RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിംഹം സിംഗിളാ വരും..!




ലോകകപ്പ് ക്രിക്കറ്റിന്റെയും ഐപിലെന്റെയും ലഹരി മാറുന്നതിനു മുന്‍പ് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറും. സിനിമക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സീസൺ ആയ വിഷുവിനു വൻ ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങളാണു മത്സരത്തിനെത്തുന്നത്.മമ്മൂട്ടിയും, മോഹൻലാലും,സുരേഷ് ഗോപിയും ജയറാമും ദിലീപും പൃഥ്വിരാജും അങ്ങനെ മലയാളത്തിലെ എല്ലാമുൻ നിരതാരങ്ങളും ഇപ്രാവശ്യം ഗോദയിലുണ്ട്.

ജോഷിയുടെ മൾട്ടി സ്റ്റാർ ചിത്രമായ കൃസ്ത്യൻ ബ്രദേഴ്സ് ആണു ആദ്യം തിയറ്ററുകളിലെത്തുന്നത്. നിരവധി തവണ റിലീസ് ഡേറ്റുകൾ മാറി മറിഞ്ഞ ഈ സിനിമയുടെ ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 18 ആണു റിലീസിനായി തിരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ-സുരേഷ് ഗോപി-ശരത്കുമാർ എന്നീ വൻ താരങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ വിജയം മറ്റൊരു വൻ താരമായ ദിലീപിനെ ആശ്രയിച്ചാണു നില നിൽക്കുന്നത്.

മോഹൻലാലിന്റെ ആരാധകർ ഇടിച്ചു കയറി ആദ്യ വാരങ്ങൾ ഓളമുണ്ടാക്കിയാലും 12 കോടിയിൽഎത്തി നിൽക്കുന്ന ഈ സിനിമയുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കണം എന്നുണ്ടെങ്കിൽ ദിലീപിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ കനിയുക തന്നെ ചെയ്യണം. കാര്യസ്ഥൻ, കുഞ്ഞാട് ,പാപ്പിപോലുള്ള ചിത്രങ്ങൾ വരെ മെഗാഹിറ്റുകളാക്കി കൊടുത്ത ഈ ആരാധകർ ഈ ചിത്രവും കൈ വിടില്ല എന്നു കരുതാം.

മാർച്ച് 31നു റിലീസ് നിശ്ചയിച്ചിരുന്ന മൂന്ന് ചിത്രങ്ങൾ ആയിരുന്നു ആഗസ്റ്റ് -15, ചൈന ടൗൺ, ഉറുമി എന്നിവ.എന്നാൽ പിന്നീട് ആഗസ്റ്റ് 15ന്റെ റിലീസ് മാർച്ച് 25 ലേക്കും ചൈനാ ടൗൺ ഏപ്രിൽ ആദ്യവാരത്തിലേക്കും മാറ്റി വെച്ചു. ഉറുമിയെ പേടിച്ചാണു റിലീസ് മാറ്റിയത് എന്നൊക്കെ ചില മഞ്ഞപത്രങ്ങളിൽ അച്ചടിച്ചു വന്നെങ്കിലും അതൊക്കെ വെറും ഇല്ലാ കഥകൾ മാത്രമാണു.

മമ്മൂട്ടിയുടെ തന്നെ മറ്റൊരു വിഷു ചിത്രമായ ഡബിൾസ് ഏപ്രിൽ രണ്ടാം വാരത്തിൽ റിലീസ്ചെയ്തേക്കാം എന്നത് കൊണ്ടും, ചൈനാ ടൗണിനു മോഹൻലാലിന്റെ കൃസ്ത്യൻ ബ്രദേഴ്സുമായി വേണ്ടത്ര അകലം ഇല്ലാത്തതും കൊണ്ടാണു ആഗസ്റ്റ് 15 ന്റെയും ചൈനാ ടൗണിന്റെയും റിലീസുകൾമാറ്റി വെച്ചത്. അല്ലാതെ മഞ്ഞ പത്രങ്ങളിൽ വന്ന പോലെ ഉറുമിയെ പേടിച്ചല്ല. ശരിക്കും..!!

ഷാജി കൈലാസ് എസ് എൻ സ്വാമിയുടെ തിരകഥയിൽ സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15 ഒരു ബിഗ്ബഡ്ജറ്റ് ചിത്രമല്ല. സത്യത്തിൽ ദ്രോണയുടെ നഷ്ടം നികത്താൻ വേണ്ടി മമ്മൂട്ടി അരോമ മണിയ്ക്ക്ചെയ്യുന്ന ഒരു സഹായം മാത്രമാണു. സംഗതി ഷാജി കൈലാസിന്റെതായത് കൊണ്ട് ഒന്നും പറയാൻപറ്റില്ല. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി എന്നതാണു ലൈൻ. പക്ഷെ മറ്റ് താരങ്ങൾ എല്ലാം മൾട്ടി സ്റ്റാർ എന്ന സുരക്ഷിത കവചം ധരിച്ച് എത്തുമ്പോൾ മമ്മൂട്ടി നടത്തുന്നത് ഒറ്റയാൾ പോരാട്ടം ആണു എന്നതാണു ശ്രദ്ധേയം.

ലൗവ് ഇൻ സിംഗപ്പോർ എന്ന സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ഇനി ഒരു റാഫി - മെക്കാർട്ടിൻ ചിത്രംകാണാൻ റിസ്ക്ക് എടുക്കില്ല എന്ന് അവർക്ക് നന്നായിട്ടറിയാം. ഇത് ഇനീഷ്യൽ കളക്ഷനെ സാരമായി ബാധിക്കും എന്നതിനാലാണു തങ്ങളുടെ പുതിയ ചിത്രത്തിൽ മലയാളത്തിലെ 3 കോമഡിരാജക്കന്മാരെയും അണി നിരത്തിയത്.

സുരാജ്-സലീം കുമാർ-ജഗതി എന്ന് തെറ്റിദ്ധരിക്കരുതേ..മോഹൻലാൽ-ദിലീപ്-ജയറാം എന്നിവരാണുഈ മൂന്നു രാജാക്കന്മാർ. ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററുകളിൽ തീർത്ത് ഈ സിനിമ ഇത്തവണത്തെ വിഷു ആഘോഷമാക്കും എന്ന് കരുതാം.ഇനി തല്ലി പൊളി പടമാണെങ്കിലും കുഴപ്പമില്ല സുരാജിന്റെ വളിപ്പ് കോമഡികളുണ്ടെങ്കിൽ കാര്യസ്ഥൻ ഓടിയ പോലെ ഓടിക്കോളും.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാള സിനിമ ലോകം ഈ സീസണിൽ ഉറ്റു നോക്കുന്നത് ഈ ചിത്രങ്ങളെയൊന്നുമല്ല. യുവ സൂപ്പർ താരമായ പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ ആദ്യത്തെ ലോക സിനിമ എന്ന പദവിയുമായി എത്തുന്ന പ്രശസ്ത സംവിധായകൻ സന്തോഷ്ശിവന്റെ "ഉറുമി". മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ സിനിമയിൽ അന്യഭാഷയിലെ വലിയ താരങ്ങൾ അണി നിരക്കുന്നു. പ്രഭുദേവ, ആര്യ, ജെനാലിയ,വിദ്യബാലൻ, തബു തുടങ്ങി പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട് ഉറുമിയിൽ.

