RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഈ അടുത്ത കാലത്ത്


ജീവിതം 43,252,003,274,489,856,000 വ്യത്യസ്ത വഴികളുള്ള ഒരു രൂബിക്സ് ക്യൂബ് പോലെയാണു.അതിൽ എണ്ണമറ്റ ട്വിസ്റ്റുകളും വഴിത്തിരിവുകളും ഉണ്ടായെന്നുവരാം. പക്ഷെ ഒരിക്കൽ അത് ശരിയായ രൂപത്തിൽ എത്തിയാൽ പിന്നെ ഏത് കോണിൽ നിന്ന് നോക്കിയാലും അതിനു പൂർണ്ണതയുടെ രൂപം തന്നെയായിരിക്കും..!

രസികൻ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി രചന നിർവ്വഹിച്ച കോക്ക്ടെയില് ഫെയിം അരുൺ കുമാർ സംവിധാനം ചെയ്ത ചിത്രമാണു ഈ അടുത്ത കാലത്ത്. ഇന്ദ്രജിത്ത്, മൈഥിലി, ലെന, തനുശ്രീ ഘോഷ്, നിഷാൻ പിന്നെ വളരെ ചെറിയ ഒരു റോളിൽ അനൂപ് മേനോനും (പോസ്റ്ററിൽ തല വലിയതാണെങ്കിലും) ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്ഥായിയായ വില്ലൻ നായകൻ പരിവേഷങ്ങളൊന്നും ഈ ചിത്രത്തിലില്ല. തിരുവനന്തപുരം നഗരത്തിലെ വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് മനുഷ്യരുടെ ജീവിതത്തിൽ ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളാണു സിനിമയുടെ കഥാതന്തു. സംഗതി സിനിമാറ്റിക് ആയത് കൊണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലെ ആളുകൾ തമ്മിൽ ബന്ധപ്പെടും എന്നത് ഉറപ്പാണല്ലോ. അല്ലെങ്കിൽ പിന്നെ എന്തോന്ന് മലയാള സിനിമ..

ചവറുകൂനയിൽ നിന്ന് സാധനങ്ങൾ പെറുക്കി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന വെട്ട് വിഷ്ണു(ഇന്ദ്രജിത്ത്)വാണു ഈ കഥയിലെ മുഖ്യ കഥാപാത്രം. വെട്ട് വിഷ്ണു എന്ന വിളിപേരു ക്വട്ടേഷൻ സംഘത്തിൽ ചേർന്നത് കൊണ്ടുണ്ടായതല്ല, ക്രിക്കറ്റ് കളിയിൽ സിക്സർ മാത്രം അടിക്കുന്നത് കൊണ്ട് വീണപേരാണു. ടൈം പാസിനുള്ള ക്രിക്കറ്റ് കളിയല്ല വിഷ്ണുവിന്റെത് വയറ്റിപിഴപ്പുകൂടിയാണത്. വിഷ്ണുവിനു ഭാര്യ(മൈഥിലി) അമ്മ രണ്ട് മക്കൾ. താമസം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു ബ്രാഹമണ കോളനിയിൽ..

ഇതേ നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നടത്തുന്ന അജയ്കുര്യനും(മുരളി ഗോപി) അദ്ദേഹത്തിന്റെ ഭാര്യ മാധുരിയും(തനുശ്രീ) മകനും. അജയ് കുര്യൻ ഒരല്പം മെന്റലാണു. വളരെ സുന്ദരിയും സെക്സിയുമായ ഭാര്യ ഉണ്ടായിട്ടും അവരെ കഴിഞ്ഞ 7 വർഷമായി അദ്ദേഹം ഒന്ന് തൊട്ടിട്ടു പോലുമില്ലത്രെ. മാധുരി ചെറുപ്പത്തിലെ തന്റെ അഛന്റെ നിർബന്ധ പ്രകാരം ബി ഗ്രേഡ് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ക്ലിപ്പുകളെല്ലം ഇന്ന് യൂ ട്യൂബിൽ സുലഭം.

