില്ല. അങ്ങനെ തോന്നിയ ഒരേ ഒരു പടമായിരുന്നു ശ്രീ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത കൃഷ്ണനും രാധയും. പക്ഷെ എന്നിട്ടും ഇറങ്ങി പോന്നില്ല. കാരണം ആത്മഹത്യ ചെയ്യാൻ തിരുമാനിച്ചുറപ്പിച്ച് റെയിൽ വേ ട്രാക്കിൽ തലവെക്കുന്നവനു രാജധാനി വന്നാലെന്താ പാസഞ്ചർ വന്നാലെന്താ..!!!

പറഞ്ഞ് വന്നത് ഇത്രയുമൊക്കെ ആയിട്ടും സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത പടം റിലീസ് ചെയ്തപ്പോൾ പോയി കാണണം എന്ന് മനസ്സിൽ അടങ്ങാത്ത ഒരു ത്വര. പലരും പലവട്ടം വിലക്കിയിട്ടും അവസാനം ചിത്രം കാണാൻ തന്നെ തിരുമാനിച്ചു തിയറ്ററിലെത്തി. എ ക്ലാസ് തിയറ്ററിൽ ആണു പടം റിലീസ്. അതു കൊണ്ട് തന്നെ ഒന്നു രണ്ട് കുടുംബങ്ങളും ചിത്രം കാണാൻ ഉണ്ടായിരുന്നു.

കൃഷ്ണനും രാധയും കണ്ട അനുഭവത്തിൽ ആ ഫാമിലീസിനോട് ഈ പടം കാണേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇനി ചിലപ്പോൾ അവരും റെയിൽ ട്രാക്കിൽ തലവെക്കാൻ വന്നവരാണെങ്കിൽ നിരാശപ്പെടുത്തേണ്ട എന്ന് കരുതി മിണ്ടിയില്ല. അങ്ങനെ ടിക്കറ്റ് കൊടുത്ത് പടം തുടങ്ങി. കൃഷ്ണനും രാധയ്ക്കും സിനിമ തുടങ്ങുന്നതു മുതൽ അവസാനിക്കുന്ന വരെ കൂവലും തെറി വിളിയും ആയിരുന്നെങ്കിൽ ഈ പടത്തിനു അങ്ങനെ ഉണ്ടായില്ല.

തന്റെ പ്രായപൂർത്തിയായിട്ടില്ലാത്ത സുഹൃത്തുകൾക്ക് വേണ്ടി ജീവിതത്തിൽ പലത്യാഗങ്ങളും സഹിക്കേണ്ടി വരുന്ന ജിത്തു ഭായ് എന്ന ജിതേന്ദ്രന്റെ കഥയാണു സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്. ഈ ചിത്രത്തിൽ കോമഡിയുണ്ട്, ആക്ഷൻ സീനുകളുണ്ട്, സെന്റിമെൻസ് ഉണ്ട്. മനോഹരങ്ങളായ 8 പാട്ടുകൾ ഉണ്ട്.
എല്ലാം സന്തോഷ് സാർ തന്നെ പാടിയത്.

സന്തോഷ്
പണ്ഡിറ്റിന്റെ കോമഡി കണ്ട് പ്രേക്ഷകർ ചിരിച്ചു,സന്തോഷ് പണ്ഡിറ്റിന്റെ ആക്ഷൻ കണ്ട് പ്രേക്ഷകർ ചിരിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ സീരിയസ് ഭാവങ്ങൾ കണ്ട് പ്രേക്ഷകർ ചിരിച്ചു. അങ്ങനെ അങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ സെന്റിമെൻസ് സീനുകളും കണ്ട് ഇതേ പ്രേക്ഷകർ ആർത്ത് ചിരിച്ചു..!! എങ്ങനെ ചിരിക്കാതിരിക്കും. ജിത്തു ഭായ്ക്ക് ഒന്നും ഇമ്പോസിപിൾ അല്ല. because impossible means i am possible..!!

സിനിമ എന്ന നിലയിൽ കൃഷ്ണനും രാധയിൽ നിന്നും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഞ്ച് ഡയലോഗുകളുടെ കാര്യത്തിൽ പടം ആദ്യ സിനിമയുടെ അടുത്തെങ്ങും എത്തിയില്ല. ഒരേ ഒരു പഞ്ച് ഡയലോഗ് തന്നെ ഒരു 100 തവണ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു. സന്തോഷ് പണ്ഡിറ്റിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ചത് എന്താണോ അത് ചിത്രത്തിൽ വന്നിട്ടില്ല.

സാധാരണ രീതിയിൽ പടം ചെയ്യാൻ ഇവിടെ ഒരുപാട് സിനിമക്കാർ ഉണ്ടല്ലോ അതിൽ നിന്നുമൊരു വ്യത്യസ്ത്ഥ കാണാനാണല്ലോ സന്തോഷ് സാറിന്റെ പടത്തിനു പോകുന്നത്. അടുത്ത പടത്തിൽ ഈ കുറവുകൾ നികത്തി അദ്ദേഹം ശക്തമായി തിരിച്ചു വരും എന്ന് നമുക്ക് കരുതാം. കൃഷ്ണൻ രാധ പോലെ യൂട്യൂബിൽ തരംഗമായില്ലെങ്കിലും സിനിമ കാണാൻ ഭേതപ്പെട്ട ആൾക്കൂട്ടം ഉണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണു.

ഒരു ചാനൽ ചർച്ചക്കിടയ്ക്ക് സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി തന്തക്ക് വിളിച്ച ബാബുരാജ് നായകനായി അഭിനയിച്ച് നോമ്പ് തുടങ്ങുന്നതിനു മുൻപ് പുറത്ത് വന്ന നോട്ടി പ്രൊഫസർ എന്ന ചിത്രത്തിന്റെ റിലീസ് ഡേയിലെ മാറ്റിനിക്ക് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ റിലീസ് ചെയ്ത് മൂന്നാം ദിവസം നൂൺ ഷോയ്ക്ക് അതും ഈ നോമ്പുകാലത്ത് ഉണ്ടായിരുന്നു എന്നതാണു സന്തോഷ് പണ്ഡിറ്റിനു ജനങ്ങൾ നൽകുന്ന അംഗീകാരത്തിന്റെ തെളിവ്.

വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കട്ടെ. തന്റെ ശൈലി ആബാല വൃദ്ധം ജനങ്ങൾക്കും രസിക്കുന്ന രീതിയിലാക്കി കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമകൾ കേരളത്തിൽ മെഗാഹിറ്റായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പണിപാളുന്ന ഒരു കാലം വരുമായിരിക്കും..!! അതെ പണ്ഡിറ്റ് സാറിന്റെ നാളുകൾ വരാനിരിക്കുന്നതേ ഉള്ളു..!!

ഇത് സാധാ സ്റ്റാർ അല്ല.. സൂപ്പർ സ്റ്റാറാണേ...!!!!!

ലാസ്റ്റ് ബെഞ്ച്


സ്കൂൾ കാലഘട്ടം..!! നമ്മുടെയെല്ലാം ജീവിതത്തിൽ മധുരമായ ഓർമകളുമായി എന്നേക്കും നിലനിൽക്കുന്ന ആ നല്ല നാളുകൾ..! ഒരിക്കലും തിരിച്ചു വരാത്ത എന്നാൽ വന്നിരുന്നെങ്കിൽ എന്ന് നാമെല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്ന ആ സ്കൂൾ കാലഘട്ടത്തിലെ കുറെ നല്ലതും ചീത്തയുമായ ഓർമകൾ അതാണു ജിജു അശോകൻ സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച് എന്ന സിനിമ.

സിനിമ വിശേഷങ്ങളെ കാര്യമായി ഫോളോ ചെയ്യുന്ന പതിവുണ്ടായിട്ടും ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്ന വിവരം സത്യത്തിൽ ശ്രദ്ധയില്പെട്ടിട്ടില്ലായിരുന്നു. എന്നാൽ അത്തരമൊരു അശ്രദ്ധകൊണ്ട് ഈ സിനിമ കാണാൻ സാധിക്കാതെ പോയിരുന്നെങ്കിൽ അത് ഒരു വലിയ നഷ്ടം തന്നെയാകുമായിരുന്നു..!

1999 ലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ 4 കൂട്ടുകാർ. ക്ലാസിലെ ഏറ്റവും മോശം വിദ്യാർത്ഥികളായത് കൊണ്ട് ലാസ്റ്റ് ബെഞ്ചിലാണു ഇവരുടെ സ്ഥാനം. കഥ കൂടുതലായി ഇവിടെ വിവരിക്കുന്നില്ല. താങ്കൾ ഒരു ലാസ്റ്റ് ബെഞ്ചുകാരൻ ആയിരുന്നെങ്കിൽ അന്ന് എന്തെല്ലാം കാണിച്ചു കൂട്ടിയോ അതെല്ലാം ഈ സിനിമയിലുണ്ട്.

ആദ്യത്തെ പ്രണയം അത് സ്ക്കൂൾ കാലഘട്ടത്തിൽ സംഭവിക്കുന്നതാണു. അത് വർഷങ്ങൾ എത്ര കഴിഞ്ഞാലും എത്ര നായികമാർ പിന്നീട് ജീവിതത്തിൽ വന്ന് പോയാലും ആദ്യത്തെ നായികയെ പറ്റിയുള്ള ഓർമകൾ ഒളിമങ്ങാതെ തന്നെ ആൺകുട്ടികളുടെ മനസ്സിൽ നിലനിൽക്കും എന്നതാണു വസ്തുത.എന്നാൽ പെൺകുട്ടികളുടെ കാര്യത്തിൽ ഇത് എത്രമാത്രം ശരിയാണു എന്നതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയാൻ നമുക്ക് സാധിക്കില്ല. എന്തായാലും അത്തരമൊരു മനോഹര പ്രണയത്തിന്റെ നോവുന്ന ചിത്രീകരണം ഈ ചിത്രത്തിലുണ്ട്.

അങ്ങാടിത്തെരു ഫെയിം മഹേഷ്, നൂലുണ്ട, ബിയോൺ, മുസ്തഫ ,ജ്യോതികൃഷ്ണ സുകന്യ എന്നിവരാണു ഇതിലെ പ്രധാന അഭിനേതാക്കൾ, സംവിധായകനും മറ്റ് അണിയറപ്രവർത്തകരും പുതുമുഖങ്ങൾ ആണെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി ഈ ചിത്രം മികച്ചതാക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഏറ്റവും വിഷമകരമായ വസ്തുത സിനിമ കമ്പനി എന്ന ചിത്രത്തിന്റെ വിധി തന്നെയാണു ഈ ചിത്രത്തിനും നിർഭാഗ്യവശാൽ സംഭവിച്ചത് എന്നാണു.

മുൻ നിരയിലെ ബെഞ്ചുകളിൽ ഇരുന്ന് ഇംഗ്ലീഷും സയൻസും സോഷ്യൽ സ്റ്റെഡീസും കാണാതെ പഠിക്കുകയും ഹോം വർക്ക് കൃത്യമായി ചെയ്തു വരികയും ചെയ്തിരുന്ന ഒരാൾക്ക് ഈ സിനിമ നൽകുന്ന യത്ഥാർഥ അനുഭൂതി അനുഭവിക്കാൻ കഴിയുകയില്ല. എല്ലാത്തരം പ്രേക്ഷകർക്കും അത് പകർന്നു നൽകുന്നതിൽ സംവിധായകന്റെ പരിചയകുറവ് തടസ്സമാവുകയും ചെയ്തു. എന്നിരുന്നാലും ജിജു അശോകനു അഭിമാനിക്കാം. ഈ ചിത്രം കണ്ട് ഒരുപാട് പേർ തങ്ങളുടെ ആ ലാസ്റ്റ് ബഞ്ച് വികൃതികളെ സന്തോഷത്തോടെ അയവിറക്കിയിട്ടുണ്ടാവും ഉറപ്പ്.

നമുക്ക് ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ നമ്മൾ ആവ്വേശത്തോടെ കയ്യടിച്ച് അത് നെഞ്ചിലേറ്റി അതു പോലെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. എന്നാൽ ജീവിതത്തിൽ ശരിക്കും നടക്കാൻ ഇടയുള്ള സംഭവങ്ങൾ അതേ പടി വെള്ളിത്തിരയിൽ കാണിക്കുമ്പോൾ മേല്പറഞ്ഞത് പോലെ ഒരു ആവേശം പ്രേക്ഷകൻ കാണിക്കാറില്ല. കാരണം അവനു വേണ്ടത് സിനിമാറ്റിക്ക് ആയ സംഭവങ്ങളാണു അതു കൊണ്ട് തന്നെ യത്ഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രണയകഥകൾ കാണുമ്പോൾ കയ്യടിക്കുന്ന പ്രേക്ഷകർ ഇത്തരം ഒരു സിനിമയ്ക്ക് നേരെ വലിയ താല്പര്യം കാണിക്കാത്തതിൽ കുറ്റം പറയാനാവില്ല.