തുടർച്ചയായ പരാജയങ്ങൾ കൊണ്ട് ക്ഷീണിതനായ പൃഥ്വിരാജിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണു ഉറുമി. "ഒരു മോശം സിനിമയിൽ നല്ല വേഷം ചെയ്യുന്നതിലും ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല സിനിമയിൽ അത്ര വലിയതൊന്നുമല്ലെങ്കിലും ഒരു വേഷം ചെയ്യുന്നതാണു. എന്നാൽ അത്ഭുതകരമെന്ന്പറയട്ടെ ഈ സിനിമ ഒരു ഗംഭീര സിനിമയും ഇതിലെ എന്റെ വേഷം അതി ഗംഭീരമാവുകയും ചെയ്തിരിക്കുന്നു" എന്ന് തന്റെ ഏത് പൊളിഞ്ഞ പടത്തിന്റെയും അഭിമുഖങ്ങളിൽ പറയാൻ യാതൊരു മടിയും കാണിക്കാത്ത പൃഥ്വിരാജിനു ഒരിക്കല്ലെങ്കിലും ഈ പറഞ്ഞ കാര്യം യഥാർത്ഥ്യമാവാൻ ഉറുമി സഹായിക്കട്ടെ എന്നു കരുതാം.

എല്ലാ സിനിമകളും വിജയിക്കട്ടെ എന്നും, ഇനിയും ഒരുപാട് ബിഗ് ബഡജറ്റ് സിനിമകൾ ഉണ്ടാവട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.

* ഉറുമി വിജയിച്ചാൽ പൃഥ്വിരാജ് നാഷണൽ സ്റ്റാർ ആയി മാറും.. ഇനി പൊളിഞ്ഞാലോ..?

** ഇതുവരെ കേരളത്തിൽ മാത്രം നാറിയാൽ മതിയായിരുന്നു, ഇതിപ്പോ ഇന്ത്യ മൊത്തം നാറേണ്ടി വരുമല്ലോ ദൈവമേ..!

ആറന്മുള്ള പൊന്നമ്മ അന്തരിച്ചു.



മലയാളത്തിൽ അമ്മ , മുത്തശ്ശി വേഷങ്ങളിലൂടെ പ്രശസ്തയായ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആദ്യ കാല നായക നടന്മാരുടെ മുതൽ ഇന്നത്തെ മുൻ നിരനായകന്മാരുടെ വരെ അമ്മ വേഷങ്ങളിലും മുത്തശ്ശി വേഷങ്ങളിലും തിളങ്ങിയ മലയാളത്തിന്റെ അമ്മ ഇനി ഓർമ്മ മാത്രം

ആദരാഞ്ജലികൾ..


ലിവിംഗ് ടു ഗെദർ




മലയാളികൾ എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു പിടി നല്ല സിനിമകളുടെ സംവിധായകൻ ആണു ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ ആ നല്ല സിനിമകളുടെ വസന്തം എന്റെ മാമ്മാട്ടികുട്ടിയമയ്ക്കും നോക്കത്താ ദൂരത്ത് കണ്ണു നട്ട്, എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,എന്റെ സൂര്യപുത്രിക്ക്,പപ്പയുടെ സ്വന്തം അപ്പൂസ്, മണിചിത്രത്താഴ്, അനിയത്തിപ്രാവ് എന്നീ സിനിമകളിലൂടെ മലയാളികൾ അനുഭവിച്ചറിഞ്ഞതാണു. എന്നാൽ ഹരികൃഷ്ണൻസും കഴിഞ്ഞ് ലൈഫ് ഈസ് ബ്യൂട്ടിഫുളിൽ എത്തിയപ്പോൾ ഫാസിൽ ടച്ച് എന്നത് കൈവിട്ട് ഒരു നല്ല സിനിമ എന്ന നിലയിലേക്ക് മാത്രം ആ ചിത്രം ഒതുങ്ങി.

കൈയെത്തും ദൂരത്ത് ഒന്നു രണ്ട് സീനുകളിലെങ്കിലും ഒരു നല്ല ചിത്രമാകുമായിരുന്നു എന്ന് തോന്നിപ്പിച്ച സിനിമയായിരുന്നു. വിസ്മയത്തുമ്പത്താകട്ടെ ഫാസിൽ എന്ന നല്ല സംവിധായകന്റെ പതനത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ചിത്രമായിരുന്നു. മോസ് & ക്യാറ്റിൽ നമ്മൾ കണ്ടത് സംവിധാനത്തിലും രചനയിലും ദയനീയമായി പരാജയപ്പെട്ടു നിൽക്കുന്ന ഫാസിലിനെയാണു.

ഇതെല്ലാം കഴിഞ്ഞ് പുതുമുഖങ്ങളുടെ ലിവിംഗ് ടുഗെദർ എന്ന ചിത്രവുമായി ഫാസിൽ വീണ്ടും മലയാളികൾക്ക് മുന്നിൽ എത്തിയിരിക്കുന്നു. തന്റെ തന്നെ ചിത്രങ്ങൾ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വൻ വിജയങ്ങൾ നേടിയ ചരിത്രമുള്ള സംവിധായകനാണു ഫാസിൽ. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ലിവിംഗ് ടുഗെദറിനെ പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ അന്യഭാഷയിൽ പോയിട്ട് സ്വന്തം ഭാഷയിൽ പോലും കാണിക്കാൻ പറ്റാത്ത അത്ര മോശമായ ഒരു സൃഷ്ടി.

യന്തിരനും അവതാറുമൊക്കെ കാണുന്നവരാണു മലയാളികൾ, അതു കൊണ്ട് ഒരു മലയാളിത്തം നിറഞ്ഞ സിനിമ താനായിട്ട് ഒണ്ടാക്കി മലയാളികൾക്ക് സമർപ്പിച്ചാലോ എന്ന് ചിന്തിച്ചിട്ടാവും ഫാസിൽ ഇങ്ങനെ ഒരു ശ്രമം നടത്തിയത്. പക്ഷെ 2011ൽ ഇറങ്ങിയ ഈ സിനിമ 90ലും 80ലും 70ലും എന്തിനു സിനിമ ഉണ്ടായ അന്നു ഇറക്കിയാൽ പോലും നിലം തൊടില്ലായിരുന്നു എന്നതാണു പരമാർത്ഥം.

ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ പുതുമുഖങ്ങളാണു. അതു കൊണ്ട് തന്നെ അതിശക്തമായ അഭിനയമാണു എല്ലാവരിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. നാളത്തെ മോഹൻലാലോ ശങ്കറോ ആയി ഇതിലെ നടന്മാർ മാറിയാൽ തെറ്റു പറയാനൊക്കില്ല. നായിക നാളത്തെ പൂർണിമ തന്നെ ഉറപ്പിച്ചു. ഫാസിൽ സിനിമകളുടെ സ്ഥിരം ചേരുവകൾ ഉള്ളത് കൊണ്ട് അതേ നടീനടന്മാരൊക്കെ ഈ സിനിമയിലും വന്ന് പോകുന്നുണ്ട്. അഭിനയത്തേക്കാൾ ഈ സിനിമയിൽ മികച്ച് നിൽക്കുന്നത് ഇതിന്റെ കഥയാണു. ഇപ്പോഴും ഇങ്ങനെയൊക്കെ കഥ എഴുതാൻ ഇന്ന് മലയാള സിനിമയിൽ ഫാസിൽ മാത്രമേ ഉള്ളു എന്നാണു തോന്നുന്നത്. വളരെ പുതുമയുള്ള യുവതി-യുവാക്കൾക്ക് 100% ഇഷ്ടപ്പെടുന്ന ഒരു ക്ലീൻ എന്റെർടെയ്നർ (പരസ്യമാണേ)ഇതൊക്കെ കണ്ട് ദയവ് ചെയ്ത് നിങ്ങൾ ഈ സിനിമ കാണാൻ കയറരുത് കാരണം ഇത് നിങ്ങൾ കണ്ട് കഴിഞ്ഞാൽ നാളെ ഒരു മനോഹരമായ ചിത്രവുമായി ഫാസിൽ വന്നാൽ പോലും ഒരു കുട്ടി പോലും ആ വഴി തിരിഞ്ഞു നോക്കില്ല..!

*സിനിമകളെ കുറ്റം പറയുന്നത് പണ്ടേ ഇഷ്ടമല്ല. പക്ഷെ ഇതൊക്കെ കണ്ട് എങ്ങനെ പറയാതിരിക്കും..!!

*സുരാജിന്റെ ഭാഷയിൽ പറഞ്ഞാൽ പെറ്റതള്ള സഹിക്കൂല്ല...!!!

മേക്കപ്പ്മാന്റെ റേസും ഗദാമയുടെ പയ്യൻസും.




ടൈറ്റിൽ കണ്ട് തെറ്റിദ്ധരിക്കണ്ട. അടുത്തിടെ കണ്ട സിനിമകളുടെ അഭിപ്രായങ്ങൾ കണ്ട ഉടൻ ഇടാൻ കഴിഞ്ഞില്ല. അതു കൊണ്ട് ഒറ്റ പോസ്റ്റിൽ 4 സിനിമകളുടെയും കൂടി ഒരുമിച്ച് ഇടുകയാണ്.

ഗദാമ.

കാവ്യാ മാധവൻ അനുഭവിച്ച ജീവിതം അഭിനയിച്ചു കാണിക്കുന്ന സിനിമ എന്ന പരസ്യം കണ്ടതാണു ഈ സിനിമ താല്പര്യപൂർവ്വം കാണാനുള്ള കാരണം. കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ കാണുന്നതു പോലെയൊക്കെ കാവ്യ ശരിക്കും അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവരെ മുക്കാലിക്കിട്ട് അടിക്കണം എന്നു തോന്നുക സ്വാഭാവികം.

സിനിമയിലേക്ക് വരാം. കുടുമ്പ പ്രരാബ്ദ്ധം മൂലം സൗദി അറേബ്യയിലേക്ക് വീട്ടു ജോലിക്കാരി (അവിടെ അതിനു പറയുന്ന പേരാണു ഗദാമ) യായി പോകുന്ന അശ്വതി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി അവിടെ ചെന്നെത്തി കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണു ഗദാമ. അശ്വതിയുടെ കഥ പറയുന്നതിനേടൊപ്പം തന്നെ മറ്റു പലരുടെയും പ്രവാസ ജീവിതം ഇതിലൂടെ അവതരിപ്പിക്കുന്നു.

പെരുമഴക്കാലം എന്ന സിനിമയിൽ അനുഭവപ്പെട്ടിരുന്ന ഇഴച്ചിൽ ഒഴിവാക്കി കൊണ്ട് അതേ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല സിനിമ ഒരുക്കാൻ കഴിഞ്ഞതിൽ കമലിനു അഭിമാനിക്കാം. കാവ്യയുടെ മികച്ച അഭിനയത്തോടൊപ്പം തന്നെ ശ്രീനിവാസന്റെ റസാക്ക് എന്ന സാമൂഹ്യ പ്രവർത്തകന്റെ വേഷവും സുരാജിന്റെ വില്ലൻ ടച്ച് ഉള്ള വേഷവും ശ്രദ്ധിക്കപ്പെടുന്നതാണു. മികച്ച ഛായാഗ്രഹണവും എഡിറ്റിഗും ഈ നല്ല തിരക്കഥയുള്ള സിനിമക്ക് കൂടുതൽ മിഴിവേകി. ഗ്രാഫിക്സ് ഉൾപ്പെട്ട ചില സീനുകളിൽ സംഭവിച്ച പാളിച്ചകൾ ഒഴുച്ചു നിർത്തിയാൽ ഗദാമയിൽ പറയത്തക്ക മറ്റ് കുറവുകൾ ഒന്നും തന്നെയില്ല.

*ചുമന്ന സാരി ഉടുത്ത് "ഞാൻ ദുബായിൽ വീട്ടു ജോലി ചെയ്യുന്നു പരമ സുഖം" എന്നു പരസ്യത്തില്‍ പറയുന്ന നടിയും ഗദാമയിലെ കാവ്യയുടെ വീട്ടു ജോലിക്കാരിയും തമ്മിൽ യാതൊരു തരത്തിലും ഒത്തു പോകുന്നില്ല...!

** അത് ദുഫായ്.. ഇത് സൗദിയാ സൗദി...അല്ലേ...!!

മേക്കപ്പ് മാൻ

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന മെഗാ ഹിറ്റുനു ശേഷം ഷാഫിയുടെതായി പുറത്തിറങ്ങിയ ജയറാം നായകനായ ചിത്രമാണു മേക്കപ്പ് മാൻ. രജപുത്ര വിഷ്വൽസിന്റെ ബാനറിൽ രഞ്ജിത്ത് ആണു ഇതിന്റെ നിർമ്മാതാവ്. മേരിയുടെ കുഞ്ഞാടിനു മുൻപേ റിലീസ് ചെയ്യേണ്ട സിനിമ ആയിരുന്നു മേക്കപ്പ് മാൻ. പക്ഷെ ഇതിന്റെ ഷൂട്ടിംഗ് പകുതി വഴിക്ക് നിർത്തി വെച്ചാണു ഷാഫി കുഞ്ഞാട് എടുക്കാൻ പോയത്. സംവിധായകൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് എന്ത് കൊണ്ടാണു എന്ന് ഈ സിനിമ കാണുമ്പോൾ നമ്മുക്ക് വ്യക്തമാകുന്നതാണു. സച്ചി - സേതു ടീം ആണു ഇതിന്റെ തിരകഥ രചിച്ചിരിക്കുന്നത്.

