RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

റൺ ബേബി റൺ


ഐവി ശശി കട്ടപ്പുറത്താണു, ഫാസിലിന്റെ വണ്ടിയുടെ പാർട്ട്സ് പൊളിച്ചു തുടങ്ങി, സത്യൻ അന്തിക്കാടാകട്ടെ പഞ്ചറായും ആക്സിലൊടിഞ്ഞും നിരങ്ങി നീങ്ങുന്നു. ഇങ്ങനെ മലയാള സിനിമയിലെ സീനിയർ സംവിധായകരൊക്കെ പല്ലു കൊഴിഞ്ഞ് സിംഹങ്ങളായി മാറിയപ്പോഴും തളരാതെ പിടിച്ചു നിന്ന മഹാനായ സംവിധായകൻ ശ്രീ ജോഷി ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു റൺ ബേബി റൺ... !

സച്ചി-സേതു എന്നീ ഇരട്ട തിരകഥാകൃത്തുക്കൾ വേർപിരിഞ്ഞതിനു ശേഷം സച്ചി സ്വന്തമായി തിരകഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലൂടെ പ്രശസ്തയായ അമല പോൾ ആണു ചിത്രത്തിലെ നായിക. പേരു സൂചിപ്പിക്കുന്നത് പോലെ ചിത്രം മുഴുവനും ഒരു ഓട്ടപാച്ചിൽ ആണു. ടീവി മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവർക്കിടയിലെ നേരും നെറികേടുകളുമെല്ലാം അനാവരണം ചെയ്യുന്ന ഒരു ചിത്രമാണു റൺ ബേബി റൺ.

എന്നാൽ ഇത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കി നല്ല ഒരു ഉഗ്രൻ പടം ജോഷി സാർ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. രൺജി പണിക്കരുടെ തിരകഥയിൽ പുറത്തിറങ്ങിയ പത്രം. പക്ഷെ ചിത്രവുമായി ഒരു താരതമ്യത്തിനു ഇവിടെ ഒട്ടും പ്രസക്തിയില്ല. കാരണം ഒന്ന് കൈകാര്യം ചെയ്യുന്നത് അച്ചടി മാധ്യമാണെങ്കിൽ ഇത് ടെലിവിഷൻ മാധ്യമമാണു.

ഇനി നമുക്ക് സിനിമയിലേക്ക് വരാം. റൺ ബേബി റൺ..! വേണു പ്രശസ്തനായ ഒരു ന്യൂസ് ക്യാമറാമാൻ ആണു. വേണുവിന്റെ ഉറ്റ സുഹൃത്തായ ഋഷി തുടങ്ങാൻ പോകുന്ന പുതിയ ന്യൂസ് ചാനലിനു വേണ്ടി ഒരു ഉഗ്രൻ എക്സൂസീവ് സംഘടിപ്പിക്കാൻ വേണുവും വേണുവിന്റെ കാമുകി രേണുവും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. പക്ഷെ അതിനിടയിൽ ഒരു ചതിവ് പറ്റുന്നു. കാരണം കൊണ്ട് വേണുവും രേണുവും തമ്മിൽ അകലുന്നു. ജോഷി പടമാവുമ്പോൾ വില്ലന്മാർ വേണം എന്നത് നിർബന്ധമാണല്ലോ. അതിനായി രണ്ട് വില്ലന്മാർ അവരുടെ പ്രതികാരം പ്രതികാരത്തിൽ നിന്നുള്ള വേണുവിന്റെ രക്ഷപ്പെടൽ.. !

അങ്ങനെ അങ്ങനെ വളരെ ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളിലൂടെ രണ്ട് മണിക്കൂർ 22 മിനുറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തണം എന്നൊക്കെയായിരിക്കും തിരകഥാകൃത്തും സംവിധായകനും ചിന്തിച്ചിരുന്നത് എങ്കിലും സിനിമ കാണുന്ന പ്രേക്ഷകനു അത്ര കണ്ട് ത്രില്ലിംഗ് ഒന്നും അനുഭവപ്പെടുന്നില്ല എന്നതാണു സത്യം. രണ്ട് സൂപ്പർ താര ചിത്രങ്ങൾ എങ്ങനെ ഒരേ സമയം നിർമ്മിക്കാം എന്നത് റൺ ബേബി റൺ എന്ന ചിത്രത്തിൽ നിന്നും പഠിക്കാം. പത്തിൽ താഴെയേ ഇതിലെ അഭിനേതാക്കൾ ഉള്ളു. പ്രത്യക്ഷത്തിൽ ഒരു ബിഗ് ബഡ്ജറ്റ് എന്ന് തോന്നിപ്പിക്കുമെങ്കിലും വളരെ ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കിയ ചിത്രമാണു ഇതെന്ന് സൂക്ഷിച്ച് നിരീക്ഷിച്ചാൽ മനസ്സിലാവും.

സാധാരണ ജോഷി പടങ്ങളിൽ കാണുന്ന വൻ സെറ്റപ്പ് ഇതിൽ കാണുകയില്ല. ഒരു പരിധി വരെ അത് കഥ പശ്ചാത്തലം ആവശ്യപ്പെടുന്നത് കൂടി കൊണ്ടായിരിക്കണം. പ്രശസ്ത ക്യാമറാമാൻ ആയ വേണുവായി വേഷമിടുന്നത് മോഹൻലാൽ ആണു.നായകൻ മോഹൻലാൽ ആണെങ്കിൽ അദ്ദേഹത്തിന്റെ കഥാപാത്രം ലോകത്തിലെ മഹാരഥന്മാരിൽ മൂന്നാമത്തേയൊ നാലാമത്തേയൊ സ്ഥാനം കയ്യടക്കുന്ന ആളായിരിക്കും എന്ന പതിവ് ഈ ചിത്രത്തിലും തെറ്റിച്ചിട്ടില്ല.

