ഓം ശാന്തി ഓശാന എന്ന കന്നി ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തനായ സംവിധായകനാണു ജൂഡ് ആന്തണി. നടനായും ചില സിനിമകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പടമാണു ഒരുമുത്തശി ഗദ. സുരാജ് വെഞ്ഞാറമൂട്, ലെന , വിജയരാഘവൻ, രജനി ചാണ്ടി, ഭാഗ്യലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരകഥ സംവിധായകന്റെ തന്നെയാണു
കഥാസാരം
സിബിച്ചനും കുടുംബവും ആണു കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കുടുബം എന്നു പറയുമ്പോൾ സിബിച്ചനു ഭാര്യയും രണ്ട് മക്കളും പിന്നെ അയാളുടെ അമ്മയുമാണുള്ളത്. ലീലാമ്മ എന്ന സിബിച്ചന്റെ അമ്മ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു മൂശേട്ടയാണു. അതു കൊണ്ട് തന്നെ സിബിച്ചന്റെ മക്കൾ മുത്തശിക്ക് ഇട്ടിരിക്കുന്ന പേരു റൗഡി ലീലാമ്മ എന്നാണു.
ഒരു അമ്മായി അമ്മ - മരുമകൾ പോരാണു മണക്കുന്നതെങ്കിൽ പരസ്പരം സീരിയലിലെയും സ്ത്രീധനത്തിലെയും ചന്ദനമഴയിലേയുമൊക്കെ അമ്മായി അമ്മമാരെ മറന്നേക്കുക ഇത് വേറെ ലെവൽ..! റൗഡി ലീലാമ്മയുടെ ജീവിതത്തിലേക്ക് സിബിച്ചന്റെ ഭാര്യയുടെ അമ്മയായ സൂസമ്മ കടന്നു വരുമ്പോൾ ഉണ്ടാകുന്ന വഴി തിരുവകളാണു സിനിമ പറയുന്നത്.. അതെ വളവിൽ തിരിവുണ്ട്..!!!!
വിശകലനം
ഓംശാന്തി ഓശാനക്ക് ശേഷം വലിയ സെറ്റപ്പിൽ ഒരു പടം ചെയ്യാമായിരുന്നിട്ടും ജൂഡ് ആന്തണി തിരഞ്ഞെടുത്തത് ഒരു വ്യത്യസ്ഥമായ പ്രമേയമാണു എന്നത് അഭിനന്ദനാർഹമാണു. ഒരു മുത്തശി ഗദ എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ സിനിമ പ്രായമായവരുടെ പ്രശ്നനങ്ങളെ വളരെ ഹ്യൂമറസായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും വീട്ടിൽ ഉള്ള പ്രായമായവർ എങ്ങനെ ചിന്തിക്കുന്നു അവർ എന്ത് കൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും ആലോചിക്കാൻ ഇന്നത്തെ തലമുറ മിനക്കെടാറില്ല. അതിലേക്ക്ഒരു എത്തി നോട്ടമാണു ഒരു മുത്തശിഗദ.
ടൈറ്റിൽ റോൾ അവതരിപ്പിച്ച രജനി ചാണ്ടി ആദ്യമായി അഭിനയിക്കുന്നതിന്റെ ബാലാരിഷ്ടതകൾ പ്രകടിപ്പിക്കാതെ വളരെ സ്വഭാവികമായി ലീലാമ്മയെ അവതരിപ്പിച്ചു. ലീലാമ്മ ഇങ്ങനെ ആണു അല്ലെങ്കിൽ ഇങ്ങനെ ആയിക്കൂടെ എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു മുത്തശിയുടെ അഭിനയത്തിലെ കല്ലുകടികൾ. ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിനു ശേഷം ഭാഗ്യ ലക്ഷിയെ വീണ്ടും സ്ക്രീനിൽ കാണാനും ഒരു നല്ല അഭിനയം ആസ്വദിക്കാനും സാധിച്ചു. സുരാജ് , ലെന വിജയരാഘവൻ, ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാവരും സിനിമയിൽ നന്നായി തന്നെ തങ്ങളുടെ ഭാഗം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം നടൻ രാജീവ് പിള്ളയെ വെള്ളിത്തിരയിൽ ഈ സിനിമയിലൂടെ കാണാം. കാര്യമായ പരിക്കുകളിലാതെ രാജീവ് പിള്ളയും തന്റെ വേഷം വൃത്തിയായി ചെയ്തപ്പോൾ അവിടെ തെളിഞ്ഞ് കണ്ടത് ജൂഡ് ആന്തണി എന്ന സംവിധായകന്റെ മികവ് തന്നെയാണു.