ജയറാമിന്റെ നായിക ആയി എത്തുന്നത് ഷീല (മായാബസാർ) ആണു. ജയറാം അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രവും ഷീല അവതരിപ്പിക്കുന്ന അനാമിക എന്ന കഥാപാത്രവും പ്രണയത്തിലാണു. ഇവർ ഒളിച്ചോടുകയും യാദൃശ്ഛികമായി അതേ തികച്ചും യാദൃശ്ഛികമായി അനാമിക സിനിമ നടിയാവുകയും ജയറാം അനാമികയുടെ മേക്കപ്പ് മാൻ ആവുകയും ചെയ്യേണ്ടി വരുന്നു. ഇവർ വിവാഹിതരാണെന്ന് അറിയുന്നത് സുരാജിന്റെ കഥാപാത്രത്തിനു മാത്രം. അനാമിക നായികയാകുന്ന സിനിമയുടെ സംവിധായകനായ സിദിഖിനു അനാമികയോട് തോന്നുന്ന ഇഷ്ടവും പിന്നെ അനാമികയും ബാലുവും തമ്മിലുള്ള പ്രശ്നങളുമൊക്കെയായി സിനിമ അങ്ങു കൊഴുക്കുന്നു.

സുരാജ്, സലീ കുമാർ, ജഗദീഷ് ഇവരെല്ലാം കോമഡി പറയുക എന്ന തങ്ങളുടെ ഭാഗം വൃത്തിയായി നിർവ്വഹിച്ചു. ഈ കാര്യത്തിൽ പണ്ടേ മിടുക്കനായ ജയറാം ആകട്ടെ ഉഗ്രൻ പെർഫോമൻസാണു കാഴ്ച്ച വച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പടം കൈവിട്ടു പോയെങ്കിലും സബ്ജക്ട് കോമഡിയായതു കൊണ്ട് അതൊന്നും കാര്യമാക്കേണ്ടതില്ല.കുഞ്ചാക്കോ, പൃഥ്വി എന്നിവർ അതിഥി വേഷത്തിൽ ഉണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൊത്തത്തിൽ മേക്കപ്പ്മാൻ ഇപ്പൊഴത്തെ ട്രെൻഡിലെ കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽ ഒന്നു കൂടി.

*ഈ സിനിമ ഒരു സൂപ്പർ ഹിറ്റ് ആവേണ്ടതാണു..!

** ഇനി അഥവ അങ്ങിനെ ആയില്ലെങ്കിൽ അതിനു കാരണം നല്ല നിലവാരമുള്ളതോ, ഒട്ടും നിലവാരമില്ലാതതോ ആയ കോമഡികൾ ഈ സിനിമയിൽ ഇല്ല എന്നതു കൊണ്ട് മാത്രമാകണം..!!

റേസ്.

മലയാളത്തിൽ ഈയിടെ ഇറങ്ങിയ ട്രാഫിക്ക്, കോക്ക്ടെയിൽ പോലുള്ള സിനിമകളുടെ ഗണത്തിൽ പെടുന്നതാണു കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത റേസ്. വീരാളിപ്പട്ട് എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരെ നായകന്മരാക്കിയാണു റേസ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ ന്യൂനത ഇതിന്റെ പേരു തന്നെയാണു. റേസ് എന്ന പേരിൽ ഒരു കിടിലൻ ചേസ് / ഫാസ്റ്റ് മൂവി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് കാണേണ്ടി വരുന്നത് വല്ലാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു സിനിമയാണു.

കോക്ക്ടെയിലിനോട് സാദൃശ്യം പുലർത്തുന്നതാണു റേസിന്റെ കഥാപശ്ഛാത്തലവും. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ആണു ഡോ. എബി. (കുഞ്ചാക്കോ). എബിയുടെ ഭാര്യ നിയയും(മമത) മകളും അടങ്ങിയതാണു അദ്ദേഹത്തിന്റെ കുടുംബം. മികച്ച കാർഡിയോളജിസ്റ്റിന്റെ അവാർഡ് വാങ്ങാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോകുന്നതിനിടയിലാണു തന്റെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ട വിവരം എബി അറിയുന്നത്. നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്നൊരാളാണു ഈ കിഡ്നാപ്പിനു പിന്നിൽ. കുട്ടിയെ മോചിപ്പിക്കുന്നതിനായി അയാൾ വൻ തുക ആവശ്യപ്പെടുന്നു.

ആരാണു നിരഞ്ജന്‍.? എന്താണു അയാളുടെ ലക്ഷ്യം എന്നിവയൊക്കെയാണു പിന്നീടുള്ള രംഗങ്ങളിൽ. ഇന്ദ്രജിത്തിന്റെ അഭിനയമാണു ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നു. കാണികളെ ത്രിൽ അടിപ്പിക്കുന്ന വിധം സിനിമ ഒരുക്കുന്നതിൽ കുക്കു സുരേന്ദ്രൻ പാടെ പരാജയപ്പെട്ടിരിക്കുന്നു. കുഞ്ചാക്കോയും മമതയും ജഗതിയും ഗൗരിയുമെല്ലാം തങ്ങളാലാവുന്ന വിധത്തിൽ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വളരെ കുറച്ചു കഥാപാത്രങ്ങളെ ഈ സിനിമയിലുള്ളു. ഒരു നല്ല സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ഒരു ഉദ്ദേശം ഈ സിനിമയ്ക്കുണ്ടായിരുന്നുവെങ്കിലും അതിനു കഴിയാൻ അണിയറക്കാർക്ക് സാധിച്ചില്ല. പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടിയായപ്പോൾ പ്രേക്ഷകർക്ക് തിയറ്ററിനു പുറത്തേക്കുള്ള റേസ് ആയി ഈ സിനിമ മാറി.

* സംഭാഷണ രചയിതാവായി റോബിൻ തിരുമലയുടെ പേരു കണ്ടപ്പോഴെ ഇതിന്റെ ഭാവി ഊഹിച്ചതാണു. പക്ഷെ രാജേഷ് പിള്ളയുടെ അനുഭവം ഉള്ളത് കൊണ്ട് കാണാമെന്ന് വെച്ചു..!

** എവിടുന്ന്.. ഇത് പന്തിരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും പഴയ പോലെ തന്നെ...!!

പയ്യൻസ്.

യൂത്ത് ഐക്കൺ, അപ്കമിംഗ് സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണു പയ്യൻസ്. പച്ചമരത്തണലിൽ എന്ന ചിത്രത്തിനു ശേഷം ലിയോ തദേവൂസ് ആണു ഈ സിനിമ തിരകഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങാടി തെരു ഫെയിം അഞ്ജലി ആണു ഇതിൽ ജയസൂര്യയുടെ നായിക. ഇന്നത്തെ യുവത്വത്തിന്റെ ഉത്തരവാദിത്തമിലായ്മയിലേക്ക് ആണു ഈ ചിത്രം വിരൽ ചൂണ്ടുന്നത്. വളരെ പുതുമയുള്ള സബ്ജക്ട് അല്ലേ..