സ്പിരിറ്റിലെ രഘുനന്ദനെ ചിലയിടങ്ങളിൽ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും വേണു എന്ന ക്യാമറാമാന്റെ കഥാപാത്രം തിരകഥയിൽ ആവശ്യപ്പെടുന്നത്ര മികവിൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. നായികയായി എത്തിയ അമല പോളിന്റെ കയ്യിൽ രേണുവിന്റെ വേഷം ഭദ്രമാണു. കോമഡി സ്റ്റാർ ആയി മാറിയ ബിജുമേനോൻ പക്ഷെ ഈ ചിത്രത്തിൽ സ്വഭാവനടനായി തിളങ്ങി, ഒപ്പം ചിലറ കോമഡി നമ്പറുകളും. പിന്നെ വില്ലൻ വേഷത്തിൽ എത്തുന്ന സിദ്ദിഖും സായ്കുമാറും. ചിത്രം പൂർണമായി.

എത്ര മോശം തിരകഥയാണെങ്കിലും അതിനെ ഒരു ശരാശരി നിലവാരത്തിലുള്ള സിനിമയാക്കി മാറ്റുന്ന ജോഷി ടച്ച് മാത്രമാണു ഈ ചിത്രത്തിന്റെ ഏക ആശ്വാസം. മറ്റൊരു ഘടകത്തിനും ഈ ചിത്രത്തെ സഹായിക്കാനായിട്ടില്ല. ജോഷിക്ക് പകരം മറ്റാരായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ വിധി നേരിടേണ്ടി വരുമായിരുന്നു റൺ ബേബി റണിനു.

ത്രില്ലിംഗ് സിനിമകളൊരുക്കാൻ ധാരാളം ഹോംവർക്ക് ആവശ്യമുണ്ടെന്ന് സച്ചി മനസ്സിലാക്കിയാൽ കൊള്ളാം. അല്ലാതെ റൺ ബേബി റണിനു കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയിൽ മയങ്ങി ഇതേ നിലവാരത്തിൽ തന്നെ മുന്നോട്ട് പോകാനാണു ഭാവമെങ്കിൽ നിലയില്ലാക്കയത്തിലായിരിക്കും ശോഭന ഭാവി..!

ഇത്തരമൊരു ചിത്രത്തിന്റെ മൂഡിനനുസരിച്ചിട്ടുള്ളത് തന്നെയായിരുന്നു ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും. സിനിമയിൽ ഉള്ളു ഒരേ ഒരു പാട്ട് അനാവശ്യമായിരുന്നെങ്കിലും ലാലിന്റെ ശബ്ദത്തിൽ ആയത് കൊണ്ട് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. മൊത്തത്തിൽ റൺ ബേബി റൺ ഒരു ശരാശരി ചിത്രമാണു. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം..!

ഫ്രൈഡേ


ഡയമണ്ട് നെക്ലേസ് ,22 ഫീമെയിൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിന്റേതായെത്തുന്ന സിനിമ. മലയാളത്തിൽ ഇടവേളയിലാതെ എത്തുന്ന ചലച്ചിത്രം തുടങ്ങിയ നിരവധി വിശേഷണങ്ങളുമായി എത്തിയ ന്യൂജനറേഷൻ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണു നവാഗതനായ ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ..!

ആലപ്പുഴ നഗരത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ തുടർച്ചയായ ചിത്രീകരണമാണു ഈ സിനിമ. ഒരു ഓട്ടോ ഡ്രൈവർ, മകളുടെ കല്യാണത്തിനു സ്വർണ്ണമെടുക്കാൻ വരുന്ന ഒരു കുടുബം. ഗർഭിണിയായ ഒരു ഭിക്ഷക്കാരി, ഒരപൂർവ്വ ജീവിയെ വിൽക്കാൻ നടക്കുന്ന രണ്ട് പേർ ,രണ്ട് കോളേജ് കമിതാക്കൾ, വരനാവാൻ പോകുന്ന ഒരാൾ, പ്രസവം കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ കഴിയുന്ന ഒരു കുടുബം. ഒരനാഥ കുട്ടിയെ ദത്തെടുക്കാൻ വേണ്ടി ബാംഗ്ലൂരിൽ നിന്ന് എത്തിയ ദമ്പതികൾ, അവരെ സഹായിക്കാൻ എത്തുന്നവർ..!

ഇങ്ങനെ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ഇവരെല്ലാം പക്ഷെ അന്നത്തെ ദിവസം പല പല സന്ദർഭങ്ങളിൽ പരസ്പരം കടന്ന് പോകുന്നുണ്ട്. അവസാനം ഇതിൽ 4 കൂട്ടർ ഒഴികെ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിക്കുന്നു. പിന്നെ പണ്ട് മെഗാഹിറ്റായ ഒരു ഇംഗ്ലീഷ് പടത്തിന്റെ ക്ലൈമാക്സ് (സസ്പെൻസ് പൊളിയും എന്നത് കൊണ്ട് ആ പടം ഏതാണെന്നു പറയുന്നില്ല. അതു പോലെ അപൂർവ്വ ജീവി ഏതാണെന്നും ലാസ്റ്റ് അവസാനം അറിഞ്ഞാൽ മതി) പോലെ സിനിമ അവസാനിക്കുന്നു.

അങ്ങനെഅതി മനോഹരമായ ഒരു ഗ്രാഫിക്സ് ഷോട്ടോടെ സിനിമ അവസാനിച്ചെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം നൽകിയതാണോ എന്നറിയില്ല മനസ്സിൽ ഒരു ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായില്ല. ഒരിടത്തും ...! ഇത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു ഹാപ്പി എൻഡിംഗ് അല്ല എന്ന് എല്ലാവർക്കും അറിയാം.

അത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഇതു പോലെയുള്ള സിനിമകളുടെ പരിസരത്ത് പോലും അടുക്കില്ല അവർ പൊരിവെയിലത്തും ഇടി മഴയത്തും മായാ മോഹിനിക്കും മരുമകനുമെല്ലാം ക്യൂ നിൽക്കത്തേ ഉള്ളു. അതു കൊണ്ട് തന്നെ നേരത്തെ പറഞ്ഞ പ്രത്യേക വിഭാഗം പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് പടം അവസാനിപ്പിക്കുന്നതിൽ തിരകഥാകൃത്തുക്കൾ അത്ര കണ്ട് വിജയിച്ചില്ല.