മലയാള സിനിമക്ക് പ്രതീക്ഷിക്കാവുന്ന ഒരു സംവിധായകൻ കൂടി ഈ സിനിമയിലൂടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണു. ശ്രമിച്ചാൽ ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഫ്രണ്ട് ബെഞ്ചിലേക്ക് തന്നെ ഇതിലെ നടീ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചെന്നെത്താം..!!

Please Dont Miss it..!! if you were a last bencher in school days

സിനിമ കമ്പനി


വർഗീസ് പണിക്കർ, പാർവ്വതി, ഫസൽ, പോളച്ചൻ.. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നാലു പേർ. ഒരിക്കൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഉണ്ടായ പരിചയം പിന്നീട് വളർന്ന് ഈ നാലു പേരെയും ആത്മമിത്രങ്ങളാക്കി മാറ്റി. ഇവരെ ഒന്നിപ്പിക്കുന്ന ഘടകം സിനിമയാണു. ഇവർതമ്മിൽ ഒത്തു ചേർന്നാൽ സംസാരിക്കാനുള്ളതും ചിന്തിക്കാനുള്ളതും എല്ലാം സിനിമയെ കുറിച്ച് മാത്രം.ഈ കൂട്ടുകെട്ടിനെ അവർ സിനിമ കമ്പനി എന്നു വിളിച്ചു.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ ഒരു സിനിമയെടുക്കാൻ പുറപ്പെടുകയാണു. കൂട്ടത്തിലെ എഴുത്തുകാരനായ ഫസൽ സിനിമയ്ക്ക് പറ്റിയ നല്ല ഒരു തിരകഥ തയ്യാറാക്കുന്നു. വർഗീസ് പണിക്കർ സംവിധാന ചുമതലയും പാർവ്വതി സംഗീതവും പോളച്ചൻ നായകനുമാകാൻ തയ്യാറാകുന്നു. ഇതെല്ലാമായാലും ഒരു നിർമ്മാതാവ് ഇല്ലാതെ സിനിമ ഉണ്ടാകില്ലല്ലോ. അങ്ങനെ ഒരു നിർമ്മാതാവിനെ സംഘടിപ്പിക്കാൻ ഒരു പ്രൊഡക്ഷൻ കണ്ട്രോളറും ഇവരുടെ കൂടെ കൂടുന്നു.

ഫസലിന്റെ കാമുകിയായ റോഷ്നിയുടെ പപ്പ പഴയ ഒരു നിർമ്മാതാവാണു ഇവരുടെ കഥ കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം സിനിമ നിർമ്മിക്കാം എന്ന് ഏൽക്കുന്നു.നിർമ്മിക്കാനിരിക്കുന്ന ചിത്രത്തിന്റെ കഥ ഇവരുടെ തന്നെ സൗഹൃദത്തിന്റെ കഥയാണു. പോളച്ചൻ പുതുമുഖമായത് കൊണ്ട് സാറ്റലൈറ്റ് റൈറ്റ്സ് ഒന്നും കിട്ടില്ല എന്ന് പറഞ്ഞ് നായകനായി രാജ് കൃഷ്ണയെ തിരുമാനിക്കുന്നു. നായിക നിർമ്മാതാവിന്റെ മകൾ റോഷ്നിയും.

അങ്ങനെ സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയാകാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം മുടങ്ങുന്നു. ഇതിന്റെ പേരിൽ സിനിമ കമ്പനിയിലെ സൗഹൃദങ്ങൾ തകരുന്നു. ഇതെല്ലാം നാലു വർഷം മുൻപു നടന്ന കഥയാണു. ഇപ്പോൾ ബാംഗ്ലൂരിൽ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന പോളച്ചൻ തന്റെ നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങൾ വീണ്ടെടുക്കാനും മുടങ്ങി പോയ ചിത്രം പൂർത്തിയാക്കാനുമൊക്കെയായി നാട്ടിലെത്തുന്നിടത്താണു സിനിമ കമ്പനി എന്ന ചിത്രം ആരംഭിക്കുന്നത്. പോളച്ചനു തന്റെ കൂട്ടുകാരെ കണ്ടെത്താനാകുമോ..? സിനിമ കമ്പനി എന്ന ചിത്രം പൂർത്തിയാക്കാനാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ബാക്കി സിനിമ..!


ഒരു മലയാള സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിനു ഉദാഹരണമായി എടുത്തു കാണിക്കാവുന്ന ചിത്രങ്ങളിൽ മുൻപന്തിയിലുള്ള പാപ്പി അപ്പച്ചായുടെ സംവിധായകനായ മമ്മാസ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മമ്മാസിന്റെ തിരിച്ചു വരവ് ഗംഭീരമായിട്ടുണ്ട്. സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരുടെ ജീവിതം ഭംഗിയായി വരച്ചു കാട്ടുന്നതിൽ മമ്മാസ് വിജയിച്ചിരിക്കുന്നു.

അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങളാണെങ്കിലും മോശമല്ലാത്ത രീതിയിൽ തങ്ങളുടെ ഭാഗം നിർവ്വഹിച്ചിട്ടുണ്ട്. പാർവ്വതിയുടെ വേഷം കൈകാര്യം ചെയ്ത നടിയുടെ അഭിനയമാണോ ഡബ്ബിംഗ് ആണോ മികച്ച് നിന്നത് എന്ന് തിരിച്ചറിയാൻ വിഷമമാണെങ്കിലും കണ്ട് മടുത്ത സ്ഥിരം മലയാളി നായികമാരിൽ നിന്ന് ഒരുപാട് ഒരുപാട് മുകളിലാണു ഈ അഭിനേത്രി.

സിനിമ കാണാൻ വരുന്ന ഭൂരിഭാഗം പേർക്കും ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ചിന്താഗതി ഇല്ലാത്തത് കൊണ്ട് എന്താണു മമ്മാസ് ഉദ്ദേശിച്ചിരിക്കുന്ന ഫീൽ എന്നത് ശരിയായി അനുഭവിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതു കൊണ്ട് തന്നെ ചിത്രം പരാജയപ്പെടാനാണു സാധ്യത. ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായിരിക്കുകയും സിനിമയെ കുറിച്ച് സിനിമയെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നവരിൽ ഒരാളായത് കൊണ്ടാവണം ഈ സിനിമ വളരെയധികം ഇഷ്ടപ്പെടാൻ കാരണം.

പക്ഷെ സത്യത്തിൽ ഈ നല്ല സിനിമ പരാജയം അർഹിക്കുക തന്നെ ചെയ്യുന്നു. കാരണം ഇത് വിജയിച്ചിരുന്നുവെങ്കിൽ നാളത്തെ മലയാള സിനിമ ചരിത്രത്തിൽ ഒരു തീരാകളങ്കമായി അത് മാറിയേനെ. നായക നടന്മാരെ കളിയാക്കി കൊണ്ട് ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ തികച്ചും മനപൂർവ്വമായ രീതിയിൽ പൃഥ്വിരാജ് എന്ന നടനെ കരിവാരിതേക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ചില രംഗങ്ങൾ ഈ സിനിമയിൽ തിരുകി കയറ്റിയിട്ടുണ്ട്.

പൃഥ്വിരാജ് ചിത്രങ്ങളിൽ പൃഥ്വിയെ കാണിക്കുമ്പോൾ മുതൽ കാണികൾ കൂവുന്നത് പതിവാണു. ഈ കൂവുന്നവരെല്ലാം പൃഥ്വിയെ അധിക്ഷേപിക്കുന്ന രംഗങ്ങൾ കണ്ട് കയ്യടിച്ച് ആരവങ്ങളുയാർത്തി തന്റെ സിനിമ വൻ ഹിറ്റാകും എന്ന ചിന്തയായിരിക്കില്ല എന്തായാലും മമ്മാസിനെ കൊണ്ട് ഇങ്ങനെ ഒരു നീക്കത്തിനു പ്രേരിപ്പിച്ചത്. കാരണം പൃഥ്വിയെ കാണിക്കുമ്പോൾ കൂവുന്നവരിൽ ഹിജഡ ഫാൻസിനെ ഒഴിച്ച് നിർത്തിയാൽ മറ്റുള്ളവർക്ക് പൃഥ്വിരാജ് എന്ന നടനോട് യാതൊരു തരത്തിലുമുള്ള മുൻവൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെയില്ല.

പൃഥ്വിരാജിന്റെ അഭിമുഖങ്ങളിലെ ജാഡ അവർ ഇഷ്ടപ്പെടുന്നില്ല അത്രമാത്രം. അല്ലാതെ അവരുടെ ആവേശം ഒരിക്കലും ആ നടന്റെ നാശത്തിനു വേണ്ടിയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യൻ റുപ്പി പോലുള്ള നല്ല ചിത്രങ്ങൾ വിജയിക്കുകയില്ലായിരുന്നു. മറ്റൊരു ശ്രീനിവാസൻ സ്റ്റൈയിൽ പരീക്ഷിച്ചതാണു എന്നൊക്കെ ന്യായികരിക്കാമെങ്കിലും പത്മശ്രീ സരോജ് കുമാറിൽ പൊതു ജനമറിഞ്ഞ കാര്യങ്ങളെ പരിഹാസ രൂപേണ അവതരിപ്പിക്കാനാണു ശ്രീനി ശ്രമിച്ചത്. ഒരിക്കലും സ്വഭാവഹത്യ എന്ന രീതിയിലേക്ക് ആ സിനിമ തരം താണു പോയിട്ടില്ല.

ഇനി മലയാള സിനിമയിലെ നായക നടന്മാരുടെ പെൺവിഷയത്തിനെ വിമർശനാത്മകമായ രീതിയിൽ തുറന്ന് കാണിക്കുക്ക എന്ന വിപ്ലവകരമായ ചിന്തയായിരുന്നു ഇതിനു പിന്നിലെങ്കിൽ അതിനു പൃഥ്വിരാജിനേക്കാൾ യോജിക്കുന്നത് ഒരു നടിയുടെ വിവാഹ മോചനത്തിനു വരെ വഴി തെളിയിച്ച ബന്ധങ്ങളുള്ള മമ്മാസിന്റെ ഗോഡ്ഫാദർ നടനായിരുന്നു. പക്ഷെ ആ നടന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടി കുഴച്ച് നാലു നേരം വെട്ടി വിഴുങ്ങി സിനിമ സംവിധായകനായ മമ്മാസിനു അതൊന്നും തുറന്ന് കാണിക്കാനുള്ള ബലം നട്ടെല്ലിനുണ്ടാവില്ലായെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

മറ്റേതെങ്കിലും താരത്തിന്റെ ഫാൻസിന്റെ സപ്പോർട്ട് പ്രതീക്ഷിച്ചാണു ഇങ്ങനെ ഒരു നീക്കമെങ്കിൽ ആ കൂട്ടത്തിലും ഉണ്ട് നല്ല അന്തസ്സുള്ള ആൺപിള്ളേരു. ഈ കാണിച്ചത് തന്തയില്ലാത്തരമാണെന്ന് ഉറക്കെ പറയാൻ കഴിവുള്ളവരു. എങ്കിലും മമ്മാസിന്റെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന ഒന്നോ രണ്ടോ പേരു അതിലും കാണും.

സ്വന്തം അച്ചനെ നടു റോഡിലിട്ട് തല്ലിയാലും പെങ്ങളെ കയറി പിടിച്ചാലും അത് ചെയ്തവനെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള കുറച്ച് പേരു കാണും മമ്മാസെ ആ കൂട്ടത്തിലും,താങ്കൾ ഈ ചെയ്തത് ശരിയാണെന്നും താങ്കൾക്ക് കുടപിടിക്കാനും ഘോരഘോരം ഫെയ്സ് ബുക്കിലും മറ്റ് സൈറ്റുകളിലും വാദിക്കാനും ഈ പറഞ്ഞത് പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാകും..! അവരെ ഉണ്ടാകു..! കാരണം മലയാളികളുടെ മനസ്സിൽ ഇന്നും ഒരല്പം സംസ്ക്കാരം അവശേഷിക്കുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2011


അങ്ങനെ മുകേഷ് തൊടുത്തു വിട്ട അമ്പ് ലക്ഷ്യം കൊണ്ടു. സൂര്യ ടിവിയിലെ അവാർഡ് ദാന ചടങ്ങിൽ സംസ്ഥാന ഭരണകർത്താക്കളുൾപ്പെടെയുള്ളവരുടെ മുൻപിൽ വെച്ച് മമ്മൂട്ടിക്കും മോഹൻലാലിനും അവാർഡുകൾ സ്ഥിരമായി കൊടുത്തു കൊണ്ടിരിക്കുന്നതിലെ അനൗചിത്യം മുകേഷ് എടുത്ത് പറഞ്ഞപ്പോൾ ചിലരുടെയെല്ലാം മുഖം മങ്ങിയെങ്കിലും അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു എന്ന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെളിയിക്കുന്നു.