പെൺകുട്ടികളെ ഫോണിലൂടെ വളച്ച് അവരുടെ സെക്സ് ക്ലിപ്പുകൾ എടുത്ത് നെറ്റിൽ അപ്ലോഡ് ചെയ്യുന്ന വൻറാക്കറ്റിന്റെ കണ്ണിയായ നോർത്ത് ഇന്ത്യൻ പയ്യൻ രുസ്തൻ (നിഷാൻ),പലിശക്കാരനും ക്വട്ടേഷൻ തലവനുമായ ഡിക്സൻ , മാധുരിയുടെ കൂട്ടുകാരിയും ജേർണലിസ്റ്റും പുരുഷവിരോധിയുമായ രൂപ (ലെന), നഗരത്തിൽ വയസ്സന്മാരെ മാത്രം കൊല ചെയ്ത് പണം തട്ടുന്ന ഒരു സീരിയൽ കില്ലറെ പിടിക്കാൻ പാടു പെടുന്ന സിറ്റി പോലീസ് കമ്മീഷ്ണർ ടോം ചെറിയാൻ( അനൂപ് മേനോൻ).

ഇത്രയുമാണു ഈ അടുത്ത കാലത്തിലുള്ളത്. ഇനി ഇവരുടെ ജീവിതത്തിൽ ഈ അടുത്തകാലത്ത് എന്ത് സംഭവിച്ചു എന്നറിയാൻ ആകാംക്ഷയുള്ളവർക്ക് ഈ സിനിമ ധൈര്യമായി കാണാം. രസികൻ എന്ന സിനിമയിൽ നിന്ന് ഈ ചിത്രത്തിലേയ്ക്കെത്തുമ്പോൾ ശക്തമായ ഒരു മുന്നേറ്റമാണു നടൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും മുരളി ഗോപി നടത്തിയിരിക്കുന്നത്. ഒരു തരത്തിലും മുഷിപ്പിക്കാത്ത കഥയുടെ ആദ്യാവസാനം ത്രില്ലിംഗ് ആയി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഈ തിരകഥ മികച്ചരീതിയിൽ തന്നെ അരുൺ കുമാർ സംവിധാനം ചെയ്തിരിക്കുന്നു.

ഇന്ദ്രജിത്ത് എന്ന നടൻ ഇന്ന്
അഭിനയത്തിൽ മലയാളത്തിലെ മറ്റെത് യുവതാരത്തേക്കാളും പരിഗണന അർഹിക്കുന്ന ഒരാളാണു താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വിഷ്ണു എന്ന കഥാപാത്രത്തിന്റെ സ്വാഭാവികതക്ക് 100ല് നൂറു മാർക്ക്. വിഷ്ണുവിന്റെ ഭാര്യയായി മൈഥിലിയും ചെറുതെങ്കിലും മനോഹരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. തനുശ്രീ ഘോഷിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം മോശമല്ലെങ്കിലും ചില സീനുകളിലെ ലിപ്സ് മൂവ്മെന്റുകളും ഭാവാഭിനയത്തിന്റെ ഭാരവുമെല്ലാം കല്ലുകടിയാകുമെങ്കിലും തിരകഥയുടെ മികവ് കൊണ്ട് ഇതെല്ലാം മറികടക്കപ്പെടുന്നു.