ഒരു മണിക്കൂർ 43 മിനുറ്റ് 12 സെക്കന്റുകളുള്ള ഈ ചിത്രത്തിൽ ഓട്ടോ ഡ്രൈവറായി എത്തുന്ന ഫഹദ് 10 മിനുറ്റിൽ താഴെയെ ഉള്ളു. ഈ സിനിമയിലൂടെ ഫഹദിന്റെ ശരിക്കുള്ള കാലിബർ അളക്കാൻ കാത്തിരുന്നവർ അതു കൊണ്ട് തന്നെ ഇളിഭ്യരായി. പിന്നെ നെടുമുടി വേണു, വിജയരാഘവൻ, മനു ആൻ അഗസ്റ്റിൻ തുടങ്ങി നീണ്ട നിര.

നവാഗത സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ലിജിൻ ജോസ് സിനിമ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്ന ഈ കാലത്ത് മറ്റൊരു കൊടുങ്കാറ്റാകാൻ ഫ്രൈഡേക്ക് കഴിഞ്ഞില്ലെങ്കിലും ഒരു ഇളം കാറ്റെങ്കിലും ആവാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്..!

താപ്പാന

8 സിനിമകൾ നിരനിരയായി പരാജയപ്പെട്ടാൽ ഏത് മെഗാസ്റ്റാറായാലും ഫീൽഡ് ഔട്ടിന്റെ വക്കത്ത് എത്തും എന്നത് ഉറപ്പാണു..! എന്നാൽ മമ്മൂട്ടി എന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ കാര്യം അങ്ങനെയല്ല.. പരാജയങ്ങളുടെ പടുക്കുഴിയിൽ പലവട്ടം വീണു പോയിട്ടും ഒരിക്കലും തിരിച്ചു വരില്ല എന്ന് സിനിമ പണ്ഡിതർ വിധിയെഴുതിയിട്ടും ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നതാണു മമ്മൂട്ടിയുടെ ചരിത്രം. ഒന്നല്ല പലവട്ടം. അതു കൊണ്ട് തന്നെ താൽക്കാലികമായ വന്നു പോയ പരാജയങ്ങൾ മമ്മൂട്ടി എന്ന മഹാനടനെയും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരെയും നിരാശരാക്കിയില്ല.

മലയാള സിനിമയിൽ തനിക്ക് മുൻപ് നിന്നിരുന്നവരെയും തനിക്ക് ശേഷം വന്നവരെയുമെല്ലാം തന്റെ കീഴിൽ അല്ലെങ്കിൽ തോളിനു താഴെ മാത്രം നിർത്തി കൊണ്ട് എന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണത്തെ പരാജയ പരമ്പരകൾക്ക് വിരാമമിട്ട് വിജയം സമ്മാനിച്ച ചിത്രത്തിന്റെ പേരു താപ്പാന എന്നായത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും..!

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് സിന്ധുരാജിന്റെ തിരകഥയിൽ ജോണീ ആന്റണി സംവിധാനം ചെയ്ത സിനിമയാണു താപ്പാന. ഇൻസ്പെക്ടർ ഗരുഡ്, പട്ടണത്തിൽ ഭൂതം തുടങ്ങിയ ചവറു സിനിമകളിൽ തളച്ചിടപ്പെടാനുള്ളതല്ല തന്റെ പ്രതിഭ എന്ന് സൈക്കിളിലൂടെയും പിന്നെ മാസ്റ്റേഴ്സിലൂടെയും തെളിയിച്ച ജോണി ആന്റണി അത് അടിവരയിടുകയാണു താപ്പാനയിലൂടെ.

പുതിയ മുഖം, എൽസമ്മ എന്ന ആൺ കുട്ടി ഈ രണ്ട് ചിത്രങ്ങളും മതി സിന്ധുരാജ് എന്ന തിരകഥാകൃത്ത് അതിനു മുൻപ് എഴുതിയ എല്ലാ തിരകഥകളുടെയും പാപം കഴുകി കളയാൻ. ഒരു ലളിതമായ ത്രെഡിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കുന്ന ഒരു തിരകഥയെഴുതുക വഴി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണു സിന്ധുരാജ്.

താപ്പാന.. പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ആനകഥയല്ല, ആനകാര്യങ്ങളുമല്ല. ആനയോളം സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന സാംസണിന്റെ കഥയാണു. ദിലീപ്, സുരാജ്, സലീം കുമാർ, ജഗതി, ജഗദീഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകൻ പിന്നെ ന്യൂ ജനറേഷൻ കോമേഡിയൻ സ്റ്റാർ ബാബുരാജ്, ബിജുമേനോൻ ഇവരൊന്നുമില്ലാത്ത ഒരു കോമഡി സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ..? ഒറ്റവാക്കിൽ പറഞ്ഞാൽ അതാണു താപ്പാന..!

ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന സാംസൺ അതേ ജയിലിൽ നിന്ന് ഇറങ്ങുന്ന മല്ലികയുമായി അപ്രതീക്ഷിതമായി ഒന്നിക്കേണ്ടി വരികയും മല്ലികയുടെ നാട്ടിലേക്ക് കൂടെ പോവുകയും പിന്നെ അവിടെ നടക്കുന്ന സംഭവങ്ങളുമാണു താപ്പാനയുടെ ഇതിവൃത്തം. സാംസണായി മമ്മൂട്ടിയും മല്ലികയായി ചാർമിയും വേഷമിടുന്നു. വില്ലൻ വേഷത്തിൽ എത്തുന്നത് മുരളി ഗോപിയാണു. കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവരും മുഖ്യവേഷത്തിലഭിനയിക്കുന്നു.

മമ്മൂട്ടിയുടെ നായികയായി ചാർമിയോ എന്ന് നെറ്റി ചുളിക്കുന്നവരോട് ഒരു വാക്ക്.. മമ്മൂക്ക ഒടുക്കത്തെ ഗ്ലാമറാണു മക്കളെ...!!