ഇങ്ങനെ ഒരു സംഭവം നടന്നിലായിരുന്നെങ്കിൽ ഉറപ്പായിട്ടും മോഹൻലാലിന്റെ വീട്ടിലെ ആനകൊമ്പ് സൂക്ഷിച്ചിരുന്ന ഷോകേയ്സിലിരുന്നേനെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം. മമ്മൂട്ടിയും മോഹൻലാലും മികച്ച നടന്മാർ തന്നെയാണു. അവരുടെ മികച്ച സിനിമകൾക്ക് അംഗീകാരവും ലഭിക്കണം പക്ഷെ വർഷങ്ങളായി ഇവരുടെ മികച്ച കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ മറ്റ് നടന്മാരുടെ കഠിന പ്രയത്നങ്ങൾ പാഴായി പോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയായിരുന്നു മലയാള സിനിമയിൽ കണ്ട് കൊണ്ടിരുന്നത്.

പ്രണയം എന്ന സിനിമ മത്സരത്തിനുള്ളതിനാൽ ദിലീപ് സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അവാർഡ് കിട്ടാത്തതിന്റെ വിഷമത്തിലാണു കലാഭവൻ മണി ബോധം കെട്ടതെങ്കിൽ കിട്ടിയതിന്റെ ഞെട്ടലിലായിരിക്കും ദിലീപ് ബോധം കെടാൻ പോകുന്നത്.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനു ദിലീപ് അവാർഡ് അർഹിച്ചത് തന്നെയാണു. പക്ഷെ മുൻകാല അനുഭവങ്ങളുടെ പുറത്ത് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. നടികൾ സൂപ്പർ താരങ്ങൾ ഇല്ലാത്തത് കൊണ്ട് ശ്വേതമേനോൻ സാൾട്ട് & പെപ്പറിലെ അഭിനയത്തിനു ചുളുവിൽ മികച്ച നടി പട്ടം അടിച്ചെടുത്തു.

മികച്ച നടനുള്ള അവാർഡിൽ മാത്രമേ ഒരു മാറ്റം നടത്താൻ ജൂറിക്ക് കഴിഞ്ഞിട്ടുള്ളു. ബാക്കിയെല്ലാം പണ്ടത്തെ പോലെ വീതം വെയ്പ്പ് തന്നെ..!

മറ്റ് പ്രധാന അവാർഡുകൾ
മികച്ച സിനിമ - ഇന്ത്യൻ റുപ്പി
സംവിധായകൻ - പ്രണയം (ബ്ലസ്സി)
രണ്ടാമത്തെ നടൻ - ഫഹദ് ഫാസിൽ
രണ്ടാമത്തെ നടി- നിലബൂർ ആയിഷ
കഥകൃത്ത്- മോഹനൻ (മാണിക്യകല്ല്)
ജനപ്രിയ ചിത്രം -സാൾട്ട് & പെപ്പർ
തിരക്കഥ -ട്രാഫിക്ക് സഞ്ജയ് ബോബി
ഹാസ്യ നടൻ - ജഗതി.

പൊട്ടിക്കാനിരുന്ന പടക്കങ്ങളും വാങ്ങിച്ചു വെച്ച ലഡുവുമെല്ലാം വൃഥാവിലായ വിഷമത്തിലായിരിക്കും ഇപ്പോൾ ലാൽ ആരാധകർ..! സാരമില്ലെന്നെ.. അവാർഡുകൾ ഒരുപാട് വാങ്ങിയതല്ലെ... ഇവിടെയാണെങ്കിൽ അഭിനയിച്ച് തുടങ്ങിയിട്ട് വർഷം ഇരുപതോളമായി.. സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളും ഒരുപാട് ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒരു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടില്ല. മുൻ നിര താരങ്ങളിൽ അത് ലഭിക്കാത്ത ആകെയുള്ള ഒരേ ഒരാൾ എന്ന അപകർഷതാ ബോധം ഉണ്ടാക്കുന്ന ആ ഒരു കുറവ് ഇത്തവണ അങ്ങനെ അങ്ങ് തീരട്ടെന്നെ..!!!

ബില്ല 2


ബില്ല 2 ഒരു ഗംഭീര സിനിമ ആണു. എന്നാൽ എല്ലാ ഗംഭീര സിനിമകളും വിജയിക്കണമെന്നില്ലല്ലോ അങ്ങനെ ആയിരുന്നെങ്കിൽ രാവണനും ആയുധ എഴുത്തുമെല്ലാം തമിഴ് നാട്ടിൽ മെഗാഹിറ്റ് ആകുമായിരുന്നു. 2007 ല് പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണു ബില്ല 2.

ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് രണ്ടാമത് റിലീസ് ചെയ്യുന്നത് പുതുമയൊന്നുമല്ല. എന്നാൽ റീമേക്ക് ചെയ്ത ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് റിലീസ് ആകുന്നത് ഇന്ത്യൻ സിനിമയിൽ പുതുമയുള്ള കാര്യം തന്നെയാണു. ബില്ലയിലെ നായകൻ അജിത്ത് തന്നെയാണു ഇതിലെ നായകൻ. ബില്ല സംവിധാനം ചെയ്തത് വിഷ്ണുവർദ്ധൻ ആയിരുന്നെങ്കിൽ ബില്ല 2 ഉന്നൈപോലൊരുവൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ചക്രി ടോളേറ്റി ആണു സംവിധാനം ചെയ്തിരിക്കുന്നത്.

ബില്ലയിലെ ഡേവിഡ് ബില്ല എന്ന അധോലോക നായകൻ എങ്ങനെ ഉണ്ടായി എന്ന കഥയാണു ബില്ല 2 വിലൂടെ പറയുന്നത്. പാർവ്വതി ഓമനക്കുട്ടൻ ഇതിലെ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മനോജ് കെ ജയനും പിന്നെ പേരറിയാത്ത കുറെ തമിഴ് നടന്മാരും ചിത്രത്തിലുണ്ട്.

80-90 കാലഘട്ടത്തിലാണു കഥ നടക്കുന്നത്. അതു കൊണ്ട് തന്നെ ആ കാലത്തെ തമിഴ് സിനിമകൾ ആവേശത്തോടെ കണ്ടിരുന്നവർക്ക് ചിലപ്പോള് ബില്ല 2 ഇഷ്ടപ്പെട്ടേക്കാം. എന്നാൽ പിള്ളേരു ഡൗൺലോഡ് ചെയ്ത് പടം കാണുന്ന ഈ കാലത്ത് നായികയെ തട്ടി കൊണ്ട് വന്നു നായകനെ വരുത്തുന്ന പഴയ ഏർപ്പാടൊക്കെ കണ്ടാൽ ആളുകളു കൂവി കോണകം ഉടുപ്പിക്കാതിരിക്കുമോ..!!

അജിത്തിന്റെ അപാര പെർഫോമൻസ് ആണു ചിത്രത്തിന്റെ ഹൈലൈറ്റ്. നടക്കുമ്പോൾ കയ്യടി, നോട്ടത്തിനു കയ്യടി, ഡയലോഗിനു ഡയലോഗിനു കയ്യടി (പഞ്ച് ഡയലോഗ് പറയാൻ മാത്രമേ വാ തുറക്കു) ചിരിച്ചാൽ കയ്യടി, ദേഷ്യപ്പെട്ടാൽ കയ്യടി ഫൈറ്റിനു കയ്യടിയോട് കയ്യടി..!!

ഇങ്ങനെ സ്ക്രീനിലെ ഓരോ ചെറിയ ചലനങ്ങൾക്ക് പോലും കയ്യടി കിട്ടുന്ന മറ്റൊരു നടനും തമിഴ് നാട്ടിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. തലാ ഡാ..!! ഇങ്ങനെ കയ്യടിച്ച് കയ്യടിച്ച് കൂട്ടുന്ന പ്രേക്ഷകർ പടത്തിനവസാനം എല്ലാത്തിനും പ്രായശ്ചിത്തം എന്ന വണ്ണം തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ കൂവുന്നുമുണ്ട്.

കഥ നടക്കുന്നത് പഴയ കാലത്തായത് കൊണ്ട് ഇങ്ങനെ എടുത്തതാണു എന്നും അന്നത്തെ കാലത്തെ പടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പടം ഒരു ക്ലാസിക്ക് ആണെന്നുമൊക്കെ സംവിധായകനു വാദിക്കാം. പക്ഷെ ആത്യന്തികമായി ബില്ല 2 ഒരു മാസ് പടമായാണു ആളുകൾ പ്രതീക്ഷ വെച്ച് പുലർത്തിയത് അതു കൊണ്ട് തന്നെ ആ പ്രതീക്ഷകൾക്ക് കടക വിരുദ്ധമായി വന്നത് കൊണ്ട് വളരെയധികം നിരാശപ്പെടേണ്ടി വരുന്നു. വളരെ കടുത്ത അജിത്ത് ഫാൻ ആണെങ്കിൽ അജിത്തിനെ കാണാൻ വേണ്ടി മാത്രം ഈ ചിത്രം കാണാം.

തട്ടത്തിൻ മറയത്ത് / Thattathin marayath


ഉമ്മച്ചി കുട്ടിയെ നായരു ചെക്കൻ പ്രേമിച്ചാൽ എന്ത് സംഭവിക്കും..?? അതാണു മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം ലൂമിയർ ഫിലിംസിന്റെ ബാനറിൽ മുകേഷും ശ്രീനിവാസനും ചേർന്ന് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ തട്ടത്തിൻ മറയത്തിലൂടെ പറയുന്നത്.

മലർവാടി ആർട്സ് ക്ലബിലെ നായകന്മാരിലൊരാളായിരുന്നു നവിൻ പോളിയും പുതുമുഖ നടി ഇഷയുമാണു ചിത്രത്തിലെ നായികാനായകന്മാർ.തലശേരിയിലാണു ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്ത,എന്നാൽ സുന്ദരനും ഒപ്പം കമ്മ്യൂണിസ്റ്റും സർവ്വോപരി നായരുമായ വിനോദ് ആണു ചിത്രത്തിലെ നായകൻ. വളരെ യാഥാസ്ഥിതികത വെച്ച് പുലർത്തുന്ന ഒരു മുസ്ലീം കുടുംബത്തിൽ പെട്ട, അതീവ സുന്ദരിയായ ആയിഷയാണു ചിത്രത്തിലെ നായിക.

നായരായ വിനോദിനു മുസ്ലീമായ ആയിഷയോട് പ്രണയം തോന്നുകയാണു. ആ മഹത്തായ പ്രണയ സാക്ഷാത്ക്കാരത്തിന്റെ തട്ടത്തിൻ മറയത്ത്. ഇത്തരമൊരു പ്രമേയം സിനിമയാക്കിയതിനും അത് ഇന്നത്തെ യുവത്വം നെഞ്ചിലേറ്റും വിധം മനോഹരമായി അവതരിപ്പിക്കാനും സാധിച്ചതിൽ വിനീത് ശ്രീനിവാസനു അഭിമാനിക്കാം. മനോഹരമായ ചിത്രീകരണവും കാഴ്ചക്കാരനിൽ അനുഭൂതിയൊരുക്കുന്ന പശ്ചാത്തല സംഗീതവും തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തെ സുന്ദരമാക്കുന്നു.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം കാര്യമായി തിളങ്ങാൻ അവസരങ്ങൾ ലഭിക്കാതിരുന്ന നവിൻ പോളി എന്ന യുവനടനു താനും ഒരു കൊള്ളാവുന്ന നടനാണു എന്ന് തെളിയിക്കാൻ കഴിഞ്ഞ ചിത്രമാണു ഇത്. മലർവാടിയിലെ തന്നെ മറ്റൊരു അഭിനേതാവായ കുട്ടുവും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. തിരുവനന്തപുരം ഭാഷ പറയുന്ന പോലീസുകാരനായി വന്ന മനോജ് കെ ജയനും തരക്കേടിലാത്ത പ്രകടനം നടത്തിയിട്ടുണ്ട്.