നിഷാന്റെ ഒരല്പം വില്ലൻ ടച്ചുള്ള വേഷം ഈ നടനു മലയാളത്തിൽ നൽകാൻ പോകുന്ന മൈലേജ് കുറച്ചൊന്നുമായിരിക്കില്ല. ബൈജുവിന്റെ ഡിക്സൻ, ലെനയുടെ രൂപ, അനൂപ് മേനോന്റെ കമ്മീഷണർ എന്നീ കഥാപാത്രങ്ങൾക്ക് അമിതപ്രാധാന്യമില്ലെങ്കിലും സിനിമയുടെ ശുഭാന്ത്യത്തിനു വേണ്ടിയുള്ള പല ഘട്ടങ്ങളിലും ഇവർ വഴിത്തിരിവുകളാകുന്നുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണു മറ്റൊരു എടുത്തു പറയേണ്ടുന്ന പ്ലസ് പോയിന്റ്. പോസിറ്റീവുകൾ അങ്ങനെ ഒരുപാടുണ്ടെങ്കിലും ഈ ചിത്രത്തെ ഒരു ഇമിറ്റേഷൻ ചിത്രമെന്ന (കോപ്പിയടിയല്ല ഉദ്ദേശിച്ചത്) നിലയിൽ നിന്ന് ഒരു പരീക്ഷണ ചിത്രത്തിലേയ്ക്ക് ഉയർത്താൻ കഴിയാതെ പോയത് അരുൺകുമാർ എന്ന സംവിധായകന്റെ പോരായ്മ തന്നെയാണു.

ഒരു ചെറിയ പിഴവു പോലും വരുത്താതെ പ്രേക്ഷകനു ഇത്തരത്തിലുള്ള സിനിമകൾ കണ്ടിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങൾ സിനിമയിലൂടെ തന്നെ നൽകി സിനിമ അവസാനിക്കുമ്പോൾ ഒരു പക്ഷെ ഒരു സാധാരണ പ്രേക്ഷകൻ ചോദിച്ചേക്കാവുന്ന ചോദ്യം ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്നതായിരിക്കും...! അതിനുള്ള ഉത്തരത്തിനായി ബെന്യാമിന്റെ ആടുജീവിതത്തിലെ വരികൾ കടമെടുക്കുന്നു. "നമ്മളറിയാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണു"

*സിനിമ തുടങ്ങുന്നതിനു മുൻപ് തിയറ്ററിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ അനൂപ് മേനോൻ കീ ജയ് വിളികൾ മുഴുങ്ങുന്നുണ്ടായിരുന്നു..!

**ഫാൻസ് അസോസിയേഷനുകൾ മലയാള സിനിമയ്ക്ക് ഭാരം - അനൂപ് മേനോൻ..!!

**അത് സൂപ്പർ താരങ്ങളുടെ കാര്യത്തിൽ, ഇങ്ങേരുടെ സ്ഥാനം അതിനേക്കാളൊക്കെ വളരെ വളരെ മുകളില്ലല്ലേ...!!!

സെക്കന്റ് ഷോ.


സിനിമയുടെ പേരിൽ തന്നെ തുടങ്ങുന്ന കൗതുകം മാത്രമല്ല ഈ ചിത്രത്തെ റിലീസിനു മുൻപ് ശ്രദ്ധേയമാക്കിയിരുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന വലിയ വിശേഷണം കൂടിയുണ്ടായിരുന്നു സെക്കന്റ് ഷോയ്ക്ക് കൂട്ടിനു. എന്നാൽ ഈ മുൻ വിധി ഒരു ഭാരമാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇതിന്റെ അണിയറപ്രവർത്തകർ എടുത്തിരുന്നു.

ഒരു വൻ ബിഗ്ബഡ്ജറ്റ് സിനിമയിൽ ഒരു വലിയ സംവിധായകന്റെ കീഴിൽ ആദ്യ ചിത്രം ചെയ്യാനുള്ള ആളും അർത്ഥവും ആവോളമുണ്ടായിട്ടും അങ്ങനെ സംഭവിക്കാതിരുന്നത് മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ അറിയപ്പെടാതെ ദുൽക്കർ സല്മാൻ എന്ന നടനായി അറിയപ്പെടണം എന്ന ഒരു വാപ്പയുടെ തിരുമാനമായിരിക്കണം. പുതുമുഖങ്ങളായ നടീനടന്മാരും പുതുമുഖങ്ങളായ അണിയറപ്രവർത്തകരും ഒന്നിക്കുന്ന ഒരു ലോബഡ്ജറ്റ് ചിത്രം. മമ്മൂട്ടി എന്ന പേരിന്റെ വ്യാപ്തിയുടെ നൂറിലൊരംശം പോലുമുൾക്കൊള്ളാൻ ഈ ചിത്രത്തിനു ശേഷിയില്ലാത്തത് കൊണ്ട് മമ്മൂട്ടിയുടെ മകൻ നായകനാകുന്നു എന്ന അലങ്കാരമഴിച്ചു വെച്ച് ഒരു പുതുമുഖ നായക നടന്റെ സിനിമ എന്ന നിലയിൽ നമുക്ക് ഈ ചിത്രത്തെ വീക്ഷിക്കാം .