കണ്ണൂർ ജയിലിൽ നിന്ന് ആരംഭിക്കുന്ന സിനിമ കരപ്പ എന്ന മനോഹരഗ്രാമത്തിൽ അവസാനിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ അതി മനോഹരമായി പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ആകെ ഒരു ഗാനമേ ഉള്ളു. ഊരും പേരും പറയാതെ എന്ന് തുടങ്ങുന്ന ആ സുന്ദരഗാനം ക്ലൈമാക്സിൽ വീണ്ടും വരുമ്പോൾ തിയറ്ററിൽ ഉണ്ടാകുന്ന കയ്യടി മാത്രം മതി ആ ഗാനത്തിന്റെ സ്വീകാര്യത മനസ്സിലാക്കാൻ.

തെലുങ്കിൽ തുണിയഴിച്ച് തുള്ളുക എന്ന കർത്തവ്യം മാത്രം നിറവേറ്റാറുള്ള ചാർമിക്ക് തനിക്ക് കിട്ടിയ ഈ നല്ല റോളിനോട് മികച്ച രീതിയിൽ നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. വില്ലനായെത്തിയ മുരളി ഗോപി മോശമാക്കിയില്ലെങ്കിലും രസികനിൽ ആരംഭിച്ച അതേ മാനറിസങ്ങൾ തന്നെ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കോമഡി ട്രാക്കിൽ നിന്ന് വഴുതിമാറാതെ കഥ മുന്നോട്ട് കൊണ്ടു പോകുന്നതാണു ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്.

താപ്പാന ഒരു മാസ് കോമഡി എന്റർടെയ്നർ ഒന്നുമല്ല. അവിചാരിതമായ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ ചിത്രത്തില്ലില്ല. പക്ഷേ ഓർഡിനറി പോലെ കുടുംബ സമ്മേതം ധൈര്യമായി തിയറ്ററിൽ പോയി കണ്ടിരുന്ന് ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം...! ഒരു സീനിലും മാതാപിതാക്കൾക്ക് കുട്ടികളുടെ കണ്ണോ ചെവിയോ പൊത്തേണ്ടി വരില്ല..!!

ഇത്തരമൊരു സീസണിൽ ഫാമിലിയെ തിയറ്ററിൽ എത്തിക്കാനുള്ള എന്ത് ഘടകമാണു ഈ ചിത്രത്തിൽ ഉള്ളത് എന്ന് സംശയിക്കുന്നവർക്കുള്ള ശക്തമായ മറുപടി തന്റെ ഗംഭീര പ്രകടനത്തിലൂടെ മമ്മൂട്ടി നൽകുന്നു..!! അത് തന്റെ കാലം കഴിഞ്ഞു എന്ന് അലമുറയിടുന്നവർക്കുള്ള ഒരു താക്കിത് കൂടിയാണു. ഇതൊക്കെ നുമ്മ ഒരുപാട് കണ്ടതാ..!!!!

സിംഹാസനം


വിജയിക്കാൻ വെറും ഒരുശതമാനം മാത്രം സാധ്യതയും പരാജയപ്പെടാൻ 99 ശതമാനം സാധ്യതയും കൽപ്പിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം. പൃഥ്വിരാജ് നായകനായി ഇങ്ങനെ ഒരു ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നേ ചലച്ചിത്ര ലോകം വിധി എഴുതി കഴിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ സിനിമ റിലീസ് ആയി കഴിഞ്ഞതിനു ശേഷം ഇതിന്റെ വിജയ സാധ്യതയെ കുറിച്ച് ആരും ചിന്തിച്ച് തല പുകക്കേണ്ടതില്ല.

എന്നാൽ ഇവിടെ ഉയർന്നു വരുന്ന പ്രസക്തമായ ഒരു ചോദ്യം, കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് ഒരു ശരാശരി ഹിറ്റു പോലും സമ്മാനിക്കാൻ കഴിയാതിരുന്നിട്ടും ഷാജി കൈലാസ് എന്ന ബ്രഹ്മാണ്ഡ സംവിധായകനു എങ്ങനെ വീണ്ടും വീണ്ടും ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരിക്കാൻ സാധിക്കുന്നു...? അതിനു ഉത്തരം കണ്ടെത്തണമെങ്കിൽ കാലം കുറച്ചേറെ പുറകിലോട്ട് സഞ്ചരിക്കണം..!

ന്യൂ ജനറേഷൻ സിനിമകൾ ആഘോഷമാക്കുന്ന പുതു തലമുറയിലെ കുട്ടികൾക്ക് ഒരു പക്ഷെ അന്യമായിരിക്കും കാലം കാരണം ഇന്നത്തെ 20-22 കാരനു അന്ന് വയസ്സ് 10-12. ഒറ്റയ്ക്ക് തിയറ്ററിൽ പോയി സിനിമ കാണുന്നത് അപ്രാപ്യമായിരുന്ന കാലഘട്ടം. അന്നും ഇന്നത്തെ പോലെ ഒരുപാട് സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ തിയറ്ററുകളെ ഉത്സവപറമ്പാക്കിയിരുന്ന സിനിമകൾ സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു ഷാജി കൈലാസ്..!!

മഹാനായ സംവിധായകൻ ജോഷിയുടെയും ഇന്നത്തെ ഇനീഷ്യൽ കിംഗ് സംവിധായകൻ അമൽ നീരദിന്റെയുമൊക്കെ സിനിമകളുടെ മാത്രം ആദ്യ ദിവസ തിരക്ക് കണ്ട് ശീലിച്ച ഇന്നത്തെ ചെറുപ്പക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര സ്വീകരണമായിരുന്നു ഷാജി കൈലാസ് ചിത്രങ്ങൾക്ക് അന്ന്..!

രൺജി പണിക്കരും രഞ്ജിത്തുമായി ഷാജി മലയാള സിനിമ ചരിത്രത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തകർക്കുകയും ചെയ്തു പോന്നു. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ എന്ന് പറയുന്നത് പോലെ വല്യേട്ടൻ എന്ന തന്റെ അവസാന ആധികാരിക ഹിറ്റോടെ ഷാജി കൈലാസിന്റെ നല്ല കാലം തീരുകയായിരുന്നു. അതിനു ശേഷം പുറത്ത് വന്ന 20 ചിത്രങ്ങളിൽ അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ചിന്താമണി കൊലക്കേസ് മാത്രമായിരുന്നു. ബാക്കി 19 സിനിമകളും ബോക്സ് ഓഫീസിൽ മൂക്കും കുത്തി താഴെ വീണു.