സെക്കന്റ് ഷോ ഫെയിം കുരുടി വളരെ ചെറിയ വേഷത്തിലെത്തി വലിയ കയ്യടി നേടി. അതു പോലെ തന്നെ ചെറുതെങ്കിലും ക്ലൈമാക്സിലെ സംഭാഷണം മൂലം ശ്രീനിവാസനും കിട്ടി കയ്യടി. അങ്ങനെ അഭിനയിച്ചവരെല്ലാം നല്ല പ്രകടനം നടത്തിയെങ്കിലും ഷോക്കടിപ്പിച്ചാൽ പോലും ഭാവം വരാത്ത നായിക ഈ ചിത്രത്തിനു ഒരു മുതൽക്കൂട്ടാണു. എന്നാൽ നായികയുടെ ആ പോരായ്മ ഒട്ടും പ്രേക്ഷകനെ മുഷിപ്പിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തു എന്നത് സംവിധായകന്റെ മിടുക്ക്. പക്ഷെ ഇത്തരമൊരു ചിത്രത്തിനു അവശ്യമായി വേണ്ട മനോഹാരിത ഇതിലെ ഗാനങ്ങൾക്ക് അനുഭവപ്പെട്ടില്ല.

വളരെ റിയലിസ്റ്റിക് ആയ രീതിയിലാണു ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. നമ്മളിലൊരാൾ അല്ലെങ്കിൽ നമ്മൾ തന്നെ എന്ന് തോന്നിപ്പോകും വിധത്തിൽ വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ സൃഷ്ടിച്ചെടുത്ത കഥയും കഥാപാത്രങ്ങളുടെയും ഒരു ശൈലി പുതിയ കാലത്തിൽ പുനർജ്ജനിക്കപ്പെടുകയാണു വിനീത് ശ്രീനിവാസനിലൂടെ..! ഇത് അഛന്റെ മകൻ തന്നെ..!!

നർമ്മം നിറഞ്ഞ മുഹൂർത്തങ്ങളുമായി തകർക്കുന്ന ഒന്നാം പകുതിക്ക് ശേഷം ചിത്രം ഒരല്പം സീരിയസ് ആയി മാറുന്നു. പ്രണയകഥയായത് കൊണ്ടും ഈ ലവ് സ്റ്റോറി ഹാപ്പി എൻഡിംഗ് ആണു എന്ന് നേരത്തെ അറിയാവുന്നത് കൊണ്ടും വലിയ ഒരു ട്വിസ്റ്റ് ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ സംതൃപ്തിയോടെ തിയറ്റർ വിടാൻ കാണികൾക്ക് സാധിക്കും.

കറുത്ത തുണിക്കുള്ളിൽ മറച്ച് വെക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണു അല്ലാതെ സ്വപ്നങ്ങളല്ല എന്ന ആയിഷയുടെ ബാപ്പയുടെ വാക്കുകൾ പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിക്കുന്നിടത്താണു ഈ സിനിമ സത്യത്തിൽ വിജയിക്കുന്നത്. ഒരു ന്യൂനപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ഭൂരിപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയോത്ഗ്രദ്നമാണു, എന്നാൽ ഒരു ഭൂരിപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയ കലാപമാണു എന്ന ദാമോദരൻ മാഷ് എഴുതിയ സംഭാഷണ ശകലം സുരേഷ് ഗോപി പറയുമ്പോൾ ആവേശത്തോടെ കയ്യടിച്ചവരുടെ മക്കളാണു ഇന്ന് ആയിഷയുടെ ബാപ്പയുടെ ഈ വാക്കുകൾ കേട്ട് കയ്യടിക്കുന്നത്.

വർഷം ഒരുപാട് കഴിഞ്ഞെങ്കിലും അന്നത്തെ ആ ചിന്താഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിറകോട്ട് പോയിട്ടില്ല സാംസ്കാരിക കേരളം.ഒരു മുസ്ലീം പെൺകുട്ടിയുടെ ബാപ്പ ഈ ചിത്രത്തിലേതു പോലെ ഒരു നിലപാട് സ്വീകരിക്കണമെങ്കിൽ ഈ ചിത്രത്തിലേത് പോലെ ഒരു ചുറ്റുപാടിൽ തന്നെ ആയിരിക്കണം ആ കുടുബത്തിന്റെ അവസ്ഥയും എങ്കിലും ഇങ്ങനെ ഒരു തിരുമാനം കൈക്കൊള്ളാൻ സാധ്യത കുറവാണു. എന്നിട്ടും നമ്മൾ പ്രേക്ഷകർ ഈ സിനിമയെ ഇഷ്ടപ്പെടുന്നു.

പ്രണയനിലാവിൽ വിനയൻ മുൻപ് പറഞ്ഞതും ഇതേ പ്രമേയം തന്നെയാണു. എന്നാൽ ആ ചിത്രത്തേക്കാൾ 100 മടങ്ങ് ഇരട്ടിയിൽ തട്ടത്തിൻ മറയത്ത് സ്വീകരിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം മുൻപ് പറഞ്ഞ വിനീത് ശ്രീനിവാസൻ പിന്തുടർന്ന ആ ശ്രീനിവാസൻ ശൈലി തന്നെയാണു. ഒപ്പം സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കാൻ സാധ്യതയുള്ള വഴികളിലൂടെ സംഭവ്യമാക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷവും..!!

അങ്ങനെ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ ചിത്രം വെറുമൊരു പൈങ്കിളി കഥയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ തിരിച്ചവരോട് ഈ ചോദ്യം ചോദിക്കാം..
മാഷ് പ്രേമിച്ചിട്ടുണ്ടോ??
ഇല്ല എന്നായിരിക്കും ഉത്തരം എന്ന് ഉറപ്പാണു. അപ്പോൾ അവരോട് പറയുക "എല്ലാ പ്രേമവും പൈങ്കിളിയാണു മാഷേ...!!

ഉസ്താദ് ഹോട്ടൽ


പ്രശസ്ത സംവിധായകൻ അൻവർ റഷീദും മഞ്ചാടിക്കുരു,ഹാപ്പി ജേർണ്ണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി മേനോനും മലയാള സിനിമയിലെ പുത്തൻ താരോദയമായ ദുൽക്കർ സല്മാനെ നായകനാക്കി മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ഒരുക്കിയ ചിത്രമാണു ഉസ്താദ് ഹോട്ടൽ.

മലയാളത്തിലെ നിരവധി താരങ്ങൾ അണി നിരക്കുന്ന ചിത്രത്തിൽ തിലകൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നിത്യ മേനോൻ ആണു നായിക. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രമേയമാണു ചിത്രത്തിന്റെത്.

അബ്ദുൾ റസാക്കിന്റെ (സിദിഖ്) അഞ്ചാമത്തെ മകനാണു ഫൈസൽ എന്ന ഫൈസി (ദുൽക്കർ) ആദ്യത്തെ നാലു പേരും പെൺകുട്ടികളാണു. ഫൈസി ജനിച്ചതോടെ പ്രസവിച്ച് പ്രസവിച്ച് ക്ഷീണിച്ച ഉമ്മ മരണപ്പെട്ടു. അതിനു ശേഷം ഫൈസിയെ വളർത്തിയതും വലുതാക്കിയതുമെല്ലാം ഇത്താസ് & കമ്പനിയാണു. തന്റെ ഭാര്യ മരിച്ചതോടെ റസാക്ക് മക്കളുമായി ദുബായിൽ താമസം മാറ്റുന്നു. പെങ്ങമാരുടെ ഒരോരുത്തരുടെയും നിക്കാഹ് കഴിയുന്നതോടെ ഫൈസി ഒറ്റയ്ക്കാവുന്നു. പെണ്മക്കളെ എല്ലാം വിവാഹം കഴിപ്പിച്ചതിനു ശേഷം റസാക്ക് രണ്ടാമതും വിവാഹം കഴിക്കുന്നു.

മകനെ എം ബി എക്കാരൻ ആക്കാൻ വേണ്ടി വിദേശത്ത് പഠിപ്പിക്കാൻ റസാക്ക് തിരുമാനിക്കുന്നു. എന്നാൽ ഫൈസി തിരഞ്ഞെടുത്തത് ഹോട്ടൽ മനേജ്മെന്റ് & ടൂറിസം മേഖലയാണു. അവിടുത്തെ പഠിത്തതിനിടയിൽ ഒരു മദാമയുമായി ഫൈസി പ്രണയത്തിലാവുന്നു. സ്വിസർലാന്റിൽ പഠിത്തം കഴിഞ്ഞ ഫൈസിക്ക് ലണ്ടനിലെ ഒരു വലിയ ഹോട്ടലിൽ ജോലി ലഭിക്കുന്നു. ഫൈസി മദാമയുമായി വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞ ഇത്താസ് & കമ്പനി ഫൈസിയെ തന്ത്രപരമായി നാട്ടിലെത്തിക്കുന്നു.

ദൈവമേ പറഞ്ഞ് പറഞ്ഞ് കഥ മുഴുവൻ പറയുകയാണോ എന്ന് വായിക്കുന്നവർക്ക് സംശയം തോന്നാം. പേടിക്കണ്ട സിനിമയുടെ ആദ്യ പത്ത് മിനിറ്റിലെ കഥയാണു ഇത്രയും ഇനിയും രണ്ട് മണിക്കൂർ 15 മിനുറ്റ് വേണം ഉസ്താദ് ഹോട്ടലിന്റെ കഥ മുഴുവൻ പറഞ്ഞ് തീർക്കാൻ.

കോഴിക്കോട്ടെ കഥയായത് കൊണ്ട് മാമുക്കോയയുടെ ശബ്ദ വിവരണത്തോടെ ആണു ചിത്രം ആരംഭിക്കുന്നത്. ആദ്യ പകുതി രസകരമായി മുന്നോട്ട് പോകുന്ന ഉസ്താദ് ഹോട്ടലിന്റെ രണ്ടാം പകുതി ഇത്തരമൊരു ചിത്രത്തിൽ അത്യാവശ്യമായി വേണ്ട സെന്റിമെൻസിലേക്ക് കിടക്കുകയാണു. ഒപ്പം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേയ്ക്കൊക്കെ ചിത്രത്തിന്റെ കഥാഗതി സഞ്ചരിക്കുന്നു. ഉപ്പുപ്പയും കൊച്ചു മകനും തമ്മിലുള്ള ഹൃദയ സ്പർശിയായ രംഗങ്ങൾ പ്രതീക്ഷിച്ച് ചിത്രത്തിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നവർ പടം കഴിയുന്നത് വരെ കണ്ണ് അങ്ങനെ നട്ടിരിക്കത്തേയുള്ളു.

ഫൈസിയുടെ ഉപ്പുപ്പാ ആയ കരീംക്കാ എന്ന വേഷത്തിലാണു തിലകൻ എത്തുന്നത്. തിലകൻ എന്ന മികച്ച നടനെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാമായിരുന്ന ചിത്രത്തിൽ പക്ഷെ അദ്ദേഹത്തിനു തിളങ്ങാനുള്ള അവസരങ്ങൾ കുറവായിരുന്നു. നായികയായെത്തിയ നിത്യ മേനോൻ നല്ല കോഴിക്കോടൻ ഭാഷ പറഞ്ഞ് കയ്യടി നേടി. ഗാനങ്ങൾ എല്ലാം പ്രേക്ഷകരിൽ ഓളങ്ങളുണർത്തിന്നവയായിരുന്നു. മികച്ച രീതിയിലുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മേന്മമകളാണു.

വിജയിക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഒരു മിനുറ്റ് നേരത്തേക്ക് തലകാണിക്കുക എന്നത് ആസിഫ് അലി എന്ന നടൻ പതിവാക്കി എന്നു തോന്നുന്നു. നല്ലതാണു കാരണം എങ്ങാനും പടം വിജയിച്ചാൽ അതും അങ്ങ് ബയോഡാറ്റയിൽ ചേർക്കാമല്ലോ..!