ജയസൂര്യയാണു ആ ഉത്തരവാദിത്വം ഇല്ലാത്ത പയ്യൻസിന്റെ വേഷം അഭിനയിച്ച് ഫലിപ്പിക്കുന്നത്. ജയസൂര്യയുടെ അമ്മയായി രോഹിണിയും, അഛനായി ലാലും വേഷമിടുന്നു. സിനിമയുടെ ആദ്യ പകുതി അമ്മ - മകൻ ബന്ധത്തിന്റെ പരിപാവനമായ ചിത്രീകരണം ആണെങ്കിൽ രണ്ടാം പകതി അഛൻ - മകൻ ബന്ധത്തിന്റെ കരുത്ത് വിളിച്ചോതുന്ന സീനുകളാൽ സമ്പന്നമാണു. അവസാനം പയ്യൻസ് തിരിച്ചറിവു നേടുന്നതൊക്കെ കണ്ടാൽ കണ്ണൂ നിറഞ്ഞ് പോകും സത്യം..

പച്ചമരത്തണലിൽ സംഭവിച്ച പിഴവുകൾ ഇനിയും മനസ്സിലാക്കാനോ തിരുത്താനോ ലിയോ തയ്യാറായിട്ടില്ല എന്നതിന്റെ ഉദാഹരണമാണു ഈ സിനിമ. ജയസൂര്യയുടെ ഹെയർ സ്റ്റയിൽ മാറ്റിയത് കൊണ്ടോ കുറേ കളർഫുൾ വസ്ത്രങ്ങൾ ധരിപ്പിച്ചത് കൊണ്ടോ, ഇംഗ്ലീഷ് സ്റ്റയിൽ പാട്ടുകൾ തിരുകി കേറ്റിയതു കൊണ്ടോ പടം യൂത്ത്ഫുൾ ആകില്ല എന്നത് ലിയോ തിരിച്ചറിയണമായിരുന്നു.

ആവശ്യത്തിൽ കൂടുതൽ സെന്റിമെന്റ്സ് സീനുകൾ ഉള്ളത് ഇത്തരം സിനിമളെ ദോഷകരമായെ ബാധിക്കു എന്ന് തിരകഥകൃത്തുക്കളും സംവിധായകരും മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണു. എന്തിനു ഈ സിനിമയിൽ ഒരു നായിക എന്ന് കാണികളെ കൊണ്ട് ചോദിപ്പിക്കാനും തിരകഥാകൃത്ത് കൂടിയായ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ഈ സിനിമ കാണുന്ന ചിലർക്കെങ്കിലും ഇത് തങ്ങളുടെ കഥയല്ലേ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതാണു, അതു മാത്രമാണു ഈ സിനിമയുടെ ഒരേ ഒരു മേന്മ. ഇത് മനസ്സിലാക്കി കുറവുകൾ പരിഹരിച്ച് കൊണ്ട് ഒരു മികച്ച സിനിമയുമായി വരാൻ സംവിധായകൻ ലിയോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

*ആദ്യം നല്ലവനും ഇപ്പോ പയ്യൻസും.. യൂത്ത് അപ്കമിംഗ് സ്റ്റാറും യുവ സൂപ്പർ സ്റ്റാറിന്റെ പാതയിൽ തന്നെ..! **വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ..!!

അർജുനൻ സാക്ഷിയാണു...!



ഇരിക്കുന്നതിനു മുൻപ് കാലു നീട്ടരുത് എന്ന് ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ. മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജിനും സംഭവിച്ചത് ഇതാണു. മുൻ നിര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും സൂപ്പർ താരപദവി കൈ വരിച്ചത് ആക്ഷൻ സിനിമകളിലൂടെയാണു എന്നത് കണ്ടിട്ടാവണം അതേ പാതയിൽ സഞ്ചരിക്കാൻ പൃഥ്വിരാജും തിരുമാനിച്ചത്. എന്നാൽ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടാണു ഇവർ സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെ ആയി തീർന്നത് എന്ന കാര്യം പൃഥ്വിരാജ് മനസ്സിലാക്കാതെ പോയി.

താര പദവി സ്വന്തമാക്കാൻ മോഹിച്ചു കൊണ്ട് ഇറക്കിയ പൃഥ്വിയുടെ 3 ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളാണു 2010ൽ ബോക്സ് ഓഫീസ് പരാജയങ്ങളായി തീർന്നത്. സൂപ്പർ താരമല്ലാത്തവരും താരമൂല്യത്തിൽ തന്നേക്കാൾ പിന്നിലായവരും വലിയ വിജയങ്ങൾ കൈവരിക്കുന്നത് പൃഥ്വിക്ക് നോക്കി നില്ക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ 2010 നല്കിയ കയ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വളരെ ശ്രദ്ധാപൂർവ്വം സിനിമകൾ തിരഞ്ഞെടുത്ത് നീങ്ങിയാൽ മാത്രമേ തനിക്ക് നിലനില്പ്പുള്ളു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവണം പാസഞ്ചർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെയും നിരുപകരുടെയും പ്രശംസ ഒരു പോലെ നേടിയ രഞ്ജിത്ത് ശങ്കറുമായി ചേർന്ന് തന്റെ പതിവു ശൈലികളിൽ നിന്നു വേറിട്ട ഒരു സിനിമ ചെയ്യാൻ പൃഥ്വി തിരുമാനിച്ചത്.

ഒരു സാധാരണ ചിത്രമായി വന്ന് അസാധാരണ വിജയം നേടിയ സിനിമയാണു പാസഞ്ചർ. സിനിമയെടുക്കാൻ വർഷങ്ങളുടെ അനുഭവ സമ്പത്തും പ്രമുഖ സംവിധായകരുടെ അസി.ഡയറക്ടർ പദവിയുമൊന്നും ആവശ്യമില്ല പകരം കഴിവും നിശ്ചയദാർഢ്യവും മതി എന്നു പ്രവർത്തിയിലൂടെ തെളിയിച്ച രഞ്ജിത്ത് ശങ്കർ എന്ന യുവ സംവിധായകൻ ആയിരുന്നു ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകം.

പാസഞ്ചറിന്റെ വിജയത്തിനു ശേഷം നിരവധി ഓഫറുകൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും വെറുതെ ഒരു സിനിമ എന്നതിനേക്കാൾ ചെയ്യുന്നത് ഒരു മികച്ച സിനിമയാവണം എന്ന തിരുമാനത്തിൽ രഞ്ജിത്ത് ശങ്കർ ഉറച്ചു നിന്നു. പാസഞ്ചറിനു ശേഷം രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം നിർവ്വഹിച്ച സിനിമയാണു അർജുനൻ സാക്ഷി. ലോജിക്കില്ലാത്ത മൂന്നാം കിട കോമഡിയുടെയും പൊട്ടാത്ത ബോംബുകളുടെയും അധോലോക മാഫിയകളുടെയും മറ്റും പഴയ വീഞ്ഞുകൾ പുതിയ കുപ്പികളിലാക്കി വില്ക്കാൻ മലയാള സിനിമ പാടു പെടുമ്പോൾ, മടുപ്പിക്കുന്ന ഇത് ഗത്യന്തരമില്ലാതെ വിഴുങ്ങാൻ സിനിമ പ്രേക്ഷകർ നിർബന്ധിതരാകുമ്പൊൾ ജീവിത യാത്ഥാർത്യങ്ങളോട് ചേർന്നു നില്ക്കുന്ന സിനിമകൾ മലയാള സിനിമക്ക് തികച്ചും ഒരു ആശ്വാസം തന്നെയാണു. പാസഞ്ചറിലെതു പോലെ തന്റെ പുതിയ സിനിമയിലും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണു സംവിധായകൻ കൈകാര്യം ചെയ്യുന്നത്.