ഉടയോൻ എന്ന ഒരൊറ്റ ചിത്രം ഭദ്രൻ എന്ന പ്രതിഭയെ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലേക്കും ഫോട്ടോഗ്രാഫർ എന്ന ചിത്രം രഞ്ജൻ പ്രമോദ് എന്ന മികച്ച എഴുത്തുകാരനെ വിസ്മൃതിയിലാക്കുകയും ചെയ്ത അതേ മലയാള സിനിമ എന്ത് കൊണ്ട് ഇത്രയേറെ പരാജയങ്ങൾ ഉണ്ടായിട്ടും ഷാജി കൈലാസ് എന്ന സംവിധായകനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം ഇതാണു " ഷാജി കൈലാസിനെ വെച്ച് സിനിമ നിർമ്മിക്കുന്ന ഒരോ നിർമ്മാതാവും സ്വപ്റ്റ്നം കാണുന്നത് ഷാജി കൈലാസിന്റെ ഒരു ഗംഭീര സിനിമയാണു. തിയറ്ററുകളെ ജനപ്രളയമാക്കിയ ഏകലവ്യനും കമ്മീഷ്ണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമൊക്കെ പോലെ ഒരു തകർപ്പൻ സിനിമ..!!

എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ അത്തരമൊരു തിരിച്ചു വരവ് പിന്നീട് ഒരിക്കലും ഉണ്ടായില്ല..! നല്ല ഒരു കൂട്ടു കെട്ടിന്റെ അഭാവമാണു ഷാജിയുടെ പരാജയത്തിന്റെ കാരണം എന്നതായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ശക്തമായ തിരകഥ കിട്ടിയാൽ ഷാജി അതിശക്തമായി തിരിച്ചു വരും എന്ന് ഷാജി കൈലാസ് ആരാധകർ വിശ്വസിച്ചിരുന്നു.

അതു കൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും രൺജി പണിക്കരും ഒന്നിച്ച് കിംഗ് & ദി കമ്മീഷ്ണരുടെ വരവിനെ ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.. എന്നാൽ കാത്ത് കാത്തിരുന്ന് കണ്ട പടം ഏൽപ്പിച്ച് ആഘാതത്തിൽ നിന്നും ഇനിയും മമ്മൂട്ടി ആരാധകർ മുക്തരായിട്ടില്ല. രൺജിയുടെ മൂർച്ച പോയ തൂലികയാണു ആ ചിത്രത്തിന്റെ പരാജയകാരണം എന്ന് വേഗത്തിൽ കണ്ട് പിടിക്കാൻ ഷാജി ആരാധകർക്കായി..!

അതു കൊണ്ട് ഷാജി കൈലാസ് സ്വയം തിരകഥയെഴുതി സംവിധാനം ചെയ്യാൻ പോകുന്ന സിംഹാസനം ആ പഴയ സുവർണ്ണകാലഘട്ടത്തിന്റെ തിരിച്ചു വരവായിരിക്കും എന്ന് വെറുതെയെങ്കിലും ആശിക്കാനായിരുന്നു ആരാധകർക്കിഷ്ടം..!!

സിംഹാസനം..!! മാളവിക പ്രെഡക്ഷൻസിന്റെ ബാനറിൽ ചന്ദ്രകുമാർ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം..!! ചന്ദ്രകുമാറിനെ ഓർമ്മയില്ലേ.. വർഷങ്ങൾക്ക് മുൻപ് കോമഡി താരത്തിന്റെ ഇമേജിൽ നിന്ന് ബോധപൂർവ്വം ഒരു ആക്ഷൻ ഹീറോ പരിവേഷം എടുത്തണിയാൻ ദിലീപ് നടത്തി ദയനീയമായി പരാജയപ്പെട്ട ഡോൺ എന്ന ചിത്രത്തിന്റെ ഹതഭാഗ്യവാനായ നിർമ്മാതാവ്..!

നാടുവാഴികൾ എന്ന ചിത്രത്തിന്റെ റീമേക്ക് എന്ന ആശയവുമായി തുടങ്ങിയ ചിത്രം സിംഹാസനം എന്ന രൂപത്തിലെത്തിയപ്പോൾ നാടുവാഴികളുടെ മാത്രമല്ല ഷാജിയുടെ തന്നെ മുൻ കാല ചിത്രങ്ങളുടെ ഒരു അവിയൽ രൂപമായി മാറി.

സായ്കുമാർ അവതരിപ്പിച്ച ചന്ദ്രഗിരിയിലെ മാധവേട്ടൻ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ മകനായ അർജുൻ മാധവന്റെ വേഷത്തിലെത്തിയ പൃഥ്വിരാജിനും തങ്ങളുടെ നല്ലകാലത്ത് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം അഭിനയിച്ച് അനശ്വരമാക്കിയ വേഷങ്ങളുടെ അനുകരണം കാഴ്ച്ചവെയ്ക്കുക്ക എന്നതിൽ കവിഞ്ഞ് മറ്റൊരു ജോലിയും ചിത്രത്തിൽ ഉണ്ടായിരുന്നില്ല..!

വില്ലന്മാരുടെ ഒരു നീണ്ട നിര ചിത്രത്തിൽ അവതരിപ്പിച്ച ഷാജി കൈലാസിനു നായകന്റെ ഹീറോയിസം ക്ലച്ച് പിടിക്കാഞ്ഞതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു..! നീലകണ്ഠനു ജയിക്കാൻ ഒരു ശേഖരൻ ഉണ്ടായിരുന്നു.. ജഗന്നാഥനു ജയിക്കാൻ കൊള്ളപുള്ളി അപ്പനും ഭരത് ചന്ദ്രനു ജയിക്കാൻ മോഹൻ തോമസും..! ശക്തനായ ഒരു പ്രതിനായക വേഷം ഉണ്ടാകുമ്പോളാണു അതിനെ വെല്ലുന്ന നായക കഥാപാത്രത്തെ ജനം നെഞ്ചിലേറ്റുന്നത്..!