നായകനായി എത്തിയ ദുൽക്കറിന്റെ അഭിനയം നന്നായിരുന്നു. പക്ഷെ ഇതിലെ ഫൈസിയുടെ വേഷം മലയാള സിനിമയിൽ ഇന്ന് നിലവിലുള്ള ഏത് യുവതാരത്തിനു അനായാസം ചെയ്യാൻ കഴിയും എന്നതാണു വസ്തുത. പിന്നെ എന്ത് കൊണ്ട് ദുൽക്കർ സല്മാൻ നായകനായി എന്ന് ചോദിച്ചാൽ ആദ്യ ഷോക്ക് തള്ളിക്കയറിയെത്തിയ ജനം തന്നെ കാരണം.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി തിലകനെ ഫോണിൽ വിളിച്ച് മകന്റെ അഭിനയത്തെ പറ്റി തിരക്കുകയുണ്ടായി.. തന്തയുടെ അത്ര ബോറല്ല എന്നായിരുന്നു തിലകന്റെ മറുപടി. സൂപ്പർ താരങ്ങൾക്കെതിരെ തിലകൻ പടവാളോങ്ങിയപ്പോൾ തിലകൻ പറയുന്നത് മുഴുവൻ 100% ശരിയാണു എന്ന് വാദിച്ചവർക്ക് പോലും കടുത്ത വിയോജിപ്പുണ്ടാകും ഈ അഭിപ്രായത്തിൽ. ഉസ്താദ് ഹോട്ടൽ കണ്ടവർക്ക് അത് പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ പണ്ടത്തെ തഴമ്പ് തടവി അധിക കാലം മുന്നോട്ട് പോകാനാവില്ല എന്ന സത്യം ദുൽക്കർ തിരിച്ചറിഞ്ഞാൽ നന്ന്.പിടിച്ച് നിൽക്കണമെന്നുണ്ടെങ്കിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ കഴിയും എന്ന് തെളിയിച്ചേ മതിയാവു. വാപ്പായുടെ പടം കാണാൻ തന്നെ ആളു കുറഞ്ഞ് വരുന്ന കാലമാ.. അപ്പോ പിന്നെ...!!!

അഞ്ജലി മേനോൻ എന്ന തിരകഥാകൃത്തിന്റെ അനുഭവസമ്പത്തിന്റെയും പരിചയക്കുറവിന്റെയും പിഴവുകൾ ചിത്രത്തെ കാണികൾക്ക് ഒരു സുഖമുള്ള നൊമ്പരമുള്ളതാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. അല്ലെങ്കിലും മനുഷ്യമനസ്സിന്റെ വേദനകളെ പിടിച്ചു കുലുക്കി വികാരതീവ്രമായ കഥാപാത്രങ്ങളെ ഒരുക്കി അന്തരാളങ്ങളിൽ ഗദ്ഗദം ഉണർത്താൻ അഞ്ജലി മേനോൻ ലോഹിതദാസോ അൻവർ റഷീദ് ഹൃദയ ബന്ധങ്ങളുടെ സങ്കീർണ്ണതകളിൽ ആർദ്രമായ ഈണ്ണങ്ങൾ തീർത്ത പത്മരാജനും അല്ലല്ലോ..!!
അത് കൊണ്ട് തന്നെ ഉസ്താദ് ഹോട്ടലിലെ വിഭവങ്ങൾക്ക് പ്രതീക്ഷിച്ച അത്ര സ്വാദ് പോരാ.. വയറു നിറഞ്ഞാലും മനസ്സ് നിറയില്ല..!!!!

ബാച്ച്ലർ പാർട്ടി/Bachelor Party


ഒരു അമൽ നീരദ് ചിത്രത്തിൽ നിന്ന് നിങ്ങൾ എന്തെല്ലാമാണു പ്രതീക്ഷിക്കുന്നത്.. ?? അതെല്ലാം ഒരു ഇഞ്ചു പോലും കുറയാതെ ഇതിലുണ്ട്. പിന്നെ നായകൻ വില്ലനെ കുത്തി കൊന്ന്, അല്ലെങ്കിൽ തല്ലി കൊന്ന് അല്ലെങ്കിൽ വെടി വെച്ച് കൊന്ന് സ്ലോ മോഷനിൽ നടന്നു വരുന്നത് കാണിച്ച് സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ മാത്രം സംതൃപ്തിയോടെ തിയറ്റർ വിടുന്ന ഒരു പ്രേക്ഷകനാണു താങ്കളെങ്കിൽ, ആദ്യമിറങ്ങിയ മൂന്ന് അമൽ നീരദ് ചിത്രങ്ങളെയും വെറുക്കുന്ന ഒരാളാണു താങ്കളെങ്കിൽ ദയവ് ചെയ്ത് സമയവും പണവും മിനക്കെടുത്തേണ്ട.

ബിഗ് ബി എന്ന ചിത്രത്തെ വാതോരാതെ വിമർശിച്ചവർ സാഗർ എലിയസ് ജാക്കി ഇറങ്ങിയപ്പോൾ നിശബ്ദരായി. ഈ രണ്ട് ചിത്രങ്ങളെയും ഒരു പോലെ പരിഹസിച്ച് ചിരിച്ചവരുടെ അണ്ണാക്കിലെ പിരിവെട്ടിയ ചിത്രമായിരുന്നു അൻവർ. ഇങ്ങനെ മൂന്ന് മുൻകാല പരിചയങ്ങളുണ്ടായിട്ടും വീണ്ടുമൊരു അമൽ നീരദ് ചിത്രം തിയറ്ററിലെത്തിയപ്പോൾ മലവെള്ളത്തേക്കാൾ ശക്തിയിൽ ഇരച്ചെത്തിയ ജനക്കൂട്ടം അമൽ നീരദിൽ നിന്ന് തീർച്ചയായും ഒരു ലോകത്തോര ക്ലാസിക്ക് ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് എന്നത് വ്യക്തമാണു.

തന്റെ സ്വന്തം പ്രൊഡക്ഷനിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് അമൽ നീരദ് ഒരുക്കിയ ചിത്രമാണു ബാച്ച്ലർ പാർട്ടി. തിരകഥ സോറി സംഭാഷണം ആർ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും. പ്രധാന കഥാപാത്രങ്ങൾ ഇന്ദ്രജിത്ത്,റഹ്മാൻ,ആസിഫ് അലി, കലാഭവൻ മണി, നിത്യ തുടങ്ങിയവർ. കൂടാതെ പൃഥ്വിരാജിന്റെ ഗസ്റ്റ് റോളും രമ്യ നമ്പീശന്റെയും പത്മ പ്രിയയുടെയും ഐറ്റം ഡാൻസുകളും. കുട്ടിക്കാലം മുതലേ മോഷ്ടാക്കളായ അഞ്ച് കൂട്ടുകാർ, വലുതായപ്പോൾ അവർ ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങൾ, പൃഥ്വിരാജിന്റെ ഒരു ഉഗ്രൻ ഫൈറ്റ്, പിന്നെ ആദ്യം പറഞ്ഞ രണ്ട് ഡാൻസ്, രണ്ട് വെടിവെയ്പ്പ്, ആസിഫ് അലിയും നിത്യയും തമ്മിലുള്ള ഒരു ഡ്യുയറ്റ് സോംഗ്, കുറെ സ്ലോ മോഷൻസ്, ലാസ്റ്റ് അവസാനം മലയാള സിനിമയിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ക്ലൈമാക്സ്. സംഗതി ഒരു പാർട്ടി ആയത് കൊണ്ട് പടം അവസാനിക്കുന്നതും ഒരു പാർട്ടി മൂഡിൽ ആയാൽ നന്നായിരിക്കും എന്ന ചിന്തയിലായിരിക്കണം ക്ലൈമാക്സിനു ശേഷം ഒരു ഗ്രൂപ്പ് ഡാൻസ് കൂടി അമൽ നടത്തിച്ചത്.

അഭിനേതാക്കൾ എല്ലാവരും നായകന്മാരും വില്ലന്മാരും ഒരു അമൽ നീരദ് ചിത്രത്തിൽ എങ്ങനെ അഭിനയിക്കണം അങ്ങനെ തന്നെ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ തകർപ്പനാവും എന്ന് കരുതിയ ഇന്ദ്രജിത്ത് നന്നായെങ്കിലും വിചാരിച്ചത്ര ശോഭിച്ചില്ല എന്നാൽ റഹ്മാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കയ്യടി നേടി. കലാഭവൻ മണിയ്ക്ക് സ്ലോമോഷൻ സിനിമയിൽ അഭിനയിക്കുന്ന ഒരു അസ്കിത ഉണ്ടായിരുന്നു. ആസിഫ് അലിക്ക് അഭിനയിച്ച് വിഷമിപ്പിക്കുന്ന പണിയൊന്നും ഭാഗ്യത്തിനു സംവിധായകൻ കൊടുത്തില്ല. കൂട്ടത്തിലെ ഏറ്റവും സോഫ്റ്റ് ആയ നായകനാക്കി അവതരിപ്പിച്ച് ഹീറോയിസം കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ നിന്ന് ആസിഫിനെ സംവിധായകൻ തടഞ്ഞു. എന്തായാലും ബാച്ചിലേഴ്സിനു രസിക്കണം എന്ന ഉദ്ദേശത്തിൽ തന്റെ സ്ഥിരം ശൈലിയിൽ അമൽ നീരദ് ഒരുക്കിയ ഈ ചിത്രം ആ ശൈലി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും..!

സ്പിരിറ്റ്. (Spirit)


പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം. മലയാള സിനിമ ചരിത്രത്തിൽ മദ്യപാന സീനുകൾ ഇത്രയധികമുള്ള ആദ്യത്തെ സിനിമ ആയിരിക്കും മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ്. കേരളത്തിൽ ഏറ്റവും ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനമായ ബിവറേജസ് കോർപറേഷന്റെ നല്ലവരായ കസ്റ്റമേഴ്സ് ആയ മലയാളികളുടെ മദ്യാക്സക്തിയ്ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് എന്ന നിലയിൽ ഒരുക്കിയ ഈ ചിത്രത്തിൽ അത്തരം രംഗങ്ങൾ കൂടുതലായി വരുന്നത് ഒരു കുറ്റമല്ല.

സ്പിരിറ്റ്...! പേരു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ വരിക പല പല നിറങ്ങളിൽ പല പല കുപ്പികളിൽ പല പല ബ്രാൻഡുകളിൽ നിറയുന്ന ലഹരി പകരുന്ന ആ പദാർത്ഥമാണു. അതെ സന്തോഷങ്ങൾക്കും സന്താപങ്ങൾക്കും എന്തിനു ഹർത്താലിനു വരെ മലയാളികൾ കൂട്ടു പിടിക്കുന്ന മദ്യം.

മാറുന്ന മലയാള സിനിമയിലെ മാറ്റങ്ങളുടെ കാരണവരായ
രഞ്ജിത്തിന്റെ അത്തരം ഒരു ചിത്രത്തിൽ നായകനായിട്ടില്ല തങ്ങളുടെ താരം എന്ന ആരാധകരുടെ വിഷമത്തിനു വിരാമമിടുകയാണു രഞ്ജിത്ത് സ്പിരിറ്റിലൂടെ. മോഹൻലാലിനെ അമാനുഷിക തലത്തിലേയ്ക്ക് ഉയർത്തിയ എഴുത്തുകാരനായ രഞ്ജിത്തിൽ നിന്ന് പണ്ടത്തെ പോലെ ഒരു ശക്തമായ കഥാപാത്രത്തെ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം നായകൻ പഴയ മോഹൻലാൽ ആണെങ്കിലും രഞ്ജിത്ത് ആളാകെ മാറിയിരിക്കുന്നു. നിസ്സഹായരായ നായകന്മാരുടെ കഥകൾ ഹൃദയസ്പർശിയായി പറയാൻ അദ്ദേഹവും പഠിച്ച് കഴിഞ്ഞിരിക്കുന്നു. ബാലചന്ദ്രനും പ്രാഞ്ചിയേട്ടനും ജയപ്രകാശും എല്ലാം അതിനുദാഹരണങ്ങളാണു.

സ്പിരിറ്റ് പറയുന്നത് ഒരു ആൽക്കഹോളിക്കായ മനുഷന്റെ കഥയാണു. കഥ എന്നു പറയുമ്പോൾ നിരവധി സംഘർഷഭരിതവും മെലോഡ്രാമ നിറഞ്ഞതും ഉദ്ദ്വേഗം നിറഞ്ഞതുമായ രംഗങ്ങളിലൂടെയൊന്നും കടന്നു പോകുന്നില്ല. വളരെ സിമ്പിളായി പറഞ്ഞാൽ ഒരു മുഴുക്കുടിയൻ തന്റെ മദ്യപാനം ഒരു വലിയ തെറ്റാണെന്ന് മനസ്സിലാക്കുകയും ഒരു സുപ്രഭാതത്തിൽ കുടി നിർത്തി നല്ലവനാകുകയും മദ്യപാനത്തിന്റെ ദൂഷ്യഫലം സമൂഹത്തെ അറിയിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ സംഭവങ്ങൾ എങ്ങനെ എപ്പോൾ ഏത് രീതിയിൽ നടക്കുന്നു എന്നൊക്കെ അറിയാൻ താല്പര്യം ഉള്ളവർക്ക് സിനിമ കാണാം.