തെളിവുകളില്ല എന്ന പേരിൽ CBI വരെ അന്വേഷിച്ച് തള്ളി കളഞ്ഞ കൊച്ചി ജില്ല കളക്ടറുടെ (മുകേഷ്) കൊലപാതകത്തിനു പിന്നിലെ ശരിയായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തനിക്ക് അറിയാം എന്ന് കാണിച്ച് അർജുനൻ എന്ന പേരിൽ ഒരാൾ അയക്കുന്ന കത്ത് ജേർണലിസ്റ്റ് ആയ അഞ്ജലിയുടെ (ആൻ) കൈവശം കിട്ടുന്നിടത്താണു അർജുനൻ സാക്ഷി ആരംഭിക്കുന്നത്. ഈ വിവരം പ്രസിദ്ധീകരിക്കുന്നതോടെ ആരാണു അർജുനൻ എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി മാധ്യമങ്ങളും, പോലീസും പിന്നെ കുറ്റവാളികളും.

ഇവിടെയ്ക്കാണു ആർക്കിടെക്റ്റ് റോയ് മാത്യു (പൃഥ്വി) കടന്നു വരുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയാണു അർജുനൻ സാക്ഷിയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ കണ്ണടയ്ച്ചു കൊണ്ട് സ്വന്തം മാളികകളിൽ സുരക്ഷിതരാണു എന്ന് കരുതി സസുഖം വാഴുന്നവർ. റോയ് മാത്യുവും ഇവരിൽ ഒരാളാണു. എന്നാൽ യാദൃശ്ചികമായി റോയ് മാത്യു ആണു അർജുനൻ എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഒരു മെട്രോ കൊച്ചിയിൽ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണു കളക്ടർ കൊല്ലപ്പെടുന്നത്. ഇതിനു പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ അർജുനൻ ആയി മാറുന്ന റോയ് മാത്യു നടത്തുന്ന പോരാട്ടങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ആരാണു യതാർഥ അർജുനൻ എന്ന സസ്പെൻസ് ആദ്യാവസാനം സിനിമയിൽ നിറഞ്ഞു നില്ക്കുന്നു.

പൃഥ്വിയുടെ കരിയറിലെ ശക്തമായ ഒരു കഥാപാത്രമാണു റോയ് മാത്യു. തന്റെ അഭിനയ മികവ് കൊണ്ട് ആ വേഷം ഗംഭീരമാക്കാൻ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.എൽസമ്മ ഫെയിം ആനിനു കാര്യമായി പെർഫോം ചെയ്യാൻ ഇല്ലായിരുന്നുവെങ്കിലും ഉള്ളത് അധികം ബോറാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഒരു നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. വില്ലൻ വേഷങ്ങളിൽ എത്തുന്ന ബിജു മോനോൻ, സുരേഷ് കൃഷ്ണ,ആനന്ദ്,നിയാസ് എന്നിവരും പൃഥ്വിയുടെ സുഹൃത്തായി വിജീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. കുറച്ചെയുള്ളെങ്കിലും ജഗതിയും മുകേഷും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ചിത്രത്തിന്റെ ഹൈലറ്റ് ആകുമെന്ന് കരുതപ്പെട്ടിരുന്ന 40 ലക്ഷം രൂപ ചിലവാക്കി ചിത്രീകരിച്ച കാർ ചേസ് പക്ഷെ പ്രേക്ഷകരിൽ കാര്യമായ പ്രതികരണം ഒന്നും ഉള്ളവാക്കിയില്ല.

ആദ്യ സിനിമ മികച്ചതായത് കൊണ്ട് തന്നെ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകനിൽ പ്രതീക്ഷ അമിതമായിരുന്നു. പാസഞ്ചറിനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് ഒരു വിജയ ചിത്രമാക്കി മാറ്റി തന്റെ കാലിബർ, താൻ ഒരു വൺഫിലിം വണ്ടർ മാത്രമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സംവിധായകനു ഉണ്ടായിരുന്നു. ഒരു വലിയ താരനിരയും അജയനൻ വിൻസ്ന്റ് പോലുള്ള മികച്ച അണിയറ പ്രവർത്തകരും വ്യത്യസ്ഥമായ ഒരു പ്രമേയവും ഉണ്ടായിട്ടു പോലും ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ചോദ്യം, ആരാണു അർജുനൻ എന്ന ചോദ്യത്തോടൊപ്പം തന്നെ ഉയർന്നു നില്ക്കുന്നു. സിനിമ എല്ലാ തരം പ്രേക്ഷകരും കാണണം എന്ന ഉദ്ദേശത്തോട് കൂടിയാണു എടുത്തിരിക്കുന്നതെങ്കിൽ, ഇതിന്റെ ഉയർന്ന മുതൽ മുടക്ക് തിയറ്ററിൽ നിന്നു തന്നെ തിരിച്ചു പിടിക്കണം എന്നതാണു ഇതിന്റെ അണിയറക്കാരുടെ ലക്ഷ്യം എങ്കിൽ അത് പൂർണ്ണമായും നിറവേറ്റാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല എന്നതാണു ഖേദകരമായ വസ്തുത. കാരണം പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകൾ എടുത്താലെ അവർ അതിനെ സ്വീകരിക്കു. അല്ലെങ്കിൽ സ്വന്തം അഭിരുചികൾ പ്രേക്ഷകർക്ക് സ്വീകാര്യമാക്കാനുള്ള കഴിവുണ്ടാകണം. ഇല്ലെങ്കിൽ എത്ര വലിയ സ്റ്റാർ അഭിനയിച്ചാലും എത്ര വലിയ ഡയറക്ടറുടെ പടമായാലും ജനം തിരസ്കരിച്ചു കളയും.

അർജുനൻ സാക്ഷി വിജയിച്ചാലും ശരി പരാജയപ്പെട്ടാലും ശരി,ചിരിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നതിനോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന സിനിമകളും ഉണ്ടാവേണ്ടത് നമ്മുടെ സിനിമയുടെ വളർച്ചയ്ക്ക് ആവശ്യമാണു. ഇല്ലെങ്കിൽ മെഗാഹിറ്റുകൾ എന്ന പേരിൽ പരിചയപ്പെടുത്തി കൊണ്ട് കാണിക്കുന്ന പല ചിത്രങ്ങൾക്ക് നേരെയും വരും തലമുറ കാർക്കിച്ച് തുപ്പുന്നത് കുനിഞ്ഞ ശിരസ്സോടു കൂടി ഏറ്റു വാങ്ങേണ്ടി വരും...!