എന്നാൽ ഈ ചിത്രത്തിലും അത്തരമൊരു വില്ലനെ അവതരിപ്പിക്കുന്നതിൽ ഷാജി കൈലാസ് എന്ന സംവിധായകനും എഴുത്തുകാരനും പരാജയപ്പെട്ടു. രഞ്ജിത്തിന്റെയും രൺജിപണിക്കരുടെയും സംഭാഷണങ്ങളിലെ ഒരു ഛായ തന്റെ എഴുത്തിൽ ബ്ബോധപൂർവ്വമല്ലാതെയെങ്കിലും കടന്ന് കൂടിയിട്ടുണ്ട്. എന്നാൽ ഡയലോഗുകൾക്ക് പ്രാധാന്യമുള്ള ആണ് കരുത്തിന്റെ ആൾരൂപമായ നായക വേഷങ്ങളുള്ള ഇത്തരം സിനിമകൾ കാണാനുള്ള താല്പര്യം ഇപ്പോൾ പ്രേക്ഷകർക്കില്ല..!

മുൻ നിര നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഇത്തരം സിനിമകളോട് ഇപ്പോൾ മുഖം തിരിച്ച് നിൽക്കുകയാണു. ജയറാമിനാകട്ടെ പണ്ടേ ഈ വേഷങ്ങൾ ഇണങ്ങുകയില്ല. പിന്നെയുള്ളവരിൽ സുരേഷ് ഗോപി നാട്ടുകാരെ കോടീശ്വരന്മാരാക്കുന്നതിന്റെ തിരക്കിലുമാണു. ദിലീപാകട്ടെ ഹിജഡ വേഷം കെട്ടി കൊണ്ട് പോലും മലയാള സിനിമ ചരിത്രത്തിന്റെ ഏറ്റവും വലിയ ഹിറ്റ് കരസ്ഥമാക്കുകയും ചെയ്തു.

അതു കൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു സിനിമയിലഭിനയിക്കാൻ എടുത്ത തിരുമാനം പൃഥ്വിരാജ് സ്വയം വിമർശനവിധേയമാക്കേണ്ടതുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഷാജിയുടെ കഴിഞ്ഞ 19 സിനിമകളേക്കാളും ഭേദമാണു ഈ ചിത്രം.

വിമർശനബുദ്ധി മാറ്റി വെച്ച് ചിത്രത്തെ വീക്ഷിക്കുകയാണെങ്കിൽ കിടിലൻ ഡയലോഗുകളും മനോഹരമായ ലൊക്കേഷനുകളും നല്ല പാട്ടുകളും ഉഗ്രൻ സംഘട്ടനങ്ങളും കുടുമ്പങ്ങൾക്കിഷ്ടപ്പെടുന്ന സെന്റിമെൻസും എല്ലാം ചേർന്ന ഒരു മികച്ച സിനിമയാണു സിംഹാസനം..! പക്ഷേ..!! റിലീസ് ചെയ്യാൻ ഒരല്പം വൈകി പോയി..! ഒരു 14 കൊല്ലം..!!!

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്


ആഴ്ച്ചയിൽ സാധരണയായി 4 സിനിമകളാണു തിയറ്ററിൽ പോയി കാണാറുള്ളത്. ചില ആഴ്ച്ചകളിൽ അത് ആറും ഏഴും ആകാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ശരാശരി ഒരു 5 സിനിമ ഒരാഴ്ച്ചയിൽ വീതം 20 സിനിമകൾ ഒരുമാസത്തിൽ കാണാറുണ്ട്. വർഷക്കണക്കെടുകുമ്പോൾ 20 * 12 = 240 സിനിമകൾ. എങ്ങനെ സിനിമ കാണാൻ തുടങ്ങിയിട്ട് ഒരു 12 കൊല്ലമായിട്ടുണ്ടാകും അപ്പോൾ 240 * 12 = 2880 സിനിമകൾ..!

ഇത്രയൊക്കെ പറയാൻ കാരണം മൂവായിരത്തിനടുത്ത് സിനിമകൾ തിയറ്ററിൽ നിന്ന് കണ്ടിട്ടും ഇതു വരെ സിനിമ പകുതിയാകുന്നതിനു മുൻപ് ഇറങ്ങി പോരാൻ തോന്നിയിട്ടില്ല. അങ്ങനെ തോന്നിയ ഒരേ ഒരു പടമായിരുന്നു ശ്രീ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത കൃഷ്ണനും രാധയും. പക്ഷെ എന്നിട്ടും ഇറങ്ങി പോന്നില്ല. കാരണം ആത്മഹത്യ ചെയ്യാൻ തിരുമാനിച്ചുറപ്പിച്ച് റെയിൽ വേ ട്രാക്കിൽ തലവെക്കുന്നവനു രാജധാനി വന്നാലെന്താ പാസഞ്ചർ വന്നാലെന്താ..!!!

പറഞ്ഞ് വന്നത് ഇത്രയുമൊക്കെ ആയിട്ടും സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത പടം റിലീസ് ചെയ്തപ്പോൾ പോയി കാണണം എന്ന് മനസ്സിൽ അടങ്ങാത്ത ഒരു ത്വര. പലരും പലവട്ടം വിലക്കിയിട്ടും അവസാനം ചിത്രം കാണാൻ തന്നെ തിരുമാനിച്ചു തിയറ്ററിലെത്തി. എ ക്ലാസ് തിയറ്ററിൽ ആണു പടം റിലീസ്. അതു കൊണ്ട് തന്നെ ഒന്നു രണ്ട് കുടുംബങ്ങളും ചിത്രം കാണാൻ ഉണ്ടായിരുന്നു.