മോഹൻലാലിന്റെ രഘുനന്ദൻ എന്ന (അദ്ദേഹം ആരാണെന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമില്ല ഒരു വലിയ സംഭവമാണു അത്രതന്നെ) ഇപ്പോൾ സ്പിരിറ്റ് എന്ന നോവൽ ഇംഗ്ലീഷിൽ എഴുതുന്ന ആളാണു ആദ്യം പറഞ്ഞ ആ മുഴുക്കുടിയൻ. ഒരു ടീവി ചാനലിൽ ഷോ ദ് സ്പിരിറ്റ് എന്ന പേരിൽ ഒരു ഉഗ്രൻ പ്രോഗ്രാം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അങ്ങേരു ചെയ്യുന്നുണ്ട്. വിവാഹ മോചിതനായ രഘുനന്ദനന്റെ ബെസ്റ്റ് ഫ്രൺസ് തന്റെ ആദ്യ ഭാര്യ മീരയും(കനിഹ) മീരയുടെ ഇപ്പോഴത്തെ ഭർത്താവ് അലക്സ്സിയുമാണു(ശങ്കർ രാമകൃഷ്ണൻ). അതെങ്ങനെ നടക്കും എന്ന് ചിന്തിക്കുന്നവർ ഓർക്കുക രഘുനന്ദൻ ഒരു വലിയ സംഭവമാണു.

വൈകീട്ട് മാത്രമല്ല വെളുക്കുമ്പോൾ തന്നെ ആഘോഷം തുടങ്ങുന്ന നമ്മുടെ നായകൻ രഘുനന്ദനന്റെ ജീവിതത്തിലെ മദ്യപാനാ ആസക്തിയുടെ ആഘോഷമാണു ആദ്യ പകുതി. രണ്ടാം പകുതിയിൽ അയാളുടെ മദ്യത്തിൽ നിന്നുള്ള മോചനവും പിന്നെ ആ ഷോക്ക് ട്രീറ്റ്മെന്റും.ഇനി ഈ ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട് ഏതെങ്കിലും ഒരു കുടിയനെങ്കിലും കുടി നിർത്തിയാൽ അണിയറപ്രവർത്തകർ കൃതാർത്ഥരായി..!(22 ഫീമെയിൽ കണ്ട് ചതിയന്മാർ ആയ കാമുകന്മാരെല്ലാം നന്നായ പോലെ).

നായക കഥാപാത്രമായി മോഹൻലാൽ ജീവിച്ചു എന്ന് തന്നെ പറയാം. അത്രക്ക് ഉജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കനികക്കും ശങ്കർ രാമകൃഷ്ണനും കാര്യമായി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. വളരെ നാളുകൾക്ക് ശേഷം മധുവിനും ഒരു നല്ല വേഷം സ്പിരിറ്റിലൂടെ ലഭിച്ചു. എന്നാൽ തിലകനെ പോലെ ഒരു വലിയ നടനെ വളരെ ചെറിയ ഒരു റോളിൽ ഒതുക്കിയത് കഷ്ടമായി പോയി. ടിനി ടോം പതിവ് രജ്ഞിത്ത് ചിത്രങ്ങളിലെ പോലെ തിളങ്ങി. നന്ദുവിന്റെ റോളും എടുത്തു പറയേണ്ട ഒന്നാണു. ചെറുതെങ്കിലും സിദ്ദാർത്ത് നന്നാക്കി. ഗാനങ്ങളിൽ മഴയിൽ വിരിയുന്ന എന്നു തുടങ്ങുന്ന ഗാനം ഹൃദ്യമായി. മികച്ച ഛായാഗ്രഹണം ചിത്രത്തെ ആസ്വാദകരമാക്കുന്നു.

രഞ്ജിത്തിന്റെ മുൻപത്തെ ചിത്രങ്ങളായ പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി പോലത്തെ ഒരു സിനിമ പ്രതീക്ഷിച്ചാണു നിങ്ങൾ പോകുന്നതെങ്കിൽ നിരാശപ്പെടും. ഇനി അതല്ല രാവണപ്രഭുവോ നരസിംഹവുമാണു നിങ്ങളുടെ മനസ്സിലെങ്കിൽ വളരെയധികം നിരാശപ്പെടും. കാരണം ഇതൊരു ഡോക്യുമെന്ററി സിനിമയാണു. എന്നാൽ ആ അവതരണ രീതി ആളുകൾക്ക് രസിക്കുന്ന രീതിയിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി എങ്ങനെ രസകരമാകും എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരം രചന, സംവിധാനം രഞ്ജിത്ത്..!!

*നിരവധി നല്ല സിനിമകൾ പൊട്ടി പൊളിയുകയും നിരവധി ലോകത്തോര ചവറുകൾ ബ്ലോക്ബസ്റ്ററുമായിട്ടുള്ള നമ്മുടെ നാട്ടിൽ സ്പിരിറ്റ് ഒരു ലഹരി പോലെ പടർന്നു കയറാനുള്ള സാധ്യത ഇല്ലാതില്ലാതില്ല..!!!!

**മായാമോഹിനി എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ക്രാപ്പുകളിലൊന്ന് ഏറ്റവും വലിയ മെഗാഹിറ്റായതിനു ശേഷം ഒരു സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്ന അഭിപ്രായ പ്രകടനം ഉപേക്ഷിച്ചു..!!!!!

നാം ഒന്ന് നമുക്കൊന്ന്


അല്ലെങ്കിലേ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണു അതിനിടയിലാണു സിനിമക്കാരുടെ നശിച്ച തിരുമാനം. ആഴ്ച്ചയിൽ ഒരു മലയാള സിനിമ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളു എന്ന്. തിരുമാനം വന്നിട്ട് ഒന്നു രണ്ട് ദിവസമായെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയരുമെന്നും തിരുമാനം പിൻവലിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ യാതൊരു അനക്കവും ഇതു വരെ ഉണ്ടായില്ല.

സിനിമ റിലീസുകൾ കുറഞ്ഞാൽ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തിയറ്ററുകാരെയാണു സ്വാഭാവികമായും അവരാണു ഇതിനെതിരെ രംഗത്ത് വരേണ്ടത്. എന്നാൽ നിയന്ത്രണം മലയാള സിനിമകൾക്ക് മാത്രമാണു എന്നത് കൊണ്ട് ഇനി യഥേഷ്ടം അന്യഭാഷാ ചിത്രങ്ങൾ തിയറ്ററുകാർക്ക് പ്രദർശിപ്പിക്കാം. ഒരാഴ്ച്ച കൊണ്ട് തന്നെ ലാഭം നേടുന്ന ഇത്തരം ചിത്രങ്ങളോട് തന്നെയാണു തിയറ്ററുകാർക്ക് പണ്ടേ താല്പര്യം. അതു കൊണ്ട് തന്നെ അവർ പ്രതിക്ഷേധം ഉയർത്താൻ സാധ്യത ഇല്ല.

നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തടയുക എന്നതാണു ഇതിന്റെ പിന്നിലുള്ള ഉദ്ദേശം എന്നാണു സിനിമക്കാരുടെ വാദം. സിനിമക്കാർ എന്നു പറയുമ്പോൾ വിതരണക്കാരുടേയും നിർമ്മാതാക്കളുടെയും സംഘടനയാണു ഇങ്ങനെയൊരു തിരുമാനത്തിനു പിന്നിൽ. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ഇതിൽ ഒരു പങ്കുമില്ല. കാശ് ഇറക്കുന്നവനില്ലാത്ത ദണ്ഡം എന്തിനു കാശ് വാങ്ങുന്നവനു.!

ഇത്തരത്തിൽ ഒരു സിനിമ ഒരാഴ്ച്ച എന്ന രീതിയിൽ റിലീസ് ചെയ്യുമ്പോൾ ജനം ഒരാഴ്ച്ച സിനിമ തന്നെ കാണുകയും മുടക്കു മുതൽ ഒരാഴ്ച്ച കൊണ്ട് തന്നെ തിരിച്ച് പിടിക്കാം എന്നും ഇനി നല്ല അഭിപ്രായമാണെങ്കിൽ ലോഗ് റൺ ഉറപ്പാക്കുകയും ചെയ്യാം എന്നതൊക്കെയാണു നേട്ടങ്ങൾ. ആഴ്ച്ച തോറും മലയാള സിനിമകൾ കാണാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന പ്രേക്ഷകർ ഇറങ്ങുന്ന ഒരേ ഒരു സിനിമ ഒരു 6 പ്രാവശ്യമെങ്കിലും കണ്ട് സൂപ്പർ ഹിറ്റും മെഗാഹിറ്റും ഒരാഴ്ച്ച കൊണ്ട് തന്നെ സൃഷ്ടിക്കും എന്ന് നമുക്ക് കരുതാം. അപ്പോൾ തീർച്ചയായം ഇതൊരു നല്ല തിരുമാനം തന്നെയാണു

മലയാള സിനിമയുടെ വളർച്ചയ്ക്ക് ഇത്തരം ബുദ്ധിപരമായ തിരുമാനങ്ങൾ തികച്ചും ഗുണകരം തന്നെയാണു. അല്ലാതെ അസൂയാലുക്കൾ പറയുന്നത് പോലെ തിരോനന്തംകാരൻ ഒരു നായരു പിടിച്ച സെക്സ് സിനിമയ്ക്ക് ആദ്യത്തെ ആഴ്ച്ച ആളു കയറി കാശുണ്ടാക്കാനുള്ള വളരെ പൈശാചികവും മൃഗീയവുമായ ഗൂഡാലോചനയുടെ ഭാഗമല്ല തിരുമാനം..!! അല്ലെങ്കിലും സ്വന്തം മോനു ഫസ്റ്റ് റാങ്ക് കിട്ടാൻ കൂടെ പരീക്ഷ എഴുതുന്നവരെ മുഴുവൻ തോല്പിക്കുന്ന തന്തയില്ലാത്തരം ഒരു മാഷ് ചെയ്യാത്തത് പോലെ അങ്ങേരും ചെയ്യുമോ ഹേയ് ഇല്ല..!!!!

വീണ്ടും കണ്ണൂർ. (veendum kannoor)


വർഷങ്ങൾക്ക് മുൻപ് മനോജ് കെ ജയനെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണു കണ്ണൂർ. ഒരു വലിയ വിജയം നേടിയിലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്റെ തന്നെ ചുവടു പിടിച്ച് ഇന്നത്തെ കണ്ണൂരിന്റെ കഥ പറയുന്ന ചിത്രമാണു വീണ്ടും കണ്ണൂർ. എന്നാൽ ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടല്ല വീണ്ടും കണ്ണൂർ ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിലെ നായകനായിരുന്ന കരിവള്ളൂർ ശിവൻ കുട്ടി (മനോജ് കെ ജയൻ) രക്തസാക്ഷിയായിരിക്കുന്നു. അദ്ദേഹത്തിന്റെ അനിയനാണു(ഇർഷാദ്) ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി.ഇതേ ഉള്ളു ആദ്യ ചിത്രവുമായുള്ള ബന്ധം.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ മാടായി സുരേന്ദ്രനെ(ശിവജി) കേന്ദ്രീകരിച്ചാണു കഥ നീങ്ങുന്നത്. വലതു പക്ഷത്തിന്റെ ശക്തനായ നേതാവ് ദിവാകരനും അൽഭുതകുട്ടിയുമെല്ലാം ചിത്രത്തിലുണ്ട്. രണ്ട് പാർട്ടിയിൽ പെട്ടവര് തമ്മിൽ സ്നേഹത്തിലാവുകയും അവരുടെ കല്യാണം നടക്കുകയും അതിനോടനുബന്ധിച്ച കൊലപ്പെടുത്തലുകളോടും കൂടിയാണു വീണ്ടും കണ്ണൂർ ആരംഭിക്കുന്നത്. ഇതിൽ ദിവാകരന്റെ മകനും കൊല്ലപ്പെടുന്നു. അതിനു പ്രതികാരമായി നാട്ടിലേക്ക് വരുന്ന പാർട്ടി സെക്രട്ടറിയുടെ മകൻ ജയകൃഷ്ണനെ (അനൂപ് മേനോൻ) കൊല്ലപ്പെടുത്താൻ ശ്രമിക്കുന്നു. കൊലപാതകശ്രമത്തിൽ ജിസ്ന എന്ന കൊച്ചു കുട്ടിയുടെ കാലു നഷ്ടപ്പെടുന്നു.