ജയിൽ മോചിതനായി പുറത്ത് വരുന്ന ലാലു (ദുൽക്കർ) തന്റെ ഫ്ലാഷ്ബാക്ക് വഴിയിൽ വെച്ച് പരിചയപ്പെട്ട ഒരു പയ്യനോട് പറയുന്നിടത്താണു സെക്കന്റ് ഷോ തുടങ്ങുന്നത്. മലയാള സിനിമ എന്നു മുതൽ ക്വട്ടേഷൻ കഥകൾ പറഞ്ഞ് തുടങ്ങിയോ അന്നു മുതൽക്കേയുള്ള അതേ കഥ തന്നെയാണു സെക്കന്റ് ഷോയിലും. സാധാരണ പുത്തൻ ആയുധങ്ങളും തന്ത്രങ്ങളുമായുള്ള ക്വട്ടേഷൻ കഥകളാണു വരുന്നതെങ്കിൽ ഈ ചിത്രത്തിൽ 5 വർഷങ്ങൾക്ക് മുൻപു നടന്ന സംഭവങ്ങളാണു വിവരിക്കുന്നത്. അതു കൊണ്ട് തന്നെ പജീറോയും ഹമ്മറുമൊന്നും ഈ ചിത്രത്തിൽ കാണില്ല. പഴയകാലത്തെ ഗുണ്ടാ രീതികൾ ഒരു പിഴവും കൂടാതെ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ഒരല്പം പഴഞ്ചൻ സ്റ്റൈയിൽ അല്ലേ എന്ന് തോന്നിപോകുന്നത് സ്വാഭാവികം.

നായകനിൽ നിന്ന് ഒരു അത്യുജ്ജ്വല പ്രകടനമൊന്നും ആരും പ്രതീക്ഷിക്കണ്ട. ഇതാ നാളത്തെ സൂപ്പർ സ്റ്റാർ ജനിച്ചിരിക്കുന്നു എന്നൊക്കെയുള്ള കൊട്ടിഘോഷങ്ങൾ കേട്ട് ദുൽക്കറിന്റെ അഭിനയം കാണ്ടാൽ സംഗതി ബോറാണു. അല്ലെങ്കിലും സൂപ്പർ സ്റ്റാറുകളുടെയെല്ലാം ആദ്യ സിനിമകളിലെ അഭിനയം അത്ര പോരായിരുന്നു എന്ന് പറഞ്ഞ് ദുൽക്കർ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനു ആശ്വസിക്കാം.

വികാര പ്രകടനങ്ങളൊന്നും ആവശ്യമില്ലാത്ത വേഷമായത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ ദുൽക്കർ തന്റെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്. സാൾട്ട് & പെപ്പറിന്റെ ഹാംഗ് ഓവർ പ്രകടമാക്കാതെ തന്നെ കോമഡി അവതരിപ്പിക്കാൻ ബാബു രാജിനു സാധിക്കുന്നുണ്ട്. പക്ഷെ എത്രകാലം ഇത് ഇങ്ങനെ തുടരും എന്നതാണു ചോദ്യം. നായകൻ ലാലുവാണെങ്കിലും നായകനേക്കാൾ കയ്യടി നേടിയ കഥാപാത്രം നെൽസൺ മണ്ടേല പി.പി അഥവ കുരുടി എന്നറിയപ്പെടുന്ന നടനാണു. ഒരു സ്ലാഗിന്റെയും സഹായമില്ലാതെ ഒരു അംഗവിക്ഷേപങ്ങളും കൂടാതെ കൂളായി ആളുകളെ ചിരിപ്പിക്കാം കഴിയും എന്ന് ഈ നടൻ നമുക്ക് കാണിച്ചു തരുന്നു. ഒതുക്കപ്പെട്ടില്ലെങ്കിൽ മലയാള സിനിമയുടെ കോമഡി താരങ്ങളുടെ മുൻ നിരയിൽ ഈ നടൻ സ്ഥാനം പിടിക്കും തീർച്ച..!.