കൃഷ്ണനും രാധയും കണ്ട അനുഭവത്തിൽ ആ ഫാമിലീസിനോട് ഈ പടം കാണേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇനി ചിലപ്പോൾ അവരും റെയിൽ ട്രാക്കിൽ തലവെക്കാൻ വന്നവരാണെങ്കിൽ നിരാശപ്പെടുത്തേണ്ട എന്ന് കരുതി മിണ്ടിയില്ല. അങ്ങനെ ടിക്കറ്റ് കൊടുത്ത് പടം തുടങ്ങി. കൃഷ്ണനും രാധയ്ക്കും സിനിമ തുടങ്ങുന്നതു മുതൽ അവസാനിക്കുന്ന വരെ കൂവലും തെറി വിളിയും ആയിരുന്നെങ്കിൽ ഈ പടത്തിനു അങ്ങനെ ഉണ്ടായില്ല.

തന്റെ പ്രായപൂർത്തിയായിട്ടില്ലാത്ത സുഹൃത്തുകൾക്ക് വേണ്ടി ജീവിതത്തിൽ പലത്യാഗങ്ങളും സഹിക്കേണ്ടി വരുന്ന ജിത്തു ഭായ് എന്ന ജിതേന്ദ്രന്റെ കഥയാണു സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്. ഈ ചിത്രത്തിൽ കോമഡിയുണ്ട്, ആക്ഷൻ സീനുകളുണ്ട്, സെന്റിമെൻസ് ഉണ്ട്. മനോഹരങ്ങളായ 8 പാട്ടുകൾ ഉണ്ട്.
എല്ലാം സന്തോഷ് സാർ തന്നെ പാടിയത്.

സന്തോഷ്
പണ്ഡിറ്റിന്റെ കോമഡി കണ്ട് പ്രേക്ഷകർ ചിരിച്ചു,സന്തോഷ് പണ്ഡിറ്റിന്റെ ആക്ഷൻ കണ്ട് പ്രേക്ഷകർ ചിരിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ സീരിയസ് ഭാവങ്ങൾ കണ്ട് പ്രേക്ഷകർ ചിരിച്ചു. അങ്ങനെ അങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ സെന്റിമെൻസ് സീനുകളും കണ്ട് ഇതേ പ്രേക്ഷകർ ആർത്ത് ചിരിച്ചു..!! എങ്ങനെ ചിരിക്കാതിരിക്കും. ജിത്തു ഭായ്ക്ക് ഒന്നും ഇമ്പോസിപിൾ അല്ല. because impossible means i am possible..!!

സിനിമ എന്ന നിലയിൽ കൃഷ്ണനും രാധയിൽ നിന്നും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഞ്ച് ഡയലോഗുകളുടെ കാര്യത്തിൽ പടം ആദ്യ സിനിമയുടെ അടുത്തെങ്ങും എത്തിയില്ല. ഒരേ ഒരു പഞ്ച് ഡയലോഗ് തന്നെ ഒരു 100 തവണ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു. സന്തോഷ് പണ്ഡിറ്റിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ചത് എന്താണോ അത് ചിത്രത്തിൽ വന്നിട്ടില്ല.

സാധാരണ രീതിയിൽ പടം ചെയ്യാൻ ഇവിടെ ഒരുപാട് സിനിമക്കാർ ഉണ്ടല്ലോ അതിൽ നിന്നുമൊരു വ്യത്യസ്ത്ഥ കാണാനാണല്ലോ സന്തോഷ് സാറിന്റെ പടത്തിനു പോകുന്നത്. അടുത്ത പടത്തിൽ ഈ കുറവുകൾ നികത്തി അദ്ദേഹം ശക്തമായി തിരിച്ചു വരും എന്ന് നമുക്ക് കരുതാം. കൃഷ്ണൻ രാധ പോലെ യൂട്യൂബിൽ തരംഗമായില്ലെങ്കിലും സിനിമ കാണാൻ ഭേതപ്പെട്ട ആൾക്കൂട്ടം ഉണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണു.

ഒരു ചാനൽ ചർച്ചക്കിടയ്ക്ക് സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി തന്തക്ക് വിളിച്ച ബാബുരാജ് നായകനായി അഭിനയിച്ച് നോമ്പ് തുടങ്ങുന്നതിനു മുൻപ് പുറത്ത് വന്ന നോട്ടി പ്രൊഫസർ എന്ന ചിത്രത്തിന്റെ റിലീസ് ഡേയിലെ മാറ്റിനിക്ക് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ റിലീസ് ചെയ്ത് മൂന്നാം ദിവസം നൂൺ ഷോയ്ക്ക് അതും ഈ നോമ്പുകാലത്ത് ഉണ്ടായിരുന്നു എന്നതാണു സന്തോഷ് പണ്ഡിറ്റിനു ജനങ്ങൾ നൽകുന്ന അംഗീകാരത്തിന്റെ തെളിവ്.

വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കട്ടെ. തന്റെ ശൈലി ആബാല വൃദ്ധം ജനങ്ങൾക്കും രസിക്കുന്ന രീതിയിലാക്കി കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമകൾ കേരളത്തിൽ മെഗാഹിറ്റായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പണിപാളുന്ന ഒരു കാലം വരുമായിരിക്കും..!! അതെ പണ്ഡിറ്റ് സാറിന്റെ നാളുകൾ വരാനിരിക്കുന്നതേ ഉള്ളു..!!

ഇത് സാധാ സ്റ്റാർ അല്ല.. സൂപ്പർ സ്റ്റാറാണേ...!!!!!

ലാസ്റ്റ് ബെഞ്ച്


സ്കൂൾ കാലഘട്ടം..!! നമ്മുടെയെല്ലാം ജീവിതത്തിൽ മധുരമായ ഓർമകളുമായി എന്നേക്കും നിലനിൽക്കുന്ന ആ നല്ല നാളുകൾ..! ഒരിക്കലും തിരിച്ചു വരാത്ത എന്നാൽ വന്നിരുന്നെങ്കിൽ എന്ന് നാമെല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്ന ആ സ്കൂൾ കാലഘട്ടത്തിലെ കുറെ നല്ലതും ചീത്തയുമായ ഓർമകൾ അതാണു ജിജു അശോകൻ സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച് എന്ന സിനിമ.