വിനീത് ശ്രീനിവാസനെ ഒരൊറ്റ ഗാനരംഗത്തിലേക്ക് ഒതുക്കിയ മാർക്കറ്റിംഗ് മികവും എടുത്ത് പറയേണ്ടതാണു. ഗാനങ്ങൾ പക്ഷെ അവസരത്തിനുത്ത് ഉയർന്നില്ലെങ്കിലും മനോഹരരമായ് വിഷ്വലുകളാൽ ആ കുറവ് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഓം ശാന്തി ഓശാന വലിയ ഹിറ്റ് ആയത് അതിനു വൈവിധ്യാമാർന്നഒരു തിരകഥയും ആ തിരകഥയ്ക്ക് പാകത്തിനൊത്ത സംവിധാനവും ഉള്ളത് കൊണ്ടാണു. ഓംശാന്തിയുടെ തിരകഥാകൃത്ത് അതിനു ശേഷം സ്വന്തമായി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും മൂന്നാമത്തേതിന്റെ പണിപുരയിൽ ആവുകയും ചെയ്യുന്ന സമയത്താണു ഓംശാന്തിയുടെ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രവുമായി വരുന്നത്. അതും സ്വ്ന്തം തിരകഥയിൽ.!
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദോഷദൃക്കൾ പറഞ്ഞു പരത്തുന്നത് പോലെ തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച ക്രഡിറ്റ് പങ്കിട്ടെടുത്ത് കൊണ്ട് പോയതിന്റെ ചൊരുക്കിൽ ഇനി സ്വന്തമായി തിരകഥ എഴുതിയിട്ടേ സിനിമ സംവിധാനം ചെയ്യു എന്ന് ജൂഡ് ആന്തണി ശപഥമെടുത്തത് കൊണ്ടൊന്നുമല്ല രണ്ടാം സിനിമ വൈകിയത്. അത് നല്ലൊരു കഥയ്ക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പിന്റെ നീളമായിരുന്നു എന്ന് മാത്രം. എന്നാൽ ഇത്രയധികം സമയമെടുത്ത് ചെയ്ത ഒരു സിനിമ എന്ന നിലയിൽ കാണുമ്പോൾ ഒരു മുത്തശി ഗദ പോര എന്ന് പറയേണ്ടി വരും. തിരകഥയിൽ സംഭവിച്ച പാളിച്ചകൾ സിനിമയെ മൊത്തത്തിൽ ബാധിക്കുന്നു. എങ്കിലുംഒരു വട്ടം വീട്ടുകാരെയെല്ലാം കൊണ്ട് പോയി കാണിക്കാവുന്ന പടമാണു ഒരു മുത്തശി ഗദ.മുത്തശിമാർകൊക്കെ ഒരു സന്തോഷമാവട്ടെന്നെ..!!
പ്രേക്ഷക പ്രതികരണം
ഒരു ജൂഡ് ആന്തണി സില്മ എന്ന് കണ്ട് എന്തോ വലിയ സംഭവമാകും എന്ന് കരുതി കണ്ട ന്യൂജനറേഷൻ ബഡീസിനു ഇത് സീൻ കോണ്ട്ര. എന്നാൽ ജൂഡ് ആന്തണിയെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ നടത്തുന്ന ധീരമായ പോരാട്ടങ്ങളെ കുറിച്ചുമൊന്നും അറിയാതെ പടം കണ്ട സാധാരണക്കാരനു ഇതൊരു നല്ല സിനിമ.
ബോക്സോഫീസ് സാധ്യത.
ഒപ്പത്തിനും ഊഴത്തിനും ടിക്കറ്റ് കിട്ടാതെ വരുമ്പോൾ മനസ്സിലാ മനസ്സോടേ കൊച്ചൗവയ്ക്ക് പോകാമെന്ന് തിരുമാനിക്കുകയും അതും ഹൗസ് ഫുളാണെന്നറിയുമ്പോൾ സെണ്ട്രൽ ജയിലിനു തല വെക്കാൻ ത്രാണിയില്ലാത്തവരാണു ഇപ്പോൾ ഈ സിനിമ കാണുന്നത്. വരും ദിവസങ്ങളിൽ ഈ സമവാക്യങ്ങൾ മാറി മറിഞ്ഞാൽ ഇതൊരു ഹിറ്റായി മാറും. കാത്തിരിക്കാം മറ്റൊരു ജൂഡ് ആന്തണി മാജിക്കിനായി..! ഓർക്കുക ഓംശാന്തി ഓശാനയും പ്രദർശനം തുടങ്ങിയത് ഒഴിഞ്ഞ സദസ്സുകൾക്ക് മുൻപിലായിരുന്നു..!!
റേറ്റിംഗ് : 3 / 5
അടിക്കുറിപ്പ്: “എന്റെ സിനിമ മോശമാണെങ്കിൽ അത് തന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ പോരെ. അതെന്തിനു എന്റെ ഫേസ്ബുക്കിൽ താൻ കുറിക്കണം.. താൻ എന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ ഞാൻ തന്നെ ബ്ലോക്കും.. കാരണം ഇത് എന്റെ ഫേസ്ബുക്കാണു..തനിക്ക് വേണേൽ തന്റെ ഫേസ്ബുക്കിൽ കുറിക്ക്...എന്നിട്ടെനെ ടാഗ്..! ” അതല്ലേ ഹീറോയിസം..!!