സർവ്വകക്ഷി യോഗത്തിലേക്ക് ജിസ്നയുമായി വരുന്ന ജയകൃഷ്ണൻ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയെ പരിഹസിച്ച് തിരുത്താൻ ശ്രമിക്കുന്നു. വികസനമാണു നാടിനു വേണ്ടത് എന്ന തിരിച്ചറിവുമായി ജയകൃഷ്ണൻ ഒരു നവ കമ്യൂണിസ്റ്റ് ആശയത്തിനു രൂപം കൊടുക്കുന്നു. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെ യുവാക്കളുടെ സഹായത്തോടെ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പാർട്ടിയുടെ തിരുത്തൽ ശക്തിയായി മാറുന്നു. ജയകൃഷ്ണന്റെ കാമുകി ദിവാകരന്റെ മകളാണു എന്നത് മറ്റൊരു വിരോധാഭാസം.

അങ്ങനെ അക്രമരാഷ്ട്രീയത്തിന്റെ ചതിക്കുഴിയിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ ജയകൃഷ്ണൻ നടത്തുന്ന പോരാട്ടങ്ങളും അതിൽ നേരിടേണ്ടി വരുന്ന വെല്ലു വിളികളുമൊക്കെയാണു വീണ്ടും കണ്ണൂർ. ചിത്രത്തിന്റെ കഥാഗതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും സസ്പെൻസുമൊക്കെയുണ്ട്. ലാസ്റ്റ് അവസാനം പ്രജയിലെ മോഹൻലാലിനെ പോലെ ഡയലോഗുകൾ പറഞ്ഞ് ജൂനിയർ മോഹൻലാൽ സിനിമ അവസാനിപ്പിക്കുന്നു.

അനൂപ്
മേനോന്റെ മോഹൻലാലിസം അതിന്റെ ഉച്ച്സ്ഥായിയിൽ എത്തിയിരിക്കുന്ന ചിത്രമാണു ഇത്. പൊന്നു നായക താങ്കൾ ഈ സിനിമയിൽ പറയുന്ന ഡയലോഗ് തന്നെയാണു ഞങ്ങൾ പാവം പ്രേക്ഷകർക്കും പറയാനുള്ളത്. ഇതെല്ലാം ഞങ്ങൾ കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി കണ്ടോണ്ടിരിക്കുന്നതാണു. വയസായെങ്കിലും തടി കൂടിയെങ്കിലും കവിളും വയറും ചാടിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ലാലേട്ടൻ ഈ ഭാവങ്ങളെല്ലാം നല്ല അടിപൊളിയായി അഭിനയിക്കും അതിനു ഒരു മിമിക്രി അനുകരണം താങ്കളിൽ നിന്ന് വേണ്ട. ഇങ്ങനെ ലാലിനെ അനുകരിച്ച് സ്വയം അപഹാസ്യനാവേണ്ട വല്ല കാര്യവും ഉണ്ടോ.

മറ്റൊരു എടുത്ത് പറയേണ്ട താരം രാജീവ് പിള്ളയാണു. ഇങ്ങേർക്ക് ക്രിക്കറ്റ് കളിയേ പറ്റു. അഭിനയം അത് അറിയാവുന്ന ആൺപിള്ളേരു ചെയ്തോളും. ശിവജി ഗുരുവായൂരും റിസബാവയും ടിനി ടോമും ഇർഷാദും തങ്ങളുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. നായികയായി എത്തിയ സന്ധ്യക്ക് കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ടെക്നിക്കൽ സൈഡിൽ വലിയ മോശം പറയാനില്ലാത്ത പ്രകടനമാണു വീണ്ടും കണ്ണൂർ കാഴ്ച്ച വെച്ചത്. ചിത്രത്തിൽ രണ്ട് ഗാനങ്ങളുണ്ടായിരുന്നെങ്കിലും രണ്ടും അനാവശ്യ ഘടകങ്ങളായിരുന്നു.

ഹരിദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം അതിനു തിരകഥയൊരുക്കിയിരിക്കുന്നത് റോബിൻ തിരുമല എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകനു ചിത്രത്തെ കുറിച്ച് ഉണ്ടാകുന്ന ചേതോവികാരം അതിപ്പോൾ ഇതിൽ അനൂപ് മേനോനല്ല സാക്ഷാൽ കമലഹാസൻ വന്നഭിനയിച്ചാലും ഒരു പോലെ ആയിരിക്കും എന്ന് നമുക്കറിയാം. അത് തന്നെയാണു ഈ ചിത്രത്തിന്റെയും അവസ്ഥ.

ജോസേട്ടന്റെ ഹീറോ, മുല്ലശേരി മാധവൻ കുട്ടി, ഇതാ ഇപ്പോൾ വീണ്ടും കണ്ണൂർ ഈ ചിത്രങ്ങളുടെയൊക്കെ ആദ്യ ഷോയ്ക്ക് വരുന്ന വൻ ജനക്കൂട്ടം (ഈ ചിത്രത്തിനു ഏകദേശം ഒരു 25 പേരുണ്ടായിരുന്നു) കണ്ടിട്ടെങ്കിലും അനൂപ് മേനോൻ ഒരു സ്വയം വിമർശനത്തിനു തയ്യാറായില്ലെങ്കിൽ നമ്മൾ പ്രേക്ഷകർ വീണ്ടും വീണ്ടും അനൂപ് ലാലിസത്തിനു ഇരയാവേണ്ടി വരും..!!!

തിരുവമ്പാടി തമ്പാൻ


കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ഒരു സിനിമ അനൗൺസ് ചെയ്തു. നായകൻ സാക്ഷാൽ മോഹൻലാൽ വില്ലൻ പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. പൃഥിരാജ് ആദ്യമായി മലയാളത്തിൽ വില്ലനാകുന്നു എന്നീ വിശേഷണങ്ങളാൻ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യാൻ നിശ്ചയിക്കപ്പെട്ടത് പത്മകുമാർ ആയിരുന്നു. തന്റെ മകളെ കൊല ചെയ്ത ആളോട് പ്രതികാരം ചെയ്യാൻ നായകൻ വില്ലന്റെ നാട്ടിലേക്ക് യാത്രയാവുകയാണു. അവിടേക്ക് പോകുന്ന ഒരു ലോറിയിൽ നായകൻ കയറുന്നു.

യാത്രക്കിടയിൽ നായകനും ലോറി ഡ്രൈവറും വളരെ ചങ്ങാത്തത്തിലാകുന്നു .ലോറി ഡ്രൈവറോട് തന്റെ കഥകൾ നായകൻ പറയുന്നു.അധികം വൈകാതെ പ്രേക്ഷകർ മനസ്സിലാക്കുന്നു നായകനു കൊല്ലേണ്ട ആൾ ലോറി ഡ്രൈവർ ആണെന്നു. ഇതു നായകനും മനസ്സിലാക്കുന്നിടത്തു പടത്തിന്റെ തകർപ്പൻ ഇന്റർവെൽ. പിന്നീടങ്ങോട്ടുള്ള യാത്രയിൽ കൊല്ലാൻ നായകനും കൊല്ലപ്പെടാതിരിക്കാൻ വില്ലനും ശ്രമിച്ചു കൊണ്ടുള്ള രക്തം മരവിപ്പിക്കുന്ന സ്വീക്വൻസുകളോട് കൂടിയ രണ്ടാം പകുതി.

അങ്ങനെ യാത്ര അവസാനിക്കുന്നിടത്ത് നായകനും വില്ലനും തമ്മിലുള്ള തകർപ്പൻ ഫൈറ്റിനു ശേഷം നായകൻ വില്ലനെ കൊല്ലുകയോ അല്ലെങ്കിൽ വില്ലനോട് ക്ഷമിക്കുകയോ അതുമല്ലങ്കിൽ വില്ലൻ അബദ്ധത്തിൽ മരിക്കുകയോ (നായകൻ മൂലമല്ലാതെ) ചെയ്തു കൊണ്ട് പടം അവസാനിക്കുന്നു. സുരേഷ് ബാബുവിന്റെ തിരകഥയിൽ ഒരുങ്ങുമായിരുന്ന ഈ ചിത്രം പുറത്തു വന്നിരുന്നെങ്കിൽ ഒരു പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച റോഡ് മൂവികളിൽ ഒന്നാകപ്പെടുമായിരുന്നു..! എന്നാൽ നിർഭാഗ്യവശാൽ അത് കാണാനുള്ള ഭാഗ്യം നമ്മൾ പ്രേക്ഷകർക്കില്ലാതെ പോയി.

പാതിരാമണൽ എന്ന് പേരിട്ടിരുന്ന ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടെങ്കിലും റോഡ് മൂവി എന്ന ആശയം പത്മകുമാറിന്റെ മനസ്സിൽ ബാക്കി കിടന്നിരിക്കണം. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം എന്ന നിലയ്ക്കായിരിക്കണം അദ്ദേഹവും സുരേഷ് ബാബുവും ചേർന്ന് ജയറാമിനെ നായകനാക്കി തിരുവമ്പാടി തമ്പാൻ എന്ന ചിത്രം ഒരുക്കിയത്. പാതിരമണൽ എന്ന ചിത്രത്തിന്റെ കഥ ഒരസ്സൽ റോഡ് മൂവിയുടെത് തന്നെയായിരുന്നു. എന്നാൽ തിരുവമ്പാടി തമ്പാൻ ഒരു റോഡ് മൂവി ആണു എന്ന് ആരെങ്കിലും പറഞ്ഞാൽ ഒന്നെങ്കിൽ ആ പറഞ്ഞ ആൾ ഇതിനു മുൻപ് റോഡ് മൂവി കണ്ടിട്ടില്ല. അല്ലെങ്കിൽ ഈ റോഡ് മൂവി റോഡ് മൂവി എന്ന് പറയുന്ന സാധനം എന്താണെന്ന് ഈ ആൾക്ക് അറിയില്ല.

മധുരയിലെ കരുത്തനായ ശക്തിവേലിൽ നിന്നാണു തിരുവമ്പാടി തമ്പാൻ ആരംഭിക്കുന്നത്. എതിരാളികളെ കൊല്ലുക എന്നത് ശക്തിവേലിനു പൂ പറിക്കുന്നത് പോലെ ഈസിയായ ഒരു പണിയാണു. ശക്തിവേലും നമ്മുടെ കഥയിലെ നായകനായ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന ജയറാമും തമ്മിൽ ഒരു ബന്ധവുമില്ല. ആക്സ്മികമായി സംഭവിക്കുന്ന ചില കാരണങ്ങൾ കൊണ്ട് അവർ തമ്മിൽ ശത്രുതയിലാവുകയാണു.

കേരളത്തിലെ പ്രശസ്തമായ കുടുമ്പമാണു തിരുവമ്പാടി തരകന്മാരുടെത്. ആനക്കമ്പത്തിനു പേരു കേട്ട ഇവരാണു കേരളത്തിലെ എല്ലാ പ്രധാന ഉത്സവങ്ങൾക്കും ആനകളെയും മറ്റ് ചമയങ്ങളെയുമൊക്കെ സപ്ലൈ ചെയ്യുന്നത്. ഇന്ന് ഈ തറവാട്ടിലെ കാരണവർ ആയ തിരുവമ്പാടി മാത്തൻ തരകനും (ജഗതി)മകൻതിരുവമ്പാടി തമ്പാൻ തരകനും (ജയറാം) ഒരു ഉത്സവത്തിനു ആനയെ കിട്ടാതെ ആകുമ്പോൾ ബീഹാറിലെ ഗജമേളയിൽ പോയി ആനയെ വാങ്ങിക്കുന്നു. തിരിച്ച് മധുര വഴി നാട്ടിലേക്ക് വരുമ്പോൾ മാത്തൻ തരകനു ഒരു കയ്യബദ്ധം പറ്റുന്നു. ഇതിനു പ്രതികാരം ചെയ്യാൻ ശക്തിവേൽ ത്രിശൂരിലേക്ക് വരുന്നു. പിന്നെ അങ്ങോട്ട് കാറുകൾ ചീറി പായുന്നു. അവസാനം രാമേശ്വരത്ത് വെച്ച് ക്ലൈമാക്സ്. ഏറ്റവും ചുരുക്കി തിരുവമ്പാടി തമ്പാന്റെ കഥ ഇങ്ങനെ വിവരിക്കാം.