സിനിമ വിശേഷങ്ങളെ കാര്യമായി ഫോളോ ചെയ്യുന്ന പതിവുണ്ടായിട്ടും ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്ന വിവരം സത്യത്തിൽ ശ്രദ്ധയില്പെട്ടിട്ടില്ലായിരുന്നു. എന്നാൽ അത്തരമൊരു അശ്രദ്ധകൊണ്ട് ഈ സിനിമ കാണാൻ സാധിക്കാതെ പോയിരുന്നെങ്കിൽ അത് ഒരു വലിയ നഷ്ടം തന്നെയാകുമായിരുന്നു..!

1999 ലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ 4 കൂട്ടുകാർ. ക്ലാസിലെ ഏറ്റവും മോശം വിദ്യാർത്ഥികളായത് കൊണ്ട് ലാസ്റ്റ് ബെഞ്ചിലാണു ഇവരുടെ സ്ഥാനം. കഥ കൂടുതലായി ഇവിടെ വിവരിക്കുന്നില്ല. താങ്കൾ ഒരു ലാസ്റ്റ് ബെഞ്ചുകാരൻ ആയിരുന്നെങ്കിൽ അന്ന് എന്തെല്ലാം കാണിച്ചു കൂട്ടിയോ അതെല്ലാം ഈ സിനിമയിലുണ്ട്.

ആദ്യത്തെ പ്രണയം അത് സ്ക്കൂൾ കാലഘട്ടത്തിൽ സംഭവിക്കുന്നതാണു. അത് വർഷങ്ങൾ എത്ര കഴിഞ്ഞാലും എത്ര നായികമാർ പിന്നീട് ജീവിതത്തിൽ വന്ന് പോയാലും ആദ്യത്തെ നായികയെ പറ്റിയുള്ള ഓർമകൾ ഒളിമങ്ങാതെ തന്നെ ആൺകുട്ടികളുടെ മനസ്സിൽ നിലനിൽക്കും എന്നതാണു വസ്തുത.എന്നാൽ പെൺകുട്ടികളുടെ കാര്യത്തിൽ ഇത് എത്രമാത്രം ശരിയാണു എന്നതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയാൻ നമുക്ക് സാധിക്കില്ല. എന്തായാലും അത്തരമൊരു മനോഹര പ്രണയത്തിന്റെ നോവുന്ന ചിത്രീകരണം ഈ ചിത്രത്തിലുണ്ട്.

അങ്ങാടിത്തെരു ഫെയിം മഹേഷ്, നൂലുണ്ട, ബിയോൺ, മുസ്തഫ ,ജ്യോതികൃഷ്ണ സുകന്യ എന്നിവരാണു ഇതിലെ പ്രധാന അഭിനേതാക്കൾ, സംവിധായകനും മറ്റ് അണിയറപ്രവർത്തകരും പുതുമുഖങ്ങൾ ആണെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി ഈ ചിത്രം മികച്ചതാക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഏറ്റവും വിഷമകരമായ വസ്തുത സിനിമ കമ്പനി എന്ന ചിത്രത്തിന്റെ വിധി തന്നെയാണു ഈ ചിത്രത്തിനും നിർഭാഗ്യവശാൽ സംഭവിച്ചത് എന്നാണു.

മുൻ നിരയിലെ ബെഞ്ചുകളിൽ ഇരുന്ന് ഇംഗ്ലീഷും സയൻസും സോഷ്യൽ സ്റ്റെഡീസും കാണാതെ പഠിക്കുകയും ഹോം വർക്ക് കൃത്യമായി ചെയ്തു വരികയും ചെയ്തിരുന്ന ഒരാൾക്ക് ഈ സിനിമ നൽകുന്ന യത്ഥാർഥ അനുഭൂതി അനുഭവിക്കാൻ കഴിയുകയില്ല. എല്ലാത്തരം പ്രേക്ഷകർക്കും അത് പകർന്നു നൽകുന്നതിൽ സംവിധായകന്റെ പരിചയകുറവ് തടസ്സമാവുകയും ചെയ്തു. എന്നിരുന്നാലും ജിജു അശോകനു അഭിമാനിക്കാം. ഈ ചിത്രം കണ്ട് ഒരുപാട് പേർ തങ്ങളുടെ ആ ലാസ്റ്റ് ബഞ്ച് വികൃതികളെ സന്തോഷത്തോടെ അയവിറക്കിയിട്ടുണ്ടാവും ഉറപ്പ്.

നമുക്ക് ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ നമ്മൾ ആവ്വേശത്തോടെ കയ്യടിച്ച് അത് നെഞ്ചിലേറ്റി അതു പോലെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. എന്നാൽ ജീവിതത്തിൽ ശരിക്കും നടക്കാൻ ഇടയുള്ള സംഭവങ്ങൾ അതേ പടി വെള്ളിത്തിരയിൽ കാണിക്കുമ്പോൾ മേല്പറഞ്ഞത് പോലെ ഒരു ആവേശം പ്രേക്ഷകൻ കാണിക്കാറില്ല. കാരണം അവനു വേണ്ടത് സിനിമാറ്റിക്ക് ആയ സംഭവങ്ങളാണു അതു കൊണ്ട് തന്നെ യത്ഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രണയകഥകൾ കാണുമ്പോൾ കയ്യടിക്കുന്ന പ്രേക്ഷകർ ഇത്തരം ഒരു സിനിമയ്ക്ക് നേരെ വലിയ താല്പര്യം കാണിക്കാത്തതിൽ കുറ്റം പറയാനാവില്ല.

മലയാള സിനിമക്ക് പ്രതീക്ഷിക്കാവുന്ന ഒരു സംവിധായകൻ കൂടി ഈ സിനിമയിലൂടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണു. ശ്രമിച്ചാൽ ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഫ്രണ്ട് ബെഞ്ചിലേക്ക് തന്നെ ഇതിലെ നടീ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചെന്നെത്താം..!!

Please Dont Miss it..!! if you were a last bencher in school days

Followers

 
Copyright 2009 b Studio. All rights reserved.