വില്ലൻ കഥാപാത്രമായ വിഷ്ണൂ ബുദ്ധൻ ലാലുവിന്റെ അമ്മയായി വേഷമിട്ട രോഹിണി അമ്മാവൻ കുഞ്ചൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നാക്കി. ലാലു ചെറുപ്പമാണല്ലോ.. അതു പോലെ സുന്ദരനും അതു കൊണ്ട് തന്നെ ലാലുവിനു പ്രേമിക്കാൻ ഒരു നായികയെ വേണം അതും ഈ ചിത്രത്തിലുണ്ട്. അന്നും മിന്നും എന്നും പെണ്ണിനു പണം തന്നെ കാമുകൻ എന്ന ഡയലോഗ് നായകനെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെയാണു ചിത്രത്തിൽ നായിക പ്രാധാന്യം എന്ത് കൊണ്ട് കുറഞ്ഞ് പോയി എന്നതിന്റെ ന്യായീകരണം സംവിധായകൻ നൽകുന്നത്.

വലിയ ആരവങ്ങളും ആഘോഷങ്ങളുമൊക്കെയായി ഇറങ്ങിയിട്ടുള്ള മലർവാടി ആർട്സ് ക്ലബ് പോലുള്ള ശരാശരി നിലവാരമുള്ള ചിത്രങ്ങൾ വിജയങ്ങളാക്കിയിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് പരസ്യ പ്രചരണങ്ങളുടെ കോലാഹലങ്ങളില്ലാതെ വമ്പൻ അവകാശവാദങ്ങളില്ലാതെ കടന്നു വന്ന ഈ കൊച്ചു ചിത്രത്തെ 2012 ലെ ആദ്യ ഹിറ്റ് ചിത്രമാക്കി പ്രേക്ഷകർ ഇതിനോടകം മാറ്റി കഴിഞ്ഞു. അതു കൊണ്ട് തന്നെ സംഭവിച്ച പാളിച്ചകൾക്ക് നേരെയെല്ലാം നമുക്ക് സൗകര്യപൂർവ്വം കണ്ണടയ്ക്കാം. എല്ലാ പിഴവുകളും തിരുത്തി മികച്ച ഒരു ചിത്രവുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അടുത്ത വട്ടം വരാൻ സാധിക്കട്ടെ എന്നും അത് ഒരു വൻഹിറ്റായി മാറട്ടെ എന്നും നമുക്ക് ആശംസിക്കാം.

അങ്ങനെ സെക്കന്റ് ഷോ അവസാനിക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു.. മമ്മൂട്ടിയുടെ മകൻ നായകൻ എന്ന ഒരു ലേബൽ ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം ഇങ്ങനെയെങ്കിലും ബോക്സോഫീസിൽ സ്വീകരിക്കപ്പെടുമായിരുന്നോ..???

ഉത്തരം: തീർച്ചയായും ഇല്ല..!!

തലൈവൻ ഇരുക്കിൻറാൻ


വർഷങ്ങൾക്ക് മുൻപ് 1996ല് ഒരു മോഹൻലാൽ സിനിമ റിലീസ് ചെയ്തു. മോഹൻലാൽ സിനിമകൾഒരുപാട് ആ വർഷം റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ബാഷ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിനു ശേഷം സാക്ഷാൽ സുരേഷ്കൃഷ്ണ സംവിധാനം ചെയ്യുന്നചിത്രം. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷ മാജിക്ക്മലയാളത്തിലും ആവർത്തിക്കപ്പെടുമെന്നും ഈ ചിത്രത്തിനു ശേഷം സമാനതകളില്ലാത്തതാരപദവിയിലേക്ക് രജനികാന്തിനെ പോലെ മോഹൻലാലും ഉയർത്തപ്പെടുമെന്നുമൊക്കെ ആരാധകവൃന്ദം സ്വപ്നം കണ്ടു. ആരാധകരുടെ ആവേശത്തിനു എരിവു പകരുന്ന തരത്തിൽ തന്നെയായിരുന്നുചിത്രത്തിന്റെ പേരും. ദി പ്രിൻസ്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കൊണ്ട് പ്രിൻസ്ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.