മധുരയിൽ നിന്ന് ത്രിശൂർ വഴി എങ്ങനെ രാമേശ്വരത്ത് എത്തി എന്നറിയാൻ ആകാംഷ ഉള്ളവർക്ക് സിനിമ കാണാം. മാത്തൻ തരകനു പറ്റിയത് കയ്യബദ്ധം ആണെന്ന് മകൻ നായകൻ പറയുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് അത് കയ്യിലിരുപ്പ് കൊണ്ട് ഉണ്ടായത് ആണു എന്നാണു തോന്നുക. അതു കൊണ്ട് തന്നെ ശക്തിവേലിനു ന്യായമായി പ്രതികാരം ചെയ്യാം. എന്നാൽ ശക്തിവേൽ ഒരു ക്രൂരനാണെന്നും കൊണ്ടും തമ്പാന്മാർ നല്ലവരാണെന്നും ആദ്യമേ പറഞ്ഞ് വെച്ചിരിക്കുന്നത് കൊണ്ട് വില്ലനെ ജയിക്കാനുള്ള അവകാശം നായകനുണ്ട്. ചിത്രം കണ്ടിരിക്കുന്നവർക്ക് സംശയം ഉണ്ടാക്കുന്ന ഒരു പാട് സീനുകൾ ഉണ്ടെങ്കിലും താണ്ഡവത്തിന്റെ രചയിതാവിൽ നിന്ന് ഇത്രയും നല്ല ഒരു തിരകഥ പുറത്ത് വന്നു എന്നുള്ളത് കൊണ്ട് ആ സംശയങ്ങളും ലോജിക്കിലായ്മയുമൊക്കെ നമുക്ക് ക്ഷമിച്ച് കളയാം.

ആദ്യ പകുതി രസകരമായ കൊച്ചു കൊച്ച് തമാശകളിലൂടെ മുന്നേറുന്ന ചിത്രം രണ്ടാം പകുതിയിൽ സീരിയസാവുകയാണു.കഥാപാത്രങ്ങളെല്ലാം ത്രിശൂർ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന നായക കഥാപാത്രമായി ജയറാം തനിക്കറിയാവുന്ന അഭിനയം കാഴ്ച്ച വെച്ചു. ജഗതിയുടെ അഭിനയം നന്നായിരുന്നെങ്കിലും ഡബ്ബിംഗിൽ പാളിയത് കഥാപാത്രത്തിനെ ബാധിച്ചു. വില്ലനായെത്തിയ തമിഴ് നടൻ കിഷോറും ഗംഭീര പ്രകടനമാണു നടത്തിയത്. നായിക ഹരിപ്രിയക്ക് ഡ്യുയറ്റ് പാടുക എന്നതിൽ കവിഞ്ഞ് കാര്യമായ പണിയൊന്നുമില്ല. നെടുമുടി വേണുവിന്റെ വേഷവും നന്നായിരുന്നു. സമുദ്രക്കനിയുടെ ഒരു ഗസ്റ്റ് അപ്പിയറൻസും ചിത്രത്തിലുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ളതായിരുന്നു. പക്ഷെ കളർ ടോണിൽ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു ചിലപ്പോൾ തിയറ്ററിന്റെ കുഴപ്പം കൊണ്ടായിരിക്കാം.എന്തായാലും പത്മകുമാറും സുരേഷ് ബാബുവും പതിയെ പതിയെ മെച്ചപ്പെട്ട് വരുന്നുണ്ട്.

വണ്ടിയിൽ കയറി വണ്ടി വിടടാ ബീഹാറിലേക്ക് അല്ലെങ്കിൽ മറയൂരിലേക്ക്, രാമേശ്വരത്തിലേക്ക് എന്ന് പറയുകയും ഒരു രണ്ടോ മൂന്നോ സെക്കന്റ് പോകുന്ന വഴി കാണിക്കുകയും ചെയ്യുന്നതാണു റോഡ് മൂവി എന്ന് കരുതുന്നവർക്ക് ഇത് ഒരു റോഡ് മൂവി ആണു അല്ലാത്തവർക്ക് ഒരു വട്ടം കണ്ടാലും അധികമൊന്നും മുഷിച്ചിൽ തോന്നിപ്പിക്കാത്ത ഒരു സാധാരണ ചിത്രം മാത്രം.
..!!

ഹീറോ


പഴയ കാലത്തെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന ധർമ്മരാജൻ തന്റെ മകളുടെ കല്യാണത്തിനാവശ്യമായ പണത്തിനു വേണ്ടി ബുദ്ധിമുട്ടുകയാണു. ഒരു പടത്തിൽ വീണ്ടും സ്റ്റണ്ട് മാസ്റ്റർ ആയാൽ തന്റെ പ്രശ്നം പരിഹരിക്കപ്പെടും എന്ന് ധർമരാജനു അറിയാം. അതിനു വേണ്ടി അയാൾ പലരെയും സമീപിക്കുകയാണു. എന്നാൽ താൻ തന്നെ വളർത്തി വലുതാക്കിയ പലരും അയാളെ കയ്യൊഴിയുന്നു. അവസാനം ആദിത്യൻ എന്ന പ്രശസ്ത സംവിധായകൻ ധർമ്മരാജനു തന്റെ സിനിമയിലെ 6 ഫൈറ്റുകളിലൊന്ന് ചെയ്യാൻ അവസരം കൊടുക്കുന്നു. ആദിത്യന്റെ സിനിമയിലെ നായകൻ ഹോം മിനിസ്റ്ററുടെ മകനായ പ്രേമാനന്ദ് ആണു. ആദ്യ സിനിമ മാത്രമേ അയാളുടെ വിജയിച്ചിട്ടുള്ളു. പിന്നീട് തുടരെ പരാജയങ്ങൾ അഭിനയത്തിന്റെ ആദ്യക്ഷരം പോലും അറിയാത്ത നടൻ. നല്ല സൃഹൃദ് ബന്ധങ്ങളിലൂടെയാണു നല്ല സിനിമയുണ്ടാകു എന്ന് വിശ്വസിക്കുന്ന ആളായത് കൊണ്ടാണു ആദിത്യൻ തന്റെ സിനിമയിൽ പ്രേമാനന്ദനെ നായകനാക്കുന്നത്. നായിക ആദിത്യന്റെ തന്നെ സിനിമയിലൂടെ കടന്നു വന്ന ഗൗരി മേനോൻ. ഗൗരി മേനോൻ ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയാണു.

സിനിമയിലെ മറ്റ് ഫൈറ്റുകൾ ചെയ്യുന്നത് ധർമ്മരാജന്റെ തന്റെ ശിഷ്യനും അനന്തിരവനുമായ ഉദയ് ആണു. തന്റെ ഫൈറ്റിൽ ഉദയുടെ സഹായികളെ വിട്ടുതരണമെന്ന് ധർമ്മരാജൻ ഉദയോട് ആവശ്യപ്പെടുന്നു. എന്നാൽ ഉദയ് ധർമ്മരാജനെ അപമാനിച്ചയക്കുന്നു. ആരെ തന്റെ സഹായിയാക്കും എന്ന് വിഷമിച്ചിരിക്കുമ്പോൾ ആണു ധർമ്മരാജനു ആന്റ്ണിയെ ഓർമ്മ വരുന്നത്. തന്റെ നല്ലകാലത്ത് തന്നോടൊപ്പം വന്ന് ചേർന്ന ധർമ്മരാജന്റെ ശിഷ്യരിൽ ഏറ്റവും മിടുക്കൻ. ഒടുവിൽ ഉദയുടെ ഈഗോയുടെ പേരിൽ ധർമ്മരാജനു ആന്റണിയെ പറഞ്ഞു വിടേണ്ടി വന്നു. ഒരുപാട് സിനിമ മോഹങ്ങളുമായി വന്ന ചെറുപ്പക്കാരൻ കലങ്ങിയ കണ്ണുകളുമായി പടിയിറങ്ങി പോയി. ആന്റണിയെ തിരിച്ചു വിളിക്കാം എന്ന് ധർമ്മരാജൻ തിരുമാനിക്കുന്നു. ആന്റണി ഇന്ന് വെറും ആന്റണിയല്ല. ടാർസൺ ആന്റണിയാണു. ഫൈവ്സ്റ്റാർ കോളനിയുടെ എല്ലാമെല്ലാമായ ടാർസൺ ആന്റ്ണി. ധർമ്മരാജന്റെ അപേക്ഷ ആന്റണി ആദ്യം നിരസിക്കുമെങ്കിലും പിന്നീട് ഒപ്പം പോകാൻ ആന്റണി തിരുമാനിക്കുന്നു. ഇവിടുന്നങ്ങോട്ട് ചിത്രത്തിന്റെ കഥ വികസിക്കുന്നു..!

പുതിയ മുഖം എന്ന ചിത്രത്തിനു ശേഷം ദീപനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണു ഹീറോ. പൃഥ്വിരാജിന്റെ സൂപ്പർ താര പദവിയിലേക്കുള്ള ചുവടുവെയ്പ്പായി മാറിയ ചിത്രമായിരുന്നു പുതിയ മുഖം. അതു കൊണ്ട് തന്നെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. തിയറ്ററുകളിൽ കാണികളുടെ ആരവങ്ങളുയർത്തുന്ന സാഹസിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും അഭിനയിച്ച് നായകൻ കയ്യടി നേടുമ്പോൾ ആരുമാരുമറിയാതെ പോകുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ കഥയാണു സെവൻ ആർട്ട്സ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ജി പി വിജയകുമാർ നിർമ്മിച്ച ഹീറോ പറയുന്നത്.

ടാർസൺ ആന്റണി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തിളങ്ങി. മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് ഹീറോയിലൂടെ ഒരിക്കൽ കൂടി പൃഥ്വി തെളിയിച്ചു. ആദിത്യൻ എന്ന സംവിധായകനായ അനൂപ് മേനോൻ തന്റെ മിതത്വം നിറഞ്ഞ അഭിനയ ശൈലിയിലൂടെ കയ്യടി നേടി. വില്ലൻ വേഷത്തിലെത്തിയ ശ്രീകാന്തിനു ഒരു മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനായില്ല. ഫൈറ്റ് മാസ്റ്റർ ധർമ്മരാജന്റെ വേഷം കൈകാര്യം ചെയ്ത തലൈ വാസൽ വിജയ് മലയാള സിനിമയിൽ താൻ ഇതു വരെ ചെയ്തതിൽ ശ്രദ്ധേയമായ അഭിനയമാണു കാഴ്ച്ച വെച്ചത്. നായികയായെത്തിയ പുതുമുഖ നടിയും മോശമാക്കിയില്ല.

ഗാനങ്ങളിൽ ടാർസൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ എന്ന ഗാനം മാത്രമാണു അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ഫൈറ്റ് സീനുകളുടെ ദൈർഘ്യ കൂടുതൽ ഇത്തരമൊരു ആക്ഷൻ ചിത്രത്തിനു അലങ്കാരം തന്നെയാണു. മികച്ച ഛായാഗ്രഹണവും ദീപന്റെ സംവിധാന ശൈലിയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ഘടകങ്ങളും നന്നായെങ്കിലും ഇടവേളയ്ക്ക് ശേഷം തിരകഥ ദുർബലമായത് ഇത് ഒരു കോമഡി ചിത്രം അല്ല എന്നത് കൊണ്ട് തന്നെ ഒരു ന്യൂനതയാണു.

മായമോഹിനിയെയും ഡയമണ്ട് നെക്ലേസിനേയും ഒരുപോലെ വിജയമാക്കി തീർത്ത മലയാള സിനിമ പ്രേക്ഷകർ ഹീറോയ്ക്ക് എന്ത് വിധിയെഴുതും എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. എന്തായാലും തിരകഥയിൽ ഉണ്ടാവാതിരുന്ന പുതുമ ഒരു ആധികാരിക വിജയം നേടുന്നതിൽ നിന്ന് ഹീറോയെ പിന്നോട്ടടിച്ചിരിക്കുകയാണു. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ഇതാണു. "ഒരൊറ്റ വെള്ളിയാഴ്ച്ച മതി സിനിമയിൽ ഒരാളുടെ ഭാഗ്യം 180 ഡിഗ്രി തിരിഞ്ഞു വരാൻ" നിർഭാഗ്യവശാൽ ഈ വെള്ളിയാഴ്ച്ച അത് പൃഥ്വിരാജിന്റെതായിരുന്നില്ല...!!!!

Followers

 
Copyright 2009 b Studio. All rights reserved.