
ലോകകപ്പ് ക്രിക്കറ്റിന്റെയും ഐപിലെന്റെയും ലഹരി മാറുന്നതിനു മുന്‍പ് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറും. സിനിമക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സീസൺ ആയ വിഷുവിനു വൻ ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങളാണു മത്സരത്തിനെത്തുന്നത്.മമ്മൂട്ടിയും, മോഹൻലാലും,സുരേഷ് ഗോപിയും ജയറാമും ദിലീപും പൃഥ്വിരാജും അങ്ങനെ മലയാളത്തിലെ എല്ലാമുൻ നിരതാരങ്ങളും ഇപ്രാവശ്യം ഗോദയിലുണ്ട്.
ജോഷിയുടെ മൾട്ടി സ്റ്റാർ ചിത്രമായ കൃസ്ത്യൻ ബ്രദേഴ്സ് ആണു ആദ്യം തിയറ്ററുകളിലെത്തുന്നത്. നിരവധി തവണ റിലീസ് ഡേറ്റുകൾ മാറി മറിഞ്ഞ ഈ സിനിമയുടെ ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 18 ആണു റിലീസിനായി തിരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ-സുരേഷ് ഗോപി-ശരത്കുമാർ എന്നീ വൻ താരങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ വിജയം മറ്റൊരു വൻ താരമായ ദിലീപിനെ ആശ്രയിച്ചാണു നില നിൽക്കുന്നത്.
മോഹൻലാലിന്റെ ആരാധകർ ഇടിച്ചു കയറി ആദ്യ വാരങ്ങൾ ഓളമുണ്ടാക്കിയാലും 12 കോടിയിൽഎത്തി നിൽക്കുന്ന ഈ സിനിമയുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കണം എന്നുണ്ടെങ്കിൽ ദിലീപിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ കനിയുക തന്നെ ചെയ്യണം. കാര്യസ്ഥൻ, കുഞ്ഞാട് ,പാപ്പിപോലുള്ള ചിത്രങ്ങൾ വരെ മെഗാഹിറ്റുകളാക്കി കൊടുത്ത ഈ ആരാധകർ ഈ ചിത്രവും കൈ വിടില്ല എന്നു കരുതാം.
മാർച്ച് 31നു റിലീസ് നിശ്ചയിച്ചിരുന്ന മൂന്ന് ചിത്രങ്ങൾ ആയിരുന്നു ആഗസ്റ്റ് -15, ചൈന ടൗൺ, ഉറുമി എന്നിവ.എന്നാൽ പിന്നീട് ആഗസ്റ്റ് 15ന്റെ റിലീസ് മാർച്ച് 25 ലേക്കും ചൈനാ ടൗൺ ഏപ്രിൽ ആദ്യവാരത്തിലേക്കും മാറ്റി വെച്ചു. ഉറുമിയെ പേടിച്ചാണു റിലീസ് മാറ്റിയത് എന്നൊക്കെ ചില മഞ്ഞപത്രങ്ങളിൽ അച്ചടിച്ചു വന്നെങ്കിലും അതൊക്കെ വെറും ഇല്ലാ കഥകൾ മാത്രമാണു.
മമ്മൂട്ടിയുടെ തന്നെ മറ്റൊരു വിഷു ചിത്രമായ ഡബിൾസ് ഏപ്രിൽ രണ്ടാം വാരത്തിൽ റിലീസ്ചെയ്തേക്കാം എന്നത് കൊണ്ടും, ചൈനാ ടൗണിനു മോഹൻലാലിന്റെ കൃസ്ത്യൻ ബ്രദേഴ്സുമായി വേണ്ടത്ര അകലം ഇല്ലാത്തതും കൊണ്ടാണു ആഗസ്റ്റ് 15 ന്റെയും ചൈനാ ടൗണിന്റെയും റിലീസുകൾമാറ്റി വെച്ചത്. അല്ലാതെ മഞ്ഞ പത്രങ്ങളിൽ വന്ന പോലെ ഉറുമിയെ പേടിച്ചല്ല. ശരിക്കും..!!
ഷാജി കൈലാസ് എസ് എൻ സ്വാമിയുടെ തിരകഥയിൽ സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15 ഒരു ബിഗ്ബഡ്ജറ്റ് ചിത്രമല്ല. സത്യത്തിൽ ദ്രോണയുടെ നഷ്ടം നികത്താൻ വേണ്ടി മമ്മൂട്ടി അരോമ മണിയ്ക്ക്ചെയ്യുന്ന ഒരു സഹായം മാത്രമാണു. സംഗതി ഷാജി കൈലാസിന്റെതായത് കൊണ്ട് ഒന്നും പറയാൻപറ്റില്ല. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി എന്നതാണു ലൈൻ. പക്ഷെ മറ്റ് താരങ്ങൾ എല്ലാം മൾട്ടി സ്റ്റാർ എന്ന സുരക്ഷിത കവചം ധരിച്ച് എത്തുമ്പോൾ മമ്മൂട്ടി നടത്തുന്നത് ഒറ്റയാൾ പോരാട്ടം ആണു എന്നതാണു ശ്രദ്ധേയം.