ട്രാഫിക്ക് - Unblocked




പരീക്ഷണാടിസ്ഥാനത്തിൽ സിനിമ എടുക്കാൻ മലയാള സിനിമയിലെ സംവിധായകർക്ക് ഭയമാണു. കാരണം എത്ര വലിയ സംവിധായകൻ ആയാലും എത്ര വലിയ നടൻ ആയാലും സീരിയസ് പ്രമേയങ്ങൾക്കു നേരെ പ്രേക്ഷകർ ആദ്യ ദിവസങ്ങളിൽ വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ കോമഡിയുമായിട്ടാണു വരവെങ്കിലോ അത് എന്തു മാത്രം തരം താണതാണെങ്കിലും ആയിരം വട്ടം കണ്ടു മടുത്തതാണെങ്കിലും തിയറ്ററിലേക്ക് ഇടിച്ചു കയറാനും പടം സൂപ്പർ ഹിറ്റാക്കാനും ജനം തയ്യാറാണു. മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ.

എന്നിരുന്നാലും വെല്ലു വിളികൾ ഏറ്റെടുക്കാൻ ചിലർ തയ്യാറാവാറുണ്ട്. Different ആയ Attempt ആണു എന്ന അവകാശ വാദവുമായി വരുന്നതിൽ ഭൂരിപക്ഷവും പഴയ വീഞ്ഞു തന്നെയാണെങ്കിലും പ്രാഞ്ചിയേട്ടനും,പാസഞ്ചറുമൊക്കെ പോലെ ചിലതെങ്കിലും വർഷത്തിൽ ഒരിക്കൽ ഉണ്ടാകാറുണ്ട്. രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ പോലും ക്ലിക്ക് ആയി മാറാൻ 25 ദിവസങ്ങൾ വേണ്ടി വന്നു എന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിടെയാണു ട്രാഫിക്ക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നത്. മലയാള സിനിമയിൽ ഒരു ധീരമായ പരീക്ഷണം തന്നെയാണു ഇവർ നടത്തിയിരിക്കുന്നത് എന്നു മാത്രമല്ല ഒരു വലിയ പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.

ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, റഹ്മാൻ,സായ്കുമാർ തുടങ്ങിയ നടന്മാരുടെ നിരയും, റോമ, രമ്യ, കാതൽ സന്ധ്യ എന്നിവരടങ്ങുന്ന നടിന്മാരും ചേർന്നു ഒരു വലിയ നിര ഈ സിനിമയിലുണ്ട്. താരപരിവേഷമില്ലാത്ത നടന്മാർ അഭിനയിക്കുന്ന സിനിമയായതു കൊണ്ട് തന്നെ ഒരോ കഥാപാത്രത്തിനും ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രമല്ല. തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും മികച്ചതാക്കുകയും ചെയ്തു.

ഒരു റോഡ് മൂവി ശൈലിയിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിലുള്ളതാണു ട്രാഫിക്കിന്റെ കഥാതന്തു. അതു കൊണ്ട് തന്നെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ രസചരടു പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിൽ സിനിമ ഒരുക്കിയിടത്താണു സംവിധായകന്റെ വിജയം. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം തന്റെ പിഴവുകൾ തിരുത്തിയ ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ മികവ് ഈ ചിത്രത്തിൽ കാണാം.

ചിത്രത്തിന്റെ കഥാഗതിക്ക് ഒട്ടും കോട്ടം വരാത്ത രീതിയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ക്യാമറാമാനും ട്രാഫിക്ക് ഒരു നല്ല അനുഭവം ആക്കുന്നതിൽ പങ്കു വഹിക്കുന്നു.മെജോ ജോസഫ് എന്ന യുവ സംഗീത സംവിധായകന്റെ മികച്ച വർക്ക് ഈ സിനിമയുടെ മറ്റൊരു മേന്മയാണു. ഇന്നത്തെ മലയാള സിനിമകളിൽ ട്വിസ്റ്റ് ഒരു അനിവാര്യ ഘടകമായതു കൊണ്ടാവം ഈ സിനിമയിലും ഒരു ട്വിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വിസ്റ്റുകൾ ഇല്ലാതെ എങ്ങനെ കഥ പറയാം എന്നതിനെ പറ്റി തിരകഥാകൃത്തുക്കൾ ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

നല്ല സിനിമകൾക്ക് തിരകഥ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അത്ര മമത ഇല്ലാത്ത തിരകഥാകൃത്തുക്കളാണു സഞ്ജയ് - ബോബി ടീം. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മസാല സിനിമകൾ എഴുതാത്തതാവാം ഒരു പക്ഷെ പ്രേക്ഷകർക്ക് ഇവരോടുള്ള താല്പര്യ കുറവ്. ട്രാഫിക്കിനു മുൻപ് ഇവർ എഴുതിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം നേടിയവയായിരുന്നു. ട്രാഫിക്കിന്റെ രചനയും വിഭിന്നമല്ല.

നല്ലൊരു പ്രമേയം കൊമേഴ്സ്യൽ ചേരുവകൾക്കു മുന്നിൽ വിട്ടു വീഴ്ച്ചകൾ ചെയ്യാതെ എഴുതാൻ തയ്യാറായത് പ്രശംസനീയം തന്നെ. ആരാധകരുടെ സ്വീകര്യത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടോ എന്തോ കാസിനോവ, മുംബൈ പോലീസ് തുടങ്ങിയ സിനിമകളുടെ തിരകഥകൾ തയ്യാറാക്കുന്ന വഴി മറ്റൊരു ഉദയ് കൃഷ്ണ സിബി കെ തോമസ് ആയി ഇവർ മാറിയാൽ ആത്യന്തികമായി നഷ്ടം മലയാള സിനിമക്ക് തന്നെയാണു.

സൂപ്പർ ഹിറ്റ്, മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ എന്നിങ്ങനെ ഈയിടെ വിശേഷിപ്പിക്കപ്പെട്ട സിനിമകളിൽ നിന്നും ട്രാഫിക്ക് വേറിട്ട് നില്ക്കുന്നത് ഈ സിനിമകൾ അടിപൊളി, നല്ലത് എന്നു പറയുന്നത് അതിൽ നായകനായി അഭിനയിച്ച താരങ്ങളുടെ ഫാൻസുകാർ മാത്രമാണു എന്നത് കൊണ്ടാണു. ഇത്തരത്തിൽ ആരാധകർ എന്ന ആൾക്കൂട്ടം പിന്നിലില്ലാത്ത ഒരു പറ്റം നടന്മാരാണു ഈ സിനിമയിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമ കഴിഞ്ഞ് കൈയ്യടിച്ച് കൊണ്ട് സംതൃപ്തരായി പുറത്തേക്ക് വരുന്നവർ ഈ സിനിമ കൊള്ളം എന്ന് പറയുന്നെങ്കിൽ അത് ആത്മാർഥമായി തന്നെയാണു.

ഇന്ന് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ താങ്ങി നിർത്തുന്നത് കോമഡി സിനിമകളും അത് നിർമ്മിക്കുന്നവരും അതിൽ അഭിനയിക്കുന്നവരുമാണു. നഷ്ടത്തിൽ ഓടി കൊണ്ടിരിക്കുന്ന മലയാള സിനിമക്ക് മെഗാ വിജയങ്ങളിലൂടെ ആശ്വാസം നല്ക്കുന്ന ഈ വിഭാഗത്തിനോട് സിനിമ ലോകം എന്നും കടപ്പെട്ടിരിക്കും.