ഇങ്ങനെ പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു റിലീസ് ചെയ്യുന്ന സിനിമകൾപൊളിയുന്നത് സൂപ്പർ സ്റ്റാറുകളുടെ കാര്യത്തിൽ ഒരു പുതുമ അല്ലാത്തത് കൊണ്ട് ഈ ചിത്രവും അങ്ങനെ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എറിയപ്പെട്ടു. മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകൾസമ്മാനിച്ചിട്ടുള്ള കാസിനോ പിക്ച്ചേഴ്സിന്റെ അന്ത്യ കുന്താശയ്ക്ക് ആരംഭം കുറിച്ചത് ഈ സിനിമയായിരുന്നു..

വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുകയാണു. അന്ന് സുരേഷ്കൃഷ്ണ ആയിരുന്നെങ്കിൽ ഇന്ന് അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധായകനായ ശങ്കർ.. അന്ന് ബാഷയ്ക്ക് ശേഷമായിരുന്നു പ്രിൻസ് എങ്കിൽ ഇന്ന് നൻപനു ശേഷം..! ഉലകനായകന്റെ തിരകഥയിൽ ആസ്കാർ രവിചന്ദ്രൻ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം. ഹിന്ദി, തമിഴ് , തെലുങ്ക് , മലയാളം എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മലയാള പതിപ്പിലെ നായകൻ നമ്മുടെ സ്വന്തം യൂണിവേഴ്സൽ സ്റ്റാർ മോഹൻലാൽ..

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് അഭിനയിച്ച് നല്ല ശീലമുള്ളത് കൊണ്ട് ലാലേട്ടൻ ഇതെല്ലാം പുഷ്പം പോലെ കൈകാര്യം ചെയ്യും. തീർന്നില്ല വിശേഷം ജാക്കിച്ചാനും ഈ സ്വപ്നസിനിമയിൽ അഭിനയിക്കുന്നുണ്ട്. എല്ലാം കൊണ്ടും കാര്യങ്ങൾ അടിപൊളി. സംഗീത സംവിധാനം എ ആർ റഹ്മാൻ പിന്നെ റസൂൽ പൂക്കുട്ടിയും.. അതും കൂടാതെ നാലുഭാഷകളിലെയും ഒട്ടു മിക്ക താരങ്ങളും ഇതിൽ അണിനിരക്കുന്നു. ഈ ചിത്രം ഒരു മികച്ച സിനിമയായി മാറിയാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു ഉദ്യമത്തിൽ പങ്കാളിയാവാൻ നമ്മുടെ ലാലേട്ടനു കഴിഞ്ഞു എന്നോർത്ത് നമ്മൾ മലയാളികൾക്കെല്ലാം കോരിത്തരിക്കാം..ഇനി അഥവ ഇതു പൊളിഞ്ഞാല്ലോ... അപ്പോൾ പിന്നെ ആസ്ക്കാർ രവിചന്ദ്രൻ നല്ല ആസ്തിയുള്ള മനുഷ്യനാണു അതു കൊണ്ട് ഇതു പോലത്തെ ഒരു നാല്ലെണ്ണം പൊളിഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ല,നിർമ്മാതാവിനില്ലാത്ത ടെൻഷൻ കരക്കാർക്ക് വേണ്ട എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാം..!!


*സംഗതി ശരിയാണല്ലോ.. നിർമ്മാതാവിനില്ലാത്ത ടെൻഷൻ എന്തിനു കരക്കാർക്ക്...!!!!!!!!

Followers

 
Copyright 2009 b Studio. All rights reserved.