ലൗവ് ഇൻ സിംഗപ്പോർ എന്ന സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ഇനി ഒരു റാഫി - മെക്കാർട്ടിൻ ചിത്രംകാണാൻ റിസ്ക്ക് എടുക്കില്ല എന്ന് അവർക്ക് നന്നായിട്ടറിയാം. ഇത് ഇനീഷ്യൽ കളക്ഷനെ സാരമായി ബാധിക്കും എന്നതിനാലാണു തങ്ങളുടെ പുതിയ ചിത്രത്തിൽ മലയാളത്തിലെ 3 കോമഡിരാജക്കന്മാരെയും അണി നിരത്തിയത്.
സുരാജ്-സലീം കുമാർ-ജഗതി എന്ന് തെറ്റിദ്ധരിക്കരുതേ..മോഹൻലാൽ-ദിലീപ്-ജയറാം എന്നിവരാണുഈ മൂന്നു രാജാക്കന്മാർ. ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററുകളിൽ തീർത്ത് ഈ സിനിമ ഇത്തവണത്തെ വിഷു ആഘോഷമാക്കും എന്ന് കരുതാം.ഇനി തല്ലി പൊളി പടമാണെങ്കിലും കുഴപ്പമില്ല സുരാജിന്റെ വളിപ്പ് കോമഡികളുണ്ടെങ്കിൽ കാര്യസ്ഥൻ ഓടിയ പോലെ ഓടിക്കോളും.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാള സിനിമ ലോകം ഈ സീസണിൽ ഉറ്റു നോക്കുന്നത് ഈ ചിത്രങ്ങളെയൊന്നുമല്ല. യുവ സൂപ്പർ താരമായ പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ ആദ്യത്തെ ലോക സിനിമ എന്ന പദവിയുമായി എത്തുന്ന പ്രശസ്ത സംവിധായകൻ സന്തോഷ്ശിവന്റെ "ഉറുമി". മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ സിനിമയിൽ അന്യഭാഷയിലെ വലിയ താരങ്ങൾ അണി നിരക്കുന്നു. പ്രഭുദേവ, ആര്യ, ജെനാലിയ,വിദ്യബാലൻ, തബു തുടങ്ങി പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട് ഉറുമിയിൽ.
തുടർച്ചയായ പരാജയങ്ങൾ കൊണ്ട് ക്ഷീണിതനായ പൃഥ്വിരാജിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണു ഉറുമി. "ഒരു മോശം സിനിമയിൽ നല്ല വേഷം ചെയ്യുന്നതിലും ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല സിനിമയിൽ അത്ര വലിയതൊന്നുമല്ലെങ്കിലും ഒരു വേഷം ചെയ്യുന്നതാണു. എന്നാൽ അത്ഭുതകരമെന്ന്പറയട്ടെ ഈ സിനിമ ഒരു ഗംഭീര സിനിമയും ഇതിലെ എന്റെ വേഷം അതി ഗംഭീരമാവുകയും ചെയ്തിരിക്കുന്നു" എന്ന് തന്റെ ഏത് പൊളിഞ്ഞ പടത്തിന്റെയും അഭിമുഖങ്ങളിൽ പറയാൻ യാതൊരു മടിയും കാണിക്കാത്ത പൃഥ്വിരാജിനു ഒരിക്കല്ലെങ്കിലും ഈ പറഞ്ഞ കാര്യം യഥാർത്ഥ്യമാവാൻ ഉറുമി സഹായിക്കട്ടെ എന്നു കരുതാം.
എല്ലാ സിനിമകളും വിജയിക്കട്ടെ എന്നും, ഇനിയും ഒരുപാട് ബിഗ് ബഡജറ്റ് സിനിമകൾ ഉണ്ടാവട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.
* ഉറുമി വിജയിച്ചാൽ പൃഥ്വിരാജ് നാഷണൽ സ്റ്റാർ ആയി മാറും.. ഇനി പൊളിഞ്ഞാലോ..?
** ഇതുവരെ കേരളത്തിൽ മാത്രം നാറിയാൽ മതിയായിരുന്നു, ഇതിപ്പോ ഇന്ത്യ മൊത്തം നാറേണ്ടി വരുമല്ലോ ദൈവമേ..!