പക്ഷെ കോമഡി എന്ന പേരിൽ അഴകി ദ്രവിച്ച് ചീഞ്ഞു നാറിയ വിഭവം വീണ്ടും വീണ്ടും നിർബന്ധിച്ച് പ്രേക്ഷകരെ തീറ്റിപ്പിക്കുന്നതിൽ നിന്നും സാവധാനമെങ്കിലും പിന്മാറാൻ ഇത്തരം സിനിമകൾ ഒരുക്കുന്നവർ തയ്യാറായില്ലെങ്കിൽ നല്ല സിനിമകളും മികച്ച സിനിമകളും എന്നന്നേക്കുമായി മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും.ഹാ കിടിലൻ അതി ഗംഭീരം എന്ന് പറഞ്ഞ് കയ്യടിക്കാൻ തമിഴന്റെ സിനിമ മാത്രം കാണേണ്ടി വരുന്ന അവസ്ഥ അങ്ങിനെയെങ്കിൽ അതി വിദൂരമാവില്ല...!

*കോമഡിയെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട കഴിഞ്ഞ വർഷത്തെ ആദ്യത്തെ സോളോ മെഗാഹിറ്റ് ഒരു കോമഡി സിനിമയാണു അതു ആരും മറക്കണ്ട...!!

*അത് ശരിയാണല്ലോ. സുരാജിന്റെ ടൈം നല്ല ബെസ്റ്റ് ടൈം..!!!

ഇതാണു അവാർഡ്..ഇങ്ങനെയാവണം അവാർഡ്..!



ഏഷ്യാനെറ്റ് എപ്പോഴും അങ്ങിനെയാണു. വൈവിദ്ധ്യമാർന്ന പരിപാടികൾ കാഴ്ച്ച വെച്ച് മിനി സ്ക്രീൻ പ്രേക്ഷകരെ മുഴുവൻ എപ്പോഴും പുളകം കൊള്ളിച്ചു കൊണ്ടിരിക്കും. സ്റ്റാർ സിംഗറും മാനസ പുത്രിമാരും പാരിജാതവുമെല്ലാം ഉണ്ടെങ്കിലും വർഷാ വർഷം റേറ്റിംഗ് കുതിച്ചുയരുന്ന ഒരു പ്രോഗ്രാം ഈ ജനപ്രിയ ചാനൽ പ്രദർശിപ്പിക്കാറുണ്ട്. ഉജാല ഏഷ്യാനെറ്റ് ഫിലിംസ് അവാർഡ്.

1998 മുതലാണു ഈ അവാർഡ് ദാനം ഏഷ്യാനെറ്റിൽ തുടങ്ങിയത്. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്കാണു അവാർഡുകൾ എന്നാണു പറച്ചിൽ.പക്ഷെ ആരു ഏതൊക്കെ അവാർഡ് വാങ്ങിച്ചാലും ഒരോ വർഷവും മോഹൻലാലിനു ഏഷ്യാനെറ്റ് വക ഒരു അവാർഡ് ഉറപ്പാണു എന്നത് ഒരു പരസ്യമായ രഹസ്യമാണു. ലാലിന്റെ സുഹൃത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ചാനലിൽ മോഹൻലാലിനു ഒരു അവാർഡ് ഒപ്പിച്ചു കൊടുക്കുന്നതിൽ വലിയ തെറ്റൊന്നും പറയാൻ പറ്റില്ല. അമൃത ടിവി ശ്യാമപ്രസാദിനു അവാർഡ് കൊടുക്കുന്നത് പോലെ കണ്ടാൽ മതി. എന്നാൽ 2010 ലെ അവാർഡ് പ്രഖ്യാപനത്തിലൂടെ ഏഷ്യാനെറ്റ് സകലരെയും ഞെട്ടിച്ചിരിക്കുകയാണു.

മികച്ച നടൻ - മമ്മൂട്ടി
ഗോൾഡൻ സ്റ്റാർ - മോഹൻലാൽ
മികച്ച നടി - നയൻ താര
മികച്ച സിനിമ - പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
മികച്ച ദേശീയോത്ഗ്രദ്ധന ചിത്രം - കണ്ഡഹാർ
മികച്ച സംവിധായകൻ - ലാൽ ( ഇൻ ഗോസ്റ്റ് ഹൗസ് ഇൻ)
യൂത്ത് ഐക്കൺ - ജയസൂര്യ
ന്യൂ ഫേസ് - ആൻ അഗസ്റ്റിൻ
സ്പെഷ്യൽ ജൂറി അവാർഡ് - ശ്രീനിവാസൻ (ആത്മ കഥ)
ജനപ്രിയ നടൻ - ദിലീപ്
ജനപ്രിയ നായിക - മമത മോഹൻ ദാസ്
ജനപ്രിയ തമിഴ് താരം - വിജയ്

മികച്ച ഗായകൻ - ഹരിഹരൻ (കഥ തുടരുന്നു)
മികച്ച ഗായിക -ശ്രേയ ഗോഷാൽ (ആഗതൻ)

എന്നിവയാണു പ്രധാന അവാർഡുകൾ..

മോഹൻലാലിന്റെ ഗോൾഡൻ സ്റ്റാർ അവാർഡിനെ പറ്റി കമന്റ്സ് പാടില്ല. കാരണം മികച്ച നടൻ മമ്മൂട്ടിയാണല്ലോ. അപ്പോൾ ലാലിനു ഇതിരിക്കട്ടെ. പക്ഷെ നായിക നയൻ താര..! ബോഡി ഗാർഡിലെ അഭിനയത്തിനു. അതും ക്ഷമിക്കാം, പക്ഷെ ഇൻ ഗോസ്റ്റ് ഹൗസ് ഇനിലെ സംവിധാനത്തിനു ലാലിനു മികച്ച സംവിധായകന്റെ അവാർഡ് കൊടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം. അല്ല, കണ്ഡഹാർ എന്ന മൂന്നാം കിട പട്ടാള ചിത്രത്തെ ദേശീയോത്ഗ്രദ്ധന ചിത്രമായി തിരഞ്ഞെടുക്കാൻ ഏഷ്യാനെറ്റ് കാണിച്ച തൊലിക്കട്ടിക്കു മുൻപിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ശിരസ്സ് കുനിക്കുന്നു. ഇതിനു മുൻപിൽ മറ്റ് അവാർഡുകളെല്ലാം എത്രയോ നിസ്സാരം.

മമ്മൂട്ടിയും മോഹൻലാലും നയൻ താരയും വിജയും ദിലീപും ജയസൂര്യയും മമതയും പിന്നെ ഹരിഹരനും ശ്രേയാ ഗോഷലും ഇത്തവണയും അവാർഡ് ഫംഗ്ഷൻ പൊടി പൊടിക്കട്ടെ..!

*ശിക്കാർ മികച്ച ചിത്രമായി തിരഞ്ഞെടുത്തില്ലല്ലോ.. ആശ്വാസം..!

** പട്ടാളക്കാരന്റെ അഛനായി ജനിച്ചതിനു (അഭിനയിച്ചതിനു) ബിഗ് ബിക്കു കൂടി ഒരെണ്ണം കൊടുക്കാമായിരുന്നു മോശമായി പോയി..!!

*** വീഡിയോ

Followers

 
Copyright 2009 b Studio. All rights reserved.